x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

ആത്മഹത്യ

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

കേരളത്തില്‍ ഇന്ന് ആത്മഹത്യ വര്‍ദ്ധിച്ചുവരുന്നു. അമിത സ്വാതന്ത്ര്യം, നിരാശ, വൈകാരിക പ്രശ്നങ്ങള്‍, മനോരോഗങ്ങള്‍, പ്രേമനൈരാശ്യം, പരീക്ഷയിലുള്ള തോൽവി , കുടുംബകലഹം, അവിഹിത ഗര്‍ഭധാരണം. തീരാരോഗങ്ങള്‍, ദാരിദ്ര്യം, ഋണബാധ്യത തുടങ്ങിയവയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന പ്രധാനഘടകങ്ങള്‍.

  1. വിവിധതരം

മാര്‍ഗ്ഗങ്ങളുടെ അടിസ്ഥാനത്തില്‍ ആത്മഹത്യയെ രണ്ടായി വിഭജിക്കാം.

1.1 പ്രത്യക്ഷ ആത്മഹത്യ

മരണത്തെ ഉദ്ദേശിച്ചുകൊണ്ട് മനപൂര്‍വ്വം ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഇതില്‍ ഉള്‍പ്പെടുന്നു. ചിലപ്പോള്‍ മരണം ഉണ്ടാവുകയില്ലെങ്കിലും കാലാന്തരത്തില്‍ മരണം ഉണ്ടാകാം. ഉദാഹരണമായി ജീവിതകാലം കുറയ്ക്കുവാന്‍വേണ്ടി അമിതമദ്യപാനം, പുകവലി ഇവ നടത്തുക.

1.2. പരോക്ഷ ആത്മഹത്യ

മരണത്തെ ഉദ്ദേശിച്ചുകൊണ്ടല്ല എങ്കിലും ഫലം മരണമായിരിക്കും എന്നു മനസ്സിലാക്കിക്കൊണ്ട് ചെയ്യുന്ന പ്രവൃത്തികള്‍. ഇത് പൊതുനന്മയ്ക്കൊ ആത്മരക്ഷയ്ക്കൊ ആവശ്യമെങ്കില്‍, ധാര്‍മ്മികമായും ന്യായീകരിക്കാവുന്നതായി മാറും.

വൈകാരിക അടിസ്ഥാനത്തില്‍ ആത്മഹത്യയെ രണ്ടായി തരംതിരിക്കാം.

1.3. അവസരപരം

പെട്ടെന്നുള്ള വികാരത്തിന്‍റെ പുറത്ത് മുന്‍കൂട്ടിയുള്ള ആലോചനകളോ പദ്ധതികളോ കൂടാതെ ചെയ്യുന്നത്.

1.4. ആസൂത്രിതം

നേരത്തെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികള്‍ അനുസരിച്ച്  ആത്മഹത്യ ചെയ്യുന്നത്.

  1. കത്തോലിക്കാ കാഴ്ചപ്പാട്

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഒരു പ്രധാന കാരണം. ഇവിടെ സ്വന്തം ഇഷ്ടം മാത്രമാണ് വ്യക്തി അന്വേഷിക്കുന്നത്. ഒരു പ്രവൃത്തി സമൂഹത്തിന്‍റെ മുന്‍പില്‍ തെറ്റാണെങ്കിലും ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം തന്‍റെ പ്രവൃത്തി ശരിയാണ്. കാരണം അയാള്‍ പ്രവൃത്തിക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് ആത്മഹത്യയെന്നത് അയാള്‍ക്ക് തെറ്റല്ല എന്നു സ്വയം തോന്നുന്നു. ഇവിടെയാണ് സ്വാതന്ത്ര്യത്തെകുറിച്ച് നല്ല കാഴ്ചപ്പാട് വേണ്ടത്. മനുഷ്യസ്വാതന്ത്ര്യം ദൈവത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ മാതൃകയില്‍ ഉള്ളതാണ്. യഥാര്‍ത്ഥ സ്വാതന്ത്ര്യം സ്വാര്‍ത്ഥതയില്‍നിന്നും ഉടലെടുക്കുന്നതല്ല. മറിച്ച് ദൈവവും സഹജീവികളുമായുള്ള ബന്ധത്തില്‍ നിന്ന് രൂപപ്പെടേണ്ടതാണ്.

സഹനത്തെ സ്വീകരിക്കുവാനുള്ള താത്പര്യക്കുറവാണ് വ്യക്തികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ജീവിതത്തില്‍ സന്തോഷം മാത്രം മതിയെന്ന കാഴ്ചപ്പാടാണ് ഇവര്‍ക്കുള്ളത്. സന്തോഷം എന്നില്ലാതാകുന്നോ അന്ന് ജീവിതം അവസാനിപ്പിക്കുന്നു. മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ് സ്നേഹവും സഹനവും. ഇവയെ നാം പക്വതയോടെ സ്വീകരിക്കുമ്പോഴാണ് നാം നന്നായിട്ട് ജീവിക്കുന്നത്. ക്രൈസ്തവ കാഴ്ചപ്പാടില്‍ ഈശോയുടെ സഹനത്തിലാണ് നാം പങ്കുപറ്റുന്നത് (മത്താ 27,34).

ഭൗതികതയും സുഖഭോഗാസക്തിയും ആണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍. ഇങ്ങനെയുള്ളവര്‍ ഭൗതികവസ്തുക്കളും സുഖഭോഗങ്ങളും നഷ്ടപ്പെടുമ്പോള്‍ നിരാശരാവുകയും ആത്മഹത്യയ്ക്ക് ഒരുമ്പെടുകയും ചെയ്യുന്നു. നമുക്കുചുറ്റും ദാരിദ്ര്യത്തില്‍ ജീവിക്കുന്ന അനേകര്‍ ഉണ്ട്. ഉള്ളതുകൊണ്ട് അവര്‍ സംതൃപ്തരായി ജീവിക്കുകയും സമാധാനം അനുഭവിക്കുകയും ചെയ്യുന്നു.

ആത്മഹത്യ പ്രകൃതിനിയമത്തിന് എതിരായ പ്രവൃത്തിയാണ്. മനുഷ്യന്‍റെ സ്വഭാവത്തെക്കുറിച്ച് പ്രകൃതിതന്നെ പറയുന്നുണ്ട്. അത് ജീവനെ സംരക്ഷിക്കണമെന്നുള്ളതാണ്. പ്രകൃതിയിലെ സര്‍വ്വ ജീവജാലങ്ങളിലും ഇത് കാണുവാന്‍ സാധിക്കും. സ്വജീവനെ പക്ഷികളൊ, മൃഗങ്ങളൊ നശിപ്പിക്കുന്നില്ല. മനുഷ്യനെ സംബന്ധിച്ചും ഇത് തന്നെയാണ് വേണ്ടത്.

ആത്മഹത്യ ദൈവനിയമത്തിന് എതിരായ പ്രവൃത്തിയാണ്. ബൈബിളില്‍ പല സ്ഥലങ്ങളിലും ആത്മഹത്യയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് (ന്യായാ 5.94; 1 സാമു 13,4; 2 സാമു 13,23; മത്താ 27,5). ആത്മഹത്യ, "നീ കൊല്ലരുത്" (പുറ 20,13) എന്ന ദൈവനിയമത്തിനെതിരാണ്.

ആത്മഹത്യ സാമൂഹ്യനിയമങ്ങള്‍ക്ക് എതിരായ പ്രവൃത്തിയാണ്. സമൂഹത്തില്‍നിന്നും കുടുംബത്തില്‍നിന്നും നന്മകള്‍ സ്വീകരിച്ച് വളരുന്ന മനുഷ്യന്‍ ഈ നന്മകള്‍ക്ക് പ്രതിനന്മ കാണിക്കേണ്ടതാണ്. സമൂഹജീവിയായ മനുഷ്യന് തന്‍റെ സമൂഹത്തോടും കുടുംബത്തോടും ഉത്തരവാദിത്വങ്ങളും കടമകളുമുണ്ട്. സമൂഹത്തോടും തന്നോടുതന്നെയും സ്നേഹമില്ലാത്ത അവസ്ഥയാണിത്. സമൂഹത്തില്‍നിന്നുമുള്ള ഒളിച്ചോട്ടം കൂടിയാണിത്.

ആത്മഹത്യ പ്രത്യാശയ്ക്ക് എതിരായ പ്രവൃത്തിയാണ്. ജീവിത പ്രതിബന്ധങ്ങളുടെ മദ്ധ്യേ വിശ്വാസത്തോടെ ജീവിക്കുവാന്‍ നമ്മെ ശക്തിപ്പെടുത്തുന്നത് പ്രത്യാശയാണ്. ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ കുറവാണ് മനുഷ്യനെ നിരാശയിലേക്ക് നയിക്കുന്നത്. നിര്‍ഭാഗ്യകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍, തീക്ഷ്ണവും വിനീതവുമായ പ്രാര്‍ത്ഥനവഴി ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍ ജീവിതപ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അവന് സാധിക്കും.

ആത്മഹത്യാ മനോഭാവം മനശാസ്ത്രപരവും സാംസ്കാരികവും സാമൂഹികവുമായ അവസ്ഥയാണിത്. ഒരു വ്യക്തിയെ ജീവിക്കാനുള്ള തന്‍റെ ആന്തരിക വാസനയ്ക്ക് ഘടകവിരുദ്ധമായി ഒരു പ്രവൃത്തി ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നു. ഇത് ഒരുപക്ഷേ വ്യക്തിപരമായ ഉത്തരവാദിത്വം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്തെന്നുവരാം. എന്നാലും ആത്മഹത്യ വസ്തുനിഷ്ഠമായി പരിശോധിക്കുമ്പോള്‍ ഗൗരവമുള്ള ഒരു അധാര്‍മ്മിക പ്രവൃത്തിയാണ് എന്നതില്‍ തര്‍ക്കമില്ല.

ഹിന്ദുമതവും ഇസ്ലാംമതവും ആത്മഹത്യ തെറ്റാണെന്ന് പറയുന്നു. ആത്മഹത്യയ്ക്ക് ഒരുമ്പെടുന്ന, അര്‍ജ്ജുനനോട് ശ്രീകൃഷ്ണന്‍ പറയുന്നു ഭ്രാതൃഘാതകനുള്ളതിനേക്കാള്‍ മോശമായ നരകമാണ് ആത്മഘാതകന് ഉള്ളത്. ഖുറാന്‍ 4,29 2: 295 ലും പറയുന്നത് ആത്മഹത്യ ചെയ്യരുതെന്നാണ്.

ജീവിതസാഹചര്യങ്ങളാല്‍ നിരാശരായി കാണുന്നവരെ സൗഹൃദത്തിന്‍റെയും പ്രോത്സാഹനത്തിന്‍റെയും മാര്‍ഗ്ഗത്തിലൂടെ ആത്മഹത്യയില്‍നിന്ന് ജീവിതത്തോടുള്ള ആദരവിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ നാം പരിശ്രമിക്കണം. കൂടാതെ സാമ്പത്തിക പരാധീനതയും സാമൂഹിക അവശതയുംകൊണ്ട് ക്ലേശിക്കുന്നവരെ സഹായിക്കുവാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. ആത്മഹത്യാപ്രവണതയില്‍നിന്നും മറ്റുള്ളവരെ പിന്തിരിപ്പിക്കാന്‍ ഇത് സഹായിക്കും.

suicide Rev. Dr. Scaria Kanyakonil catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message