x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

സാമൂഹ്യനീതി

Authored by : Congregation for Doctrine of Faith On 05-Jul-2022

വകുപ്പ്‌ 3

സാമൂഹ്യനീതി

സമൂഹം സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ അവരുടെ സ്വഭാവവും ദൗത്യവുമനുസരിച്ച്‌ അര്‍ഹിക്കുന്നവ ലഭ്യമാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമ്പോള്‍ സാമൂഹ്യനീതി ഉറപ്പാകുന്നു. സാമൂഹ്യനീതി പൊതുനന്‍മയോടും അധികാരവിനയോഗത്തോടും ബന്ധപ്പെട്ടിരിക്കുന്നു.

I. മനുഷ്യവ്യക്തിയോടുള്ള ആദരവ്‌

മനുഷ്യവ്യക്തിയുടെ സര്‍വാതിശായിയായ മാഹാത്മ്യം ആദരിക്കുന്നതിലൂടെ മാത്രമേ സാമൂഹ്യനീതി കൈവരിക്കുകയുള്ളു. സമൂഹത്തിന്‍റെ ആത്യന്തിക ലക്ഷ്യമാണ്‌ വ്യക്തി; അവനെ മുന്‍നിറുത്തിയാണ്‌ അത്‌ നില്ക്കുന്നത്‌: മനുഷ്യവ്യക്തിയുടെ മാഹാത്മൃത്തിന്‍റെ സംരക്ഷണവും വളര്‍ത്തലും സ്രഷ്ടാവു നമ്മെ ഭരമേല്‍പിച്ചിരിക്കുന്നു. ചരിത്രത്തിന്‍റെ ഏതു കാലയളവിലുമുള്ള സ്ത്രീകളും പുരുഷന്‍മാരും ഈ ഉത്തരവാദിത്വത്തിനു സ്രഷ്ടാവിനോടു കടപ്പെടിരിക്കുന്നു. മനുഷ്യവ്യക്തിയോടുള്ള ആദരവ്‌ ഒരു സൃഷ്ടി എന്നനിലയിലുള്ള അവന്‍റെ അവകാശങ്ങളോടുള്ള ആദരവ്‌ അനിവാര്യമാക്കുന്നു. ഈ അവകാശങ്ങള്‍ സമൂഹത്തിനു മുമ്പുതന്നെയുള്ളവയും സമൂഹത്തിന്‌ അവയോട്‌ ബാദ്ധ്യതയുള്ളതുമാണ്‌. എല്ലാ അധികാരത്തിന്‍റെയും ധാര്‍മികമായ നിയമസാധുതയ്ക്ക്‌ അടിസ്ഥാനം പ്രസ്തുത അവകാശങ്ങളാണ്‌. സമൂഹം അവയെ നിയമനിര്‍മാണ പ്രക്രിയയിൽ  അവഗണിക്കുകയോ നിഷേധിക്കുകയോ ചെയുന്നത്‌ സ്വന്തം ധാര്‍മിക നിയമസാധുതയ്ക്കു തുരങ്കംവയ്ക്കുന്നതിനു തുല്യമാണ്‌. സമൂഹം ആ അവകാശങ്ങളെ മാനിക്കാതിരുന്നാല്‍ അധികാരത്തിലുള്ളവര്‍ക്കു ബലപ്രയോഗത്തിലൂടെയോ അക്രമത്തിലൂടെയോ മാത്രമേ പ്രജകളെക്കൊണ്ട്‌ അനുസരിപ്പിക്കുവാന്‍ കഴിയൂ. സന്‍മനസ്സുള്ള എല്ലാ മനുഷ്യരെയും ഈ അവകാശങ്ങളെക്കുറിച്ചു ബോധവാന്‍മാരാക്കുക. അവയെ അബദ്ധപൂര്‍ണവും അടിസ്ഥാന രഹിതവുമായ അവകാശവാദങ്ങളില്‍നിന്നു വേര്‍തിരിച്ചുകാണിക്കുക എന്നിവ സഭയുടെ ചുമതലയാണ്‌.

മനുഷ്യവ്യക്തിയോടുള്ള ബഹുമാനത്തിനാധാരമായ തത്വമിതാണ്‌: “ഓരോരുത്തരും തന്‍റെ അയല്‍ക്കാരനെ (അപവാദമെന്യേ); “തന്‍റെ മറെറാരു സത്തയായി പരിഗണിക്കണം. സര്‍വോപരി, അവന്‍റെ ജീവിതത്തെക്കുറിച്ചും ആ ജീവിതം മാന്യമായി നയിക്കാന്‍ അവശ്യമായ മാര്‍ഗങ്ങളെക്കുറിച്ചും കരുതല്‍വേണം. "യഥാര്‍ഥ സാഹോദരഭാവമുള്ള സമൂഹങ്ങളുടെ സംസ്ഥാപനത്തെ തടസ്സപ്പെടുത്തുന്ന ഭയങ്ങള്‍, മുന്‍വിധികള്‍, അഹങ്കാരവും സ്വാര്‍ഥതയും മുറ്റിയ മനോഭാവങ്ങള്‍ എന്നിവയെ നിര്‍മാര്‍ജനം ചെയ്യാന്‍ ഒരു നിയമനിര്‍മാണത്തിനും അതില്‍ത്തന്നെ കഴിവില്ല. ഓരോ മനുഷ്യനിലും ഒരു “അയല്‍ക്കാരനെ”, സഹോദരനെ കാണുന്ന പരസ്പര സ്നേഹത്തിലൂടെ മാത്രമേ മേല്‍പറഞ്ഞ പെരുമാറ്റരീതികള്‍ ഇല്ലാതാവുകയുള്ളു.

തന്നെ തന്നെ അപരന്‍റെ അയൽക്കാരനായി മാറ്റാനും അവനെ സജീവമായി ശുശ്രുഷിക്കാനുമുള്ള ചുമതല ഏതു മേഖലയിലുമുള്ള ഏറ്റവും അത്യാവശ്യക്കാരനെ സംബന്ധിച്ച്‌ അത്യന്താപേക്ഷിതമാണ്‌. “എന്‍റെ ഏറ്റവും എളിയ ഈ സഹോദരമാരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തുതന്നത്‌."

നമ്മില്‍നിന്നു വൃത്യസ്തമായി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്കും ഈ ചുമതല ബാധകമാണ്‌. അപരാധങ്ങള്‍ പൊറുക്കുവാന്‍ നമ്മോട്‌ ആവശ്യപ്പെടുന്നതരത്തിലുള്ളതാണ്‌ ക്രിസ്തുവിന്‍റെ പ്രബോധനം. പുതിയനിയമത്തിന്‍റെ തനതായ സ്നേഹത്തിന്‍റെ കല്‍പന സകല ശത്രുക്കളിലേക്കും അവിടുന്നു വ്യാപിപ്പിക്കുന്നു. സുവിശേഷാരുപിയിലുള്ള വിമോചനവും ഒരുവന്‍റെ ശത്രുവിനെ ഒരു വ്യക്തിയായി കണ്ടുകൊണ്ടുള്ള വിദ്വേഷവും തമ്മില്‍ പൊരുത്തപ്പെട്ടുപോവുകയില്ല. എന്നാല്‍ ആ വൃക്തി, ശത്രു എന്നനിലയില്‍ പ്രവര്‍ത്തിച്ച തിന്മയോടുള്ള വെറുപ്പിന്‌ മേല്‍പറഞ്ഞ പൊരുത്തക്കേട്‌ ഉണ്ടായിരിക്കുകയില്ല.

II. മനുഷ്യര്‍ക്കിടയിലെ സമത്വവും വ്യത്യാസങ്ങളും

ഏക ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട, ബുദ്ധിപൂര്‍വകമായ ആത്മാവിനാല്‍ ഒരുപോലെ അലംകൃതരായ മനുഷ്യര്‍ക്ക്‌ ഒരേ പ്രകൃതിയും ഒരേ ഉദ്ഭവവുമാണുള്ളത്‌. ക്രിസ്തുവിന്‍റെ ബലിയാല്‍ വീണ്ടെടുക്കപ്പെട്ടവരായതിനാല്‍ എല്ലാവരും ദൈവിക സൗഭാഗ്യത്തില്‍ പങ്കുചേരാന്‍ വിളിക്കപ്പെട്ടവരാണ്‌: തന്‍മൂലം എല്ലാവരും തുല്യമാഹാത്മ്യം ഉള്ളവരാണ്‌.

മനുഷ്യരുടെ സമത്വം വൃക്തികളെന്ന നിലയിലുള്ള അവരുടെ മാഹാത്മൃത്തിലും തജ്ജന്യമായ അവകാശങ്ങളിലുമാണ്‌ അധിഷ്ഠിതമായിരിക്കുന്നത്‌:

വര്‍ഗ, വര്‍ണ, ലിംഗഭേദങ്ങള്‍, സാമൂഹിക വ്യവസ്ഥിതികള്‍, ഭാഷ അഥവാ മതം എന്നിവയുടെ അടിസ്ഥാനത്തില്‍ വൃക്തിയുടെ മൗലികാവകാശങ്ങളെ സംബന്ധിച്ചു പുലര്‍ത്തുന്ന സാമൂഹികമോ സാംസ്കാരികമോ ആയ എല്ലാത്തരം വിവേചനങ്ങളും ദൈവികപദ്ധതിക്ക്‌ നിരക്കാത്തതെന്ന നിലയില്‍ കീഴടക്കേണ്ടതും ഉന്‍മൂലനം ചെയ്യേണ്ടതുമാണ്‌.

മനുഷ്യന്‍ ഭൂമിയിലേക്കു വരുന്നത്‌ അവന്‍റെ ശാരീരികവും ആത്മീയവുമായ ജീവന്‍റെ വളര്‍ച്ചയ്ക്ക്‌ ആവശ്യമായ സകലതും ഉള്ളവനായിട്ടല്ല. അവനു മററുള്ളവരെ ആവശ്യമുണ്ട്‌. പ്രായം, ശാരീരികകഴിവുകള്‍, ബുദ്ധിപരവും ധാര്‍മികവുമായ ആഭിമുഖ്യങ്ങള്‍, സാമൂഹിക വ്യാപാരത്തില്‍നിന്നുളവാകുന്ന പ്രയോജനങ്ങള്‍, സമ്പത്തിന്‍റെ വിതരണം എന്നിവയോടു ബന്ധപ്പെട്ടു വ്യത്യാസങ്ങള്‍ കാണപ്പെടുന്നു. "താലന്തുകള്‍” ഒരുപോലെയല്ല വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്‌. 

ഈ വ്യത്യാസങ്ങൾ  ദൈവികപദ്ധതിയുടെ ഭാഗമാണ്‌. ഓരോരുത്തനും തനിക്കാവശ്യമുള്ളതു മറ്റുള്ളവരില്‍നിന്നു സ്വീകരിക്കട്ടെയെന്നും, സവിശേഷമായ “താലന്തുകള്‍” ലഭിച്ചിട്ടുള്ളവര്‍ അവയുടെ പ്രയോജനങ്ങള്‍ അവ ആവശ്യമുള്ളവരുമായി  പങ്കുവയ്ക്കട്ടെയെന്നും ദൈവം ആഗ്രഹിക്കുന്നു. ഈ വ്യത്യാസങ്ങൾ  ഔദാര്യവും വസ്തുവകകളുടെ പങ്കുവയ്ക്കലും പരിശീലിക്കുന്നതിനു വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയും മിക്കപ്പോഴും ചുമതലപ്പെടുത്തുകയും ചെയ്യുന്നു; സംസ്കാരങ്ങളെ പരസ്പരം ധന്യമാക്കുന്നതിനെ അവ പ്രോത്സാഹിപ്പിക്കുന്നു:

എന്തുകൊണ്ടാണ്‌ ഞാന്‍ തികച്ചും വൃത്യസ്തമായ രീതിയില്‍ സുകൃതങ്ങള്‍ വിതരണം ചെയ്യുന്നത്‌. അവയെല്ലാംകൂടി ഞാന്‍ ഓരോ വൃക്തിക്കും നല്‍കുന്നില്ല, എന്നാല്‍ ഒരാള്‍ക്കു ചിലതും മറ്റുള്ളവര്‍ക്കു വേറെ ചിലതും നല്‍കുന്നു... ഒരാൾക്കു ഞാന്‍ പ്രത്യേകമാംവിധം സ്നേഹം നല്‍കുന്നു; മറ്റോരാള്‍ക്കു നീതി നല്‍കുന്നു. ഒരാള്‍ക്കു വിനയം നല്‍കുന്നു. വേറൊരാള്‍ക്കു സജീവവിശ്വാസം നല്‍കുന്നു... ആത്മീയവും ശാരീരികവുമായ വളരെയേറെ വരങ്ങളും കൃപകളും ഞാന്‍ നല്‍കിയിട്ടുണ്ട്‌. നിങ്ങള്‍ പരസ്പരസ്നേഹം പരിശീലിക്കാന്‍ നിര്‍ബന്ധിതരാകേണ്ടതിന്‌, ഞാന്‍ എല്ലാം ഒരാള്‍ക്കു മാത്രമായി നല്‍കാതെ വലിയ വ്യത്യാസത്തോടെയാണു നല്‍കിയിരിക്കുന്നത്‌... ഒരാള്‍ക്കു മറെറാരാളെ ആവശ്യമുണ്ടായിരിക്കണമെന്നും എന്നില്‍നിന്ന്‌ അവര്‍ സ്വീകരിച്ചിട്ടുള്ള കൃപകളും ദാനങ്ങളും വിതരണം ചെയ്യുന്നതില്‍ അവര്‍ എന്‍റെ ശുശ്രുഷകരായിരിക്കണമെന്നും ഞാന്‍ മനസ്സായി.
ദശലക്ഷക്കണക്കിനു സ്ത്രീപുരുഷന്‍മാരെ ബാധിക്കുന്ന പാപപൂർണ്ണമായ അസമത്വങ്ങളും നിലനില്‍ക്കുന്നുണ്ട്‌. സുവിശേഷത്തിനു കടകവിരുദ്ധമാണിവ. വ്യക്തികളെന്ന നിലയില്‍ അവര്‍ക്കുള്ള തുല്യ മാഹാത്മ്യം കൂടുതല്‍ നീതിപൂര്‍വകവും മനുഷ്യോചിതവുമായ ജീവിതാവസ്ഥയ്ക്കുവേണ്ടി യത്നിക്കുവാന്‍ ആവശ്യപ്പെടുന്നുണ്ട്‌. ഒരേ മനുഷ്യവര്‍ഗത്തില്‍പ്പെട്ട വ്യക്തികള്‍ക്കും ജനപദങ്ങള്‍ക്കുമിടയിലുള്ള ക്രമാതിതമായ സാമ്പത്തികവും സാമൂഹികവുമായ അസമത്വം ഇടര്‍ച്ച വരുത്തുന്നു. അതു സാമൂഹികനീതിക്കും സമത്വത്തിനും മനുഷ്യമാഹാത്മൃത്തിനും സാമൂഹികവും അന്തര്‍ദേശീയവുമായ സമാധാനത്തിനും എതിരാണ്‌.

III. മാനവ സഹാനുഭാവം

സഹാനുഭാവത്തിന്‍റെ തത്വം, “സൗഹൃദം” “സാമൂഹിക പദവി  എന്നീ വാക്കുകളില്‍ സ്പഷ്ടമാക്കപ്പെടുന്ന അതേ തത്വം, മാനുഷികവും ക്രിസ്തീയവുമായ സാഹോദര്യത്തിന്‍റെ സ്പഷ്ടമായ ആവശ്യകതയാണ്‌.

“ഇന്നു വളരെ വ്യാപകമായി പടര്‍ന്നിടുള്ള ഒരു തിന്‍മയാണ്‌ മനുഷ്യര്‍ക്കു പരസ്പരമുള്ള ആവശ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും നിയമത്തോടുള്ള അവഗണന. ഈ നിയമം നമ്മുടെ പൊതുവായ ഉദ്ഭവവും, ഏതൊക്കെ ജനതകളില്‍ പെട്ടവരായാലും എല്ലാ മനുഷ്യരുടെയും ബൗദ്ധിക പ്രകൃതിയിലുള്ള സമത്വവും നമ്മോടു കല്‍പിക്കുന്ന ഒന്നാണ്‌. പാപപങ്കിലമായ മനുഷ്യരാശിക്കുവേണ്ടി യേശു ക്രിസ്തു കുരിശാകുന്ന അള്‍ത്താരയില്‍ തന്‍റെ സ്വര്‍ഗീയ പിതാവിനു സമര്‍പ്പിച്ച വീണ്ടെടുപ്പിന്‍റെ ബലിയിലൂടെ മുദ്രിതവുമാണ്‌."

സഹാനുഭവം പ്രകടമാകുന്നത്‌ ഒന്നാമതായി വിഭവവിതരണത്തിലും ജോലിക്കുള്ള വേതനത്തിലുമാണ്‌. അതോടൊപ്പം കൂടുതല്‍ നീതിനിഷ്ഠമായ ഒരു സാമൂഹിക ക്രമത്തിനുവേണ്ടിയുള്ള പരിശ്രമവും ഇതു വിഭാവനം ചെയ്യുന്നു. ഈ സാമൂഹികക്രമം സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും അനുരഞ്ജന ചര്‍ച്ചയിലൂടെ കലഹങ്ങള്‍ വേഗത്തില്‍ ഒത്തുതീര്‍പ്പിലെത്തിക്കാനും കൂടുതല്‍ സഹായകമായിരിക്കും.

സഹാനുഭാവത്തിന്‍റെ  എല്ലാവിധ രൂപങ്ങളിലൂടെയും മാത്രമേ സാമൂഹിക- സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ: ദരിദ്രര്‍ തമ്മിലുള്ളതും സമ്പന്നരും ദരിദ്രരും തമ്മിലുള്ളതും തൊഴിലാളികള്‍ തമ്മിലുള്ളതും തൊഴില്‍രംഗത്ത്‌ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ളതും രാഷ്ട്രങ്ങള്‍ക്കും ജനപദങ്ങള്‍ക്കും ഇടയിലുള്ളതുമായ സഹാനുഭാവം. ഒരു ധാര്‍മികക്രമത്തിന്‌ അനിവാര്യമാണ്‌ അന്തര്‍ ദേശീയമായ സഹാനുഭാവം. ലോകസമാധാനം ഭാഗികമായി ഇതിനെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌.

സഹാനുഭാവം എന്ന ഗുണം ഭൗതിക നന്മകളുടെ പരിധിക്കപ്പുറമാണ്‌. വിശ്വാസത്തിന്‍റെ ആത്മീയ നന്മകള്‍ പ്രചരിപ്പിക്കുന്നതിനിടയിലും സഭ ഭൗതിക നന്മകളുടെ വളര്‍ച്ചയെ പോഷിപ്പിച്ചിട്ടുണ്ട്‌. കൂടാതെ മിക്കപ്പോഴും അതിനുള്ള പുതിയ സരണികള്‍ തുറക്കുകയുംചെയ്തു. അങ്ങനെ നൂറ്റാണ്ടുകളിലൂടെ കര്‍ത്താവിന്‍റെ വചനങ്ങള്‍ സാക്ഷാത്കൃതമായിരിക്കുകയാണ്‌: നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക, അതോടൊപ്പം മററുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.

എല്ലാവരും എല്ലാവര്‍ക്കും വേണ്ടിയാണ്‌ എന്ന കൂട്ടുത്തരവാദിത്വബോധം രണ്ടായിരം വര്‍ഷക്കാലം സഭയുടെ ആത്മാവില്‍ സജീവമായി നിലനിന്നിട്ടുണ്ട്‌. ഇത്‌ സന്ന്യാസാശ്രമകര്‍ഷകര്‍, അടിമകളെ മോചിപ്പിച്ചവര്‍, രോഗികളെ സൗഖ്യമാക്കിയവർ, എല്ലാവര്‍ക്കും മനുഷ്യോചിതവും ക്രൈസ്തവോചിതവുമായ ജീവിതം സമ്മാനിക്കാനുതകുന്ന സാമൂഹിക വ്യവസ്ഥിതികള്‍ പടുത്തുയര്‍ത്താനായി എല്ലാ തലമുറകള്‍ക്കും എല്ലാ ജനപദങ്ങള്‍ക്കും വിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും സന്ദേശവാഹകരായവര്‍ എന്നിവരെ വീരോചിതമായ സ്‌നേഹത്തിലേക്കു നയിക്കുകയും നയിച്ചുകൊണ്ടിരിക്കുകയും ചെയുന്നു.

സംഗ്രഹം

അവരവർക്ക്‌ അര്‍ഹതപ്പെട്ടത്‌ നേടിയെടുക്കാൻ സംഘടനകളെയും വ്യക്തികളെയും സഹായിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സമൂഹം സാമൂഹിക നീതി ഉറപ്പു വരുത്തുന്നു. മനുഷ്യ വ്യക്തിയോടുള്ള ബഹുമാനം മറ്റുള്ളവരെ തന്‍റെ തന്നെ “മറ്റൊരു സത്തയായി” പരിഗണിക്കുന്നു. ഇത്‌ വ്യക്തിയുടെ ആന്തരിക മാഹാത്മ്യത്തിൽനിന്നുള്ള  മൗലികാവകാശങ്ങളോടുള്ള ആദരവ്‌ ആവശ്യപ്പെടുന്നു.

മനുഷ്യരുടെ സമത്വം, വ്യക്തികളെന്ന നിലയിലുള്ള അവരുടെ മാഹാത്മ്യത്തെയും അതിൽ നിന്നുത്ഭവിക്കുന്ന അവകാശങ്ങളെയും സംബന്ധിക്കുന്നതാണ്‌.

വ്യക്തികളുടെ ഇടയിൽ നാം കാണുന്ന വ്യത്യാസങ്ങള്‍ ദൈവികപദ്ധതിയിൽ പെട്ടതാണ്. നമ്മള്‍ അന്യോന്യം ആവശ്യമുള്ളവരായിരിക്കണമെന്ന്‌ അവിടുന്ന ആഗ്രഹിക്കുന്നു. ഈ വ്യത്യാസങ്ങൾ പരസ്നേഹത്തിനു പ്രചോദനമാകേണ്ടതാണ് 

മനുഷ്യ വ്യക്തികളുടെ തുല്യമാഹാത്മ്യം ക്രമാതീതമായ സാമൂഹിക സാമ്പത്തിക അസമത്വങ്ങളെ കുറയ്ക്കാനുള്ള പരിശ്രമം ആവശ്യപ്പെടുന്നുണ്ട്‌. ഇതു പാപപൂർണ്ണമായ അസ്മത്വങ്ങളുടെ നിർമാർജനത്തിന് നിർബന്ധിക്കുന്നു.

സവിശേഷമാംവിധം ക്രൈസ്തവമായ ഒരു സുകൃതമാണ് സഹാനുഭാവം. ഇതു ബൗദ്ധിക വിഭവങ്ങളുടെ പങ്കുവയ്ക്കലിനെക്കാള്‍ കൂടുതലായി ആത്മീയ നന്മകളുടെ പങ്കുവയ്ക്കൽ  നടപ്പാക്കുന്നു .

Social justice സാമൂഹ്യനീതി മനുഷ്യവ്യക്തിയോടുള്ള ആദരവ്‌ മനുഷ്യര്‍ക്കിടയിലെ സമത്വവും വ്യത്യാസങ്ങളും മാനവ സഹാനുഭാവം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message