x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

ഒന്‍പതാം കല്‍പന

Authored by : Congregation for Doctrine of Faith On 21-Jul-2022

വകുപ്പ്‌ 9

ഒന്‍പതാം കല്‍പന

നിന്റെ അയല്‍ക്കാരന്റെ ഭവനത്തെ മോഹിക്കരുത്‌; അവന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റ് എന്തെങ്കിലുമോ മോഹിക്കരുത്‌. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു. 

വിശുദ്ധ യോഹന്നാന്‍ അത്യാഗ്രഹത്തെ അഥവാ ആസക്തിയെ മൂന്നായി വേര്‍തിരിക്കുന്നുണ്ട്‌: ശരീരത്തിന്റെ ആസക്തി, കണ്ണിന്റെ ആസക്തി, ജീവിതത്തിന്റെ അഹന്ത. കത്തോലിക്കാ മതബോധനപാരമ്പര്യത്തില്‍ ഒന്‍പതാം കല്‍പന ജഡികാസക്തിയെ നിരോധിക്കുന്നു; പത്താം കല്‍പന മറ്റുള്ളവരുടെ വസ്തുക്കളോടുള്ള അത്യാസക്തിയെ നിരോധിക്കുന്നു.

പദനിഷ്പത്തിയനുസരിച്ച്‌ ആസക്തി മാനുഷികാഗ്രഹത്തിന്റെ തീവ്രമായ ഏതു രൂപത്തെയും സൂചിപ്പിക്കുന്നു. ക്രൈസ്തവ ദൈവശാസ്ത്രം അതിനു പ്രത്യേകമായ ഒരര്‍ഥം നല്‍കിയിരിക്കുന്നു: മാനുഷികയുക്തിയുടെ പ്രവര്‍ത്തനത്തിനെതിരേയുള്ള ഐനധ്രികവാഞ്ഛയുടെ ചലനം. “ആത്മാവിന്‌” എതിരേയുള്ള “ശരീരത്തിന്റെ” മത്സരത്തോടു വി.പൗലോസ്‌ അതിനെ ഉപമിക്കുന്നു. ആദ്യപാപത്തിലെ അനുസരണക്കേടില്‍നിന്ന്‌ അതു പുറപ്പെടുന്നു. അതു മനുഷ്യന്റെ ധാര്‍മികശക്തികളെ ചഞ്ചലമാക്കുന്നു. അത്‌ അതില്‍ത്തന്നെ ഒരു ദ്രോഹമായിരിക്കാതെ, മനുഷ്യനെ പാപംചെയ്യാന്‍ പ്രേരിപ്പിക്കുന്നു. 

ആത്മാവും ശരീരവുമുള്ള ഒരു സംയുക്ത സത്തയാണു മനുഷ്യന്‍. അതുകൊണ്ട്‌ അവനില്‍ ഒരു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു, “ആത്മാവിനും  ശരീരത്തിനും” ഇടയില്‍ പ്രവണതകളുടെ ഒരു സമരം തുടങ്ങുന്നു. എന്നാല്‍ ഈ സമരം യഥാര്‍ഥത്തില്‍ പാപത്തിന്റെ പൈതൃകത്തിന്റെതാണ്‌. അതിന്റെ അനന്തരഫലവും അതേസമയം സ്ഥിരീകരണവുമാണ്‌. അത്‌ ആധ്യാത്മിക സമരത്തിന്റെ അനുദിനാനുഭവത്തിന്റെ ഭാഗമാണ്‌.

അപ്പസ്തോലന്‍ അഭൗമികമായ ആത്മാവോടൊത്തു മനുഷ്യന്റെ പ്രകൃതിയ്ക്കും വൈയക്തിക കര്‍ത്തൃത്വത്തിനും രൂപംനല്‍കുന്ന ശരീരത്തെ പുച്ഛിക്കുകയോ അപലപിക്കുകയോ ചെയ്യുന്നില്ല. പിന്നെയോ അദ്ദേഹം ധാര്‍മികമായി നല്ലതോ ചീത്തയോ ആയ പ്രവൃത്തികളെ അഥവാ സ്ഥിരമായ മനോഭാവങ്ങളെ - സുകൃതങ്ങളെയും ദുര്‍ഗുണങ്ങളെയും - സംബന്ധിച്ചു പ്രതിപാദിക്കുകയാണ്‌. അവയാകട്ടെ, പരിശുദ്ധാത്മാവിന്റെ രക്ഷാകരപ്രവൃത്തിയോടുള്ള വിധേയത്വത്തിന്റെ (സുകൃതങ്ങളെ സംബന്ധിച്ചിടത്തോളം) എതിർപ്പിന്റെയോ (ദുര്‍ഗുണങ്ങളെ സംബന്ധിച്ചിടത്തോളം) ഫലമാണ്‌. ഇക്കാരണത്താല്‍ അപ്പസ്തോലന്‍ എഴുതുന്നു: “നാം പരിശുദ്ധാത്മാവിനാല്‍ ജീവിക്കുന്നുവെങ്കില്‍, നമുക്ക്‌ പരിശുദ്ധാത്മാവിനാല്‍ വ്യാപരിക്കുകയും ചെയ്യാം."

I. ഹൃദയത്തിന്റെ ശുദ്ധീകരണം

ഹൃദയം ധാര്‍മികവ്യക്തിത്വത്തിന്റെ ഇരിപ്പിടമാണ്‌: “ഹൃദയത്തില്‍നിന്നാണു ദുശ്ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം മുതലായവ പുറപ്പെടുന്നത്‌." ജഡികാസക്തിക്കെതിരേയുള്ള സമരം ഹൃദയശുദ്ധീകരണവും സംയമനപാലനവും ആവശ്യപ്പെടുന്നു.

ലളിതഹൃദയരും നിഷ്കളങ്കരും ആയിരിക്കുക, മനുഷ്യജീവിതത്തെ നശിപ്പിക്കുന്ന തിന്മയെ അറിയാത്ത പൈതങ്ങളെപ്പോലെയായിരിക്കും നിങ്ങള്‍.

ആറാമത്തേ സുവിശേഷഭാഗ്യം ഇങ്ങനെ ഉദ്ഘോഷിക്കുന്നു; “ഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍ എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണും.” ബുദ്ധിയെയും മനസ്സിനെയും ദൈവത്തിന്റെ വിശുദ്ധിയുടെ ആവശ്യപ്പെടലുകളോടു പൊരുത്തപ്പെടുത്തുന്നവരെയാണു “ഹൃദയശുദ്ധിയുള്ളവര്‍” എന്നതു സൂചിപ്പിക്കുന്നത്‌. പ്രധാനമായും മൂന്നു തലങ്ങളിലാണ്‌ ഈ പൊരുത്തപ്പെടുത്തല്‍: സ്നേഹം,ശുദ്ധത അഥവാ ലൈംഗികനീതിനിഷ്‌ഠ, സത്യത്തോടുള്ള സ്നേഹവും വിശ്വാസത്തിന്റെ സത്യാവസ്ഥയും (orthodoxy). ഹൃദയത്തിന്റെയും ശരീരത്തിന്റെയും വിശ്വാസത്തിന്റെയും ശുദ്ധിക്കു പരസ്പര ബന്ധമുണ്ട്‌.

വിശ്വാസികള്‍ വിശ്വാസപ്രമാണത്തിലെ വകുപ്പുകള്‍ വിശ്വസിക്കണം; “വിശ്വസിച്ചുകൊണ്ട്‌ അവര്‍ ദൈവത്തിനു വിധേയരാകാനും വിധേയരായിക്കൊണ്ട്‌ നന്നായി ജീവിക്കാനും, നന്നായി ജീവിച്ചുകൊണ്ട്‌ തങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാനും, ശുദ്ധീകരിക്കപ്പെട്ട ഹൃദയത്തോടെ വിശ്വസിക്കുന്നത്‌ മനസ്സിലാക്കാനും വേണ്ടിയാണത്‌. 

ദൈവത്തെ മുഖാമുഖം കാണുമെന്നും അവിടുത്തെപ്പോലെയാകുമെന്നുമുള്ള വാഗ്ദാനം “ഹൃദയ ശുദ്ധിയുള്ളവര്‍ക്കു” ലഭിച്ചിരിക്കുന്നു." ഹൃദയശുദ്ധി ദൈവദര്‍ശനത്തിനുള്ള മുന്‍വ്യവസ്ഥയാണ്‌. ദൈവം കാണുന്നതുപോലെ കാണാനും മറ്റുള്ളവരെ “അയല്‍ക്കാരായി” സ്വീകരിക്കാനും ഇപ്പോള്‍ത്തന്നെ അതു നമ്മെ കഴിവുളളവരാക്കുന്നു. മനുഷ്യശരീരത്തെ - നമ്മുടെയും മറ്റുള്ളവരുടെയും ശരീരത്തെ - പരിശുദ്ധാത്മാവിന്റെ ആലയവും ദൈവികസൗന്ദര്യത്തിന്റെ പ്രകാശനവുമായി കാണാന്‍ അതു നമ്മെ അനുവദിക്കുന്നു.

II. ശുദ്ധതയ്ക്കുവേണ്ടിയുള്ള സമരം

മാമ്മോദീസ, അതു സ്വീകരിക്കുന്നവന്‍, എല്ലാ പാപങ്ങളില്‍നിന്നുമുള്ള ശുദ്ധീകരണത്തിന്റെ കൃപാവരം നല്‍കുന്നു. എന്നാല്‍ മാമ്മോദീസ സ്വീകരിച്ചയാള്‍ ജഡികാസക്തിക്കും ക്രമരഹിതമായ ആഗ്രഹങ്ങള്‍ക്കും എതിരേയുള്ള സമരം തുടരണം. ദൈവത്തിന്റെ കൃപയാല്‍ അവന്‍ ലക്ഷ്യത്തിലെത്തും:

-ശുദ്ധതയുടെ സുകൃതത്താലും ദാനത്താലും; എന്തെന്നാല്‍ നീതിനിഷ്ഠവും അവിഭക്തവുമായ ഹൃദയത്തോടെ സ്നേഹിക്കാന്‍ ശുദ്ധത നമ്മെ അനുവദിക്കുന്നു;

- നിയോഗത്തിന്റെ ശുദ്ധതയാല്‍; മനുഷ്യന്റെ യഥാര്‍ഥമായ ലക്ഷ്യത്തെ അന്വേഷിക്കുന്നതില്‍ ഇത്‌ അടങ്ങിയിരിക്കുന്നു. മാമ്മോദീസ സ്വീകരിച്ച വ്യക്തി, ദര്‍ശനത്തിന്റെ ലാളിത്യത്തോടെ, എല്ലാക്കാര്യത്തിലും ദൈവഹിതം കണ്ടെത്താനും നിറവേറ്റാനും പരിശ്രമിക്കുന്നു; 

- ബാഹ്യവും ആന്തരികവുമായ ഉൾക്കാഴ്ചയുടെ ശുദ്ധതയാല്‍ വികാരങ്ങളുടെയും ഭാവനയുടെയും ശിക്ഷണംവഴി; ദൈവത്തിന്റെ പ്രമാണങ്ങളുടെ പാതയില്‍ നിന്നു നമ്മെ അകറ്റുവാന്‍ പ്രേരിപ്പിക്കുന്ന അശുദ്ധ ചിന്തകളിലുള്ള കുറ്റകരമായ എല്ലാ സഹകരണത്തെയും തള്ളിക്കളഞ്ഞുകൊണ്ട്‌: “ബാഹ്യാകാരം വിഡ്ഢികളിൽ ആസക്തി ജനിപ്പിക്കുന്നു;

- പ്രാർത്ഥനയാല്‍:
ആത്മനിയന്ത്രണം ഒരുവന്റെ സ്വന്തശക്തികളില്‍നിന്നു പുറപ്പെടുന്നുവെന്നു ഞാന്‍ വിചാരിച്ചു. ഞാന്‍ അവയെ എന്നില്‍ കണ്ടെത്തിയില്ല. അവിടുന്ന്‌ അതു നല്‍കിയില്ലെങ്കില്‍ ഒരുവനും ആത്മനിയന്ത്രണമുള്ളവനായിരിക്കാന്‍ കഴിയുകയില്ലെന്നു മനസ്സിലാക്കാതിരിക്കാന്‍ തക്കവിധം വിഡ്ഢിയായിരുന്നു ഞാന്‍. എന്തെന്നാല്‍ എന്റെ ആന്തരികവിലാപം അങ്ങയുടെ ചെവികളില്‍ എത്തുകയും ഞാന്‍ ദൃഢവിശ്വാസത്തോടെ എന്റെ ആകുലതകള്‍ അങ്ങില്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അങ്ങ്‌ തിര്‍ച്ചയായും അത്‌ എനിക്കു അനുവദിച്ചുതരുമായിരുന്നു. 

ശുദ്ധത അടക്കം ആവശ്യപ്പെടുന്നു. അത്‌ സംയമനത്തിന്റെ ഒരു അവശ്യഘടകമാണ്‌. അടക്കം വ്യക്തിയുടെ രഹസ്യാത്മകതയെ സംരക്ഷിക്കുന്നു. നിഗൂഢമായിരിക്കേണ്ടതു വെളിപ്പെടുത്താന്‍ വിസമ്മതിക്കുക എന്നാണ്‌ അതിന്റെ അര്‍ഥം. അതു ശുദ്ധതയെ ലക്ഷ്യംവയ്ക്കുന്നതാണ്‌. അതു ശുദ്ധതയുടെ സംവേദകത്വത്തിനു സാക്ഷ്യംവഹിക്കുന്നു. വൃക്തികളുടെ മാഹാത്മൃത്തിനും അവരുടെ ഐക്യത്തിനും അനുരൂപമായി അവരെ നോക്കിക്കാണുന്നതിനും അവരോടു പെരുമാറുന്നതിനും അടക്കം മാര്‍ഗനിര്‍ദേശം നല്‍കുന്നു.

അടക്കം വൃക്തികളുടെ രഹസ്യത്തെയും അവരുടെ സ്നേഹത്തെയും സംരക്ഷിക്കുന്നു. അതു സ്നേഹബന്ധങ്ങളില്‍ ക്ഷമാശീലത്തെയും മിതത്വത്തെയും പ്രോത്സാഹിപ്പിക്കുന്നു. സ്ത്രീയും പുരുഷനും തമ്മിലുളള ആത്യന്തികമായ പരസ്പര ദാനത്തിനും സമര്‍പ്പണത്തിനും വേണ്ട വൃവസ്ഥകളെ നിറവേറ്റണമെന്ന് അത്‌ ആവശ്യപ്പെടുന്നു. അടക്കം മാന്യതയാണ്‌. വസ്ത്രധാരണസംബന്ധമായ തിരഞ്ഞെടുപ്പിനെ അത്‌ പ്രചോദിപ്പിക്കുന്നു. അനാരോഗ്യകരമായ ജിജ്ഞാസയുടെ അപകടസാധ്യത വൃക്തമായി കാണുന്നിടത്ത്‌ അതു മൗനമോ കരുതലോ പാലിക്കുന്നു. അത്‌ വകതിരിവ്‌ ആയിത്തീരുന്നു.

വികാരങ്ങളുടെയും അതുപോലെതന്നെ ശരീരത്തിന്റെയും അടക്കമുണ്ട്‌. ഉദാഹരണമായി ഭ്രാന്തമായ ജിജ്ഞാസയുണര്‍ത്തുന്ന തരത്തില്‍ മനുഷ്യശരീരത്തെ പ്രദര്‍ശിപ്പിക്കുന്നതിനെ അടക്കം എതിര്‍ക്കുന്നു. അല്ലെങ്കില്‍ നിഗൂഢാവയവങ്ങളുടെ പ്രദര്‍ശനംവരെ നടത്തുന്നതിനുള്ള ചില മാധ്യമങ്ങളുടെ താത്പര്യങ്ങളെ അത്‌ എതിര്‍ക്കുന്നു. പരിഷ്‌കാരത്തിന്റെ ആകര്‍ഷണങ്ങളെയും പ്രചാരത്തിലുള്ള പ്രത്യയ ശാസ്ത്രങ്ങളുടെ സമ്മര്‍ദങ്ങളെയും ചെറുക്കുവാന്‍ കഴിവുനല്‍കുന്ന ഒരു ജീവിതശൈലിക്ക്‌ അടക്കം പ്രചോദനമേകുന്നു.
വിവിധ സംസ്‌കാരങ്ങളില്‍ അടക്കം വിവിധരൂപങ്ങള്‍ കൈക്കൊള്ളുന്നു. എന്നാലും, എല്ലായിടത്തും മനുഷ്യോചിതമായ ആധ്യാത്മിക മാഹാത്മൃത്തെ സംബന്ധിച്ച ഒരു ഉള്‍ക്കാഴ്ച എന്ന നിലയില്‍ അടക്കം നിലനില്‍ക്കുന്നുണ്ട്‌. മനുഷ്യന്‍ ഒരു കര്‍ത്താവാണ്‌ എന്ന അവബോധം വളരുന്നതോടൊപ്പം അതു സംജാതമാകുന്നു. കുട്ടികളെയും കൗമാരപ്രായക്കാരെയും അടക്കം പഠിപ്പിക്കുക എന്നതിന്റെ അര്‍ഥം അവരില്‍ മനുഷ്യവ്യക്തിയോടുളള ബഹുമാനം ഉണര്‍ത്തുക എന്നതാണ്‌.

ക്രൈസ്തവശുദ്ധത സാമൂഹികാന്തരീക്ഷത്തിന്റെ ശുദ്ധീകരണം ആവശ്യപ്പെടുന്നു. സാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ അവയുടെ അവതരണങ്ങളില്‍ ബഹുമാനത്തിനും നിയന്ത്രണത്തിനുമുള്ള താത്പര്യം പ്രദര്‍ശിപ്പിക്കണമെന്ന്‌ അത്‌ നിഷ്കര്‍ഷിക്കുന്നു. ഹൃദയശുദ്ധി വ്യാപകമായ കാമചാപല്യപ്രകടനത്തില്‍നിന്ന്‌ സ്വതന്ത്രമാക്കുകയും ഭ്രാന്തമായ ജിജ്ഞാസയിലേക്കും അശുദ്ധ മോഹങ്ങളിലേക്കും നയിക്കുന്ന വിനോദം ഒഴിവാക്കുകയും ചെയ്യുന്നു.

മനുഷ്യസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള തെറ്റായ ധാരണയിന്‍മേലാണു ധാർമിക ലാഘവത്വം എന്ന ചിന്താഗതി നിലനില്ക്കുന്നത്‌. യഥാര്‍ഥ സ്വാതന്ത്ര്യത്തിന്റെ വികസനത്തിനുള്ള മുന്‍വ്യവസ്ഥ ധാര്‍മികനിയമത്തില്‍ പരിശീലനം നേടാന്‍ സന്നദ്ധനാവുക എന്നതാണ്‌. സത്യത്തെയും മനുഷ്യഹൃദയത്തിന്റെ ഗുണങ്ങളെയും മനുഷ്യന്റെ ധാര്‍മികവും ആധ്യാത്മികവുമായ മാഹാത്മൃത്തെയും ബഹുമാനിക്കുന്ന ഉദ്ബോധനം വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്നവര്‍ യുവജനങ്ങൾക്കു നല്‍കാന്‍ ബാദ്ധ്യസ്ഥരാണ്‌.

“ക്രിസ്തുവിന്റെ സുവിശേഷം, അധഃപതിച്ച മനുഷ്യന്റെ ജീവിതത്തെയും സംസ്കാരത്തെയും നിരന്തരം നവീകരിക്കുന്നു; പാപത്തിന്റെ നിരന്തരമായ ആകര്‍ഷണത്തില്‍നിന്നു പ്രവഹിക്കുന്ന തെറ്റിനോടും തിന്മയോടും അതു സമരം ചെയ്യുകയും അവയെ നീക്കിക്കളയുകയും ചെയ്യുന്നു. അത്‌ ജനതകളുടെ ധാര്‍മികതയെ നിരന്തരം ശുദ്ധീകരിക്കുകയും ഉദാത്തമാക്കുകയും ചെയ്യുന്നു. അത്‌ ഓരോ യുഗത്തിന്റെയും ജനതയുടെയും ആധ്യാത്മിക ഗുണങ്ങളെയും നിക്ഷേപങ്ങളെയും ആദാനം ചെയ്യുന്നു; അഭൗമിക സമ്പത്തുകള്‍കൊണ്ട്‌ അവ ആന്തരികമായെന്നപോലെ പുഷ്പിക്കാന്‍ കാരണമാകുന്നു; അവയെ ക്രിസ്തുവില്‍ ശക്തിപ്പെടുത്തുകയും പൂര്‍ണമാക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നു.”

സംഗ്രഹം 

"ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു” (Mt 5:28).

ഒന്‍പതാം കല്‍പന, ആസക്തിക്ക്‌ അഥവാ ജഡികാസക്തിക്ക് എതിരേ ജാഗ്രത ഉണര്‍ത്തുന്നു. 

ജഡികാസക്തിക്ക്‌ എതിരേയുള്ള സമരത്തില്‍ ഹൃദയ ശുദ്ധീകരണവും സംയമന പാലനവും ഉൾകൊള്ളുന്നു. 

ഹൃദയവിശുദ്ധി ദൈവത്തെ കാണാന്‍ നമ്മെ കഴിവുള്ളവരാക്കുന്നു; ദൈവം കാണുന്നത് പേലെ എല്ലാം കാണാന്‍ ഇപ്പോൾത്തന്നെ അതു നമ്മെ കഴിവുള്ളവരാക്കുന്നു.

ഹൃദയശുദ്ധീകരണത്തിന്‌ പ്രാർത്ഥന, ശുദ്ധതയുടെ പാലനം, നിയോഗത്തിന്റെയും, ദർശനത്തിന്റെയും ശുദ്ധി എന്നിവ ആവശ്യമാണ്‌.

ഹൃദയശുദ്ധി ഉണ്ടാകാൻ ക്ഷമാശീലം, മിതത്വം, വകതിരിവ്‌ എന്നിവയാകുന്ന അടക്കം ആവശ്യമാണ്‌. അടക്കം വ്യക്തിയുടെ രഹസ്യാത്മകതയെ സംരക്ഷിക്കുന്നു.

ഒന്‍പതാം കല്‍പന ഹൃദയത്തിന്റെ ശുദ്ധീകരണം ശുദ്ധതയ്ക്കുവേണ്ടിയുള്ള സമരം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message