x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

യേശുക്രിസ്തു സംസ്കരിക്കപ്പെട്ടു

Authored by : Religious teaching of the Catholic Church On 22-May-2023

ഖണ്ഡിക 3. യേശുക്രിസ്തു സംസ്കരിക്കപ്പെട്ടു

“ദൈവകൃപയാല്‍‍” അവിടുന്ന്‌ “എല്ലാവർ‍ക്കുംവേണ്ടി” മരണം രുചിച്ചറിഞ്ഞു. ദൈവം തന്റെ രക്ഷാകര പദ്ധതിയില്‍‍, തന്റെ പുത്രന്‍‍ “നമ്മുടെ പാപങ്ങള്‍‍ക്കുവേണ്ടി മരിച്ചാല്‍‍" മാത്രംപോരാ, അവിടുന്നു “മരണം രുചിച്ചറിയുകകൂടിവേണം” എന്നു നിശ്ചയിച്ചു. മരണത്തിന്റെ അവസ്ഥ, അതായത്‌ അവിടുന്നു കുരിശില്‍‍വച്ചു പ്രാണന്‍‍വെടിഞ്ഞ സമയത്തിനും മരിച്ചവരില്‍‍നിന്ന്‌ ഉയിർ‍പ്പിക്കപ്പെട്ട സമയത്തിനും ഇടയില്‍‍ അവിടുത്തെ ആത്മാവിന് ശരീരത്തില്‍‍നിന്നുണ്ടായ വേർ‍പാടിന്റെ അവസ്ഥ അനുഭവിക്കണമെന്നുകൂടി അവിടുന്നു നിശ്ചയിച്ചു. മരണമടഞ്ഞ ക്രിസ്തുവിന്റെ അവസ്ഥ കബറിടത്തിന്റെയും പാതാളത്തിലേക്ക്‌ ഇറങ്ങുന്നതിന്റെയും രഹസ്യമാണ്‌. അതു ക്രിസ്തു മർ‍ത്ത്യരക്ഷപൂർ‍ത്തിയാക്കിയിട്ട്‌ കബറിടത്തില്‍‍ ശയിച്ചുകൊണ്ട്‌ ദൈവത്തിന്റെ മഹത്തായ സാബത്തു വിശ്രമത്തെ പ്രകാശിപ്പിക്കുന്നതും പ്രപഞ്ചത്തിനു മുഴുവനും സമാധാനംകൊണ്ടുവരുന്നതുമായ വിശുദ്ധ ശനിയാഴ്ചയുടെ രഹസ്യമാണ്‌.

ക്രിസ്തു തന്റെ ശരീരത്തോടുകൂടി കബറിടത്തിനുള്ളില്‍‍

ഉയിർ‍പ്പിനു മുന്‍‍പുള്ള അവിടുത്തെ സഹനാത്മകമായ അവസ്ഥയും ഇന്നത്തെ മഹത്ത്വപൂർ‍ണവും ഉത്ഥിതവുമായ അവസ്ഥയും തമ്മില്‍‍ ബന്ധിപ്പിക്കുന്ന യഥാർ‍ഥ കണ്ണിയാണു ക്രിസ്തുവിന്റെ കബറിടവാസം. “ജീവിക്കുന്നവനായ” അതേ വ്യക്തിക്ക് ഇങ്ങനെപറയാന്‍‍ കഴിയും: “ഞാന്‍‍ മരിച്ചു, എന്നാല്‍‍ ഇതാ ഞാന്‍‍ എന്നും എന്നേക്കും ജീവിക്കുന്നു."

(പുത്രന്റെ) മരണത്തെയും മരിച്ചവരില്‍‍നിന്നുള്ള ഉത്ഥാനത്തെയും സംബന്ധിക്കുന്ന ദൈവികപദ്ധതിയുടെ രഹസ്യം ഇതാണ്‌: മരണംവഴി ആത്മാവ്‌ ശരീരത്തില്‍‍നിന്ന്‌ വേർ‍തിരിക്കപ്പെടുകയും പ്രകൃതിയുടെ അനിവാര്യമായ ക്രമം ലംഘിക്കാതിരിക്കുകയും ചെയ്യുന്നു. ഉത്ഥാനത്തിലൂടെ എല്ലാം അവനില്‍‍ പുനസ്ഥാപിക്കപ്പെടുന്നു. അങ്ങനെ രണ്ടിന്റെയും അതിർ‍ത്തി, അതായത്‌ മരണത്തിന്റെയും ജീവന്റെയും അതിർ‍ത്തി നിർ‍ണയിക്കപ്പെടുന്നു. മരണത്താല്‍ വിഭജിക്കപ്പെട്ട പ്രകൃതിയെ തന്നില്‍‍ത്തന്നെ ഉറപ്പിച്ചവന്‍‍ തന്നെ വിഭജിക്കപ്പെട്ടവയുടെ ഐക്യത്തിന്റെ അടിസ്ഥാനമായി ഭവിക്കുന്നു.

“വധിക്കപ്പെട്ട ജീവന്റെ കർത്താവ്‌” “പുനരുത്ഥാനം ചെയ്തു ജീവിക്കുന്നവന്‍‍” തന്നെയാണ്‌.  അതുകൊണ്ട്‌ ദൈവപുത്രനായ വ്യക്തി, മരണംമൂലം പരസ്പരം വേർ‍പെട്ട തന്റെ ആത്മാവും ശരീരവും തിരിച്ചെടുക്കേണ്ടത്‌ അത്യാവശ്യമായിരുന്നു.

മനുഷ്യനെന്ന നിലയില്‍ ക്രിസ്തു മരണംവരിച്ചപ്പോള്‍‍ അവിടുത്തെ വിശുദ്ധ ആത്മാവു നിർ‍മല ശരീരത്തില്‍‍നിന്ന്‌ വേർ‍പെടുത്തപ്പെട്ടു. എന്നാല്‍‍, ദൈവികതയാകട്ടെ ഒന്നില്‍‍നിന്നും അതായത്‌ ആത്മാവില്‍‍നിന്നോ ശരീരത്തില്‍‍നിന്നോ വേർ‍തിരിക്കപ്പെട്ടില്ല. അതുകൊണ്ട്‌ ഏകവ്യക്തി രണ്ടായി വിഭജിക്കപ്പെട്ടില്ല. ശരീരവും ആത്മാവും ഒരേസമയം ആദിമുതലേ വചനമാകുന്ന വ്യക്തിയില്‍‍ സ്ഥിതിചെയ്തിരുന്നു. മരണത്തില്‍‍ അവ വിഭജിക്കപ്പെട്ടു. എങ്കിലും അവ സ്ഥിതിചെയ്തിരുന്ന വചനത്തില്‍‍ ഏക വ്യക്തിത്വത്തില്‍‍ രണ്ടും എന്നും നിലനിന്നിരുന്നു.

"നിന്റെ പരിശുദ്ധന്‍‍ ജീർ‍ണിക്കാന്‍‍ നീ അനുവദിക്കുകയില്ല”

ക്രിസ്തുവിന്റെ മരണം, അവിടുത്തെ ഭൗമിക മാനുഷികാസ്തിത്വത്തിന്‌ അവസാനം കുറിച്ചു എന്ന അർ‍ഥത്തില്‍‍ യഥാർ‍ഥ മരണമായിരുന്നു. എന്നാല്‍‍, അവിടുത്തെ ശരീരം പുത്രന്‍‍ എന്ന വ്യക്തിയുമായി പുലർ‍ത്തിയിരുന്ന ഐക്യംമൂലം അതു മറ്റുള്ളവരുടേതുപോലുള്ള ഒരു മൃതശരീരമായിരുന്നില്ല. കാരണം, മരണത്തിന്‌ അതിനെ അധീനപ്പെടുത്തുവാന്‍‍ സാധ്യമായിരുന്നില്ല; “ദൈവികശക്തി ക്രിസതുവിന്റെ ശരീരത്തെ ജീർ‍ണിക്കലില്‍‍നിന്നു സംരക്ഷിച്ചു." താഴെക്കാണുന്ന രണ്ടു പ്രസ്താവനകളും ക്രിസ്‌തുവിനെ സംബന്ധിച്ചു വാസ്തവമാണ്‌: “അവന്‍‍ ജീവിക്കുന്നവരുടെ നാട്ടില്‍‍ നിന്നു വിച്ഛേദിക്കപ്പെട്ടു.” “എന്റെ ശരീരം പ്രത്യാശയില്‍‍ നിവസിക്കും. എന്തെന്നാല്‍‍ എന്റെ ആത്മാവിനെ അവിടുന്നു പാതാളത്തില്‍‍ ഉപേക്ഷിക്കുകയില്ല. അവിടുത്തെ പരിശുദ്ധന്‍‍ ജീർ‍ണിക്കാന്‍‍ അവിടുന്ന്‌ അനുവദിക്കുകയുമില്ല." “മൂന്നാം ദിവസം” സംഭവിച്ച ക്രിസ്തുവിന്റെ പുനരുത്ഥാനം ഇതിന്റെ തെളിവായിരുന്നു. കാരണം, ശാരീരികമായ ജീർ‍ണിക്കല്‍‍, മരണത്തിനുശേഷം നാലാംദിവസം തുടങ്ങുന്നതായി കരുതപ്പെട്ടിരുന്നു.

“ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെട്ടവർ‍”...

മാമ്മോദീസയുടെ ആദിമവും പൂർ‍ണവുമായ രൂപം വെള്ളത്തില്‍‍ മുങ്ങലാണ്‌. പുതിയ ജീവിതത്തിനായി ക്രിസ്തുവിനോടൊപ്പം പാപത്തിനു മരിക്കുന്ന ഒരു ക്രൈസ്തവന്‍‍ കബറിടത്തിലേക്ക്‌ ഇറങ്ങുന്നതിനെ മാമ്മോദീസ ഫലപ്രദമായ വിധത്തില്‍‍ സൂചിപ്പിക്കുന്നു. “അതുകൊണ്ട്‌ മാമ്മോദീസവഴി നാം അവനോടുകൂടെ മരണത്തിലേക്കു സംസ്കരിക്കപ്പെട്ടു. പിതാവിന്റെ മഹത്ത്വത്താല്‍‍ മിശിഹാ മരിച്ചവരില്‍‍നിന്ന്‌ ഉയിർ‍പ്പിക്കപ്പെട്ടതുപോലെ, നാമും ഒരു പുതിയ ജീവിതം നയിക്കുന്നതിനുവേണ്ടിയാണിത്‌."

സംഗ്രഹം

എല്ലാ മനുഷ്യരുടെയും നന്മയ്ക്കായി, ക്രിസ്തു മരണം രുചിച്ചു. (cf. ഹെബ്രാ 2: 9). മനുഷ്യനായിത്തീർന്ന ദൈവപുത്രനാണ്‌ യഥാർഥത്തില്‍ മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തത്‌.

മിശിഹാ കബറിടത്തില്‍ ആയിരുന്ന വേളയില്‍‍ അവിടുത്തെ ദെെവികവ്യക്തി, അവിടുത്തെ ആത്മാവും ശരീരവും മരണംവഴി പരസ്പരം വേർതിരിക്കപ്പെട്ടിരുന്നെങ്കിലും, അവയെ അവിരാമം ആദാനം ചെയ്തിരുന്നു. ഇക്കാരണത്താല്‍‍ മൃതനായ, ക്രിസ്തുവിന്റെ ശരീരം “ജിർണിച്ചില്ല” (അപ്പ 13: 37).

യേശുക്രിസ്തു സംസ്കരിക്കപ്പെട്ടു ക്രിസ്തു തന്റെ ശരീരത്തോടുകൂടി കബറിടത്തിനുള്ളില്‍‍ “ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെട്ടവർ‍”... Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message