x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

യാക്കോബ് 4:13-17, ദൈവം മനസ്സാകുന്നെങ്കില്‍

Authored by : Dr. Andrews Mekattukunnel On 02-Feb-2021

യാക്കോബ് 4:13-17, ദൈവം മനസ്സാകുന്നെങ്കില്‍

ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രൂതയാണെന്നതിന് ഒരു ഉദാഹരണമാണ് തുടര്‍ന്നു ശ്ലീഹാ ഉദ്ധരിക്കുന്നത്. സ്വന്തം കഴിവില്‍ മാത്രം ആശ്രയിച്ച് വ്യാപാരം നടത്തി വിജയിപ്പിക്കാമെന്നു കരുതുന്നതിലെ ഭോഷത്തമാണ് വെളിവാക്കുന്നത്. വ്യാപാരത്തിലേര്‍പ്പെടുന്നതു തെറ്റാണന്നോ അതുവഴി ന്യായമായ ലാഭമുണ്ടാക്കുന്നതു തിന്മയാണെന്നോ അല്ല യാക്കോബ് ശ്ലീഹാ പഠിപ്പിക്കുന്നത്. മറിച്ച്, ദൈവത്തെ മറന്നുകൊണ്ട് ഈ ലോകവ്യാപാരങ്ങളില്‍ മുഴുകുന്നതിനെയാണ് ശ്ലീഹാ അപലപിക്കുന്നത്. ആധുനിക മനുഷ്യന്‍റെ ഏറ്റവും വലിയ പ്രശ്നമായി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നതും ഇതുതന്നെ യാണ്. അദ്ദേഹത്തിന്‍റെ ഭാഷയില്‍ ഇന്ന് ദൈവവിചാരത്തിനു ഗ്രഹണം സംഭവിച്ചിരിക്കുന്നു. ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളില്‍നിന്നും ദൈവത്തെ മാറ്റിനിര്‍ത്തിക്കൊണ്ടു മുന്നേറാനുള്ള ഒരു ശ്രമമാണ് എവിടെയും കാണുന്നത്. ഏതു പ്രവര്‍ത്തനമേഖലയിലും ദൈവഹിതത്തിനായിരിക്കണം പ്രധാനസ്ഥാനം എന്നാണു മാര്‍പാപ്പായും പഠിപ്പിക്കുന്നത്. കര്‍ത്താവു മനസ്സാകുന്നുവെങ്കില്‍ ഞങ്ങള്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും എന്നാണു പറയേണ്ടത് എന്നു യാക്കോബ് ശ്ലീഹാ നിര്‍ദ്ദേശിക്കുമ്പോള്‍ ഉദ്ദേശിക്കുന്നതും ഇതു തന്നെയാണ്.

അല്പസമയം കാണപ്പെട്ടശേഷം അപ്രത്യക്ഷമാകുന്ന മൂടല്‍മഞ്ഞു പോലെയുള്ള മനുഷ്യജീവിതത്തിന്‍റെ ക്ഷണികത ഗ്രഹിക്കാതെ, ഭാവിയെക്കുറിച്ചു അത്യാഗ്രഹത്തോടെ പദ്ധതികള്‍ തയ്യാറാക്കുന്നവരുടെ മൗഢ്യത്തെയാണ് ശ്ലീഹാ വെളിച്ചത്തുകൊണ്ടുവരുന്നത്. ദൈവത്തോടു ചേര്‍ന്ന് അവിടുത്തെ ഹിതാനുസൃതംവേണം പദ്ധതികള്‍ തയ്യാറാക്കാന്‍ എന്നാണ് ഉപദേശം. 

ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതി ഇതാണെങ്കില്‍, അവിടുത്തെ സഹായത്താല്‍ ഞാനിതൊക്കെ ചെയ്യും എന്നു ചിന്തിക്കാന്‍ വിശ്വാസിക്കു കഴിയണം. അങ്ങനെയെങ്കില്‍ പരാജയമുണ്ടായാലും സമചിത്തതയോടെ അതിനെ നേരിടാനാകും. കല്യാണക്കുറിയിലും മറ്റും D.V. (Deo Voliente) എന്നു ചേര്‍ക്കുമ്പോള്‍ ഈ സത്യമാണു നമ്മള്‍ പ്രഘോഷിക്കുന്നത്.

ഭോഷനായ ധനികന്‍റെ ഉപമയിലൂടെ (ലൂക്കാ 12,16-21) ഈശോ പഠിപ്പിക്കാന്‍ ഉദ്ദേശിച്ചതും ദൈവത്തെ കൂടാതെയുള്ള പദ്ധതി തയ്യാറാക്കലിന്‍റെയും പ്രവര്‍ത്തിക്കലിന്‍റെയും ഭോഷത്തത്തെക്കുറിച്ചാണ്. ദൈവ പരിപാലനയില്‍ ആശ്രയിക്കാതെ, സ്വന്തം ശക്തിയിലും കഴിവിലും മാത്രം വിശ്വസിച്ചു ജീവിക്കുന്നത് ഒരുതരം ആത്മപ്രശംസയാണെന്നും അതു പാപമാണെന്നും ശ്ലീഹാ അനുസ്മരിപ്പിക്കുന്നു. കാരണം, നന്മ എന്തെന്നറിഞ്ഞിട്ടും അതനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുന്നതു പാപമാണല്ലോ (ലൂക്കാ 12,47). ഇവിടെയും ഈശോയുടെ മനസ്സുതന്നെയാണു ശ്ലീഹാ വ്യാഖ്യാനിച്ചു നല്കുന്നത്. ഈശോ അരുളിച്ചെയ്തിട്ടുണ്ടല്ലോ: "അതിനാല്‍, എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ട. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‍ഗീയപിതാവ് അറിയുന്നു. നിങ്ങള്‍ അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും" (മത്താ 6,31-34). ദൈവഹിതത്തിന്‍റെ പ്രകാശനമായ ദൈവ രാജ്യവും അതു നമ്മില്‍നിന്നു പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനരീതികളും മനോഭാവങ്ങളും നമ്മള്‍ അന്വേഷിക്കുമ്പോള്‍ ബാക്കിയുള്ളവ ദൈവം നമുക്കു നല്കും. ഭൗതികജീവിതത്തെ തള്ളപ്പറയുകല്ല; മറിച്ച്, അതിനെ ദൈവഹിതത്തിനു വിധേയപ്പെടുത്തി ജീവിക്കാന്‍ പഠിപ്പിക്കുകയാണു ശ്ലീഹാ.

jacob-4-13-17-god-willing catholic malayalam Dr. Andrews Mekattukunnel Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message