x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

യാക്കോബ് 1:17-18, ദാനങ്ങളുടെ ഉറവിടം

Authored by : Dr. Andrews Mekattukunnel On 02-Feb-2021

യാക്കോബ് 1:17-18, ദാനങ്ങളുടെ ഉറവിടം

ദൈവത്തിനു യാക്കോബ്ശ്ലീഹാ നല്കുന്ന വിശേഷണങ്ങള്‍ ശ്രദ്ധേയമാണ്. ഉത്തമവും പൂര്‍ണവുമായ എല്ലാ ദാനങ്ങളുടെയും ഉറവിടമാണവിടുന്ന്. അവിടുന്നാണു സ്രഷ്ടാവ്; അതുകൊണ്ടു തന്നെ സകല ദാനങ്ങളുടെയും ഉറവിടവും. ഉന്നതന്‍, മഹോന്നതന്‍ തുടങ്ങിയ വിശേഷണങ്ങള്‍ വി.ഗ്രന്ഥത്തില്‍ പലയിടങ്ങളിലും അവിടുത്തേക്കു നല്കുന്നുണ്ട്. ദൈവനാമം വൃഥാവില്‍ ഉപയോഗിക്കുന്നതു ഭയന്ന് യഹൂദര്‍ പകരമായി സ്വര്‍ഗം, ഉന്നതം, ആകാശം തുടങ്ങിയ പദങ്ങളാണ് അവിടുത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കാറ്. "ജ്ഞാനം കുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ; അവന് അതു ലഭിക്കും. കുറ്റപ്പെടുത്താതെ, ചോദിക്കുന്നവര്‍ക്കെല്ലാം ഉദാരമായി നല്കുന്നവനാണ് അവിടുന്ന്" (യാക്കോ 1:5) എന്ന സത്യം തന്നെയാണ് ഇവിടെയും യാക്കോബ് ഉദ്ദേശിക്കുന്നത്. 

മാറ്റമോ മാറ്റത്തിന്‍റെ നിഴലോ ഇല്ലാത്തവനാണ് അവിടുന്ന്.  സ്രഷ്ടാവായ ദൈവത്തെ സൃഷ്ടികളോടു താരതമ്യപ്പെടുത്തി അവിടുത്തെ മാഹാത്മ്യം വ്യക്തമാക്കുകയാണ് ശ്ലീഹാ. സൃഷ്ടവസ്തുക്കളുടെ പ്രത്യേകത അവ നിരന്തര മാറ്റത്തിനു വിധേയമാണ് എന്നതാണ്. അവയ്ക്കു നിത്യമായ ഒരു രൂപമില്ല, നിലനില്പ്പുമില്ല. എന്നാല്‍, സ്രഷ്ടാവായ ദൈവം അങ്ങനെയല്ല. അവിടുത്തേക്കു മാറ്റത്തിന്‍റെ നിഴല്‍പോലുമില്ല. ദൈവത്തിനു മാറ്റമില്ലാത്തതുപോലെ അവിടുത്തെ വാഗ്ദാന ങ്ങള്‍ക്കും മാറ്റമില്ല എന്ന സൂചനയും ഇവിടെയുണ്ട്. "ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍ എന്‍റെ വചനങ്ങള്‍ കടന്നുപോവുകയില്ല" (ലൂക്കാ 21:33) അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. പരീക്ഷകളെ അതിജീവിക്കുന്നവര്‍ക്കുള്ള ജീവന്‍റെ കിരീടത്തെക്കുറിച്ച് അവിടുന്നു നല്കിയിരിക്കുന്ന വാഗ്ദാനത്തിനും മാറ്റമില്ല എന്നു സാരം.

ദൈവത്തിനു യാക്കോബ്ശ്ലീഹാ നല്കുന്ന ഏറ്റവും ശ്രദ്ധേയമായ വിശേഷണം അവിടുന്നു പ്രകാശങ്ങളുടെ പിതാവാണ് എന്നതാണ്. ഉല്പത്തി ഗ്രന്ഥകാരന്‍ വരച്ചുകാണിക്കുന്ന ദൈവത്തിന്‍റെ ചിത്രമാണ് ഈ വിശേഷണത്തിനു പിന്നില്‍. സൃഷ്ടികര്‍മത്തില്‍ അവിടു ന്ന് ആദ്യം അരുളിച്ചെയ്ത വാക്കുകള്‍ "വെളിച്ചം ഉണ്ടാകട്ടെ" (ഉല്പ 1:3-5) എന്നതായിരുന്നല്ലോ. പ്രകാശഗോളങ്ങള്‍ സൃഷ്ടിച്ചതും അവിടുന്നുതന്നെ (ഉല്പ 1:14-16). മഹാദീപങ്ങള്‍ സൃഷ്ടിച്ച ദൈവത്തിന്‍റെ അനന്ത കാരുണ്യത്തെ സങ്കീര്‍ത്തകന്‍ പാടിസ്തുതിക്കുന്നുണ്ടല്ലോ (സങ്കീ 136:7-9). സൃഷ്ടികള്‍ മാത്രമായ പ്രപഞ്ചഗോളങ്ങള്‍ക്ക് മനുഷ്യന്‍റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പങ്കുണ്ടെന്ന വ്യര്‍ത്ഥചിന്തയില്‍ നക്ഷത്ര ഫലവും വാരഫലവുമൊക്കെ അന്വേഷിച്ചു പോകുന്നതു സ്രഷ്ടാവായ ദൈവത്തിലുള്ള വിശ്വാസക്കുറവാണ് എന്ന് ആനുഷംഗികമായി സൂചിപ്പിക്കുകയാണ് യാക്കോബ്ശ്ലീഹാ, പ്രകാശങ്ങളുടെ സ്രഷ്ടാവിനെക്കുറിച്ചുള്ള പരാമര്‍ശത്തിലൂടെ.

ക്രൈസ്തവാസ്തിത്വം - സത്യത്തിന്‍റെ വചനത്താലുള്ള നവജന്മം: വിശ്വാസ ജീവിതത്തിലുണ്ടാകുന്ന പരീക്ഷകളെ ജീവന്‍റെ കിരീടത്തെക്കുറിച്ചുള്ള ദൈവികവാഗ്ദാനത്തില്‍ വിശ്വസിച്ചും ദൈവികജ്ഞാനത്തിനായി പ്രാര്‍ത്ഥിച്ചുംകൊണ്ട് അതിജീവി ക്കുവാന്‍ ഉദ്ബോധിപ്പിക്കുന്ന ശ്ലീഹാ, ഇപ്ര കാരം നിര്‍ദ്ദേശിക്കുന്നതിനുള്ള ദൈവ ശാസ്ത്രപരമായ അടിസ്ഥാനം വ്യക്തമാക്കുകയാണ് ഈ വാക്യങ്ങളില്‍. ക്രൈസ്തവാസ്തിത്വം സത്താപരമായി ദൈവത്തിന്‍റെ വചനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് അത്.

ക്രൈസ്തവാസ്തിത്വത്തെ പുതിയൊരു ജന്മമായാണ് പുതിയനിയമം അവതരിപ്പിക്കുന്നത്. നിക്കദേമോസിനോടുള്ള നമ്മുടെ കര്‍ത്താവിന്‍റെ വാക്കുകളിലാണ് ഈ ചിന്തയുടെ ആരംഭം. "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കാത്തവനു ദൈവരാജ്യം കാണുക സാധ്യമല്ല... വെള്ളത്തിനാലും ആത്മാവിനാലും ജനിക്കാത്തവനു ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല" (യോഹ 3:3-5). ജലത്താലും ആത്മാവിനാലുമുള്ള ജനനം കൊണ്ടുദ്ദേ ശിക്കുന്നത് മാമ്മോദീസായെയാണ്. "മിശിഹായില്‍ ജീവിക്കുന്ന ഏതൊരാളും പുതിയ ഒരു സൃഷ്ടിയാണ്" (2 കോറി 5:17) എന്നു പൗലോസ്ശ്ലീഹാ എഴുതുമ്പോള്‍ സൂചിപ്പിക്കുന്നതും ഈ പുതുജന്മത്തെയാണ്. യാക്കോബ്ശ്ലീഹായ്ക്കും ഇതേ വീക്ഷണമാണുള്ളത്. അതുകൊണ്ടാണ് അദ്ദേഹം എഴുതുന്നത്: "തന്‍റെ സൃഷ്ടികളില്‍ ആദ്യഫലമാകേണ്ടതിന്, സത്യത്തിന്‍റെ വചനത്താല്‍ നമുക്കു ജന്മം നല്കാന്‍ അവിടുന്നു തിരുമനസ്സായി" (യാക്കോ 1:18).

ദൈവം ഈ പുതിയ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത് സത്യത്തിന്‍റെ വചനത്താലാണ്. എന്താണ് സത്യത്തിന്‍റെ വചനം ? യോഹന്നാന്‍റെ സുവിശേഷത്തിലെ "സത്യത്തിന്‍റെ ആത്മാവ്" (യോഹ 14:17; 15:26; 16:13) എന്ന പ്രയോഗം "സത്യത്തിന്‍റെ വചനം" എന്തെന്നു ഗ്രഹിക്കാന്‍ സഹായിക്കും. സത്യത്തിന്‍റെ ആത്മാവ് ദൈവത്തിന്‍റെ അരൂപിയാ യിരിക്കുന്നതുപോലെ, സത്യത്തിന്‍റെ വചനം ദൈവത്തിന്‍റെ വചനം തന്നെയാണ്. ഈ വചനം മനുഷ്യനായവതരിച്ച ദൈവപുത്രനാണ്. ദൈവത്തിന്‍റെ വചനമായ നസ്രായന്‍ ഈശോമിശിഹായിലൂടെയാണ് മനുഷ്യര്‍ പുതിയ ജീവിതത്തിലേക്കു ജനിക്കുന്നത് എന്നാണു യാക്കോബ്ശ്ലീഹാ പഠിപ്പിക്കുന്നത്.  ഈ പുതിയ ജീവിതം ക്രൈസ്ത വാസ്തിത്വമാണ്. ഒരുവന്‍ ക്രൈസ്തവാസ്തിത്വത്തിലേക്കു കടന്നു വരുന്നത് ദൈവത്തിന്‍റെ വചനമായ ഈശോമിശിഹായിലൂടെയാണ്. നസ്രായനായ ഈശോ ദൈവപുത്രനും മിശിഹായുമാണെന്നുള്ള വിശ്വാസമാണല്ലോ മാമ്മോദീസായില്‍ നമ്മള്‍ പ്രഘോഷിക്കുന്നത്. വി. പത്രോസ്ശ്ലീഹായും ക്രൈസ്തവാസ്തിത്വത്തെ വചനമായ മിശിഹാവഴിയുള്ള പുതിയ ജനനമായാണ് അവതരിപ്പിക്കുന്നത്. "നിങ്ങള്‍ പുനര്‍ജന്മം പ്രാപിച്ചത് നശ്വരമായ ബീജം വഴിയല്ല, അനശ്വരവും സജീവും നിത്യവുമായ ദൈവവചനം വഴിയാണ്" (1പത്രോ 1:23).

ഈശോയെന്ന വ്യക്തിയെ അവിടുത്തെ പ്രബോധനങ്ങളില്‍നിന്നു വേര്‍തിരിച്ചു കാണാനാവില്ല. അവിടുത്തെ വ്യക്തിത്വവും ദൗത്യവും സന്ദേശവും പരസ്പരം താദാത്മ്യപ്പെട്ടാണിരിക്കുന്നത്. അതുകൊണ്ട്, "വചനം" ഈശോമിശിഹായെ മാത്രമല്ല, അവിടുത്തെക്കുറിച്ചുള്ള സന്ദേശമായ സുവിശേഷത്തെയും സൂചിപ്പിക്കുന്നുണ്ട്. പ്രഘോഷിക്കപ്പെടുന്ന സുവിശേഷം സ്വീകരിച്ചു വിശ്വസിക്കുന്നതിലൂടെയാണല്ലോ ഒരുവന്‍ പുതുജന്മം പ്രാപിക്കുന്നത്.

സത്യത്തിന്‍റെ വചനമായ ഈശോമിശിഹായിലുള്ള വിശ്വാസംവഴി പുതിയ ജന്മം പ്രാപിച്ചിരിക്കുന്നവരെ "സൃഷ്ടികളില്‍ ആദ്യ ഫലം" എന്നാണു യാക്കോബ്ശ്ലീഹാ വിശേഷിപ്പിക്കുന്നത്. ആദ്യമായി മിശിഹായില്‍ വിശ്വസിച്ചവരെ പൗലോസ്ശ്ലീഹായും "ആദ്യ ഫലം" എന്നാണു വിളിക്കുന്നത് (റോമാ 16,5; 1 കോറി 16:15). പഴയനിയമ ജനമായ ഇസ്രായേലിനെ ദൈവത്തിന്‍റെ സ്വന്തജനവും അവകാശവുമെന്ന നിലയ്ക്ക് അവിടുത്തെ ആദ്യഫലമായാണ് കരുതിയിരുന്നത് (പുറ 4:22; നിയമാ 7:6; ജറെ 2:3). ആദ്യഫലം കര്‍ത്താവിനുള്ളതാണ് (പുറ 23:19; 34:26; നിയമാ 18:4). ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ശക്തമായ കരങ്ങളാല്‍ തങ്ങളെ വിമോചിപ്പിച്ചതിനു പ്രതിനന്ദിയെന്നോണം ഇസ്രായേല്‍ജനം തങ്ങളുടെ ആദ്യജാതരെ അവിടുത്തേക്കു സമര്‍പ്പി ച്ചിരുന്നു (പുറ 23:16-19; 34:16). ആദ്യഫലം കര്‍ത്താവിനുള്ളതായിരുന്നതുപോലെ, സൃഷ്ടികളില്‍ ആദ്യഫലമായ പുതിയ നിയമ ജനവും അവിടുത്തേക്കുള്ളതാണെന്നു വ്യംഗ്യം.

jacob-1-17-18-source-of-gifts catholic malayalam Dr. Andrews Mekattukunne Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message