x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

കർത്തൃപ്രാർഥന: “സ്വർഗസ്ഥനായ പിതാവേ”

Authored by : Congregation for Doctrine of Faith On 26-Jul-2022

ഖൺഡം രണ്ട്

കർത്തൃപ്രാർഥന: “സ്വർഗസ്ഥനായ പിതാവേ

യേശു “ഒരിടത്തു പ്രാർഥിക്കുകയായിരുന്നു. പ്രാർഥന കഴിഞ്ഞപ്പോൾ ശിഷ്യരിൽ ഒരാൾ അവനോടു പറഞ്ഞു, “കർത്താവേ, യോഹന്നാൻ തൻ്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കണമേ." ഈ അഭ്യർഥനയ്ക്കു പ്രത്യുത്തരമായി കർത്താവു തന്റെ ശിഷ്യൻമാർക്കും തൻ്റെ സഭയ്ക്കുമായി അടിസ്ഥാനപരമായ ക്രിസ്തീയപ്രാർഥന നൽകുന്നു. വിശുദ്ധ ലൂക്കാ (അഞ്ചു യാചനകളടങ്ങിയ) ചെറിയ രൂപം നൽകുമ്പോൾ, വിശുദ്ധ മത്തായി (ഏഴു യാചനകളുള്ള) വിപുലീകരിക്കപ്പെട്ട രൂപമാണു നൽകുന്നത്‌. സഭയുടെ ആരാധനക്രമപാരമ്പര്യം മത്തായി നൽകുന്ന പ്രാർഥനാരൂപമാണു സ്വീകരിച്ചിരിക്കുന്നത്‌.

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ,
അങ്ങയുടെ രാജ്യം വരണമേ.
അങ്ങയുടെ തിരുമനസ്സ്‌ സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ.
അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ, ദുഷ്ടനില്‍നിന്ന്‌ ഞങ്ങളെ രക്ഷിക്കണമേ.

വളരെ പ്രാചീനകാലം മുതല്‍ക്കേ ആരാധന്രക്രമത്തിലെ കർത്തൃപ്രാർഥന ഒരു സ്തുതിപ്പോടുകൂടിയാണ്‌ അവസാനിപ്പിച്ചിരുന്നത്‌. ദിദാക്കെയില്‍ കാണുന്ന രൂപം ഇതാണ്‌: “എന്തുകൊണ്ടെന്നാല്‍ ശക്തിയും മഹത്ത്വവും എന്നേക്കും നിന്റെതാകുന്നു.” അപ്പസ്തോലിക്ക് കോൺസ്റ്റിട്യുഷൻ ആരംഭത്തില്‍ “രാജ്യം” എന്നു ചേർക്കുന്നു. ഈ രൂപമാണ്‌ ഇന്നും എക്യുമെനിക്കൽ പ്രാർഥനയിൽ ഉപയോഗിക്കുന്നത്‌.” ബൈസന്‍റയിൻ പാരമ്പര്യം “മഹത്ത്വ”ത്തിനു ശേഷം പിതാവ്‌, പുത്രൻ, പരിശുദ്ധാത്മാവ്‌” എന്നീ വാക്കുകൾ കൂട്ടിച്ചേർക്കുന്നു. റോമൻ കുർബാനക്രമം നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ രണ്ടാം വരവിൻ്റെയും “അനുഗൃഹീതമായ പ്രത്യാശയ്ക്കായുള്ള നമ്മുടെ കാത്തിരിപ്പിൻ്റെയും” വ്യക്തമായ കാഴ്ചപ്പാടോടെ അവസാനത്തെ യാചനയെ വിപുലീകരിക്കുന്നു.” അതെത്തുടർന്നാണ്‌ സമൂഹത്തിൻ്റെ പ്രഖ്യാപനം, അഥവാ അപ്പസ്തോലിക്ക്‌ കോണ്‍സ്റ്റിറ്റ്യുഷന്‍സിലെ സ്തുതിപ്പിൻ്റെ ആവർത്തനം വരുന്നത്‌.

വകുപ്പ്‌ 1

സുവിശേഷം മുഴുവൻ്റെയും സംഗ്രഹം

കർത്തൃപ്രാർഥന “യഥാർഥത്തിൽ സുവിശേഷം മുഴുവൻ്റെയും സംഗ്രഹമാണ്‌." “പ്രാർഥിക്കാൻ പരിശീലിപ്പിച്ചതിനുശേഷം “ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും” എന്ന്‌ കർത്താവ്‌ ഒരിടത്തു പറഞ്ഞതിനാലും, ഓരോരുത്തർക്കും അവരവരുടെ സാഹചര്യങ്ങളനുസരിച്ചുള്ള പ്രത്യേക യാചനകൾ ഉള്ളതിനാലും ക്രമാനുഗതവും സമുചിതവുമായ ആ പ്രാർഥന മറ്റെല്ലാ ആഗ്രഹങ്ങളുടെയും അടിസ്ഥാനമെന്ന നിലയിൽ ആദ്യം ചൊല്ലുന്നു”.

I. വി.ലിഖിതങ്ങളുടെ കേന്ദ്രഭാഗത്ത്

ക്രിസ്തീയ പ്രാർഥനയുടെ സുപ്രധാന വിഷയം സങ്കീർത്തനങ്ങളാണെന്നും, കർത്തൃപ്രാർഥനയുടെ യാചനകളിൽ അവ ഒന്നിച്ചൊഴുകുന്നു എന്നും വ്യക്തമാക്കിയ ശേഷം വി.ആഗസ്തിനോസ്‌ ഇങ്ങനെ ഉപസംഹരിക്കുന്നു;

(വി. ഗ്രന്ഥത്തിലുള്ള) വിശുദ്ധ പ്രാർഥനകളുടെ സകലവാക്കുകളിലൂടെയും കടന്നു പോവുക. കർത്തൃപ്രാർഥനയിൽ അടങ്ങിയിട്ടില്ലാത്തതോ ഉൾക്കൊള്ളാത്തതോ ആയി എന്തെങ്കിലും അവയിൽ കാണുമെന്ന്‌ എനിക്കു തോന്നുന്നില്ല.

എല്ലാ ലിഖിതങ്ങളും - നിയമവും പ്രവാചകൻമാരും സങ്കീർത്തനങ്ങളും - യേശുവിൽ പൂർത്തിയാക്കപ്പെടിരിക്കുന്നു. സുവിശേഷം ഈ “സദ്വാർത്ത"യാണ്‌. ഇതിൻ്റെ ആദ്യത്തെ പ്രഘോഷണം വി.മത്തായി ഗിരിപ്രഭാഷണത്തിൽ സംഗ്രഹിക്കുന്നു." നമ്മുടെ പിതാവിനോടുള്ള പ്രാർഥന ഈ പ്രഘോഷണത്തിൻ്റെ കേന്ദ്രസ്ഥാനത്താണ്‌. ഈ പശ്ചാത്തലത്തിലാണു നമുക്കു കർത്താവു കനിഞ്ഞു നല്‍കിയ ഓരോ യാചനയും പ്രകാശിതമാകുന്നത്‌:

കർത്തൃപ്രാർഥനയാണ്‌ ഏറ്റം സംപൂർണമായ പ്രാർഥന... ഈ പ്രാർഥനയിൽ നമുക്കു ന്യായമായി ആഗ്രഹിക്കാവുന്ന കാര്യങ്ങൾ നമ്മൾ ചോദിക്കുന്നു എന്നു മാതമല്ല, അവ ആഗ്രഹിക്കോണ്ട ക്രമത്തിൽ ചോദിക്കുകയും ചെയ്യുന്നു. ഈ പ്രാർഥന നാം എന്തു ചോദിക്കണമെന്നു മാത്രമല്ല, ഏതു ക്രമത്തിൻ അവ ആഗ്രഹിണമെന്നും പഠിപ്പിക്കുന്നു.”

ഗിരിപ്രഭാഷണം ജിവിതത്തിനുവേണ്ട പ്രബോധനമാണ്‌, കർത്തൃപ്രാർഥന ഒരു പ്രാർഥനയും. പക്ഷേ, രണ്ടിലും കർത്താവിൻ്റെ ആത്മാവു നമ്മുടെ ആഗ്രഹങ്ങൾക്കു പുതിയരൂപം, നമ്മുടെ ജീവിതത്തെ ചൈതന്യവത്താക്കുന്ന ആന്തരിക ധാരകൾ നല്‍കുന്നു. ഈ പൂതിയ ജീവിതം യേശു നമ്മെ വാക്കുകളിലൂടെ പഠിപ്പിക്കുന്നു. നമ്മുടെ പ്രാർഥനയിലൂടെ അതു; യാചിക്കാനും അവിടുന്നു നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ പ്രാർഥനയുടെ ആർജവത്തെ ആശ്രയിച്ചാണ്‌ അവിടുന്നിലുള്ള നമ്മുടെ ജീവിതത്തിൻ്റെ ആർജ്ജവം.

II. “കർത്താവിൻ്റെ പ്രാർഥന

പരമ്പരാഗതമായി ഉപയോഗിക്കുന്ന “കർത്തൃപ്രാർഥന” (കർത്താവിൻ്റെ പ്രാർഥന) എന്ന പ്രയോഗത്തിൻ്റെ അർത്ഥമിതാണ്‌: നമ്മുടെ പിതാവിനോടുള്ള പ്രാർഥന കർത്താവായ യേശു പഠിപ്പിച്ചു തന്നതാണ്‌. യേശുവിൽനിന്നു നമുക്കു ലഭിച്ച ഈ പ്രാർഥന യഥാർഥമായും അനന്യമാണ്‌. അതു “കർത്താവിൻ്റെതാണ്‌”. ഒരുവശത്ത്‌ ഈ പ്രാർഥനയുടെ വാക്കുകളിൽ ഏകപുത്രന്‍ പിതാവിൽനിന്നും സ്വീകരിച്ച വാക്കുകൾ നമുക്കു നൽകുന്നു. യേശുവാണു നമ്മുടെ പ്രാർഥനയുടെ ഗുരു. മറുവശത്ത്‌, മനുഷ്യാവതാരം ചെയ്ത വചനം, തൻ്റെ മാനവ ഹൃദയത്തില്‍ തൻ്റെ മനുഷ്യരായ സഹോദരീ സഹോദരന്‍മാരുടെ ആവശ്യങ്ങൾ അറിയുകയും അവയെ നമുക്കു വെളിപ്പെടുത്തുകയും ചെയ്യുന്നു. അവിടുന്ന്‌ നമ്മുടെ പ്രാർഥനയുടെ മാതൃകയാണ്‌.

പക്ഷേ, നമുക്കു യാന്ത്രികമായി ആവർത്തിക്കാനുള്ള ഒരു പ്രാർഥനയും യേശു നല്‍കുന്നില്ല. എല്ലാ വാചിക പ്രാർഥനകളുടെയും കാര്യത്തിലെന്നപോലെ ദൈവവചനത്തിലൂടെയാണു പരിശുദ്ധാത്മാവു ദൈവമക്കളെ അവരുടെ പിതാവിനോട്‌ പ്രാർഥിക്കുവാൻ പഠിപ്പിക്കുന്നത്‌. പുത്രസഹജമായ നമ്മുടെ പ്രാര്‍ഥനയ്ക്കുള്ള വാക്കുകൾ നമുക്കു തരിക മാത്രമല്ല യേശു ചെയ്തത്‌, അതേസമയം ഈ വാക്കുകൾ ആരിലൂടെയാണോ നമ്മിൽ “ആത്മാവും ജീവനും” ആയിത്തീരുന്നത്‌ ആ ആത്മാവിനെ നമുക്കു നൽകുകയും ചെയ്യുന്നു. കൂടാതെ, പുത്രസഹജമായ നമ്മുടെ പ്രാർഥനയുടെ സാധുതയും സാധ്യതയും നമ്മുടെ ഹൃദയത്തിൽ “ആബ്ബാ - പിതാവേ” എന്നു വിളിക്കുന്ന തൻ്റെ പുത്രൻ്റെ ആത്മാവിനെ പിതാവ്‌ അയച്ചു" എന്നതിലാണ്‌. നമ്മുടെ പ്രാർഥന നമ്മുടെ ആഗ്രഹങ്ങൾ ദൈവത്തിൻ്റെ സന്നിധിയിൽ കൊണ്ടു ചെല്ലുന്നതിനാൽ “മനുഷ്യരുടെ ഹൃദയങ്ങൾ പരിശോധിക്കുന്നവനായ” പിതാവാണ്‌" ആത്മാവിൻ്റെ മനസ്സ്‌ എന്തെന്ന്‌ അറിയുന്നവൻ; കാരണം ആത്മാവു ദൈവഹിതമനുസരിച്ചു വിശുദ്ധർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു." നമ്മുടെ പിതാവിനോടുള്ള പ്രാർഥന പുത്രൻ്റെയും ആത്മാവിൻ്റെയും നിഗൂഡമായ ദൗത്യത്തിൻ്റെ ഭാഗമായി ഉള്‍ച്ചേർത്തിരിക്കുന്നു.

III. സഭയുടെ പ്രാർഥന

ആരംഭംമുതലേ സഭ കർത്താവിൻ്റെ വാക്കുകളും വിശ്വാസികളുടെ ഹൃദയങ്ങളിൽ അവയ്ക്കു ജീവൻ നൽകുന്ന ആത്മാവും ആയ ഈ അവിഭാജ്യദാനം സ്വീകരിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു. ആദിമസമൂഹങ്ങൾ ദിവസം മൂന്നു പ്രാവശ്യം കർത്തൃപ്രാർഥന ചൊല്ലുമായിരുന്നു." യഹുദരുടെ ഭക്തിയുടെ ഭാഗമായിരുന്ന “പതിനെട്ട്‌ ആശീർവാദങ്ങളുടെ" സ്ഥാനത്താണ്‌ അവർ കർത്തൃപ്രാർഥന ചൊല്ലിയിരുന്നത്‌.

അപ്പസ്തോലിക പാരമ്പര്യമനുസരിച്ച്‌ കർത്തൃപ്രാർഥന സത്താപരമായി ആരാധനക്രമപ്രാർഥനയിൽ അധിഷ്ഠിതമാണ്‌.

കർത്താവ്‌ എല്ലാ സഹോദരങ്ങൾക്കും വേണ്ടി പൊതുവായി പ്രാർഥിക്കാൻ പഠിപ്പിക്കുന്നു. കാരണം, അവൻ “എൻ്റെ പിതാവേ” എന്നല്ല, പ്രത്യുത പൊതുവായ ശരീരത്തിനുവേണ്ടി യാചനകൾ അർപ്പിച്ചുകൊണ്ട്‌ “ഞങ്ങളുടെ പിതാവേ” എന്നാണു പ്രാർഥിച്ചത്‌.

എല്ലാ ആരാധന്രക്രമപാരമ്പര്യങ്ങളിലും കർത്തൃപ്രാർഥന യാമപ്രാർഥനകളുടെ മുഖ്യഭാഗങ്ങളുടെ അവിഭാജ്യഘടകമാണ്‌. ക്രൈസ്തവപ്രാരംഭത്തിൻ്റെ മൂന്നു കൂദാശകളിലും ഈ പ്രാർഥനയുടെ സഭാത്മകമായ സ്വഭാവം വളരെ വ്യക്തമാണ്‌.

മാമ്മോദീസയിലും സ്ഥൈര്യലേപനത്തിലും “കർത്തൃപ്രാർഥനയുടെ പരമ്പരാഗതമായ കൈമാറ്റം ദൈവിക ജീവിതത്തിലേക്കുള്ള പുതിയ ജനനത്തെ സൂചിപ്പിക്കുന്നു. ക്രിസ്തീയ പ്രാർഥന ദൈവവചനത്തിൽ തന്നെ ദൈവത്തോടു സംഭാഷിക്കുന്നതാണല്ലോ. അതിനാൽ “ജീവിക്കുന്ന ദൈവവചനത്തിലൂടെ... നവമായി ജനിച്ചവർ" തങ്ങളുടെ പിതാവിനെ അവിടുന്ന്‌ എപ്പോഴും കേള്‍ക്കുന്ന ഏക വചനത്തിൽ വിളിച്ചു പ്രാർഥിക്കാൻ പഠിക്കുന്നു. മേലിൽ അവർക്ക്‌ അപ്രകാരം ചെയ്യാനാവും; കാരണം, പരിശുദ്ധാത്മാവിൻ്റെ അഭിഷേകത്തിൻ്റെ മായാത്ത മുദ്ര അവരുടെ ഹൃദയത്തിലും കാതുകളിലും അധരങ്ങളിലും യഥാർഥത്തിൽ അവരുടെ പുത്രസഹജമായ അസ്തിത്വം മുഴുവനിലും പതിപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്‌ സഭാപിതാക്കന്‍മാർ “കർത്തൃപ്രാർഥനയ്ക്കു നല്‍കിയ വ്യാഖ്യാനങ്ങളിലധികപങ്കും, ജ്ഞാനസ്നാനാർഥികളെയും വിശ്വാസത്തിലെ നവജാതരെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളവയായിരിക്കുന്നത്‌. സഭ കർത്തൃപ്രാർഥന ചൊല്ലുമ്പോഴെല്ലാം “നവജാതരെപ്പോലെ"യാണ്‌ ജനം പ്രാർഥിക്കുകയും കാരുണ്യം തേടുകയും ചെയ്യുന്നത്‌.

വി. കുർബാനയിൽ കർത്താവിൻ്റെ പ്രാർഥന സഭയുടെ മുഴുവൻ പ്രാർഥനയായി പരിഗണിക്കപ്പെടുകയും അതിൻ്റെ പൂർണ അർഥവും ഫലദായകത്വവും വെളിപ്പെടുത്തുകയും ചെയ്യുന്നു. അനാഫൊറയ്ക്കും (കൃതജ്ഞതാസ്തോത്രപ്രാർഥന) കുർബാന സ്വീകരണത്തിനും ഇടയ്ക്കുവരുന്ന കർത്തൃപ്രാർഥന ഒരുവശത്ത്‌ റുഹാ ക്ഷണപ്രാർഥനയിലുടെ പ്രകാശിതമാകുന്ന എല്ലായാചനകളും മധ്യസ്ഥപ്രാർഥനകളും സംക്ഷേപിക്കുകയും, മറുവശത്ത്‌, കൂർബാനസ്വീകരണത്തിലൂടെ മുന്നവതരിപ്പിക്കപ്പെടുന്ന സ്വർഗരാജ്യത്തിൻ്റെ വിരുന്നുശാലയുടെ വാതിലിൽമുട്ടുകയും ചെയ്യുന്നു.

വി.കൂർബാനയിൽ കർത്തൃപ്രാർഥന യാചനകളുടെ യുഗാന്ത സ്വഭാവവും വെളിപ്പെടുത്തുന്നു. “യൂഗാന്തകാലത്തിൻ്റെ, അതായത്‌ പരിശുദ്ധാത്മവർഷത്തിലൂടെ സമാരംഭിച്ചതും കർത്താവിന്റെ രണ്ടാം വരവോടെ പൂർത്തിയാക്കപ്പെടുന്നതുമായ രക്ഷയുടെ ആ സമയത്തിന്‌ ഉചിതമായ, യഥാർഥ പ്രാർഥനയാണത്‌. പഴയ ഉടമ്പടിയുടെ പ്രാർഥനകളിൽനിന്നു വൃത്യസ്തമായി നമ്മുടെ പിതാവിനോടുള്ള യാചനകൾ, ക്രുശിതനാവുകയും ഉയിർക്കുകയും ചെയ്ത ക്രിസ്തുവിൽ എന്നേക്കുമായി പൂർത്തീകരിക്കപ്പെട്ടുകഴിഞ്ഞ രക്ഷാകരരഹസ്യത്തിൽ, അധിഷ്ഠിതമാണ്‌.

അചഞ്ചലമായ ഈ വിശ്വാസത്തിൽനിന്നാണ്‌ ഏഴുയാചനകളിൽ ഓരോന്നിനെയും നിലനിറുത്തുന്ന പ്രത്യാശ ഉദിക്കുന്നത്‌. “നാം എന്തായിത്തീരുമെന്ന്‌ ഇനിയും വെളിപ്പെട്ടിട്ടില്ലാത്തതായ” "ഈ സമയത്തിൻ്റെ, ക്ഷമയുടേതും പ്രതീക്ഷയുടേതുമായ ഈ കാഘഘട്ടത്തിൻ്റെ, നെടുവീപ്പുകളാണ്‌ ഈ യാചനകൾ ഉൾക്കൊള്ളുന്നത്‌. വി.കൂർബാനയും കർത്തൃപ്രാർഥനയും കർത്താവിൻ്റെ വരവിനെ “അവിടുത്തെ പ്രത്യാഗമനം വരെ” നോക്കിയിരിക്കുന്നു.

സംഗ്രഹം

കർത്താവേ,പ്രാർഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ (LK 11:1) എന്ന ശിഷ്യരുടെ അപേക്ഷയ്ക്കു പ്രത്യുത്തരമായി യേശു കർത്തൃപ്രാർഥനയെന്ന അടിസ്ഥാനപരമായ ക്രിസ്തീയപ്രാർഥന അവരെ ഭരമേൽപിക്കുന്നു.

“കർത്തൃപ്രാർഥന  സുവിശേഷം മുഴുവന്റെയും സംഗ്രഹമാണ്‌, “പ്രാർഥനകളിൽ ഏറ്റവും പൂർണമായതാണ്‌ ”. “ വിശുദ്ധ ലിഖിതങ്ങളുടെ കേന്ദ്രത്തിലുള്ളതാണ്‌.

ഇതിനെ  കർത്തൃപ്രാർഥനയെന്നു വിളിക്കാൻ കാരണം ഇത്‌ കർത്താവായ യേശുവിൽ നിന്ന്‌ വരുന്നു എന്നതു തന്നെ. അവിടുന്നാണു നമ്മുടെ പ്രാർഥനയുടെ ഗുരുവും മാതൃകയും.

കർത്തൃപ്രാർഥന സഭയുടെ ഏറ്റവും ഉൽകൃഷ്‌ടമായ പ്രാർഥനയാണ്. യാമപപ്രാർഥനകളുടെയും, ക്രൈസ്തവ പ്രാരംഭത്തിന്റെ കുദാശകളായ മാമ്മോദീസ, സ്‌ഥൈര്യലേപനം, വി കുര്‍ബാന എന്നിവയുടെയും കാതലായ ഘടകമാണ്‌. വി. കുർബാനയുടെ ഭാഗമെന്ന നിലയില്‍ ഇതിലെ യാചനകളിൽ കർത്താവിൻ്റെ ആഗമനംവരെ (1Cor 11:26) അവിടുത്തെ പ്രതീക്ഷിക്കുന്ന യുഗാന്ത്യസ്വഭാവം വെളിപ്പെടുന്നു.

കർത്തൃപ്രാർഥന: “സ്വർഗസ്ഥനായ പിതാവേ” “സുവിശേഷം മുഴുവൻ്റെയും സംഗ്രഹം” വി.ലിഖിതങ്ങളുടെ കേന്ദ്രഭാഗത്ത് “കർത്താവിൻ്റെ പ്രാർഥന” സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message