x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, ഉയിര്‍പ്പിനെക്കുറിച്ചുള്ള അറിയിപ്പ് (16:1-8)

Authored by : Dr. Jacob Chanikuzhi On 05-Feb-2021

 ശനിയാഴ്ച വൈകുന്നേരം സൂര്യാസ്തമയത്തോടെ സാബത്ത് കഴിഞ്ഞു (വാ. 16:1). സാബത്തില്‍ നിശ്ചിതദൂരത്തില്‍ കൂടുതല്‍ യാത്രചെയ്യാന്‍ പാടില്ലാത്തതുകൊണ്ടും കച്ചവടമില്ലാത്തതുകൊണ്ടും സുഗന്ധദ്രവ്യങ്ങള്‍ വാങ്ങാന്‍ സാബത്തുകഴിയുന്നതുവരെ കാത്തിരിക്കേണ്ടിവന്നു.നേരം ഇരുട്ടിക്കൊണ്ടിരുന്നതിനാല്‍ സ്ത്രീകള്‍ ഉടനെതന്നെ കല്ലറയിലേയ്ക്കു പോയില്ല.                                                            
16:2, യഹൂദരുടെ കലണ്ടറനുസരിച്ച് ഞായറാഴ്ചയാണ് ആഴ്ചയുടെ ആദ്യദിവസം. ഞായറാഴ്ച അതിരാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ (സമയത്തെക്കുറിച്ചുള്ള ഇരട്ട പരാമര്‍ശം ഇവിടെ കാണാം) മൂന്നു സ്ത്രീകളും ശവകുടീരത്തിലേയ്ക്കു പോയി. ഈ സ്ത്രീകള്‍ യേശുവിന്‍റെ മരണസമയത്തുണ്ടായിരുന്നവരാണ്. ഇതില്‍ മഗ്ദലേനമറിയവും മറ്റേ മറിയവും യേശുവിനെ കല്ലറയില്‍ സംസ്കരിക്കുന്നതും കണ്ടതാണ്. ഇപ്പോള്‍ അതേ കല്ലറയിലേക്കുതന്നെ അവര്‍ പോകുന്നു. യേശുവിന്‍റെ മൃതശരീരം സുഗന്ധ ദ്രവ്യങ്ങളുപയോഗിച്ചു ലേപനം ചെയ്യുക എന്നതാണ് അവരുടെ ഉദ്ദേശ്യം. യേശുവിന്‍റെ മൃതദേഹം സംസ്കരിക്കുന്നതിനുമുമ്പ് സുഗന്ധദ്രവ്യങ്ങള്‍ പൂശി ഒരുക്കുന്നതായി മര്‍ക്കോസില്‍ നാം കാണുന്നില്ല. ആ കുറവ് തദവസരത്തില്‍ കണ്ട സ്ത്രീകള്‍ ഇപ്പോള്‍ അതു പരിഹരിക്കാനായി വരുകയാണ.് യേശുവിന്‍റെ ശരീരം പരമാവധി സുഗന്ധപൂരിതമാക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം. താന്‍ ഉയിര്‍ത്തെഴുന്നേല്ക്കുമെന്ന യേശുവിന്‍റെ വാക്കുകള്‍ അവര്‍ മുഖവിലക്കെടുത്തില്ല.                   
ഏറ്റവും പരിശുദ്ധമായ ആ വെളുപ്പാന്‍ കാലം മരണത്തിന്മേലുള്ള യേശുവിന്‍റെ വിജയത്തിന്‍റെ മഹത്വത്താല്‍ അലംകൃതമാക്കപ്പെട്ടു (ബീഡ്).                                                                                                                                                                                             
കല്ല് ഉരുട്ടിമാറ്റേണ്ടത് കല്ലറയുടെ വാതില്ക്കല്‍ നിന്നാണോ, നിന്‍റെ ഹൃദയത്തില്‍ നിന്നാണോ? ശവകുടീരത്തില്‍ നിന്നാണോ, തന്‍റെ കണ്ണുകളില്‍ നിന്നാണോ?                                                                                                                      
മാലാഖ കല്ല് ഉരുട്ടിമാറ്റിയത് യേശുവിന് പുറത്തുകടക്കാന്‍ വേണ്ടിയായിരുന്നില്ല; യേശു കല്ലറയ്ക്കുള്ളിലില്ലെന്ന് സ്ത്രീകള്‍ക്ക് കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയായിരുന്നു (ബീഡ്)                                                                                                                        
16:3, ശവകുടീരത്തിന്‍റെ വാതില്ക്കല്‍നിന്ന് കല്ല് ഉരുട്ടിമാറ്റുന്ന (15:46) തിനെക്കുറിച്ചുള്ള അവരുടെ വേവലാതി യേശുവിന്‍റെ ശവകുടിരമേതെന്ന് അവര്‍ക്കു കൃത്യമായിയറിയാമെന്നു സൂചിപ്പിക്കുന്നു.                                                          
16:4-5, കല്ലറയില്‍ കണ്ട യുവാവിന്‍റെ വെള്ളവസ്ത്രവും വളരെ വലിയ കല്ല് ഉരുട്ടി മാറ്റിയ അയാളുടെ അമാനുഷിക ശക്തിയും അവന്‍റെ സന്ദേശവും ആ യുവാവ് ഒരു മാലാഖയാണെന്നു വ്യക്തമാക്കുന്നു (cf 9:3). മാലാഖയുടെ സാന്നിദ്ധ്യം ഉയിര്‍പ്പുസംഭവത്തിന്‍റെ അതിസ്വാഭാവികമാനത്തെ കുറിക്കുന്നു. അതിസ്വാഭാവിക സംഭവമായ ഉയിര്‍പ്പ് മനുഷ്യനേത്രങ്ങള്‍ക്കു കാണാനാവില്ല, എന്നാല്‍ ദൈവത്തിന്‍റെ സഹചാരികളെന്ന നിലയില്‍ മാലാഖമാര്‍ അതു കണ്ടു. താന്‍ കണ്ട സംഭവം മനുഷ്യര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുകയാണു മാലാഖയുടെ സാന്നിദ്ധ്യത്തിന്‍റെ ഉദ്ദേശ്യം.                                                                                                                                                                         
മാലാഖ ആദ്യം സ്ത്രീകളുടെ ഭയം കലര്‍ന്ന വിസ്മയമകറ്റുന്നു. പിന്നീട് അവര്‍ വന്നതിന്‍റെ കാരണവും വെളിപ്പെടുത്തുന്നു: "കുരിശില്‍ തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു" മനോവിചാരങ്ങള്‍ വെളിപ്പെടുത്തുന്ന ആ യുവാവ് ദൈവദൂതന്‍തന്നെയെന്ന് വ്യക്തം. അതോടൊപ്പം സ്ത്രീകള്‍ വന്നിരിക്കുന്നത് യേശുവിനെ........ കല്ലറയില്‍ത്തന്നെയാണെന്നതും ദൂതന്‍റെ പ്രസ്താവന ഉറപ്പാക്കുന്നു. യേശുവിന്‍റെ മൃതദേഹം വച്ചിരുന്ന സ്ഥലം ഇപ്പോള്‍ ശൂന്യമായിരിക്കുന്നതിന്‍റെ കാരണം തുടര്‍ന്ന് മാലാഖ വെളിപ്പെടുത്തി: അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്നാല്‍ (എഗേര്‍ത്തെ) ദൈവം യേശുവിനെ ഉയിര്‍പ്പിച്ചുവെന്നതാണ് ഇവിടുത്തെ സൂചന. ശൂന്യമായ കല്ലറ ക്രൂശിതന്‍ ഇപ്പോള്‍ ജീവിക്കുന്നുവെന്നതിന്‍റെ സാക്ഷ്യമാണ്.                                                                                                                             
16:7, പത്രോസിന്‍റെ പേര് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. മര്‍ക്കോസില്‍ മാത്രമാണ് ഈ പ്രത്യേക പരാമര്‍ശമുള്ളത്. തന്‍റെ പേര് പ്രത്യേകം എടുത്ത് പറഞ്ഞത്, യേശുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞതില്‍ മനവും തപിച്ച് വിഷാദിച്ചിരിക്കുന്ന പത്രോസിന് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്. തന്‍റെ അവിശ്വസ്തതയ്ക്കുശേഷവും യേശു സ്വന്തം ശിഷ്യനായി തുടര്‍ന്നും തന്നെ കണക്കാക്കുന്നുവെന്ന പ്രോത്സാഹനാജനമായ സന്ദേശമാണിത്. ഇടയന്‍ അടിക്കപ്പെടുന്നതിനെയും ആടുകള്‍ ചിതറുന്നതിനെയും എന്നാല്‍ ഗലീലിയില്‍ ഇടയനും ആടുകളും ഒന്നിക്കുന്നതിനെയുംകുറിച്ച് യേശു പ്രവചിക്കുന്നതാണ് (14:27-28).
ഗലീലിയിലേക്കു പോകാനുള്ള മാലാഖയുടെ ആഹ്വാനം ഒരു പുതിയ തുടക്കത്തിന്‍റെ സൂചനയാണ്.                                                              ഗലീലികടല്‍ത്തീരത്തുവച്ചാ ണല്ലോ യേശു അവരെ ശിഷ്യത്വത്തിലേയ്ക്കു വിളിച്ചത്. യേശുവിനോടു വിശ്വസ്തത പുലര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. വീണ്ടും ഒരു പുതിയ തുടക്കത്തിലേക്ക് മാലാഖ അവരെ നയിക്കുന്നു. മറ്റൊരുവിധത്തില്‍കൂടി ഗലീലിയുടെ പ്രധാന്യം നമുക്കു മനസിലാക്കാം. യൂദയായും ജറുസലെമും യഹൂദമതത്തിന്‍റെ കേന്ദ്രമാണ്. ഗലീലി വിജാതിയരുടെ ഗലീലിയാണ്. വിജാതീയരുടെയിടയിലുള്ള പ്രേഷിത പ്രവര്‍ത്തനത്തിനു തുടക്കം കുറിയ്ക്കാന്‍ ഏറ്റവും പറ്റിയ സ്ഥലവും ഗലീലിതന്നെ.                                                      
16:8, ആദ്യത്തെ ഉയിര്‍പ്പുസന്ദേശത്തോടുള്ള സ്ത്രീകളുടെ പ്രതികരണം പേടിച്ചോടുക എന്നതായിരുന്നു. ദൂതന്‍ നല്കിയ നിയോഗത്തോടും അവരുടെ പ്രതികരണം നിഷേധാത്മകമായിരുന്നു. മര്‍ക്കോസ് എഴുതിയ സുവിശേഷം 16:8 ല്‍ അവസാനിക്കുന്നുവെന്നാണ് പല പണ്ഡിതരും കരുതുന്നത് (പ്രധാനപ്പെട്ട ആദ്യകാല കയ്യെഴുത്തുപ്രതികളില്‍ (ഉദാ:- സീനാ കോദക്സ്, വത്തിക്കാന്‍ കോദക്സ്) 9 മുതല്‍ 20 വരെയുള്ള വാക്യങ്ങള്‍ ഇല്ലയെന്നതാണ് ഇതിന് ഒരു കാരണം. 9-20 വാക്യങ്ങളിലെ വാക്കുകളുടെ ശൈലിയും പ്രയോഗങ്ങളും സുവിശേഷത്തിന്‍റെ ബാക്കി ഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായിരിക്കുന്നതാണ് മറ്റൊരു കാരണം. കഥാപാത്രങ്ങളുടെ വികാരങ്ങളെ ചിത്രീകരിച്ചുകൊണ്ട് സംഭവങ്ങള്‍ അവസാനിപ്പിക്കുന്ന മര്‍ക്കോസിന്‍റെ ശൈലിയും ഈ സുവിശേഷം 8-ാം വാക്യത്തോടെ തീരുന്നുവെന്നവാദത്തിനു പിന്‍ബലം നല്കുന്നതാണ്. അങ്ങനെയെങ്കില്‍ സുവിശേഷം അവസാനിക്കുന്നത് രണ്ടു നിഷേധാത്മക പരാമര്‍ശങ്ങളോടെയാണ്: അവര്‍ ആരോടും പറഞ്ഞില്ല, അവര്‍ ഒന്നും പറഞ്ഞില്ല. തന്‍റെ പരസ്യജീവിതത്തിനിടയില്‍ തന്‍റെ അത്ഭുതപ്രവൃത്തികള്‍ പരസ്യമാക്കരുതെന്ന് യേശു ആവശ്യപ്പെട്ടു. എന്നാല്‍ യേശുവില്‍നിന്നു സൗഖ്യം സ്വീകരിച്ചവര്‍ അതു പരസ്യപ്പെടുത്തുകയാണുണ്ടായത്. ഇപ്പോള്‍ യേശുവിന്‍റെ ഉയിര്‍പ്പിനെ സംബന്ധിച്ച നിര്‍ണ്ണായകമായ സദ്വാര്‍ത്ത ശിഷ്യരെ അറിയിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീകള്‍ നിശബ്ദരാവുകയാണുണ്ടായത്. യേശുവിന്‍റെ സഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും നിമിഷത്തില്‍ അവനോടൊപ്പം ആയിരിക്കുന്നതില്‍ പുരുഷന്മാരായ ശിഷ്യന്മാര്‍ പരാജയപ്പെട്ടു. സ്ത്രീകള്‍ മാത്രമാണ് യേശുവിനോട് വിശ്വസ്തത പുലര്‍ത്തി, ദൂരെ മാറിയെങ്കിലും, അവനോടൊപ്പം ഉണ്ടായിരുന്നത്. ഇപ്പോള്‍, ഉത്ഥാനത്തിന്‍റെ ദിവസം ഇത്രയും നാളും വിശ്വസ്തത പുലര്‍ത്തിയ സ്ത്രീകളും പരാജയപ്പെടുകയാണ്. അങ്ങനെ പുരുഷന്മാരും സ്ത്രീകളുമായ സകലശിഷ്യരുടെയും പരാജയം ചിത്രീകരിച്ചുകൊണ്ടാണ് മര്‍ക്കോസ് തന്‍റെ സുവിശേഷം അവസാനിപ്പിക്കുന്നത്. അവന്‍റെ ശിഷ്യന്മാര്‍ പരാജയപ്പെട്ടിടത്ത്, നിങ്ങള്‍ക്കു വിജയിക്കാനാകുമോ എന്നാണ് വായനക്കാരോട് ഇതിലൂടെ സുവിശേഷകന്‍ ചോദിക്കുന്നത് ഈ ചോദ്യത്തിന് വായനക്കാരന് ഭാവാത്മകമായ ഉത്തരം പറയാനാവുമ്പോഴാണ് മര്‍ക്കോസിന്‍റെ സുവിശേഷം അതിന്‍റെ ലക്ഷ്യം സാധിക്കുന്നത്.                                                                                                                      
സ്ത്രീകള്‍ അനുഭവിച്ച ഭയം ഓരോ വായനക്കാരനും അവന്‍റെ ജീവിതസാഹചര്യങ്ങളില്‍ വ്യത്യസ്തരീതിയില്‍ അനുഭവിക്കുന്നുണ്ട്. യേശുവിനെക്കുറിച്ച് എന്തൊക്കെത്തന്നെ വായിക്കുകയും അറിയുകയും മനസിലാക്കുകയും ചെയ്താലും ഒടുവില്‍ ഓരോരുത്തരും നടത്തേണ്ട ഒരു തിരഞ്ഞെടുപ്പുണ്ട് - തന്നെ വേട്ടയാടുന്ന ഭയത്തിന്‍റെ മുമ്പില്‍ യേശുവിനെക്കുറിച്ചു നിശബ്ദനാകണമോ അതോ, എല്ലാപീഡനങ്ങളും മരണം പോലും അവഗണിച്ചു യേശുവിന്‍റെ സുവിശേഷം പ്രഘോഷിക്കണമോ?   

                                                                                    
വിചിന്തനം: സേവനത്തില്‍ തെളിയുന്ന ഭക്തി: നന്നായി തീരുന്നതെന്തും നല്ലതുതന്നെ. യേശുവിന്‍റെ പുനരുത്ഥാനം സൂചിപ്പിക്കുന്നത്, ഒടുവില്‍ ദൈവം തന്‍റെ പുത്രന്‍റെ ജീവിതത്തില്‍ എല്ലാം മംഗളകരമാക്കിത്തീര്‍ത്തു എന്നു മാത്രമല്ല, അവന്‍റെ മക്കളായ നമ്മുടെ ജീവിതത്തിലും എന്തൊക്കെ സംഭവിച്ചാലും ദൈവം അതെല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുമെന്നും കൂടിയാണ്. അവസാനവാക്ക് ദുഃഖത്തിന്‍റെയോ പാപത്തിന്‍റെയോ മരണത്തിന്‍റെയോ അല്ല ദൈവത്തിന്‍റേതാണ് എന്ന് യേശുവിന്‍റെ പുനരുത്ഥാനം നമുക്ക് ഉറപ്പ് നല്കുന്നു.                                                                                                                                                                         
കാനോനിക സുവിശേഷങ്ങളിലെല്ലാം പുനരുത്ഥാനവിവരണം ആരംഭിക്കുന്നത് അതിരാവിലെ യേശുവിന്‍റെ കല്ലറയിലേക്ക് മഗ്ദലേനമറിയം ഒറ്റയ്ക്കോ മറ്റുള്ളവരോടൊപ്പമോ പോകുന്നത് പരാമര്‍ശിച്ചുകൊണ്ടാണ്. അവളില്‍നിന്നാണ് യേശു ഏഴു പിശാചുക്കളെ പുറത്താക്കിയതെന്നു മര്‍ക്കോസും അവള്‍ തന്‍റെ സമ്പത്തുകൊണ്ട് യേശുവിനെ ശുശ്രൂഷിച്ചിരുന്നുവെന്ന് മര്‍ക്കോസിനൊപ്പം ലൂക്കായും അവളെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നു (മര്‍ക്കോ 16:9; ലൂക്കാ 8:2-3). ദയനീയമായ ഒരു പഴയജീവിതത്തില്‍നിന്ന് വിമുക്തയാക്കി ഒരു പുതിയജീവിതം അവള്‍ക്കു നല്കിയ യേശുവിനോട് തീക്ഷ്ണമായ ഭക്തിയാണ് അവള്‍ക്കുണ്ടായിരുന്നത്. പ്രാര്‍ത്ഥനകള്‍ കൃത്യമായി ചൊല്ലുന്നവരായിട്ടാണ് ഭക്തരെ സാധാരണ സങ്കല്പിക്കാറുള്ളത്. എന്നാല്‍ യഥാര്‍ത്ഥഭക്തി വാചാപ്രാര്‍ത്ഥനയിലൊതുങ്ങുന്നതല്ലായെന്ന് മഗ്ദലേനമറിയം നമ്മെ പഠിപ്പിക്കുന്നു. അവള്‍ തന്‍റെ ഭക്തി വെളിപ്പെടുത്തിയത് ത്യാഗപൂര്‍വ്വകമായ സേവനത്തിലൂടെയാണ്. അതിരാവിലെ എഴുന്നേറ്റ് സ്വന്തം ജീവന്‍ പോലും പണയംവച്ച് യേശുവിന്‍റെ മൃതശരീരം പൂശുവാനായി അവള്‍ പോയി. രാജ്യദ്രോഹത്തിനു കുരിശില്‍തൂക്കപ്പെട്ട ഒരുവനോട് ഇത്രമാത്രം അടുപ്പം കാണിക്കുന്നത് അപകടകരമായിരുന്നെങ്കിലും യേശുവിനോടുള്ള സ്നേഹം അവളെ ധൈര്യപ്പെടുത്തി.   

                                                                                                
യാത്ര മുടക്കുന്ന കല്ലുകള്‍: യേശുവിന്‍റെ ശവകുടീരം മൂടിയിരുന്ന വലിയ കല്ല് കല്ലറയിലേയ്ക്കു പോയ ഭക്തസ്ത്രീകളെ വേവലാതിപ്പെടുത്തി. എന്നാല്‍ ആ കല്ല് അവിടെയിരിക്കുന്നിടത്തോളം കാലം തങ്ങളുടെ യാത്രയും കഷ്ടപ്പാടും അര്‍ത്ഥശൂന്യമാണ് എന്ന് ന്യായവാദം ചെയ്ത് അവര്‍ തിരിച്ചുപോയില്ല. ആ കല്ലിന്‍റെ സാന്നിദ്ധ്യം അംഗീകരിച്ചുകൊണ്ടുതന്നെ അവര്‍ മുന്നോട്ടുപോയി. അവരുടെ ആ വിശ്വാസതീര്‍ത്ഥാടനത്തിനുള്ള സമ്മാനംപോലെ ആ കല്ല് ഉരുട്ടി മാറ്റപ്പെടുകയും ചെയ്തു. യേശുവിനെ സമീപിക്കുന്നതില്‍നിന്നും നമ്മെ തടയുന്ന എന്തിന്‍റെയും പ്രതീകമാണ് ആ കല്ല് - നമ്മുടെ ജീവിതാവസ്ഥ, തൊഴില്‍ സാഹചര്യങ്ങള്‍, സ്വഭാവത്തിന്‍റെ പ്രത്യേകതകള്‍, വളര്‍ന്നുവന്ന സാഹചര്യം, പുതിയപരിഷ്കാരങ്ങള്‍, കുറ്റബോധം, നിരാശ, ബോദ്ധ്യങ്ങളു ടെ കുറവ്, ആശയക്കുഴപ്പം... നമ്മെ വേവലാതിപ്പെടുത്തുന്ന കല്ലുകള്‍ എത്രയധികവും എത്ര വലുതുമാകട്ടെ, യേശുവിലേയ്ക്കുള്ള യാത്ര നാം തുടരുകയാണെങ്കല്‍ തന്‍റെ ആത്മാവിനെ അയച്ച് അവിടുന്നു നമ്മുടെ പാതകള്‍ നേരെയാക്കിത്തരുകതന്നെ ചെയ്യും.

Gospel of Mark and the Resurrection (16: 1-8) catholic malayalam Dr. Jacob Chanikuzhi gospel of mark Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message