We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 26-Jan-2021
പുതിയ ഉടമ്പടിയും പുതിയ ജനവും
എല്ലാക്കാലത്തും എല്ലാ ജനതകളിലും തന്നെ ഭയപ്പെടുന്നവരും നീതിപ്രവര്‍ത്തിക്കുന്നവരും ദൈവത്തിനു സ്വീകാര്യരാണ് (അപ്പ 10:35). എങ്കിലും, പരസ്പരബന്ധത്തില്‍നിന്ന് ഒറ്റപ്പെട്ടവരായി, ഒറ്റയ്ക്കൊറ്റയ്ക്ക് അവരെ രക്ഷിക്കാനാവില്ല, ഒരു ജനപദമായി തന്നെ അറിയുകയും തന്നെ വിശുദ്ധിയോടെ ശുശ്രൂഷിക്കുകയും ചെയ്യുന്നവരായി അവരെ രൂപവത്കരിക്കാനാണ് ദൈവം തിരുമനസ്സായത്. സത്യത്തില്‍ അതുകൊണ്ട് ഇസ്രായേല്‍ ജനതയെ സ്വന്തം ജനതയെ സ്വന്തംജനമായി തെരെഞ്ഞടുത്ത് അവിടന്ന് അവരോട് ഉടമ്പടി സ്ഥാപിച്ച്, ക്രമേണ അവരെ പരിശീലിപ്പിക്കുകയും ചെയ്തു. തന്നെത്തന്നെയും തന്‍റെ ഇച്ഛയ്ക്കനുസരിച്ചുള്ള പദ്ധതിയെയും അവരുടെ ചരിത്രത്തില്‍ വെളിപ്പെടുത്തികൊണ്ടും അവരെ തനിക്ക് വേണ്ടിത്തന്നെ വിശുദ്ധീകരിച്ച് കൊണ്ടുമായിരുന്നു ഇത് ചെയ്തത്. എന്നാല്‍, ഇവയെല്ലാം മിശിഹായില്‍ ഉറപ്പിക്കപ്പെടാനിരുന്ന പരിപൂര്‍ണ്ണമായ ഉടമ്പടിയുടെയും മാംസം ധരിച്ച ദൈവവചനം വഴി നല്കാനിരുന്ന കൂടുതല്‍ സമ്പൂര്‍ണ്ണമായ വെളിപാടിന്‍റെയും ഒരുക്കമായും പ്രതിരൂപമായും സംഭവിച്ചവയായിരുന്നു. "കര്‍ത്താവ് അരുള്‍ചെയ്യുന്നു: ഇസ്രായേല്‍ ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ വരുന്നു...ഞാന്‍ എന്‍റെ നിയമം അവരുടെ ഉളളില്‍ നിക്ഷേപിക്കും, അവരുടെ ഹൃദയത്തില്‍ എഴുതും, ഞാന്‍ അവരുടെ ദൈവവും അവര്‍ എന്‍റെ ജനവുമായിരിക്കും....വലുപ്പച്ചെറുപ്പമെന്നിയേ അവരെല്ലാവരും എന്നെ അറിയും" (ജറെ 31:31-34). പുതിയ ഉടമ്പടി, അതായത്, തന്‍റെ രക്തത്തിലുളള പുതിയ നിയമമാകുന്ന ഉടമ്പടി (1 കോറി 11:25). മിശിഹാ സ്ഥാപിച്ചത്, യഹൂദരില്‍നിന്നും വിജാതീയരില്‍നിന്നും അംഗങ്ങളെ വിളിച്ച് ഒരു ജനതയാക്കിക്കൊണ്ടാണ്. ജഡപ്രകാരമല്ല, പ്രത്യുത, ദൈവാത്മാവില്‍ ഒന്നാകുന്നതിനും പുതിയ ദൈവജനമാകുന്നതിനുംവേണ്ടിയാണിത്. എന്തെന്നാല്‍, മിശിഹായില്‍ വിശ്വസിക്കുന്നവര്‍ നശ്വരമായ ബീജത്തില്‍നിന്നല്ല പുതിയതായി ജനിച്ചത്; പ്രത്യുത, അനശ്വരമായ സജീവദൈവവചനത്തില്‍നിന്നാണ് (1പത്രോ 1:23). മാംസത്തില്‍ നിന്നല്ല; പ്രത്യുത ജലത്തില്‍നിന്നും പരിശുദ്ധാത്മാവില്‍നിന്നുമാണ് (യോഹ 3:5.-6) ആത്യന്തികമായി, "തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദത്തെടുക്കപ്പെട്ട ജനതയും....മുന്‍പ് ഒരു ജനമല്ലാതിരുന്നവരും ഇപ്പോള്‍ ദൈവത്തിന്‍റെ ജനമായിത്തീര്‍ന്നവരുമാണ്" (1പത്രോ 2:9,10) ഇവര്‍.
ഈ മെസയാനിക ജനപദത്തിന്‍റെ ശിരസ്സ് മിശിഹായാണ്. നമ്മുടെ അപരാധങ്ങളെപ്രതി മരണത്തിന് ഏല്പിക്കപ്പെടുകയും നമ്മുടെ നീതിക്കായി ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തവനും (റോമാ 4:25), ഇപ്പോള്‍ എല്ലാ നാമത്തിനും ഉപരിയായ നാമം സ്വീകരിച്ച്, സ്വര്‍ഗത്തില്‍ മഹത്ത്വത്തോടെ വാഴുന്നവനുമായ മിശിഹാതന്നെ. ഈ ജനത്തിന് ദൈവമക്കളെന്ന സ്ഥാനവും സ്വാതന്ത്യവും അവകാശമായി ലഭിക്കുന്നു. അവരുടെ ഹൃദയങ്ങളില്‍ ദൈവാത്മാവ് ഒരു ദേവാലയത്തിലെന്നപോലെ വസിക്കുന്നു. ഇവര്‍ക്കുളള നിയമം, മിശിഹാതന്നെ നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കാനുളള പുതിയ നിയമമാണ് (യോഹ 13:34). ഇവരുടെ ആത്യന്തികലക്ഷ്യം ദൈവരാജ്യമാണ്. ഈ ദൈവരാജ്യം ഈ ലോകത്തില്‍ ആരംഭിച്ചത് ദൈവംതന്നെയാണ്. സമയത്തിന്‍റെ സമാപ്തിയില്‍ അവന്‍തന്നെ പൂര്‍ണതയില്‍ എത്തിക്കുന്നതുവരെ വിസ്തൃതമാക്കപ്പെടേണ്ടതാണ് ഈ രാജ്യം. അന്ന് മിശിഹാ പ്രത്യക്ഷനാകുകയും നമ്മുടെ ജീവനും (കൊളോ 3:4) സൃഷ്ടിമുഴുവനും ജീര്‍ണതയുടെ അടിമത്തത്തില്‍നിന്ന് മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്യം പ്രാപിക്കുകയും ചെയ്യും (റോമാ 8:21) അപ്രകാരംതന്നെ ഈ മെസയാനികജനം, മനുഷ്യകുലം മുഴുവനും ഉള്‍കൊളളുകയില്ലെങ്കിലും, പലപ്പോഴും ചെറിയൊരു അജഗണമായി കാണപ്പെടാമെങ്കിലും, മനുഷ്യവംശത്തിനു മുഴുവന്‍ ഐക്യത്തിന്‍റെയും പ്രത്യാശയുടെയും രക്ഷയുടെയും ഏറ്റവും ബലിഷ്ഠമായ മുകുളമാണ്. ജീവന്‍റെയും സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും സംസര്‍ഗത്തില്‍ മിശിഹായാല്‍ സ്ഥാപിക്കപ്പെട്ട്, അവനാല്‍ത്തന്നെ എല്ലാവരുടെയും വീണ്ടെടുപ്പിന്‍റെ ഉപകരണമായി സ്വീകരിക്കപ്പെട്ട്, ലോകത്തിന്‍റെ പ്രകാശമായും ഭൂമിയുടെ ഉപ്പായും (മത്താ 5:13-16) സര്‍വ്വലോകത്തിലേക്കും ഈ ജനം അയയ്ക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു.
ജഡപ്രകാരമുളള ഇസ്രായേല്‍ മരുഭൂമിയില്‍ ചുറ്റിത്തിരിഞ്ഞപ്പോള്‍ത്തന്നെ ദൈവത്തിന്‍റെ സഭയെന്നു വിളിക്കപ്പെട്ടിരുന്നതുപോലെ (2 എസ്രാ 13:1, സംഖ്യ 20:4; നിയമം 23:1), പുതിയ ഇസ്രായേലും വര്‍ത്തമാനലോകത്തിലൂടെ പുരോഗമിച്ചുകൊണ്ട്, നിലനില്ക്കുന്ന ഭാവിനഗരം തേടുകയാണ് (ഹെബ്രാ 13:14). ഇതിനെ മിശിഹായുടെ സഭയെന്നും വിളിക്കുന്നു (മത്താ 16:18). കാരണം, ഈ സഭയെ അവന്‍ സ്വന്തം രക്തത്താല്‍ നേടിയെടുത്തു (അപ്പ 20:28); സ്വന്തം ദിവ്യാരൂപിയാല്‍ പൂരിതയാക്കി; ദൃശ്യവും സാമൂഹികവുമായ ഐക്യത്തിനുയോജിച്ച ഉപാധികള്‍കൊണ്ടു സജ്ജീകരിച്ചു. ഈശോയെ രക്ഷയുടെ കര്‍ത്താവും ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും ഉറവിടവുമായിക്കണ്ട് വിശ്വസിക്കുന്നവരുടെ സമൂഹത്തെ ദൈവം ഒരുമിച്ചുകൂട്ടുകയും തിരുസഭയായി രൂപവത്കരിക്കുകയും ചെയ്തു. സമൂഹത്തിനു മുഴുവനും ഓരോ വ്യക്തിക്കും അവള്‍ ഈ രക്ഷാകരമായ ഐക്യത്തിന്‍റെ കാണപ്പെടുന്ന കൂദാശയായിത്തീരാന്‍ വേണ്ടിയാണിത്. എല്ലാ സ്ഥലങ്ങളിലും വ്യാപിക്കേണ്ട സഭ, മനുഷ്യചരിത്രത്തില്‍ പ്രവേശിക്കുകയും അതേ സമയം, കാലത്തിന്‍റെയും, ജനപദങ്ങളുടെയും അതിര്‍വരമ്പുകള്‍ക്കതീതമായി നിലകൊളളുകയും ചെയ്യുന്നു. പരീക്ഷണങ്ങളിലും ക്ലേശങ്ങളിലുംകൂടെ മുന്നേറുന്ന സഭ കര്‍ത്താവ് തനിക്കു വാഗ്ദാനംചെയ്ത ദൈവകൃപയുടെ ശക്തിയാല്‍ സമാശ്വസിക്കപ്പെടുന്നു. അങ്ങനെ ജഡത്തിന്‍റെ ബലഹീനതയില്‍ സമ്പൂര്‍ണ്ണമായ വിശ്വസ്തതയ്ക്കു ഭംഗംവരുത്താതെ, സ്വന്തംനാഥന് അനുരൂപമായ മണവാട്ടി ആയി വര്‍ത്തിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാല്‍, കുരിശുവഴി, അസ്തമിക്കാത്ത പ്രകാശത്തിലേക്കു ചെന്നെത്തുന്നതുവരെ തന്നെത്തന്നെ നവീകരിക്കുന്നതില്‍നിന്ന് അവള്‍ വിരമിക്കുന്നുമില്ല.
പൊതു പൗരോഹിത്യം
കര്‍ത്താവായ മിശിഹാ, മനുഷ്യരില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രധാനാചാര്യന്‍ (ഹെബ്രാ 5:1-5), ഒരു പുതിയ ജനത്തെ "സ്വപിതാവായ ദൈവത്തിന്‍റെ രാജ്യവും പുരോഹിത്മാരുമാക്കി " (cf. വെളി 1:6; 5:9 10). മാമ്മോദീസാ സ്വീകരിച്ചവര്‍ പുതിയ ജനനം വഴിയും പരിശുദ്ധാത്മാവിന്‍റെ അഭിഷേകം വഴിയും ഒരു ആത്മികഭവനമായും പരിശുദ്ധ പൗരോഹിത്യമായും പ്രതിഷ്ഠിതരായിരിക്കുന്നു. ക്രിസ്ത്യാനികള്‍ തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും വഴി ആത്മികബലി വസ്തുക്കള്‍ സമര്‍പ്പിക്കുന്നതിനും അന്ധകാരത്തില്‍ നിന്ന് തന്‍റെ വിസ്മയനീയമായ പ്രകാശത്തിലേക്കു തങ്ങളെ വിളിച്ചവന്‍റെ ശക്തികള്‍ പ്രഘോഷിക്കുന്നതിനും വേണ്ടിയാണിത് (1 പത്രോ 24-10). അതിനാല്‍, മിശിഹായുടെ ശിഷ്യരെല്ലാം പ്രാര്‍ത്ഥനയില്‍ സ്ഥിരതയോടെ മുന്നേറി, ദൈവത്തെ ഒന്നിച്ചു സ്തുതിച്ചുകൊണ്ട് (അപ്പ 2:42-47) തങ്ങളെത്തന്നെ സജീവവും വിശുദ്ധവുമായ ബലിവസ്തുക്കളാക്കി, ദൈവത്തെ പ്രീതിപ്പെടുത്തുന്നവരായിരിക്കണം (റോമാ 12:1). ലോകം മുഴുവനിലും മിശിഹായ്ക്കു സാക്ഷ്യംവഹിക്കുകയും നിത്യജീവിതത്തെക്കുറിച്ച് തങ്ങള്‍ക്കുള്ള പ്രതീക്ഷയെപ്പറ്റി ചോദിക്കുന്നവര്‍ക്ക് വിശദീകരണം കൊടുക്കുകയും വേണം (1 പത്രോ 3;15).
വിശ്വാസികളുടെ പൊതുപൗരോഹിത്യം ശുശ്രൂഷാപൗരോഹിത്യവും അഥവാ, അധികാരശ്രേണിയുടെ (ഹയരാര്‍ക്കിക്കല്‍) പൗരോഹിത്യവും പദവിയില്‍ മാത്രമല്ല, സത്താപരമായിത്തന്നെയും വ്യത്യസ്തമാണെങ്കിലും പരസ്പരം ബന്ധിതമാണ്. രണ്ടും അതിന്‍റെ പ്രത്യേകരീതിയില്‍ മിശിഹായുടെ ഒരേ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്നു. ശുശ്രൂഷാപൗരോഹിത്യം, അതിനു സ്വന്തമായ വിശുദ്ധാധികാരത്താല്‍, പുരോഹിത ജനതയെ രൂപവത്ക്കരിക്കുകയും ഭരിക്കുകയും ചെയ്യുന്നു. മിശിഹായുടെ പ്രാതിനിധ്യത്തില്‍ പരിശുദ്ധകുര്‍ബാനയാകുന്ന ബലിയര്‍പ്പിക്കുകയും ജനത്തിന്‍റെ മുഴുവന്‍ നാമത്തില്‍ അതു ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നു. വിശ്വാസികളാകട്ടെ, തങ്ങളുടെ പൗരോഹിത്യത്തിന്‍റെ രാജകീയാധികാരത്തില്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ ഭാഗഭാഗിത്വം വഹിക്കുന്നു. അതു കൂദാശകള്‍ സ്വീകരിക്കുന്നതിലും പ്രാര്‍ത്ഥനയിലും നന്ദിപ്രകാശനത്തിലും വിശുദ്ധജീവിതത്തിന്‍റെ സാക്ഷ്യത്തിലും സ്വാര്‍ത്ഥപരിത്യാഗത്തിലും പ്രവര്‍ത്തനനിരതമായ പരസ്നേഹത്തിലും അവര്‍ നിര്‍വഹിക്കുന്നു.
പൊതുപൗരോഹിത്യനിര്‍വഹണം കൂദാശകളിലൂടെ
ഈ വൈദികസമൂഹത്തിന്‍റെ വിശുദ്ധവും സുസംഘടിതസംവിധാനത്തോടുകൂടിയതുമായ സ്വഭാവം കൂദാശകള്‍ വഴിയും പുണ്യങ്ങള്‍ വഴിയും പ്രായോഗികമാക്കപ്പെടുന്നു. മാമ്മോദീസാവഴി സഭയിലെ അംഗത്വം സ്വീകരിക്കുന്ന വിശ്വാസികള്‍ സ്വഭാവത്താലേ ക്രിസ്തുമതാനുഷ്ഠാനത്തിനു ചുമതലപ്പെടുത്തുന്നു. ദൈവത്തിന്‍റെ മക്കളായി പുനര്‍ജനിച്ച്, തിരുസഭവഴിയായി ദൈവത്തില്‍നിന്നു സ്വീകരിച്ച വിശ്വാസം മനുഷ്യരുടെ മുമ്പില്‍ ഏറ്റുപറയുന്നതിന് അവര്‍ കടപ്പെട്ടിരിക്കുന്നു. സ്ഥൈര്യലേപനകൂദാശവഴി തിരുസഭയോടു കൂടുതല്‍ പൂര്‍ണമായവിധം ബന്ധിക്കപ്പെടുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രത്യേക ശക്തിയാല്‍ സമ്പന്നരാക്കപ്പെടുന്നു. അങ്ങനെ മിശിഹായുടെ യഥാര്‍ത്ഥ സാക്ഷികളെന്ന നിലയില്‍ വിശ്വാസം വാക്കുകളാലും പ്രവൃത്തിയാലും പ്രചരിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും അവര്‍ കൂടുതല്‍ കര്‍ശനമായി കടപ്പെട്ടവരാകുന്നു. ക്രിസ്തീയ ജീവിതത്തിന്‍റെ മുഴുവന്‍ ഉറവിടവും ഉച്ചസ്ഥാനവുമായ പരിശുദ്ധ കുര്‍ബാനയെന്ന ബലിയില്‍ ഭാഗഭാക്കുകളായിക്കൊണ്ട് ദൈവികബലിയാടിനേയും അവനോടൊത്തു തങ്ങളെത്തന്നെയും ദൈവത്തിനു സമര്‍പ്പിക്കുന്നു. അങ്ങനെ അര്‍പ്പണം വഴിയും പരിശുദ്ധമായ ഭാഗഭാഗിത്വം വഴിയും എല്ലാവരും ആരാധനാനുഷ്ഠാനത്തില്‍ ഒരേ രീതിയിലല്ല, ഓരോരുത്തരും അവരവര്‍ക്കു യോജിച്ച രീതിയില്‍ സ്വന്തം ഭാഗം നിര്‍വഹിക്കുന്നു. സര്‍വോപരി ഈ വിശുദ്ധസമ്മേളനത്തില്‍ മിശിഹായുടെ ശരീരത്താല്‍ പോഷിപ്പിക്കപ്പെട്ട അവര്‍, ഈ അതിമഹനീയമായ കൂദാശ അന്വര്‍ത്ഥമായി സൂചിപ്പിക്കുന്നതും അദ്ഭുതകരമായി ഉളവാകുന്നതുമായ ദൈവജനത്തിന്‍റെ ഐക്യം പ്രത്യക്ഷമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു.
കുമ്പസാരമെന്ന കൂദാശയ്ക്കണയുന്നവര്‍ ദൈവത്തോടു ചെയ്ത അപരാധങ്ങള്‍ക്ക് അവിടുത്തെ കരുണയാല്‍ പാപമോചനം പ്രാപിക്കുകയും അതോടൊപ്പം അവര്‍ പാപം ചെയ്തു ദ്രോഹിച്ച സഭയോട് അനുരഞ്ജനപ്പെടുകയും ചെയ്യുന്നു. സഭ അവരുടെ മാനസാന്തരത്തിനുവേണ്ടി സ്നേഹത്തോടും സന്മാതൃകയോടും പ്രാര്‍ത്ഥനയോടും കൂടെ അദ്ധ്വാനിക്കുകയായിരുന്നല്ലോ. വിശുദ്ധരോഗീലേപനം വഴിയും വൈദികരുടെ പ്രാര്‍ത്ഥന വഴിയും തിരുസഭ മുഴുവനും എല്ലാ രോഗികളെയും, സഹിക്കുന്നവനും മഹത്തീകൃതനുമായ കര്‍ത്താവിനു സമര്‍പ്പിക്കുന്നു. അതുവഴി അവര്‍ക്കു സൗഖ്യവും രക്ഷയും അവിടുന്നുവഴി നല്കപ്പെടുന്നതിനായാണത് (യാക്കോ 5:14-16). അതോടൊപ്പം മിശിഹായുടെ സഹനത്തോടും മരണത്തോടും തങ്ങളെത്തന്നെ സ്വമനസ്സാലേ ചേര്‍ത്തുകൊണ്ട് ദൈവജനത്തിന്‍റെ നന്മയ്ക്കുവേണ്ടി സഹകരിക്കാന്‍ അവരെ ഉപദേശിക്കുകയും ചെയ്യുന്നു (റോമാ 8:17; കൊളോ 1:24; 2 തിമോ 2:11-12; 1 പത്രോ 4:13). വീണ്ടും, വിശ്വാസികളില്‍ വിശുദ്ധ പൗരോഹിത്യത്താല്‍ മുദ്രിതരായവര്‍ വചനം വഴിയും ദൈവകൃപവഴിയും തിരുസഭയെ മേയ്ക്കാന്‍ മിശിഹായുടെ നാമത്തില്‍ നിയമിതരായിരിക്കുന്നു. അവസാനമായി, ക്രിസ്തീയ ദമ്പതികള്‍ വിവാഹമെന്ന കൂദാശയുടെ ശക്തിയാല്‍ മിശിഹായും തിരുസഭയും തമ്മിലുള്ള ഐക്യത്തിന്‍റെയും ഫലസമൃദ്ധമായ സ്നേഹത്തിന്‍റെയുമായ രഹസ്യത്തിന്‍റെ അടയാളമായിത്തീരുകയും അതില്‍ പങ്കുചേരുകയും ചെയ്യുന്നു (എഫേ 5:32). അവര്‍ ദാമ്പത്യ ജീവിതത്തിലും സന്താനങ്ങളുടെ വിശുദ്ധിയിലേക്കുള്ള വളര്‍ച്ചയിലും പരസ്പരം സഹായിക്കുന്നു. അതിനാല്‍ അവരുടെ ജീവിതാവസ്ഥയ്ക്കും ദൈവജനത്തിനിടയില്‍ അവരുടെ പ്രത്യേക സ്ഥാനത്തിനും ആവശ്യകമായ ദാനങ്ങളും അവര്‍ക്കുണ്ട് (1 കോറി 7:7). ഈ വിവാഹത്തില്‍ നിന്നു കുടുംബം ഉണ്ടാകുന്നു. അവിടെ മനുഷ്യ സമൂഹത്തിലെ പുതിയ പൗരന്മാര്‍ ജനിക്കുന്നു. അവര്‍ പരിശുദ്ധാത്മാവിന്‍റെ കൃപയാല്‍ ദൈവജനത്തിന്‍റെ തലമുറതോറുമുള്ള നിലനില്പ് ശാശ്വതമാക്കുന്നതിനുവേണ്ടി മാമ്മോദീസാവഴി ദൈവമക്കളാക്കപ്പെടുന്നു. ഗാര്‍ഹിക സഭയെന്നു വിശേഷിപ്പിക്കാവുന്ന ഇവിടെ മാതാപിതാക്കന്‍മാര്‍ വാക്കുകളും മാതൃകയും വഴി തങ്ങളുടെ മക്കള്‍ക്ക് പ്രഥമവിശ്വാസപ്രഘോഷകരാകേണ്ടിയിരിക്കുന്നു. അവരവര്‍ക്കു യോജിച്ച ദൈവവിളിയില്‍, പ്രത്യേകിച്ച് വിശുദ്ധജീവിതാന്തസിലേക്കുള്ള വിളിയില്‍, സവിശേഷ ശ്രദ്ധചെലുത്തി പ്രോത്സാഹിപ്പിക്കണം.
ഇത്രമാത്രം വിവിധവും ശ്രേയസ്കരവുമായ മാര്‍ഗങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ക്രിസ്തീയവിശ്വാസികളെല്ലാവരും, ഏതു ജീവിത സാഹചര്യത്തിലും ജീവിതാന്തസിലുള്ളവരുമാകട്ടെ, പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്ന അതേ പരിശുദ്ധിയുടെ പൂര്‍ണതയിലേക്ക്, ഓരോ വ്യക്തിക്കും ചേര്‍ന്ന വിധത്തില്‍ കര്‍ത്താവാല്‍ വിളിക്കപ്പെട്ടിരിക്കുന്നു.
വിശ്വാസാവബോധവും വരദാനങ്ങളും ദൈവജനത്തില്‍
ദൈവത്തിന്‍റെ വിശുദ്ധജനം മിശിഹായുടെ പ്രവാചകദൗത്യത്തിലും പങ്കുവഹിക്കുന്നു. വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ജീവിതംവഴി അവിടുത്തേക്കു പരമാവധി നല്ല സാക്ഷ്യം പ്രസരിപ്പിച്ചുകൊണ്ടും ദൈവത്തിനു സ്തുതിയുടെ ബലി - അവന്‍റെ നാമം ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍ - അര്‍പ്പിച്ചുകൊണ്ടുമാണ് ഇതു നിര്‍വഹിക്കുന്നത് (ഹെബ്രാ 13:15). വിശ്വാസികളുടെ സമൂഹം പരിശുദ്ധനായവന്‍റെ അഭിഷേകം സ്വീകരിച്ചിരിക്കുന്നതുകൊണ്ട് (1 യോഹ 2:20-27) വിശ്വാസവിഷയത്തില്‍ തെറ്റില്‍ വീഴുകയില്ല. ജനങ്ങളുടെ മുഴുവന്‍ വിശ്വാസത്തിന്‍റെയും പ്രകൃത്യാതീതമായ ഗ്രഹണശക്തിയുടെ സഹായത്താല്‍ ഈ സമൂഹത്തിനുളള ഈ പ്രത്യേക സ്വഭാവം പ്രകാശിതമാകുന്നത്, "മെത്രാന്മാര്‍ മുതല്‍ അങ്ങേയറ്റത്തുളള അല്മായവിശ്വാസികള്‍വരെ" വിശ്വാസസത്യങ്ങളെയും ധാര്‍മികതയെയും കുറിച്ച് അവരുടെ പൊതുവായ സമ്മതം പ്രകടിപ്പിക്കുമ്പോഴാണ്. സത്യത്തിന്‍റെ പരിശുദ്ധാത്മാവാല്‍ ഉത്തേജിപ്പിക്കപ്പെടുകയും നിലനിറുത്തപ്പെടുകയും ചെയ്യുന്ന ഈ വിശ്വാസഗ്രഹണശക്തിയാല്‍ ദൈവജനം വിശുദ്ധപ്രബോധനാധികാരത്താല്‍ നയിക്കപ്പെട്ട്, അതിനെ വിശ്വസ്തതയോടെ അനുസരിക്കുന്നു. ഇനിമേല്‍ മനുഷ്യരുടെ വചനമായല്ല, യഥാര്‍ത്ഥത്തില്‍ ദൈവവചനമായി അതിനെ സ്വീകരിക്കുന്നു (1 തെസ്സ 2:13). ഒരിക്കല്‍ മാത്രം വിശുദ്ധര്‍ക്ക് ഏല്പിച്ചുകൊടുക്കപ്പെട്ട വിശ്വാസത്തോട് (യൂദാ 3) അഭേദ്യമായി ബന്ധിതരാകുകയും ശരിയായ വിവേചനത്തോടുകൂടി അതില്‍ കൂടുതല്‍ അഗാധമായി ചുഴിഞ്ഞിറങ്ങുകയും ജീവിതത്തില്‍ കൂടുതല്‍ പൂര്‍ണമായി അതിനെ പ്രായോഗികമാക്കുകയും ചെയ്യുന്നു.
ഇതേ പരിശുദ്ധാരൂപി കൂദാശകളും വിശുദ്ധ ശുശ്രൂഷകളുംവഴി മാത്രമല്ല ദൈവജനത്തെ വിശുദ്ധീകരിക്കുന്നതും നയിക്കുന്നതും അവരെ പുണ്യങ്ങളാല്‍ അലംകൃതരാകുന്നതും; പ്രത്യുത തന്‍റെ ദാനങ്ങള്‍ "തന്‍റെ ഇച്ഛയ്ക്കൊത്ത് ഓരോരുത്തര്‍ക്കും വിഭജിച്ചുകൊടുത്തുകൊണ്ട്" (1 കോറി 12:1) എല്ലാ ജീവിതാന്തസ്സിലുമുളള വിശ്വാസികളുടെയിടയില്‍ പ്രത്യേക വരദാനങ്ങള്‍ വിതരണം ചെയ്തുകൊണ്ടുമാണ്. ഇവവഴി അവര്‍ വിവിധ കര്‍ത്തവ്യങ്ങളും ജീവിതപദവികളും ഏറ്റെടുക്കാന്‍ കൂടുതല്‍ അനുരൂപരും ഉത്സുകരുമാക്കപ്പെടുന്നു. ഓരോരുത്തരിലും ആത്മാവു വെളിപ്പെടുന്നത് പൊതുനന്മയ്ക്കുവേണ്ടിയാണ് (1 കോറി 12:7) എന്ന വചനത്തിനനുസൃതമായി സഭയുടെ നവീകരണത്തിനും ഉത്തരോത്തരമുളള പ്രയോജനപ്രദമായ അഭ്യുന്നതിക്കുംവേണ്ടിയാണിത്. ഈ സിദ്ധികള്‍ ഏറ്റവും വ്യക്തമായിട്ടുളളവയോ കൂടുതല്‍ ലളിതമോ അതിസാധാരണമോ ആയാലും സഭയുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുരൂപവും ഉപകാരപ്രദവുമാകയാല്‍, കൃതജ്ഞതയോടും സമാധാനത്തോടുംകൂടെ സ്വീകരിക്കപ്പെടണം. അസാധാരണ വരദാനങ്ങള്‍ നമുക്കുതോന്നുംപടി പ്രതീക്ഷിക്കാവുന്നവയല്ല. അവയില്‍നിന്ന് പ്രേഷിതപ്രവൃത്തികളുടെ ഫലവും ധാര്‍ഷ്ട്യപൂര്‍വ്വം പ്രതീക്ഷിക്കേണ്ടതില്ല. പ്രത്യുത, അവയുടെ യാഥാര്‍ത്ഥ്യത്തെപ്പറ്റിയും ക്രമവത്കൃതമായ വിനിയോഗത്തെപ്പറ്റിയും വിധിപറയുക തിരുസഭയിലെ അധികാരികളോടും പ്രത്യേക പ്രാഗല്ഭ്യമുളളവരുടെയും അവകാശമാണ്. ആത്മാവിനെ കെടുത്തിക്കളയാനല്ല, പ്രത്യുത, എല്ലാം പരിശോധിക്കാനും നന്മയായിട്ടുളളതു മുറുകെപ്പിടിക്കാനും വേണ്ടിയാണിത് (1തെസ്സ 5:12; 19-21).
ഏകദൈവജനമായ സാര്‍വത്രികസഭ
പുതിയ ദൈവജനത്തിലേക്ക് എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു. തന്നിമിത്തം ഈ ജനത ഏകവും അനന്യവുമായിരുന്നു കൊണ്ടുതന്നെ ദൈവഹിതത്തിന്‍റെ ലക്ഷ്യം നിറവേറ്റുന്നതിനു വേണ്ടി ലോകം മുഴുവന്‍ എല്ലാക്കാലത്തും വ്യാപിക്കേണ്ടിയിരിക്കുന്നു. ദൈവം മനുഷ്യവംശത്തെ ആദിയില്‍ ഏകമായി സൃഷ്ടിക്കുകയും തന്‍റെ മക്കള്‍ ചിന്നിച്ചിതറിയപ്പോള്‍ ഒന്നിച്ചുകൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തു (യോഹ 11:52). ഇതിനു വേണ്ടി ദൈവം തന്‍റെ പുത്രനെ അയച്ചു. അവനെ അവിടുന്ന് സകലത്തിന്‍റെയും അവകാശിയായി നിയമിച്ചു (ഹെബ്രാ 1:2). അവര്‍ എല്ലാവരുടെയും ഗുരുവും രാജാവും പുരോഹിതനും ദൈവമക്കളാകുന്ന പുതിയ സാര്‍വത്രിക ജനതയുടെ ശിരസ്സുമാകുന്നതിനുവേണ്ടിയാണിത്. ഇതിനുവേണ്ടിത്തന്നെയാണ് ദൈവം തന്‍റെ പുത്രന്‍റെ ആത്മാവിനെ- നാഥനും ജീവദായകനുമായ പരിശുദ്ധാത്മാവിനെ - അയച്ചത്. ഈ ആത്മാവ് തിരുസഭയ്ക്കു മുഴുവനും ലോകമെങ്ങുമുളള വിശ്വാസികളുടെ സമൂഹത്തിനും ഓരോ വിശ്വാസിക്കും യോജിപ്പിന്‍റെയും ശ്ലീഹന്മാരുടെ പ്രബോധനത്തിലും കൂട്ടായ്മയിലും അപ്പംമുറിക്കലിലും പ്രാര്‍ത്ഥനയിലുമുളള ഐക്യത്തിന്‍റെയും അടിസ്ഥാനമാണ് (അപ്പ 2:42).
ഇപ്രകാരം, ഭൂമിയിലെ സര്‍വജനങ്ങളിലും ഒരേയൊരു ദൈവജനം വ്യാപിച്ചു കിടക്കുന്നു. സര്‍വജനതകളിലും നിന്ന് അത് സ്വന്തം പൗരന്മാരെ, ലൗകികസ്വഭാവമുളള രാജ്യത്തിന്‍റെ പൗരന്മാരെയല്ല സ്വര്‍ഗീയരാജ്യത്തിന്‍റെ പൗരന്മാരെ, ശേഖരിക്കുന്നു. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വിശ്വാസികള്‍ പരിശുദ്ധാത്മാവില്‍ പരസ്പരം സമ്പര്‍ക്കം പുലര്‍ത്തുന്നു. അങ്ങനെ "റോമായില്‍ വാഴുന്നവരും ഇന്‍ഡ്യക്കാര്‍ സ്വന്തം അവയവങ്ങളാണെന്ന് അറിയുന്നു". മിശിഹായുടെ രാജ്യം ഈ ലോകത്തില്‍നിന്നല്ലാത്തതുപോലെ (യോഹ.18:36), സഭ അഥവാ ദൈവജനം ഈ രാജ്യം സ്ഥാപിച്ചുകൊണ്ട് ഒരു ജനതയുടെയും ഏതെങ്കിലും ലൗകികസമ്പത്ത് കൈവശമാക്കുന്നില്ല. മറിച്ച്, ജനങ്ങളുടെ കഴിവുകളും സമ്പത്തുകളും പാരമ്പര്യങ്ങളും അവ നല്ലതായിരിക്കുന്നിടത്തോളം പ്രോത്സാഹിപ്പിക്കുകയും സ്വാംശീകരിക്കുകയും ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു. ആര്‍ക്കാണ് ജനപദങ്ങളെ സ്വന്തം അവകാശമായി ലഭിച്ചിരിക്കുന്നത് (സങ്കീ.2:8), ആരുടെ പട്ടണത്തിലേക്കാണ് കാഴ്ചകളും കപ്പവും അവര്‍ കൊണ്ടുവരുന്നത് (സങ്കീ 71(72)10; ഏശ 60:47; വെളി 21:24) ആ രാജാവിനോടൊത്തു സമ്പാദ്യങ്ങള്‍ നേടാന്‍ തനിക്കു കടമയുണ്ടെന്നു അവര്‍ക്ക് ഓര്‍മയുണ്ട്. ദൈവജനത്തിന്‍റെ അലങ്കാരമായ ഈ സാര്‍വത്രികസ്വഭാവം കര്‍ത്താവിന്‍റെതന്നെ ദാനമാണ്. ഇതുവഴിയാണ് കത്തോലിക്കാസഭ ഫലപ്രദമായ രീതിയിലും ശാശ്വതമായും ശിരസ്സായ മിശിഹായുടെ കീഴില്‍ അവന്‍റെ പരിശുദ്ധാത്മാവിന്‍റെ ഐക്യത്തില്‍ മനുഷ്യകുലം മുഴുവന്‍ അതിന്‍റെ സര്‍വ്വനന്മകളോടുംകൂടെ പുനഃക്രമവത്കരണം ചെയ്യാന്‍ പരിശ്രമിക്കുന്നത്.
ഈ സാര്‍വത്രികതയുടെ ശക്തിയാല്‍ സഭയുടെ ഓരോ ഭാഗവും സ്വന്തം ദാനങ്ങള്‍ മറ്റുളള ഭാഗങ്ങള്‍ക്കും സഭയ്ക്കു മുഴുവനുംവേണ്ടി സമര്‍പ്പിക്കുന്നു. അതുവഴി സഭ മുഴുവനും അതിന്‍റെ ഓരോ ഭാഗവും പരസ്പരമുളള സംശ്ലേഷംവഴിയും ഐക്യത്തിലുമുളള പരിപൂര്‍ണതവിഭാവനം ചെയ്യുന്നതുവഴിയും സമ്പന്നമാക്കപ്പെടേണ്ടതിനാണത്. അതിനാല്‍, ദൈവജനം വിവിധ ജനതകളില്‍നിന്ന് ഒന്നായി വിളിച്ചുകൂട്ടപ്പെട്ടിരിക്കുന്നുവെന്ന് മാത്രമല്ല, അതിനുള്ളില്‍ത്തന്നെ വിവിധ നിലകളില്‍പ്പെട്ടവരെക്കൊണ്ടു സംഘടിപ്പിക്കപ്പെട്ടുമിരിക്കുന്നു. അംഗങ്ങള്‍ തമ്മിലുളള ഈ വൈവിധ്യം സഹോദരരുടെ നന്മയ്ക്കുവേണ്ടി വിശുദ്ധ ശുശ്രൂഷകളനുഷ്ഠിക്കുന്നവരുടെ കാര്യത്തിലെന്നതുപോലെ, ജീവിത കര്‍ത്തവ്യങ്ങള്‍ക്കനുസൃതമായോ കൂടുതല്‍ കര്‍ക്കശമായ രീതിയില്‍ വിശുദ്ധിയിലേക്കു ലക്ഷ്യംവച്ചുകൊണ്ട് സഹോദരരെ സന്മാതൃകവഴി ഉത്തേജിപ്പിച്ചുകൊണ്ട് പലരും സന്ന്യാസജീവിതം നയിക്കുന്നതുപോലുളള സാഹചര്യത്തിനും ജീവിത ലക്ഷ്യത്തിനുമനുസൃതമായോ നിലനില്ക്കുന്നു. മാത്രമല്ല, തിരുസഭാസമൂഹത്തില്‍ നിയമപരമായിത്തന്നെ വ്യക്തിഗതപാരമ്പര്യങ്ങള്‍ സ്വന്തമായി അനുഭവിക്കുന്ന വ്യക്തിസഭകളുമുണ്ട്. എന്നാല്‍, ഈ സാര്‍വ്വത്രികസ്നേഹ സംസര്‍ഗത്തിന് ആദ്ധ്യക്ഷ്യം വഹിക്കുകയും ന്യായമായ വ്യത്യാസങ്ങള്‍ പരിരക്ഷിക്കുകയും അതേസമയം, പ്രത്യേകതകള്‍ ഐക്യം ഹനിക്കാതിരിക്കാനും അതിലുപരി, അതു പരിരക്ഷിക്കാനും ശ്രദ്ധചെലുത്തുകയും ചെയ്യുന്ന പത്രോസിന്‍റെ സിംഹാസനത്തിന്‍റെ ശ്രേഷ്ഠാധിപത്യത്തോട് ഈ വ്യക്തിസഭകള്‍ യോജിച്ചിരിക്കണം. മാത്രമല്ല, ആത്മിക സമ്പത്തിന്‍റെയും ശ്ലൈഹിക പ്രവര്‍ത്തനങ്ങളുടെയും ഭൗതിക സത്യത്തിന്‍റെയും കാര്യങ്ങളില്‍ വിവിധസഭാവിഭാഗങ്ങള്‍ തമ്മില്‍ ദൃഢമായ ബന്ധം നിലനില്ക്കുന്നു. കാരണം, ദൈവജനത്തിന്‍റെ ഓരോ വിഭാഗവും നന്മകള്‍ പങ്കുവെയ്ക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നു. ഓരോ സഭയ്ക്കും ശ്ലീഹായുടെ വാക്കുകള്‍ അന്വര്‍ത്ഥമാണ്. ഓരോ വ്യക്തിയും തനിക്കു കിട്ടിയ കൃപാവരം ദൈവത്തിന്‍റെ വൈവിധ്യമാര്‍ന്ന കൃപയുടെ ഉത്തമനായ കാര്യസ്ഥനെന്നനിലയില്‍ മറ്റുളളവര്‍ക്കുവേണ്ടി ഉപയോഗിക്കട്ടെ (1 പത്രോ 4:10).
സാര്‍വത്രിക സമാധാനം വളര്‍ത്തുന്ന ദൈവജനത്തിന്‍റെ ഈ കാതോലിക ഐക്യത്തിലേക്കു മനുഷ്യരെല്ലാം വിളിക്കപ്പെട്ടിരിക്കുന്നു. ഇതിലേക്കുതന്നെ കത്തോലിക്കാവിശ്വാസികളും മിശിഹായില്‍ വിശ്വസിക്കുന്ന മറ്റുളളവരും ദൈവകൃപയാല്‍ രക്ഷയിലേക്കു വിളിക്കപ്പെട്ടിരിക്കുന്ന പൊതുജനങ്ങളെല്ലാവരും പല രീതികളില്‍ ബന്ധപ്പെട്ടിരിക്കുകയോ നിയോഗിക്കപ്പെട്ടിരിക്കുകയോ ചെയ്യുന്നു.
കത്തോലിക്കാവിശ്വാസികള്‍
അതുകൊണ്ട് ഈ പരിശുദ്ധ സൂനഹദോസ് ആദ്യമായി കത്തോലിക്കാവിശ്വാസികളിലേക്കു ശ്രദ്ധതിരിക്കുകയാണ്. വിശുദ്ധലിഖിതങ്ങളെയും പാരമ്പര്യത്തെയും ആസ്പദമാക്കിക്കൊണ്ട്, രക്ഷയ്ക്ക് ഈ തീര്‍ത്ഥാടകസഭ അവശ്യാവശ്യകമാണെന്ന് സഭ പഠിപ്പിക്കുകയാണ്. എന്തെന്നാല്‍, മദ്ധ്യസ്ഥനും രക്ഷയുടെ മാര്‍ഗവും മിശിഹാ ഒരുവന്‍ മാത്രമാണ്. അവന്‍ സഭയാകുന്ന തന്‍റെ ശരീരത്തില്‍ നമുക്കു സന്നിഹിതനാകുന്നു. അവന്‍ വിശ്വാസത്തിന്‍റെയും മാമ്മോദീസായുടെയും അവശ്യാവശ്യകത വ്യക്തമായ ഭാഷയില്‍ ഊന്നിപ്പറയുന്നു (മര്‍ക്കോ 16:16; യോഹ 3:5). അതോടൊപ്പംതന്നെ, ഒരു കവാടത്തില്‍ക്കൂടെയെന്നവണ്ണം, മാമ്മോദീസാവഴി മനുഷ്യര്‍ ഉള്ളില്‍ പ്രവേശിക്കുന്ന തിരുസഭയുടെ അവശ്യാവശ്യകതയും ഉറപ്പിച്ചു പറയുന്നു. അതുകൊണ്ട്, കത്തോലിക്കാതിരുസഭ അവശ്യകാര്യമായി ഈശോമിശിഹാ സ്ഥാപിച്ചുവെന്ന് അറിയുകയും അതേസമയം അതില്‍ പ്രവേശിക്കാനോ നിലനില്ക്കാനോ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ രക്ഷിക്കപ്പെടുക സാദ്ധ്യമല്ല.
മിശിഹായുടെ ആത്മാവിനെ സ്വീകരിക്കുകയും സഭയുടെ എല്ലാ നിബന്ധനകളും അവളില്‍ സ്ഥാപിതമായിരിക്കുന്ന എല്ലാ രക്ഷാമാര്‍ഗങ്ങളും സ്വീകരിക്കുകയും മാര്‍പാപ്പായാലും മെത്രാന്മാരാലും ഭരിക്കപ്പെടുന്ന അവളുടെ ദൃശ്യഘടനവഴി മിശിഹായോടു സംയോജിച്ചിരിക്കുകയും അതായത്, വിശ്വാസപ്രഖ്യാപനത്തിന്‍റെയും കൂദാശകളുടെയും സഭാഭരണസംവിധാനത്തിന്‍റെയും കൂട്ടായ്മയുടെയും ബന്ധത്താല്‍ സംയോജിച്ചിരിക്കുകയും ചെയ്യുന്നവരാണ് സഭാസമൂഹത്തിലെ പൂര്‍ണാംഗങ്ങള്‍. എങ്കിലും, സഭയിലെ അംഗങ്ങളായിരിക്കുകയും സ്നേഹത്തില്‍ നിലനില്ക്കാതെ, സഭയുടെ മടിത്തട്ടില്‍ ഹൃദയംകൊണ്ടല്ലാതെ ശരീരം കൊണ്ടു മാത്രം സ്ഥിചെയ്യുകയും ചെയ്യുന്നവര്‍ രക്ഷപ്രാപിക്കുകയില്ല. തങ്ങളുടെ ഈ സ്ഥാനം സ്വന്ത യോഗ്യതകൊണ്ടല്ല; പ്രത്യുത, മിശിഹായുടെ പ്രത്യേക പ്രസാദവരംകൊണ്ടുള്ളതാണെന്ന വസ്തുത തിരുസഭയുടെ മക്കളെല്ലാം ഓര്‍മ്മിക്കേണ്ടതാണ്. അതിനോട് വിചാരത്താലും വചനത്താലും പ്രവൃത്തിയാലും പ്രത്യുത്തരിക്കാത്തവര്‍ രക്ഷപ്പെടുകയില്ലെന്നു മാത്രമല്ല, കര്‍ക്കശമായി വിധിക്കപ്പെടുകയും ചെയ്യും.
പരിശുദ്ധാത്മാവാല്‍ പ്രേരിതരായി തിരുസഭയിലെ അംഗങ്ങളാകാന്‍ സ്പഷ്ടമായ ആഗ്രഹത്തോടെ പ്രതീക്ഷിക്കുന്ന മാമ്മോദീസാര്‍ത്ഥികള്‍, ഈ ആഗ്രഹത്താല്‍ത്തന്നെ തിരുസഭയുമായി സംയോജിച്ചു കഴിഞ്ഞിരിക്കുന്നു. തിരുസഭാമാതാവാകട്ടെ, അവരെ സ്വന്തമായിത്തന്നെ കരുതി വാത്സല്യത്തോടും കരുതലോടുംകൂടെ ആശ്ലേഷിക്കുകയും ചെയ്യുന്നു.
സഭയും അകത്തോലിക്കരും
മാമ്മോദീസാ സ്വീകരിച്ച് ക്രിസ്തീയനാമത്താല്‍ അലംകൃതരായെങ്കിലും വിശ്വാസം സമഗ്രമായി ഏറ്റുപറയാതിരിക്കുകയും അഥവാ, പത്രോസിന്‍റെ പിന്‍ഗാമിയുടെ കീഴിലുള്ള കൂട്ടായ്മയില്‍ ചേരാതിരിക്കുകയും ചെയ്യുന്നവരുമായി തിരുസഭ പല കാരണങ്ങളാലും ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് അവള്‍ക്കറിവുണ്ട്. കാരണം, വിശുദ്ധ ലിഖിതങ്ങള്‍ വിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും നിയമമായി ആദരപൂര്‍വ്വം പരിഗണിക്കുകയും ആത്മാര്‍ത്ഥമായ മതഭക്തിതീക്ഷ്ണത പ്രകടിപ്പിക്കുകയും ചെയ്യുന്ന അനേകരുണ്ട്. സര്‍വശക്തനായ പിതാവായിരിക്കുന്ന ദൈവത്തിലും രക്ഷകനായ ദൈവപുത്രനിലും അവര്‍ സ്നേഹപൂര്‍വ്വം വിശ്വസിക്കുന്നു. അവര്‍ മാമ്മോദീസായാല്‍ മുദ്രിതരാക്കപ്പെടുകയും അതുവഴി മിശിഹായോട് ഒന്നാക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, മറ്റു കൂദാശകളും അവരവരുടെ സഭകളും അഥവാ സഭാസമൂഹങ്ങളും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. അവരില്‍ പലര്‍ക്കും മെത്രാന്‍ ഭരണവുമുണ്ട്. അവര്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ദൈവമാതാവായ പരിശുദ്ധ കന്യകയോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവര്‍ക്കു പ്രാര്‍ത്ഥനകളുടെയും മറ്റ് ആദ്ധ്യാത്മികസമ്പത്തുകളുടെയും അടുത്ത സംസര്‍ഗമുണ്ട്. മാത്രമല്ല, പരിശുദ്ധാന്മാവിലുള്ള യഥാര്‍ത്ഥമായ ഒരു കൂട്ടായ്മയും അവര്‍ക്കുണ്ട്. ഈ പരിശുദ്ധാത്മാവ് ദാനങ്ങളാലും വരങ്ങളാലും തന്‍റെ വിശുദ്ധീകരണശക്തിവഴി തീര്‍ച്ചയായും അവരില്‍ പ്രവര്‍ത്തനനിരതമാണ്. അവരില്‍ പലരെയും രക്തം ചിന്താന്‍വരെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ, ഈ ആത്മാവ് മിശിഹാ നിര്‍ണയിച്ചവിധം ഒരു ഇടയന്‍റെ കീഴില്‍ ഒരു അജഗണമായി സമാധാനപൂര്‍വ്വം ഐക്യപ്പെടുന്നതിനുള്ള അഭിലാഷവും പ്രവര്‍ത്തനവും മിശിഹായുടെ ശിഷ്യഗണം മുഴുവനിലും ഉണര്‍ത്തുകയും ചെയ്യുന്നു. ഈ ലക്ഷ്യപ്രാപ്തിക്ക് തിരുസഭാമാതാവ് പ്രാര്‍ത്ഥിക്കുന്നതില്‍നിന്നും അഭിലഷിക്കുന്നതില്‍നിന്നും പ്രവര്‍ത്തിക്കുന്നതില്‍നിന്നും വിരമിക്കുന്നില്ല. വിശുദ്ധീകരണത്തിനും നവീകരണത്തിനുംവേണ്ടി തന്‍റെ മക്കളെ ഉപദേശിക്കുകയും ചെയ്യുന്നു. അങ്ങനെ മിശിഹായുടെ അടയാളം തിരുസഭയുടെ മുഖം കൂടുതല്‍ പ്രകാശമാനമാകുന്നതിനുവേണ്ടിയാണത്.
സഭയും അക്രൈസ്തവരും
അവസാനമായി, അതുവരെ സുവിശേഷം സ്വീകരിക്കാത്തവര്‍ ദൈവജനത്തോട് വിവിധതരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഒന്നാമതായി, ഉടമ്പടികളും വാഗ്ദാനങ്ങളും നല്‍കപ്പെട്ട ജനം, ജഡപ്രകാരം മിശിഹാ ആരില്‍നിന്നു ജന്മംകൊണ്ടുവോ ആ ജനം (റോമ 9:4,5), പിതാക്കന്മാരെപ്രതിയുള്ള തിരഞ്ഞെടുപ്പുവഴി ദൈവത്തിന് ഏറ്റവും ഇഷ്ടഭാജനമായ ആ ജനം. എന്തുകൊണ്ടെന്നാല്‍, ദൈവം തന്‍റെ ദാനത്തിലും വിളിയിലും വ്യസനിക്കുന്നില്ല. (cf, റോമാ 11:28,21), മാത്രമല്ല, പരിത്രാണ പദ്ധതി സ്രഷ്ടാവിനെ അംഗീകരിക്കുന്നവരെയെല്ലാം തന്നെ ആശ്ലേഷിക്കുന്നു. അവരില്‍ പ്രാധാന്യം അര്‍ഹിക്കുന്നവര്‍, അബ്രാഹത്തിന്‍റെ വിശ്വാസം മുറുകെ പിടിക്കുന്നുവെന്ന് ഏറ്റുപറയുകയും കരുണാനിധിയും അന്ത്യദിനത്തില്‍ മനുഷ്യരെ വിധിക്കാന്‍ ഇരിക്കുന്നവനുമായ ഏകദൈവത്തെ നമ്മോടൊത്ത് ആരാധിക്കുകയും ചെയ്യുന്ന മുസല്‍മാന്മാരാണ്. ഛായകളിലും സങ്കല്‍പ്പങ്ങളിലും അജ്ഞാത ദൈവത്തെ അന്വേഷിക്കുന്ന മറ്റുള്ളവരില്‍നിന്നുപോലും ദൈവം വിദൂരസ്ഥനല്ല. എല്ലാവര്‍ക്കും ജീവനും പ്രചോദനവും സര്‍വ്വവും (അപ്പ 17:25-28) അവിടുന്നു നല്‍കുന്നുണ്ടല്ലോ. എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നാണ് രക്ഷകന്‍ ആഗ്രഹിക്കുന്നത് (1 തിമോ 2:4). അതുകൊണ്ട് മിശിഹായുടെ സുവിശേഷത്തെയും അവിടുത്തെ സഭയെയും സ്വന്തം കുറ്റംകൊണ്ടല്ലാതെ അറിയാതിരിക്കുകയും എന്നാല്‍, ആത്മാര്‍ത്ഥ ഹൃദയത്തോടെ ദൈവത്തെ തേടുകയും അവിടുത്തെ ഇഷ്ടം മനസ്സാക്ഷിയുടെ പ്രേരണയ്ക്കനുസൃതമായി പ്രവൃത്തികളാല്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രസാദ വരത്തിന്‍റെ പ്രചോദനത്താല്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യരക്ഷ പ്രാപിക്കാന്‍ കഴിയും. സ്വന്തം കുറ്റത്താലല്ലാതെ ദൈവത്തെ ഇനിയും സ്പഷ്ടമായി അംഗീകരിക്കാതിരിക്കുകയും ദൈവവരപ്രസാദത്തോടെതന്നെ ശരിയായ ജീവിതം നയിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ദൈവപരിപാലനം രക്ഷയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നിഷേധിക്കുകയും ഇല്ല. നന്മയായോ സത്യമായോ അവരില്‍ കണ്ടെത്തുന്നവയെല്ലാംതന്നെ സുവിശേഷ സ്വീകരണത്തിനുവേണ്ടിയുള്ള ഒരുക്കമായാണ് സഭ കണക്കിലെടുക്കുന്നത്. സകലമനുഷ്യരും കാലത്തികവില്‍ ജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി അവരെ പ്രകാശിപ്പിക്കുന്നവനാല്‍ നല്‍കപ്പെട്ടതായി അവള്‍ അവയെ കരുതുകയും ചെയ്യുന്നു. എങ്കിലും പലപ്പോഴും മനുഷ്യര്‍ ദുഷ്ടനാല്‍ വഞ്ചിതരായി, തങ്ങളുടെ ചിന്തകളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്ന്, ദൈവത്തിന്‍റെ സത്യം കാപട്യമാക്കി പകര്‍ത്തുകയും ദൈവത്തേക്കാള്‍ സൃഷ്ടികളെ സേവിക്കുകയും (റോമ 1:21,25) ഈ ലോകത്തില്‍ ദൈവത്തെക്കൂടാതെ ജീവിച്ച്, മരിച്ച്, വലിയ ആശാഭംഗത്തിനു വിധേയരാകുകയും ചെയ്യുന്നു. അതിനാല്‍ ദൈവമഹത്വത്തിനും അവരുടെയെല്ലാം രക്ഷ ത്വരിതപ്പെടുത്തലിനും വേണ്ടി എല്ലാ സൃഷ്ടികളോടും ڇസുവിശേഷം പ്രസംഗിക്കുവിന്‍ڈ (മര്‍ക്കോ 16:15) എന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ തിരുസഭ ഓര്‍മ്മിച്ചുകൊണ്ട് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ജാഗ്രതയോടെ ശ്രദ്ധിക്കുന്നു.
സഭയുടെ പ്രേഷിതസ്വഭാവം
പുത്രന്‍ പിതാവാല്‍ അയക്കപ്പെട്ടിരിക്കുന്നതുപോലെ, പുത്രന്‍ ശ്ലീഹന്മാരെ അയച്ചുകൊണ്ട് (യോഹ 20:21) പറഞ്ഞു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവരെ സ്നാനപ്പെടുത്തുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം പാലിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എല്ലായ്പ്പോഴും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്താ.28:19-20). ഈ രക്ഷാകരസത്യം പ്രഘോഷിക്കുന്നതിനുളള മിശിഹായുടെ ഗൗരവമേറിയ കല്പന ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെയും പൂര്‍ത്തിയാക്കേണ്ടതിനായി ശ്ലീഹന്മാരില്‍നിന്നു സഭ സ്വീകരിച്ചിരിക്കുന്നു (അപ്പ 1:8) അതിനാല്‍, "ഞാന്‍, സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം" (1 കോറി 9:16) എന്ന ശ്ലീഹായുടെ വാക്കുകള്‍ സഭ സ്വന്തമാക്കുന്നു. അതിനാല്‍, നവജാതസഭകള്‍ പൂര്‍ണമായി സംസ്ഥാപിതമാക്കുകയും അവതന്നെ സുവിശേഷവത്കരണ ജോലി തുടരാറാകുകയും ചെയ്യുന്നതുവരെ പ്രഘോഷകരെ അയയ്ക്കുന്നതില്‍നിന്ന് സഭ വിരമിക്കുന്നില്ല. മിശിഹായെ ലോകത്തിനു മുഴുവന്‍ രക്ഷയുടെ മൂലതത്ത്വമായി സ്ഥാപിച്ച ദൈവപദ്ധതി ഫലപ്രദമായി പൂര്‍ത്തീകരിക്കുന്നതില്‍ സഹകരിക്കാന്‍ സഭ അരൂപിയാല്‍ നിര്‍ബന്ധിക്കപ്പെടുന്നു. സുവിശേഷം പ്രഘോഷിച്ചുകൊണ്ട്, സഭ ശ്രോതാക്കളെ വിശ്വാസത്തിലേക്കും വിശ്വാസത്തിന്‍റെ ഏറ്റുപറച്ചിലിലേക്കും ആകര്‍ഷിക്കുകയും മാമ്മോദീസാ സ്വീകരിക്കാന്‍ ഒരുക്കുകയും ചെയ്യുന്നു. അവരെ തിന്മയുടെ അടിമത്തത്തില്‍നിന്ന് പിടിച്ചകറ്റുകയും മിശിഹായോട് ഏക ശരീരമാക്കുകയും ചെയ്യുന്നു. സ്നേഹം കൊണ്ട് അവനില്‍ സമ്പൂര്‍ണതയോളം വളരാന്‍വേണ്ടി മനുഷ്യരുടെ മനസ്സിലും ഹൃദയത്തിലും വിവിധ റീത്തുകളിലും ജനപദങ്ങളുടെ സംസ്കാരങ്ങളിലുമുളള നന്മയുടെ അങ്കുരങ്ങളൊന്നുംതന്നെ നഷ്ടപ്പെടാതിരിക്കാന്‍ സഭ പ്രവര്‍ത്തിക്കുന്നുവെന്നു മാത്രമല്ല, അവയെ ശുദ്ധീകരിക്കുകയും ഉയര്‍ത്തുകയും ദൈവമഹത്ത്വത്തിനായും പിശാചിന്‍റെ ലജ്ജയ്ക്കും മനുഷ്യരുടെ സൗഭാഗ്യത്തിനുമായി പൂര്‍ണതയിലെത്തുകയും ചെയ്യുന്നതിനാണ് സഭ അവളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മിശിഹായുടെ ഓരോ ശിഷ്യനും തന്‍റെ കഴിവിനൊത്ത് വിശ്വാസം പ്രചരിപ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ഏതു വിശ്വാസിക്കും മാമ്മോദീസാ നല്കാന്‍ അവകാശമുണ്ടെങ്കിലും പരിശുദ്ധ കുര്‍ബാനവഴി മിശിഹായുടെ ശരീരം പടുത്തുയര്‍ത്താന്‍ പുരോഹിതനു മാത്രമേ അനുവാദമുളളൂ. പ്രവാചകന്‍വഴി ദൈവം അരുള്‍ ചെയ്ത വാക്കുകള്‍ അങ്ങനെ പൂര്‍ത്തിയാക്കുകയാണ്: "സൂര്യോദയം മുതല്‍ അസ്തമയംവരെ എന്‍റെ നാമം ജനതകളുടെയിടയില്‍ മഹത്ത്വപൂര്‍ണമാണ്; എല്ലായിടത്തും എന്‍റെ നാമത്തിനു ധൂപവും ശുദ്ധമായ ബലികളും അര്‍പ്പിക്കപ്പെടും." (മലാക്കി 1:11) കര്‍ത്താവിന്‍റെ ശരീരവും പരിശുദ്ധാത്മാവിന്‍റെ ആലയവുമായ ദൈവജനത്തില്‍ ലോകംമുഴുവന്‍റെയും പൂര്‍ണത വന്നുചേരാനും സകലരുടെയും ശിരസ്സായ മിശിഹായില്‍, പ്രപഞ്ചസ്രഷ്ടാവും പിതാവുമായവന് ബഹുമാനവും മഹത്ത്വവും നല്കപ്പെടാനും സഭ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, പി.ഒ.സി
church Church: God's people Mar Joseph Pamplany Ghauli Elishovale the Vatican Council's Document on the Church of the SubGenius catholic malayalam catholic apologetics common priesthood church and non-catholics Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206