We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 27-Jan-2021
ക്രൈസ്തവ വിശ്വാസപ്രമാണം, അതായത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിലും, ദൈവത്തിന്‍റെ സൃഷ്ടിപരവും രക്ഷാകരവും വിശുദ്ധീകരണാത്മകവുമായ പ്രവൃത്തിയിലും നമുക്കുള്ള വിശ്വാസത്തിന്‍റെ പ്രഖ്യാപനം, മരിച്ചവരുടെ അന്ത്യദിനത്തിലെ ഉത്ഥാനത്തിലും നിത്യജീവിതത്തിലുമുള്ള പ്രഖ്യാപനത്തില്‍ മകുടമണിയുന്നു.
ക്രിസ്തു മരിച്ചവരില്‍നിന്നു യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും നിത്യമായി ജീവിക്കുകയും ചെയ്യുന്നതുപോലെ നീതിമാന്മാര്‍ ഉത്ഥിതനായ ക്രിസ്തുവിനോടുകൂടെ മരണശേഷം എന്നേക്കും ജീവിക്കുമെന്നും, അവിടുന്ന് അവരെ അവസാന ദിവസം ഉയിര്‍പ്പിക്കുമെന്നും നാം ഉറച്ചു വിശ്വസിക്കുകയും തന്മൂലം അങ്ങനെ നാം പ്രതീക്ഷിക്കുകയും ചെയ്യുന്നു. നമ്മുടെ ഉത്ഥാനം അവിടുത്തേതെന്നപോലെ പരിശുദ്ധ ത്രിത്വത്തിന്‍റെ പ്രവൃത്തിയായിരിക്കും:
"ശരീരം" എന്ന പദം, മനുഷ്യനെ അവന്‍റെ ദുര്‍ബലതയുടെയും മര്‍ത്ത്യതയുടെയും അവസ്ഥയില്‍ സൂചിപ്പിക്കുന്നു. "ശരീരത്തിന്‍റെ ഉയിര്‍പ്പ്" എന്നതിന്, മരണശേഷം അമര്‍ത്ത്യമായ ആത്മാവു ജീവിക്കുമെന്നുമാത്രമല്ല, നമ്മുടെ "മര്‍ത്ത്യമായ ശരീരം" പോലും ജീവനിലേക്കു വരുമെന്നുകൂടി അര്‍ത്ഥമുണ്ട്.
മരിച്ചവരുടെ ഉത്ഥാനത്തിലുള്ള വിശ്വാസം ആരംഭംമുതലേ ക്രൈസ്തവവിശ്വാസത്തിന്‍റെ സത്താപരമായ ഒരു ഘടകമായിരുന്നു. ക്രിസ്ത്യാനികളുടെ ആത്മവിശ്വാസം മരിച്ചവരുടെ ഉയിര്‍പ്പാണ്. ഇതു വിശ്വസിച്ചുകൊണ്ടു നമ്മള്‍ ജീവിക്കുന്നു.
ക്രിസ്തുവിന്‍റെ ഉത്ഥാനവും നമ്മുടെ ഉത്ഥാനവും
ഉത്ഥാനത്തെ സംബന്ധിച്ച ക്രമപ്രവൃദ്ധമായ വെളിപാട്
മരിച്ചവരുടെ ഉത്ഥാനത്തെ സംബന്ധിച്ച വെളിപാട് ദൈവം തന്‍റെ ജനത്തിനു പടിപടിയായിട്ടാണു നല്‍കിയത്. ആത്മാവും ശരീരവുമുള്ള സംപൂര്‍ണ്ണ മനുഷ്യന്‍റെ സ്രഷ്ടാവായ ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ ആന്തരികപരിണിതഫലമാണ്, മരണമടഞ്ഞവരുടെ ശാരീരികമായ ഉത്ഥാനത്തിലുള്ള പ്രത്യാശ. സ്വര്‍ഗത്തിന്‍റെയും ഭൂമിയടെയും സ്രഷ്ടാവ്, അബ്രാഹത്തോടും അവന്‍റെ സന്തതികളോടും താന്‍ ചെയ്ത ഉടമ്പടി വിശ്വസ്തതാപൂര്‍വ്വം കാത്തുസൂക്ഷിക്കുന്നവനുമാണ്. ഈ ദ്വിമാനവീക്ഷണത്തിലാണ്, ഉത്ഥാനത്തെക്കുറിച്ചുള്ള വിശ്വാസം അവതരിപ്പിക്കപ്പെട്ടുതുടങ്ങിയത്. രക്തസാക്ഷികളായ മക്കബായര്‍ തങ്ങളുടെ പരീക്ഷകളില്‍ ഏറ്റുപറഞ്ഞു:
പ്രപഞ്ചത്തിന്‍റെ രാജാവ് അനശ്വരമായ നവജീവിത്തിലേക്കു ഞങ്ങളെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍ അവിടുത്തെ നിയമങ്ങള്‍ക്കുവേണ്ടിയാണു ഞങ്ങള്‍ മരിക്കുന്നത്. മനുഷ്യകരങ്ങളില്‍ നിന്നുള്ള മരണത്തെ തിരഞ്ഞെടുക്കാതിരിക്കാനോ, ദൈവം ഉയിര്‍പ്പിക്കുമെന്ന് അവിടുന്നു നല്‍കുന്ന പ്രത്യാശ പുലര്‍ത്താതിരിക്കാനോ ഒരുവനും സാധ്യമല്ല.
ഫരിസേയരും കര്‍ത്താവിന്‍റെ കാലത്തു ജീവിച്ചിരുന്ന അനേകരും പുനരുത്ഥാനത്തില്‍ പ്രത്യാശവച്ചിരുന്നു. യേശു അത് അസന്ദിഗ്ധമായി പഠിപ്പിച്ചു. അതു നിഷേധിക്കുന്ന സദുക്കായരോട് അവിടുന്ന് ഇങ്ങനെ ഉത്തരം പറഞ്ഞു: ڇവിശുദ്ധലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കു തെറ്റു പറ്റുന്നത്?ڈ ദൈവം മരിച്ചവരുടെ ദൈവമല്ല, പിന്നെയോ ജീവിക്കുന്നവരുടെ ദൈവമാണ്ڈ എന്ന വിശ്വാസത്തിന്മേലാണു പുനരുത്ഥാനത്തിലുള്ള വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത്.
ഇതുമാത്രമല്ല, പുനരുത്ഥാനത്തിലുള്ള വിശ്വാസത്തെ യേശു തന്നോടുതന്നെ ബന്ധിപ്പിക്കുന്നു: ڇഞാനാണു പുനരുത്ഥാനവും ജീവനും.ڈ യേശുതന്നെയാണു തന്നില്‍ വിശ്വസിക്കുന്നവരെ, തന്‍റെ ശരീരം ഭക്ഷിക്കുകയും തന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവരെ, അവസാനദിവസം ഉയിര്‍പ്പിക്കുന്നത്. മരണമടഞ്ഞ ചിലര്‍ക്കു ജീവന്‍ നല്‍കിക്കൊണ്ട് അവിടുന്ന് ഇപ്പോള്‍ ഈ ജീവിതത്തില്‍തന്നെ അതിന്‍റെ അടയാളവും അച്ചാരവും നല്‍കുന്നു. തന്‍റെതന്നെ പുനരുത്ഥാനം മറ്റൊരു ക്രമത്തിലുള്ളതാണെങ്കിലും മറ്റുള്ളവരെ ഉയിര്‍പ്പിക്കുന്ന സംഭവങ്ങളില്‍ അതു മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെടുകയാണ്. അനന്യമായ ഈ സംഭവം ڇയോനായുടെ അടയാളവുംڈ ദൈവാലയത്തിന്‍റെ അടയാളവുമാണെന്ന് അവിടുന്നു പറയുന്നു. താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ അതിനുശേഷം മൂന്നാംദിവസം ഉത്ഥാനം ചെയ്യുമെന്നും അവിടുന്ന് അറിയിക്കുന്നു.
ക്രിസ്തുവിന്‍റെ സാക്ഷിയായിരിക്കുക എന്നത് "അവിടുത്തെ ഉത്ഥാനത്തിന് സാക്ഷി"യായിരിക്കുക എന്നതാണ്; അവിടുന്നു "മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തതിനുശേഷം അവിടുത്തോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു എന്നതാണ്." ഉത്ഥിതനായ ക്രിസ്തുവുമായുള്ള സമാഗമങ്ങള്‍ ഉത്ഥാനത്തെക്കുറിച്ചുള്ള ക്രൈസ്തവപ്രതീക്ഷയുടെ സവിശേഷ ലക്ഷണമാണ്. നാം അവിടുത്തെപ്പോലെ അവിടുത്തോടുകൂടെ, അവിടുന്നിലൂടെ ഉത്ഥാനം ചെയ്യും.
ഉത്ഥാനത്തിലുള്ള ക്രൈസ്തവവിശ്വാസം ആരംഭകാലം മുതല്‍ അഗ്രാഹ്യതയും എതിര്‍പ്പുകളും നേരിട്ടിട്ടുണ്ട്. ക്രൈസ്തവവിശ്വാസം ശരീരത്തിന്‍റെ ഉത്ഥാനമെന്ന വിഷയത്തില്‍ നേരിടേണ്ടിവരുന്നതിലേറെ എതിര്‍പ്പ് വേറെ ഒരു വിഷയത്തിലും നേരിടേണ്ടി വരുന്നില്ല. മനുഷ്യവ്യക്തിയുടെ ജീവിതം മരണാനന്തരം അധ്യാത്മികമായ ഒരു രീതിയില്‍ തുടരുവെന്നതു പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. പക്ഷേ, സുവ്യക്തമായും മര്‍ത്ത്യവുമായിട്ടുള്ള ഈ ശരീരം നിത്യജീവിതത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നു നമുക്ക് എങ്ങനെ വിശ്വസിക്കാനാവും?
മരിച്ചവര്‍ എങ്ങനെയാണ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്?
എന്താണ് "ഉയിര്‍ത്തെഴുന്നേല്‍ക്കല്‍?" മരണത്തില്‍, ശരീരത്തില്‍നിന്നുള്ള ആത്മാവിന്‍റെ വേര്‍പാടില്‍ മനുഷ്യശരീരം ജീര്‍ണ്ണിക്കുന്നു. ആത്മാവു ദൈവത്തെ കണ്ടുമുട്ടാനായി യാത്രയാവുന്നു. അതേസമയം മഹത്ത്വീകൃത ശരീരവുമായുള്ള പുനരൈക്യത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. ദൈവം തന്‍റെ സര്‍വാതീതശക്തികൊണ്ട്, യേശുവിന്‍റെ ഉത്ഥാനത്തിന്‍റെ ശക്തിയിലൂടെ നമ്മുടെ ശരീരങ്ങളെ നമ്മുടെ ആത്മാക്കളോടു വീണ്ടും ചേര്‍ത്തുകൊണ്ടു നമ്മുടെ ശരീരങ്ങള്‍ക്ക് അനശ്വരമായ ജീവിതം ആത്യന്തികമായി പ്രദാനം ചെയ്യും.
ആരാണ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്? മരിച്ചവരെല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കും. "നന്മ ചെയ്തവര്‍ ജീവന്‍റെ ഉയിര്‍പ്പിലേക്കും തിന്മ പ്രവര്‍ത്തിച്ചവര്‍ വിധിയുടെ ഉയിര്‍പ്പിലേക്കും."
എങ്ങനെ? മിശിഹാ ശരീരത്തോടെ ഉയിര്‍പ്പിക്കപ്പെട്ടു: "എന്‍റെ കൈകളും കാലുകളും കാണുക, ഇതു ഞാന്‍ തന്നെയാണെന്നു മനസ്സിലാക്കുവിന്‍." പക്ഷേ, അവിടുന്നു ഭൗമിക ജീവിത്തിലേക്കു തിരിച്ചുവന്നില്ല. അതുപോലെ അവിടുന്നില്‍ എല്ലാവരും അവര്‍ ഇപ്പോള്‍ ധരിക്കുന്ന ശരീരങ്ങളോടെ ഉത്ഥാനം ചെയ്യും. എന്നാല്‍ ഈ ശരീരം മഹത്ത്വപൂര്‍ണ്ണമായ ശരീരമായി രൂപാന്തരപ്പെടും.- "ആധ്യാത്മിക ശരീര"മായി മാറും.
ആരെങ്കിലും ചോദിച്ചേക്കാം, മരിച്ചവര്‍ എങ്ങനെയാണ് ഉയിര്‍പ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടെയായിരിക്കും അവര്‍ വരുന്നത്? വിഡ്ഢിയായ മനുഷ്യാ നീ വിതയ്ക്കുന്നതു നശിക്കുന്നില്ലെങ്കില്‍ അത് പുനര്‍ജീവിക്കുകയില്ല. ഉണ്ടാകാനിരിക്കുന്ന പദാര്‍ഥമല്ല നീ വിതയ്ക്കുന്നത്... വെറുമൊരു മണിമാത്രമാണ്. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നത് അനശ്വരതയില്‍ ഉയിര്‍ക്കുന്നു. മരിച്ചവര്‍ അനശ്വരരായി ഉയിര്‍പ്പിക്കപ്പെടും... എന്തെന്നാല്‍ നശ്വരമായ ഈ പ്രകൃതി അനശ്വരമായതിനെ ധരിക്കണം. മര്‍ത്യമായ ഈ പ്രകൃതി അമര്‍ത്യത ധരിക്കുകയും വേണം.
"എങ്ങനെ ഉത്ഥാനം സംഭവിക്കുന്നുڈ എന്നതു നമ്മുടെ ഭാവനയ്ക്കും ഗ്രഹണശക്തിക്കും അതീതമാണ്; അതു വിശ്വാസത്തിനുമാത്രം അഭിഗമ്യമാണ്. എന്നാലും കുര്‍ബാനയിലുള്ള നമ്മുടെ ഭാഗഭാഗിത്വം, നമ്മുടെ ശരീരങ്ങള്‍ ക്രിസ്തുവിലൂടെ രൂപാന്തരപ്പെടുന്നതിന്‍റെ ഒരു മുന്നാസ്വാദനം നമുക്കു പ്രദാനം ചെയ്യുന്നു.
ഭൂമിയില്‍നിന്നുള്ള അപ്പം, അതിന്മേല്‍ ദൈവത്തിന്‍റെ ആശീര്‍വാദത്തിനായുള്ള പ്രാര്‍ത്ഥന ചൊല്ലിക്കഴിയുമ്പോള്‍ സാധാരണ അപ്പമല്ല ഭൗതികവും സ്വര്‍ഗീയവുമായ രണ്ടു യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുര്‍ബാനയായിത്തീരുന്നു. അതുപോലെതന്നെ കുര്‍ബാനയില്‍ പങ്കുകൊള്ളുന്ന നമ്മുടെ ശരീരങ്ങളും, നശ്വരമല്ല, പ്രത്യുത, ഉത്ഥാനത്തിന്‍റെ പ്രത്യാശ ഉള്‍ക്കൊള്ളുന്നതായിത്തീരുന്നു.
എപ്പോള്‍? തീര്‍ച്ചയായും "അവസാനദിവസം","ലോകാവസാനത്തില്‍." യഥാര്‍ത്ഥത്തില്‍, മൃതരുടെ ഉത്ഥാനം ക്രിസ്തുവിന്‍റെ പ്രത്യാഗമനമവുമായി അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു:
എന്തെന്നാല്‍ അധികാരപൂര്‍ണമായ ആജ്ഞാവചനത്തോടും പ്രധാനദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളധ്വനിയോടുംകൂടി കര്‍ത്താവുതന്നെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരും. ക്രിസ്തുവിലായിരിക്കുന്ന മരിച്ചവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കും.
ക്രിസ്തുവിനോടുകൂടി ഉത്ഥാനം ചെയ്തവര്‍
"അവസാനദിവസം" ക്രിസ്തു നമ്മെ ഉയിര്‍പ്പിക്കുമെന്നത് സത്യമെങ്കില്‍, ഒരുവിധത്തില്‍, നാം ക്രിസ്തുവിനോടുകൂടി ഉത്ഥാനം ചെയ്തുകഴിഞ്ഞു എന്നതും സത്യമാണ്. എന്തെന്നാല്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ ക്രിസ്തീയജീവിതം ഭൂമിയില്‍ ഇപ്പോള്‍ത്തന്നെ, ക്രിസ്തുവിന്‍റെ മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരലാണ്.
മാമ്മോദീസാവഴി നിങ്ങള്‍ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു. മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു... ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്‍റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.
മാമ്മോദീസവഴി ക്രിസ്തുവിനോട് ഐക്യപ്പെട്ട വിശ്വാസികള്‍ ഉത്ഥിതനായ ക്രിസ്തുവിന്‍റെ സ്വര്‍ഗീയജീവിതത്തില്‍ ഇപ്പോള്‍ത്തന്നെ പങ്കുപറ്റുന്നു. പക്ഷേ, ഈ ജീവിതം "ദൈവത്തില്‍ ക്രിസ്തുവിനോടുകൂടെ നിഗൂഢമായിരിക്കുന്നു." പിതാവ്, "അവിടുത്തോടുകൂടെ നമ്മെ ഉയിര്‍പ്പിച്ചു സ്വര്‍ഗത്തില്‍ യേശുക്രിസ്തുവില്‍ അവിടുത്തോടുകൂടി ഇരുത്തുകയും ചെയ്തു." കുര്‍ബാനയില്‍ അവിടുത്തെ ശരീരംകൊണ്ടു പരിപോഷിപ്പിക്കപ്പെട്ട നാം അവിടുത്തെ ശരീരത്തിന്‍റെ ഭാഗമായിത്തീരുന്നു. നാം അവസാനദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ "അവിടുത്തോടുകൂടെ നാമും മഹത്ത്വത്തില്‍ കാണപ്പെടുകയും ചെയ്യും."
ആ ദിവസത്തിന്‍റെ പ്രത്യാശയില്‍ വിശ്വാസികളുടെ ശരീരവും ആത്മാവും ക്രിസ്തുവില്‍ ആയിരിക്കുക എന്ന മഹത്ത്വത്തില്‍ പങ്കുപറ്റുന്നു: സ്വന്തം ശരീരത്തെ മാത്രമല്ല, ഏതൊരു വ്യക്തിയുടെയും, പ്രത്യേകിച്ച്, പീഡസഹിക്കുന്ന ഓരോ വ്യക്തിയുടെയും ശരീരത്തെ ബഹുമാനത്തോടെ കൈകാര്യം ചെയ്യണമെന്ന് ഇത് ആവശ്യപ്പെടുന്നു:
യേശുക്രിസ്തുവിലുള്ള മരണം
ക്രിസ്തുവിനോടുകൂടി ഉയിര്‍ക്കാന്‍ നാം ക്രിസ്തുവിനോടുകൂടി മരിക്കണം: "നാം ശരീരത്തില്‍നിന്ന് അകലുകയും കര്‍ത്താവിനോട് അടുത്തിരിക്കുകയും" വേണം. മരണമാകുന്ന ആ വേര്‍പാടില്‍ ആത്മാവു ശരീരത്തില്‍നിന്നു വേര്‍തിരിക്കപ്പെടുന്നു. മൃതരുടെ ഉത്ഥാനദിവസം അതു ശരീരവുമായി വീണ്ടും യോജിപ്പിക്കപ്പെടും.
മരണം
"മരണത്തെ സംബന്ധിച്ചാണു മനുഷ്യന്‍റെ അവസ്ഥ ഏറ്റവും കൂടുതല്‍ ദുരൂഹമായിരിക്കുന്നത്." ഒരര്‍ത്ഥത്തില്‍ ശാരീരിക മരണം സ്വാഭാവികമാണ്, പക്ഷേ വിശ്വാസമനുസരിച്ച് അതു യഥാര്‍ത്ഥത്തില്‍ ڇപാപത്തിന്‍റെ വേതനംڈ ആണ്. ക്രിസ്തുവിന്‍റെ കൃപാവരത്തില്‍ മരിക്കന്നവര്‍ക്കു മരണം കര്‍ത്താവിന്‍റെ മരണത്തിലുള്ള ഭാഗഭാഗിത്വമാണ്. അതിനാല്‍ അവര്‍ക്ക് അവിടുത്തെ ഉത്ഥാനത്തിലും പങ്കുചേരാന്‍ സാധിക്കും.
മരണം ഭൗമികജീവിതത്തിന്‍റെ അന്ത്യമാണ്. നമ്മുടെ ജീവിതം സമയംകൊണ്ട് അളക്കപ്പെടുന്നു. അതിന്‍റെ ഗതിയില്‍ നമുക്കു മാറ്റം സംഭവിക്കുകയും നാം വാര്‍ധക്യത്തിലെത്തുകയും ചെയ്യുന്നു. ഭൂമിയിലെ സര്‍വജീവജാലങ്ങള്‍ക്കുമെന്നപോലെ, മരണം ജീവിതത്തിന്‍റെ സ്വാഭാവികമായ അന്ത്യംപോലെ കാണപ്പെടുന്നു. മരണത്തിന്‍റെ ഈ പ്രത്യേകത നമ്മുടെ ജീവിതത്തിന് അടിയന്തിരസ്വഭാവം നല്‍കുന്നു; നമ്മുടെ ജീവിതത്തെ സാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്നതിനു പരിമിതമായ സമയമേ ഉള്ളൂ എന്നു മനസ്സിലാക്കാന്‍, മര്‍ത്ത്യതയെപ്പറ്റിയുള്ള സ്മരണ നമ്മെ സഹായിക്കുന്നു:
നിന്‍റെ യൗവനത്തിന്‍റെ നാളുകളില്‍ നിന്‍റെ സ്രഷ്ടാവിനെയും നീ സ്മരിക്കുക... പൂഴി അതിന്‍റെ ഉറവിടമായ ഭൂമിയിലേക്കും ആത്മാവ് അതിന്‍റെ ദാതാവായ ദൈവത്തിലേക്കും തിരിച്ചുപോകുന്നതിനു മുന്‍പ്.
മരണം പാപത്തിന്‍റെ ഫലമാണ്. മരണം മനുഷ്യന്‍റെ പാപംമൂലം ലോകത്തില്‍ പ്രവേശിച്ചുവെന്ന്, വിശുദ്ധലിഖിതത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും യഥാര്‍ത്ഥ വ്യാഖ്യാതാവ് എന്ന നിലയില്‍ സഭയുടെ പ്രബോധനാധികാരം പഠിപ്പിക്കുന്നു. മനുഷ്യന്‍റെ പ്രകൃതി മരണാത്മകമാണെങ്കിലും, അവന്‍ മരിക്കരുതെന്നായിരുന്നു ദൈവനിയോഗം. അങ്ങനെ മരണം സ്രഷ്ടാവായ ദൈവത്തിന്‍റെ പദ്ധതികള്‍ക്കു വിപരീതമായിരുന്നു. അതു പാപത്തിന്‍റെ ഫലമായി ലോകത്തില്‍ പ്രവേശിക്കുകയും ചെയ്തു. "പാപം ചെയ്യാതിരുന്നെങ്കില്‍ ശാരീരികമരണം മനുഷ്യനെ സ്പര്‍ശിക്കുമായിരുന്നില്ല." അത്, ിനിയും കീഴടക്കപ്പെടേണ്ട "അവസാനത്തെ ശത്രു" ആണ്.
മരണം ക്രിസ്തുവിനാല്‍ രൂപാന്തീകൃതമായി. ദൈവപുത്രനായ യേശുതന്നെയും മാനുഷികാവസ്ഥയുടെ ഭാഗമായ മരണം സഹിച്ചു. എന്നാലും, അവിടുന്നു മരണത്തെ നേരിട്ടപ്പോള്‍ കഠിനവേദനയനുഭവിച്ചെങ്കിലും, തന്‍റെ പിതാവിന്‍റെ ഹിതത്തോടു പൂര്‍ണവും സ്വതന്ത്രവുമായ വിധേയത്വം പ്രകടമാക്കിക്കൊണ്ട് അവിടുന്ന് അതു സ്വീകരിച്ചു. യേശുവിന്‍റെ അനുസരണം മരണത്തിന്‍റെ ശാപത്തെ ഒരു അനുഗ്രഹമായി രൂപാന്തരപ്പെടുത്തി.
ക്രൈസ്തവമരണത്തിന്‍റെ അര്‍ത്ഥം
ക്രൈസ്തവ മരണത്തിനു ക്രിസ്തുമൂലം ഭാവാത്മകമായ ഒരര്‍ത്ഥം കൈവന്നിരിക്കുന്നു: "എന്തെന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ജീവിക്കുക എന്നതു ക്രിസ്തുവാകുന്നു; മരിക്കുക എന്നതു ലാഭമാകുന്നു." "നാം അവനോടുകൂടെ മരിച്ചെങ്കില്‍ നാം അവനോടുകൂടെ ജീവിക്കും" എന്ന വചനം വിശ്വാസയോഗ്യമാണ്." ക്രൈസ്തവ മരണത്തെ സംബന്ധിച്ചു സത്താപരമായി നവീനമായിട്ടുള്ളത് ഇതാണ്; മാമ്മോദീസയിലൂടെ ക്രൈസ്തവര്‍, ഒരു പുതിയജീവിതം നയിക്കുന്നതിനുവേണ്ടി കൗദാശികമായി "ക്രിസ്തുവിനോടുകൂടെ മരിച്ചു" കഴിഞ്ഞു. നാം ക്രിസ്തുവിന്‍റെ കൃപാവരത്തില്‍ മരിക്കുന്നെങ്കില്‍, ശാരീരികമരണം "ക്രിസ്തുവിനോടുകൂടിയുള്ള ഈ മരണത്തെ" പൂര്‍ണമാക്കുന്നു. അങ്ങനെ, അവിടുത്തോടുള്ള നമ്മുടെ ഏകീഭവിക്കല്‍, അവിടുത്തെ രക്ഷാകരപ്രവൃത്തിയില്‍ നിറവേറുന്നു:
മനുഷ്യനെ അവന്‍റെ മരണത്തില്‍ ദൈവം തന്നിലേക്കു വിളിക്കുന്നു. അതുകൊണ്ടു വി. പൗലോസ് അപ്പസ്തോലനുണ്ടായിരുന്നതുപോലെ മരിക്കാനുള്ള ആഗ്രഹം ക്രൈസ്തവന് അനുഭവിച്ചറിയാന്‍ കഴിയും: വേര്‍പിരിയുകയും ക്രിസ്തുവിനോടു കൂടിയായിരിക്കുകയും ചെയ്യുക എന്നതാണ് എന്‍റെ ആഗ്രഹം. തന്‍റെ മരണത്തെ, ക്രിസ്തുവിന്‍റെ മാതൃകയനുസരിച്ച്, പിതാവിനോടുള്ള അനുസരണത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരു പ്രകരണമാക്കി രൂപാന്തരപ്പെടുത്തുവാന്‍ അവനു കഴിയും.
മരണത്തെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണം, സഭയുടെ ആരാധനാക്രമത്തില്‍ സവിശേഷമായി പ്രകാശിപ്പിക്കപ്പെടുന്നു.
മരണം മനുഷ്യന്‍റെ ഭൗമികതീര്‍ത്ഥാടനത്തിന്‍റെ അവസാനമാണ്. ദൈവിക പദ്ധതിക്കനുസൃതമായി തന്‍റെ ഭൗമികജീവിതം നയിക്കാനും തന്‍റെ പരമമായ ഭാഗധേയത്തെ നിശ്ചയിക്കാനുമായി ദൈവം നല്‍കുന്ന കൃപാവരത്തിന്‍റെയും കാരുണ്യത്തിന്‍റെയും സമയത്തിന്‍റെ അന്ത്യമാണു മരണം. ഭൗമികജീവിതത്തിന്‍റെ ഒരേയൊരുയാത്ര പൂര്‍ത്തിയായിക്കഴിയുമ്പോള്‍ നാം മറ്റു ഭൗമികജീവിതങ്ങളിലേക്കു തിരിക്കുന്നില്ല: "മനുഷ്യന്‍ ഒരിക്കല്‍ മരിക്കണമെന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്നു." മരണത്തിനുശേഷം പുനര്‍ജന്മമില്ല.
നമ്മുടെ മരണത്തിന്‍റെ മണിക്കൂറിനായി നമ്മെത്തന്നെ ഒരുക്കാന്‍ സഭ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. വിശുദ്ധന്മാരുടെ ലുത്തിനിയായില്‍ സഭ, "പെട്ടെന്നുള്ളതും മുന്‍കൂട്ടിക്കാണാത്തതുമായ മരണത്തില്‍നിന്ന്, കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ" എന്നു പ്രാര്‍ത്ഥിക്കുന്നു. നന്മനിറഞ്ഞ മറിയമേ എന്ന ജപത്തില്‍ ഞങ്ങളുടെ മരണസമയത്തു ഞങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ എന്നു ദൈവമാതാവിനോടു യാചിക്കാനും സൗഭാഗ്യപൂര്‍ണമായ മരണത്തിന്‍റെ മധ്യസ്ഥനായ വി. യൗസേപ്പിനു നമ്മെത്തന്നെ ഭരമേല്‍പിക്കാനും സഭ ആവശ്യപ്പെടുന്നു.
നിന്‍റെ ഓരോ പ്രവൃത്തിയും ഓരോ ചിന്തയും, ദിവസം അവസാനിക്കും മുന്‍പു മരിക്കുമെന്നു പ്രതീക്ഷിക്കുന്ന ഒരാളുടേതായിരിക്കണം. ഒരു നല്ല മനഃസാക്ഷി നിനക്കുണ്ടെങ്കില്‍ നീ മരണത്തെ അമിതമായി ഭയപ്പെടുകയില്ല... അതിനാല്‍, മരണത്തില്‍നിന്ന് ഓടുന്നതിനേക്കാള്‍ പാപമില്ലാതെ കഴിയാന്‍ ശ്രദ്ധിക്കുന്നതാണ് ഭേദം. ഇന്നു മരണത്തെ നേരിടാനുള്ള ഒരുക്കം നിനക്കില്ലെങ്കില്‍, നാളെ നിനക്ക് അതെങ്ങിനെ ഉണ്ടാകും? (ഠവല കാശമേശേീി ീള ഇവൃശെേ, 1,23,1)
കര്‍ത്താവേ, ശാരീരികമരണമാകുന്ന ഞങ്ങളുടെ സഹോദരിയെപ്രതി അങ്ങു സ്തുതുക്കപ്പെടട്ടെ. ജീവിക്കുന്ന ഒരു മനുഷ്യനും അവളെ ഒഴിവാക്കാനാവുകയില്ല. മാരക പാപത്തില്‍ മരിക്കുന്നവര്‍ക്കു ഹാ കഷ്ടം! അങ്ങയുടെ പരിശുദ്ധമായ ഹിതത്തില്‍ ചരിക്കുന്നവരായി കാണപ്പെടുന്നവര്‍ ഭാഗ്യവാന്മാരാകുന്നു. എന്തെന്നാല്‍ രണ്ടാമത്തെ മരണം അവരെ ഉപദ്രവിക്കുകയില്ല. (ടേ. എൃമിരശെ ീള അശൈശെ, ഇമിശേരഹല ീള വേല ഇൃലമൗൃലേെ)
സംഗ്രഹം
"ശരീരം രക്ഷയുടെ വിജാഗിരിയാണ്." (ഠലൃൗഹേഹശമി ഉലൃലെ.8,2:ജഘ2, 852)ശരീരത്തിന്‍റെ സ്രഷ്ടാവായ ദൈവത്തില്‍ നാം വിശ്വസിക്കുന്നു. ശരീരത്തെ രക്ഷിക്കാന്‍ വേണ്ടി ശരീരം ധരിച്ച വചനത്തില്‍ നാം വിശ്വസിക്കുന്നു. സൃഷ്ടിയുടെയും ശരീരത്തിന്‍റെ വീണ്ടെടുപ്പിന്‍റെയും പരമകാഷ്ഠയായ ശരീരത്തിന്‍റെ ഉത്ഥാനത്തില്‍ നാം വിശ്വസിക്കുന്നു. മരണംമൂലം ആത്മാവു ശരീരത്തില്‍നിന്നു പിരിയുന്നു. പക്ഷേ, ഉത്ഥാനത്തില്‍ നമ്മുടെ ആത്മാവിനോടു വീണ്ടും ചേര്‍ക്കപ്പെട്ട് രൂപാന്തരീകൃതമായ നമ്മുടെ ശരീരത്തിന് ദൈവം അക്ഷയമായ ജീവന്‍ നല്‍കും. ക്രിസ്തു ഉയിര്‍ത്തെഴുന്നേല്‍ക്കുകയും എന്നേയ്ക്കും ജീവിക്കുകയും ചെയ്യുന്നതുപോലെ നാമെല്ലാം അവസാനദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കും.
നമുക്ക് ഇപ്പോഴുള്ള ഈ ശരീരത്തിന്‍റെ യഥാര്‍ത്ഥ ഉയിര്‍പ്പില്‍ നാം വിശ്വസിക്കുന്നു. നമ്മള്‍ കബറിടത്തില്‍ ക്ഷയോന്മുഖമായ ശരീരം വിതയ്ക്കുന്നു: എന്നാല്‍ അക്ഷയമായ ഒരു ശരീരം, "ആധ്യാത്മിക ശരീരം" ഉയിര്‍ക്കുന്നു
പാപം ചെയ്യാതിരുന്നെങ്കില്‍ ഇല്ലാതിരിക്കുമായിരുന്ന ശാരീരിക മരണത്തിന് ഉദ്ഭവപാപത്തിന്‍റെ ഫലമായി മനുഷ്യന്‍ വിധേയനാകേണ്ടിയിരിക്കുന്നു.
ദൈവപുത്രനായ യേശു തന്‍റെ പിതാവായ ദൈവത്തിന്‍റെ ഹിതത്തോടുള്ള പൂര്‍ണവും സ്വതന്ത്രവുമായ വിധേയത്വത്തില്‍ സ്വമനസാ മരണം സഹിച്ചു. തന്‍റെ മരണംവഴി അവിടുന്നു മരണത്തെ കീഴടക്കി. അങ്ങനെ എല്ലാ മനുഷ്യര്‍ക്കും രക്ഷയുടെ മാര്‍ഗം തുറന്നുകൊടുത്തു.
നിത്യജീവിതത്തില്‍ ഞാന്‍ വിശ്വസിക്കുന്നുڈ
തന്‍റെ മരണത്തെ യേശുവിന്‍റെ മരണവുമായി ഐക്യപ്പെടുത്തുന്ന ക്രൈസ്തവന്‍, യേശുവിലേക്കുള്ള ആഗമനവും നിത്യജീവിതത്തിലേക്കുള്ള പ്രവേശനമുമായി അതിനെ വീക്ഷിക്കുന്നു. മരണത്തോടടുക്കുന്ന വ്യക്തിയോടു സഭ ക്ഷമയുടെയും പാപമോചനത്തിന്‍റെയും വാക്കുകള്‍ അവസാനമായി പറയുമ്പോള്‍, ശക്തി പ്രദാനം ചെയ്യുന്ന അഭിഷേകംകൊണ്ട് അവസാനമായി അവനെ മുദ്രവയ്ക്കുമ്പോള്‍, യാത്രയ്ക്കുള്ള ഭക്ഷണമായി ക്രിസ്തുവിനെ തിരുപാഥേയത്തില്‍ നല്‍കുമ്പോള്‍ മധുരമായ ഉറപ്പോടെ ഇങ്ങനെ പറയുന്നു:
നിന്നെ സൃഷ്ടിച്ച സര്‍വശക്തനായ പിതാവായ
ദൈവത്തിന്‍റെ നാമത്തില്‍ ഈ ലോകത്തില്‍നിന്ന്
അല്ലയോ ക്രൈസ്തവാത്മാവേ, മുന്നോട്ടുപോവുക.
നിനക്കുവേണ്ടി പീഡകള്‍ സഹിച്ചവനും സജീവനായ
ദൈവത്തിന്‍റെ പുത്രനുമായ ഈശോമിശിഹായുടെ നാമത്തില്‍,
നിന്‍റെമേല്‍ വര്‍ഷിക്കപ്പെട്ട പരിശുദ്ധാത്മാവിന്‍റെ നാമത്തില്‍
വിശ്വസ്തനായ ക്രൈസ്തവാ മുന്നോട്ടു പോവുക.
നീ ഇന്നു സമാധാനത്തില്‍ വസിക്കുമാറാകട്ടെ.
നിന്‍റെ ഭവനം ദൈവത്തോടുകൂടി വിശുദ്ധ സീയോനിലായിരിക്കട്ടെ.
ദൈവത്തിന്‍റെ മാതാവായ കന്യാമറിയത്തോടും
വിശുദ്ധ യൗസേപ്പിനോടും എല്ലാ മാലാഖമാരോടും വിശുദ്ധരോടും കൂടെ...
ഭൂമിയുടെ പൊടിയില്‍നിന്നു നിന്നെ മെനഞ്ഞെടുത്ത
നിന്‍റെ സ്രഷ്ടാവിലേക്കു നീ തിരിച്ചുപോകട്ടെ.
നീ ഈ ലോകത്തില്‍നിന്നു തിരിച്ചുപോകുമ്പോള്‍
പരിശുദ്ധമറിയവും മാലാഖമാരും എല്ലാ വിശുദ്ധരും
നിന്നെ കണ്ടുമുട്ടാന്‍ വരുമാറാകട്ടെ....
നീ നിന്‍റെ രക്ഷകനെ മുഖാമുഖം കാണുവാനും
നിത്യം ദൈവത്തെ ധ്യാനിക്കുവാനും സാധിക്കുമാറാകട്ടെ...
തനതു വിധി
ക്രിസ്തുവില്‍ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ സാധ്യമായ സമയം എന്നനിലയിലുള്ള മനുഷ്യജീവിതത്തിനു മരണം അന്ത്യം കുറിക്കുന്നു. വിധിയെപ്പറ്റി പുതിയനിയമം പറയുന്നത് ഒന്നാമതായി, യേശുവിന്‍റെ ദ്വിതീയാഗമനവേളയില്‍ അവിടുന്നുമായുള്ള അന്തിമസമാഗമത്തിന്‍റെ പശ്ചാത്തലത്തിലാണ്. എന്നാല്‍ ഓരോ വ്യക്തിയും മരണംകഴിഞ്ഞ് ഉടനെതന്നെ തന്‍റെ പ്രവൃത്തികള്‍ക്കും വിശ്വാസത്തിനും അനുസൃതമായി പ്രതിഫലം സ്വീകരിക്കുമെന്നു പലപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ട്. ദരിദ്രനായ ലാസറിന്‍റെ ഉപമയും, ക്രിസ്തു കുരിശില്‍ കിടന്നു നല്ലകള്ളനോടു പറഞ്ഞ വാക്കുകളും അതുപോലെതന്നെ പുതിയനിയമത്തിലെ മറ്റുപലഭാഗങ്ങളും ആത്മാവിന്‍റെ ഭാഗധേയത്തെപ്പറ്റി-ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കാവുന്ന അന്തിമഭാഗധേയത്തെപ്പറ്റി - പറയുന്നുണ്ട്.
ഓരോ മനുഷ്യനും തന്‍റെ മരണത്തിന്‍റെ നിമിഷത്തില്‍തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തന്‍റെ അമര്‍ത്യമായ ആത്മാവില്‍ തന്‍റെ ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം.
ജീവിതസായാഹ്നത്തില്‍ സ്നേഹത്തിന്‍റെ അടിസ്ഥാനത്തില്‍ നീ പരിശോധിക്കപ്പെടും
സ്വര്‍ഗം
ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുകയും പൂര്‍ണമായി വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നവര്‍ ക്രിസ്തുവിനോടുകൂടെ എന്നേയ്ക്കും ജീവിക്കുന്നു. അവര്‍ എന്നേയ്ക്കും ദൈവത്തെപ്പോലെയാണ്, എന്തെന്നാല്‍ "അവിടുന്ന് ആയിരിക്കുന്നതുപോലെ" അവര്‍ അവിടുത്തെ മുഖാമുഖം കാണുന്നു.
നമ്മുടെ അപ്പസ്തോലികാധികാരം ഉപയോഗിച്ചു താഴെക്കാണുന്നതു നാം നിര്‍വചിക്കുന്നു: ദൈവത്തിന്‍റെ പൊതുഹിതമനുസരിച്ച്, എല്ലാ വിശുദ്ധരുടെയും... ക്രിസ്തുവിന്‍റെ വിശുദ്ധമാമ്മോദീസ സ്വീകരിച്ചതിനുശേഷം മരിച്ച മറ്റു വിശ്വാസികളുടെയും ആത്മാക്കള്‍, അവര്‍ മരിക്കുമ്പോള്‍ അവര്‍ക്കു വിശുദ്ധീകരണത്തിന്‍റെ ആവശ്യമില്ലായിരുന്നുവെങ്കില്‍, അല്ലെങ്കില്‍ അവര്‍ക്ക് അപ്പോള്‍ കുറെ വിശുദ്ധീകരണത്തിന്‍റെ ആവശ്യമുണ്ടായിരിക്കുകയോ ഭാവിയില്‍ അത് ആവശ്യമായി വരുകയോ ചെയ്യുമെങ്കില്‍, മരണാനന്തരം അവര്‍ വിശുദ്ധീകരിക്കപ്പെട്ടതിനുശേഷം..., അവര്‍ തങ്ങളുടെ ശരീരം വീണ്ടും സ്വീകരിക്കുന്നതിനുമുന്‍പും പൊതുവായ അന്ത്യവിധിക്കുമുന്‍പും - ഇത് നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തു സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തതുമുതലാണ്-ക്രിസ്തുവിനോടുകൂടെ വിശുദ്ധമാലാഖമാരുടെ സമൂഹത്തോടൊത്തു സ്വര്‍ഗത്തില്‍, സ്വര്‍ഗരാജ്യത്തില്‍, സ്വര്‍ഗീയപറുദീസയില്‍ ആയിരുന്നു, ആണ്, ആയിരിക്കുകയും ചെയ്യും. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പീഡാസഹവും മരണവും മുതല്‍ ഈ ആത്മാക്കള്‍ ദൈവികസത്തയെ, മുഖാമുകമായി, യാതൊരു സൃഷ്ടിയുടെയും മധ്യവര്‍ത്തിത്വം കൂടാതെ ആന്തരികമായ ദര്‍ശനംവഴി കണ്ടിട്ടുണ്ട്, കാണുകയും ചെയ്യുന്നു.
പരിശുദ്ധ ത്രിത്വത്തോടൊപ്പമുള്ള പൂര്‍ണമായ ഈ ജീവിതം - കന്യാമറിയത്തോടും മാലാഖമാരോടും എല്ലാവിശുദ്ധരോടുമൊപ്പമുള്ള ത്രിത്വത്തോടുള്ള ജീവന്‍റെയും സ്നേഹത്തിന്‍റെയും സംസര്‍ഗം-"സ്വര്‍ഗ"മെന്നു വിളിക്കപ്പെടുന്നു. അഗാധതമങ്ങളായ മാനുഷികാഭിലാഷങ്ങളുടെ പരമാന്ത്യവും നിറവേറലുമാണു സ്വര്‍ഗം. പരമവും സുനിശ്ചിതവുമായ സന്തോഷത്തിന്‍റെ അവസ്ഥയാണത്.
സ്വര്‍ഗത്തില്‍ ജീവിക്കുക എന്നതു "ക്രിസ്തുവിനോടുകൂടെ ആയിരിക്കുക" എന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടവര്‍ "അവിടുന്നില്‍"ജീവിക്കുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ യഥാര്‍ത്ഥമായ വ്യക്തിത്വവും തങ്ങളുടെതന്നെ പേരും നിലനിര്‍ത്തുന്നു, അഥവാ കണ്ടെത്തുന്നു.
തന്‍റെ മരണവും ഉത്ഥാനവുംവഴി യേശുക്രിസ്തു ഈശോമിശിഹാ നമുക്കായി സ്വര്‍ഗം "തുറന്നു." ക്രിസ്തു പൂര്‍ത്തിയാക്കിയ രക്ഷയുടെ ഫലങ്ങള്‍ തികവോടും പൂര്‍ണതയോടുംകൂടി സ്വന്തമാക്കുന്നതിലാണ് അനുഗൃഹീതരുടെ ജീവിതം അടങ്ങിയിരിക്കുന്നത്. അവിടുന്നില്‍ വിശ്വസിക്കുകയും അവിടുത്തെ ഇഷ്ടത്തോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്തവരെ അവിടുന്നു തന്‍റെ സ്വര്‍ഗീയമഹത്ത്വീകരണത്തില്‍ പങ്കുകാരാക്കുന്നു. പരിപൂര്‍ണമായി അവിടുന്നിലേക്ക് ഒന്നുചേര്‍ന്നവരുടെ അനുഗൃഹീത സമൂഹമാണു സ്വര്‍ഗം.
ദൈവത്തോടും ക്രിസ്തുവിലുള്ള എല്ലാവരോടുമൊപ്പമുള്ള ഭാഗ്യപ്പെട്ട സംസര്‍ഗത്തിന്‍റെ ഈ രഹസ്യം എല്ലാ ഗ്രഹണശക്തിക്കും വിവരണത്തിനും അതീതമാണ്. വി.ഗ്രന്ഥം അതിനെപ്പറ്റി പ്രതീകങ്ങളിലൂടെയാണു സംസാരിക്കുന്നത്: ജീവന്‍, പ്രകാശം, സമാധാനം, വിവാഹാഘോഷം, രാജ്യത്തിലെ വീഞ്ഞ്, പിതാവിന്‍റെ ഭവനം, സ്വര്‍ഗീയജറുസലെം, പറുദീസ: "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്നതു കണ്ണു കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും മനുഷ്യഹൃദയം ഗ്രഹിച്ചിട്ടില്ലാത്തതുമാണ്."
മനുഷ്യന്‍ നേരിട്ടു ധ്യാനിക്കേണ്ടതിനായി സര്‍വാതിശായിയായ ദൈവം തന്‍റെ രഹസ്യം അവനു തുറന്നുകൊടുക്കുകയും ധ്യാനിക്കാന്‍ അവനു കഴിവു നല്‍കുകയും ചെയ്തില്ലെങ്കില്‍ ദൈവത്തെ അവിടുന്ന് ആയിരിക്കുന്നതുപോലെ കാണാന്‍ കഴിയുകയില്ല. കാരണം അവിടുന്നു സര്‍വാതിശായിയാണ്. സ്വര്‍ഗീയമഹത്ത്വത്തിലുള്ള ഈ ദൈവികധ്യാനത്തെ സഭ "സൗഭാഗ്യദര്‍ശനം." എന്നു വിളിക്കുന്നു:
ദൈവത്തെ കാണാന്‍ അനുവദിക്കപ്പെടുന്നു എന്നതില്‍, നിന്‍റെ കര്‍ത്താവും ദൈവവുമായ ക്രിസ്തുവിനോടുകൂടി രക്ഷയുടെയും ശാശ്വതപ്രകാശത്തിന്‍റെയും സന്തോഷത്തിലുള്ള ഭാഗഭാഗിത്വം തന്നു ബഹുമാനിക്കപ്പെടുന്നു എന്നതില്‍, നീതിമാന്മാരോടും ദൈവത്തിന്‍റെ സുഹൃത്തുക്കളോടുമൊപ്പം സ്വര്‍ഗരാജ്യത്തില്‍ അമര്‍ത്യതയുടെ ആനന്ദത്തില്‍ സന്തോഷിക്കുക എന്നതില്‍,... നിന്‍റെ മഹത്ത്വവും ആനന്ദവും എത്ര വലുതായിരിക്കും!
അനുഗൃഹീതര്‍ സ്വര്‍ഗത്തിലെ മഹത്ത്വത്തില്‍ മറ്റു മനുഷ്യരെയും സര്‍വസൃഷ്ടികളെയും സംബന്ധിച്ചുള്ള ദൈവഹിതം നിറവേറ്റുന്ന കൃത്യം സസന്തോഷം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അവര്‍ ക്രിസ്തുവിനോടുകൂടെ ഭരിക്കുന്നു; അവിടുത്തോടുകൂടെ "അവര്‍ എന്നന്നേക്കും ഭരിക്കും."
അന്തിമശുദ്ധീകരണം അഥവാ ശുദ്ധീകരണസ്ഥലം
ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുന്നവര്‍ പൂര്‍ണമായി ശുദ്ധീകരിക്കപ്പെട്ടവരായെങ്കിലും, നിത്യരക്ഷയുടെ ഉറപ്പുനേടിയവരാണ്. എന്നാല്‍, സ്വര്‍ഗീയാനന്ദത്തിലേക്കു പ്രവേശിക്കുവാന്‍ അവശ്യമായ വിശുദ്ധി നേടുന്നതിനുവേണ്ടി അവര്‍ മരണാനന്തരം ശുദ്ധീകരണത്തിന് വിധേയരായിത്തീരുന്നു.
തിരഞ്ഞെടുക്കപ്പെട്ടവരുടെ ഈ അന്തിമ ശുദ്ധീകരണത്തെ സഭ ശുദ്ധീകരണസ്ഥലം എന്നു വിളിക്കുന്നു. ശപിക്കപ്പെട്ടവരുടെ ശിക്ഷയില്‍നിന്ന് അതു തികച്ചും വിഭിന്നമാണ്. ശുദ്ധീകരണസ്ഥലത്തെ സംബന്ധിച്ച സഭയുടെ വിശ്വാസപ്രബോധനങ്ങള്‍ പ്രത്യേകമായും ഫ്ളോറന്‍സിലെയും ത്രെന്തിലെയും സൂനഹദോസുകളില്‍ ക്രോഡീകരിക്കപ്പെട്ടവയാണ്. സഭയുടെ പാരമ്പര്യം വിശുദ്ധഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടു ശുദ്ധീകരിക്കുന്ന അഗ്നിയെപ്പറ്റി പറയുന്നുണ്ട്:
ലഘുവായ കുറ്റങ്ങളെ സംബന്ധിച്ചിടത്തോളം, അവസാനവിധിക്കുമുന്‍പ് ഒരു ശുദ്ധീകരണാഗ്നിയുണ്ടെന്നു നാം വിശ്വസിക്കണം. പരിശുദ്ധാത്മാവിനെതിരേ ദൂഷണം പറയുന്നവരോട് ഈ യുഗത്തിലോ വരും യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ലെന്നു സത്യംതന്നെയായവന്‍ പറയുന്നു. ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും എന്നാല്‍ മറ്റുചിലതു വരാനുള്ള യുഗത്തിലും ക്ഷമിക്കപ്പെടാമെന്നും ഈ വാചകത്തില്‍നിന്നു നാം മനസ്സിലാക്കുന്നു.
മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പതിവിലും അധിഷ്ഠിതമാണ് ഈ പ്രബോധനം. വി.ഗ്രന്ഥത്തില്‍ ആ പതിവിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്: "അതുകൊണ്ടു മരിച്ചവര്‍ക്കു പാപമോചനം ലഭിക്കുന്നതിനുവേണ്ടി അവന്‍ (യൂദാസ് മക്കബായര്‍) പാപപരിഹാരകര്‍മം അനുഷ്ഠിച്ചു." ആരംഭകാലംമുതല്‍ സഭ മരിച്ചവരുടെ അനുസ്മരണത്തെ ആദരിക്കുകയും അവര്‍ക്കുവേണ്ടി പരിഹാരപ്രാര്‍ത്ഥനകള്‍, സര്‍വോപരി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. അവര്‍ ശുദ്ധീകരിക്കപ്പെട്ട് ദൈവത്തിന്‍റെ സൗഭാഗ്യദര്‍ശനം പ്രാപിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. മരിച്ചവര്‍ക്കുവേണ്ടിയുള്ള ധര്‍മദാനം, ദണ്ഡവിമോചനകര്‍മ്മങ്ങള്‍, പ്രായശ്ചിത്തപ്രവൃത്തികള്‍ എന്നിവയും സഭ പ്രോത്സാഹിപ്പിക്കുന്നു:
നമുക്ക് അവരെ സഹായിക്കുകയും അവരുടെ ഓര്‍മ ആചരിക്കുകയും ചെയ്യാം. ജോബിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്‍റെ ബലിവഴി ശുദ്ധീകരിക്കപ്പെട്ടുവെങ്കില്‍, മരിച്ചവര്‍ക്കുവേണ്ടിയുള്ള നമ്മുടെ കാഴ്ചകള്‍ അവര്‍ക്ക് അല്‍പം ആശ്വാസം നല്‍കുമെന്നതില്‍ നാം എന്തിനു സംശയിക്കണം. മരിച്ചവരെ സഹായിക്കുന്നതിലും നമ്മുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി സമര്‍പ്പിക്കുന്നതിലും നാം ശങ്കിക്കരുത്.
നരകം
നാം ദൈവത്തെ സ്വതന്ത്രമനസ്സോടെ സ്നേഹിക്കുവാനായി നിശ്ചയിക്കുന്നില്ലെങ്കില്‍ നമുക്ക് അവിടുത്തോട് ഐക്യപ്പെട്ടിരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ അവിടുത്തേക്കെതിരെയോ, നമ്മുടെ അയല്‍ക്കാരനെതിരായോ നമുക്കുതന്നെ എതിരായോ ഗൗരവമായ പാപം നാം ചെയ്താല്‍ നമുക്കു ദൈവത്തെ സ്നേഹിക്കാന്‍ കഴിയുകയില്ല. "സ്നേഹിക്കാത്തവന്‍ മരണത്തില്‍ നിലനില്ക്കുന്നു. സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. ഒരു കൊലപാതകിയിലും നിത്യജീവന്‍ നിലനില്‍ക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ?" നമ്മുടെ കര്‍ത്താവിന്‍റെ സഹോദരങ്ങളായ ദരിദ്രരുടെയും പാവപ്പെട്ടവരുടെയും ഗൗരവമുള്ള ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍ അവിടുന്നില്‍നിന്നു നാം വേര്‍പെടുത്തപ്പെടുമെന്ന് അവിടുന്നു നമുക്കു മുന്നറിയിപ്പു നല്‍കുന്നുണ്ട്. മനസ്തപിച്ചു ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹം സ്വീകരിക്കാതെ മാരകപാപത്തില്‍ മരിക്കുക എന്നതിന്‍റെ അര്‍ത്ഥം നമ്മുടെ സ്വതന്ത്രമായ തീരുമാനപ്രകാരം എന്നേക്കുമായി ദൈവത്തില്‍നിന്നു വേര്‍പെട്ടുനില്‍ക്കുക എന്നതാണ്. ദൈവത്തോടും വാഴ്ത്തപ്പെട്ടവരോടും ഉള്ള സംസര്‍ഗത്തില്‍നിന്നു സുനിശ്ചിതമായി നമ്മെത്തന്നെ വേര്‍പെടുത്തിനിര്‍ത്തുന്ന അവസ്ഥയെ "നരകം"എന്നു വിളിക്കുന്നു.
വിശ്വസിക്കാനും മാനസാന്തരപ്പെടാനും ജീവിതാവസാനംവരെ വിസമ്മതിക്കുന്നവര്‍ക്കുവേണ്ടി കരുതിവച്ചിട്ടുള്ള "ശമിക്കാത്ത അഗ്നി"യുടെ സ്ഥാനമായ "ഗേഹന്ന"യെപ്പറ്റി യേശു കൂടെക്കൂടെ പറയുന്നുണ്ട്. ആത്മാവും ശരീരവും നഷ്ടപ്പെടുന്ന സ്ഥലമാണ്. "തന്‍റെ മാലാഖാമാരെ താന്‍ അയയ്ക്കുമെന്നും അവര്‍ തിന്മ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും... ഒരുമിച്ചു കൂട്ടുമെന്നും അവരെ തീച്ചൂളയിലേക്ക് എറിയുമെന്നും" "ശപിക്കപ്പെട്ടവരേ, എന്നില്‍നിന്നകന്ന് നിത്യാഗ്നിയിലേക്ക് അകന്നു പോകുവിന്" എന്ന ശിക്ഷാവിധി പ്രസ്താവിക്കുമെന്നും യേശു താക്കീതു ചെയ്യുന്നു.
നരകത്തിന്‍റെ അസ്തിത്വത്തെയും അതിന്‍റെ നിത്യതയെയും സഭയുടെ പ്രബോധനം സ്ഥിരീകരിക്കുന്നു. മാരകപാപത്തിന്‍റെ അവസ്ഥയില്‍ മരിക്കുന്നവരുടെ ആത്മാക്കള്‍ മരിച്ചാല്‍ ഉടനെ നരകത്തിലേക്കു പതിക്കുന്നു. അവിടെ അവര്‍, "നിത്യാഗ്നി"യായ നരകപീഡനങ്ങള്‍ അനുഭവിക്കും. നരകത്തിലെ പ്രധാന ശിക്ഷ ദൈവത്തില്‍നിന്നുള്ള എന്നേക്കുമായ വേര്‍പാടാണ്. ദൈവത്തില്‍മാത്രമാണല്ലോ മനുഷ്യനു ജീവനും സന്തോഷവും ഉണ്ടാകുന്നത്. അതിനുവേണ്ടിയാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്; അതാണ് അവന്‍ ആഗ്രഹിക്കുന്നതും.
തന്‍റെ നിത്യമായ ഭാഗധേയം മുന്നില്‍ക്കണ്ടുകൊണ്ട് സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ മനുഷ്യനുള്ള ഉത്തരവാദിത്വത്തിലേക്കുള്ള ആഹ്വാനമാണു നരകത്തെ സംബന്ധിക്കുന്ന വിശുദ്ധഗ്രന്ഥ പ്രസ്താവനകളും സഭാപ്രബോധനങ്ങളും. അവ അതേസമയം മാനസാന്തരത്തിലേക്കുള്ള അടിയന്തിരസ്വഭാവമുള്ള ഒരു വിളികൂടിയാണ്. "ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍. എന്തെന്നാല്‍ വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്. അതിലെ കടന്നുപോകുന്നവര്‍ വളരെയാണുതാനും. എന്നാല്‍ ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം."
ആ ദിവസമോ മണിക്കൂറോ നമുക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട്, നമ്മുടെ ഭൗതിക ജീവിതത്തിന്‍റെ ഏകയാത്ര പൂര്‍ത്തിയായിക്കഴിയുമ്പോള്‍, അവിടുത്തോടുകൂടി വിവാഹവിരുന്നിലേക്കു പ്രവേശിക്കുവാനും വാഴ്ത്തപ്പെട്ടവരുടെകൂടെ എണ്ണപ്പെടാനും വേണ്ട യോഗ്യതയുള്ളവരായിരിക്കും, മനുഷ്യര്‍ വിലപിക്കുകയും പല്ലുകടിക്കുകയും ചെയ്യുന്ന പുറത്തുള്ള അന്ധകാരത്തിലേക്ക്, നിത്യാഗ്നിയിലേക്കു പിരിഞ്ഞുപോകാന്‍ വിധിക്കപ്പെടുന്ന ദുഷ്ടരും അലസരുമായ ദാസന്‍ ആകാതിരിക്കാനും വേണ്ടി, നാം കര്‍ത്താവിന്‍റെ ഉപദേശം സ്വീകരിച്ചു നിരന്തരം ജാഗ്രതയോടെ കാത്തിരിക്കണം.
നരകത്തില്‍ പോകാന്‍ ആരെയും ദൈവം മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല. കാരണം, അതിനു ദൈവത്തില്‍നിന്നു മനഃപൂര്‍വമുള്ള ഒരു പിന്‍തിരിയലും (മാരകപാപവും) അവസാനംവരെ അതില്‍ ഉറച്ചുനില്‍ക്കലും അത്യാവശ്യമാണ്. ആരും നശിക്കാതിരിക്കാനും, എല്ലാവരും പശ്ചാത്താപത്തിലേക്കു വരാനും ആഗ്രഹിക്കുന്ന ദൈവത്തിന്‍റെ കാരുണ്യത്തിനായി സഭ കുര്‍ബാനയിലും തന്‍റെ വിശ്വാസികളുടെ അനുദിനപ്രാര്‍ത്ഥനകളിലും അപേക്ഷിക്കുന്നുണ്ട്:
അന്ത്യവിധി
അന്ത്യവിധിക്കുമുന്‍പായി എല്ലാ മരിച്ചവരുടെയും-"നീതിമാന്മാരുടെയും നീതിരഹിതരുടെയും" ഉത്ഥാനം - ഉണ്ടാകും "കബറിടങ്ങളിലുള്ളവരെല്ലാം (മനുഷ്യപുത്രന്‍റെ) സ്വരംകേള്‍ക്കുകയും നന്മചെയ്തവര്‍ ജീവന്‍റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരുകയും ചെയ്യുന്ന മണിക്കൂര്" ആയിരിക്കും അത്. അപ്പോള്‍ ക്രിസ്തു "തന്‍റെ മഹത്ത്വത്തില്‍ സകല മാലാഖമാരോടുംകൂടെ വരും... "അവിടുത്തെമുന്‍പില്‍ എല്ലാ ജനതകളും ഒന്നിച്ചുകൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്‍റെ വലത്തുവശത്തും കോലാടുകളെ തന്‍റെ ഇടതുവശത്തും നിര്‍ത്തും... ഇവര്‍ നിത്യശിക്ഷയിലേക്കും എന്നാല്‍ നീതിമാന്മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും."
ഓരോ മനുഷ്യനും ദൈവത്തോടുള്ള ബന്ധത്തിന്‍റെ സത്യാവസ്ഥ, സത്യം തന്നെയായ ക്രിസ്തുവിന്‍റെ മുമ്പില്‍ ആത്യന്തികമായി വെളിവാക്കപ്പെടും. ഓരോ മനുഷ്യനും തന്‍റെ ഭൗമികജീവിതത്തില്‍ ചെയ്തതും ഉപേക്ഷിച്ചതുമായ നന്മ അതിന്‍റെ അങ്ങേയറ്റത്തെ അനന്തരഫലങ്ങളോടൊപ്പം അന്ത്യവിധിയില്‍ വെളിവാക്കപ്പെടും:
ദുഷ്ടന്മാര്‍ ചെയ്തതെല്ലാം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അവര്‍ അത് അറിയുന്നില്ല. "നമ്മുടെ ദൈവം ആഗതനാകുമ്പോള്‍ അവിടുന്നു നിശബ്ദത പാലിക്കുകയില്ല" തന്‍റെ വലതുവശത്തുള്ളവരുടെ നേരെ അവിടുന്നു തിരിയും... "നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്‍റെ പാവപ്പെട്ട ചെറിയവരെ ലോകത്തില്‍ സ്ഥാപിച്ചു. ഞാന്‍ അവരുടെ ശിരസ്സ് എന്ന നിലയില്‍ എന്‍റെ പിതാവിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. പക്ഷേ, ഭൂമിയില്‍ എന്‍റെ അവയവങ്ങള്‍ വേദനയനുഭവിക്കുകയായിരുന്നു. ഭൂമിയിലുള്ള എന്‍റെ അവയവങ്ങള്‍ ആവശ്യത്തില്‍പ്പെട്ടുഴലുകയായിരുന്നു. എന്‍റെ അവയവങ്ങള്‍ക്കു നിങ്ങള്‍ എന്തെങ്കിലും കൊടുത്തെങ്കില്‍ നിങ്ങള്‍ കൊടുത്തത് അവരുടെ ശിരസ്സില്‍ എത്തുമായിരുന്നു. എന്‍റെ എളിയവരെ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഭൂമിയില്‍ സ്ഥാപിക്കുകയും നിങ്ങളുടെ നന്മപ്രവൃത്തികളെ എന്‍റെ നിക്ഷേപത്തിലേക്കു കൊണ്ടുവരാനുള്ള നിങ്ങളുടെ കാര്യവിചാരിപ്പുകാരായി ഞാന്‍ അവരെ നിയമിക്കുകയും ചെയ്തപ്പോള്‍ അവര്‍ ആവശ്യങ്ങളില്‍ കഴിയുന്നവരാണെന്നു നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍! എന്നാല്‍, നിങ്ങള്‍ അവരുടെ കൈകളില്‍ ഒന്നും വച്ചുകൊടുത്തില്ല, അതുകൊണ്ട് എന്‍റെ സന്നിധിയില്‍ നിങ്ങള്‍ യാതൊന്നും കണ്ടെത്തിയില്ല."
ക്രിസ്തുവിന്‍റെ മഹത്ത്വപൂര്‍ണമായ പ്രത്യാഗമനത്തില്‍ അന്ത്യവിധിയുണ്ടാകും. ആ ദിവസവും മണിക്കൂറും പിതാവിനുമാത്രമേ അറിയാവൂ. അവിടുന്നുമാത്രമാണ് ആ വരവിന്‍റെ നിമിഷം നിശ്ചയിക്കുന്നത്. അപ്പോള്‍ അവിടുന്നു തന്‍റെ പുത്രനായ യേശുക്രിസ്തുവിലൂടെ ചരിത്രം മുഴുവന്‍റെയുംമേല്‍ അന്തിമവിധി പ്രസ്താവിക്കും. മുഴുവന്‍ സൃഷ്ടിയുടെയും മുഴുവന്‍ രക്ഷാപദ്ധതിയുടെയും പരമമായ അര്‍ത്ഥം നാം അറിയുകയും അവിടുത്തെ പരിപാലനം ഓരോ വസ്തുവിനെയും അതിന്‍റെ പരമാന്ത്യത്തിലേക്കു നയിച്ച വിസ്മയനീയങ്ങളായ മാര്‍ഗങ്ങള്‍ നാം മനസ്സിലാക്കുകയും ചെയ്യും. ദൈവത്തിന്‍റെനീതി, അവിടുത്തെ സൃഷ്ടികള്‍ ചെയ്ത സര്‍വ അനീതികളെയും കീഴടക്കുന്നുവെന്നും ദൈവത്തിന്‍റെ സ്നേഹം മരണത്തെക്കാള്‍ പ്രബലമാണെന്നും അന്ത്യവിധി വെളിപ്പെടുത്തും.
"സ്വീകാര്യമായ സമയത്തെ.... രക്ഷയുടെ ദിനത്തെڈ ദൈവം മനുഷ്യര്‍ക്ക് ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നതിനാല്‍ അന്ത്യവിധിയുടെ സന്ദേശം മനുഷ്യരെ മാനസാന്തരത്തിലേക്കു വിളിക്കുന്നു. അതു വിശുദ്ധമായ ഒരു ദൈവഭയം ജനിപ്പിക്കുകയും ദൈവരാജ്യത്തിന്‍റെ നീതിക്ക് അവരെ നിബന്ധിക്കുകയും ചെയ്യുന്നു. "അവിടുത്തെ വിശുദ്ധരില്‍ മഹത്ത്വീകൃതനാകാനും വിശ്വസിച്ച സകലരിലും വിസ്മയ വിഷയമായിത്തീരാനും"വേണ്ടി എഴുന്നള്ളുന്ന കര്‍ത്താവിന്‍റെ ആ പ്രത്യാഗമനത്തെ സംബന്ധിച്ച "അനുഗൃഹീതമായ പ്രത്യാശയെ" അന്ത്യവിധിയുടെ സന്ദേശം പ്രഘോഷിക്കുന്നു.
പുതിയ ആകാശത്തെയും പുതിയഭൂമിയെയും കുറിച്ചുള്ള പ്രത്യാശ
സമയത്തിന്‍റെ പരിസമാപ്തിയില്‍ ദൈവരാജ്യം അതിന്‍റെ പൂര്‍ണതയിലെത്തും. സാര്‍വത്രികവിധിക്കുശേഷം നീതിമാന്മാര്‍ ശരീരത്തിലും ആത്മാവിലും മഹത്ത്വീകൃതരായി ക്രിസ്തുവിനോടുകൂടെ എന്നേക്കും ഭരിക്കും; പ്രപഞ്ചം മുഴുവന്‍ നവീകരിക്കപ്പെടുകയും ചെയ്യും.
മനുഷ്യവംശത്തോടൊപ്പം, മനുഷ്യനോടു ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നതും, അവനിലൂടെ സ്വന്തം ഭാഗധേയം പ്രാപിക്കുന്നതുമായ പ്രപഞ്ചംതന്നെയും, ക്രിസ്തുവില്‍ പരിപൂര്‍ണമായി പുനഃസ്ഥാപിക്കപ്പെടുന്ന സമയം വരുമ്പോള്‍ സഭ സ്വര്‍ഗീയ മഹത്ത്വത്തില്‍ പൂര്‍ണത നേടും.
മനുഷ്യവംശത്തെയും ലോകത്തെയും രൂപാന്തരപ്പെടുത്തുന്ന നിഗൂഢാത്മകമായ ഈ നവീകരണത്തെ വിശുദ്ധഗ്രന്ഥം "പുതിയ ആകാശവും പുതിയ ഭൂമിയും" എന്നു വിളിക്കുന്നു. "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളും" ക്രിസ്തുവില്‍ പുനഃപ്രതിഷ്ഠിക്കാനുള്ള ദൈവത്തിന്‍റെ പദ്ധതിയുടെ സുനിശ്ചിതമായ സാക്ഷാത്കാരമായിരിക്കും അത്.
ഈ പുതിയ പ്രപഞ്ചത്തില്‍, സ്വര്‍ഗീയജറുസലെമില്‍, ദൈവത്തിന്‍റെ വാസസ്ഥലം മനുഷ്യരുടെയിടയിലായിരിക്കും. "അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണുനീര്‍ മുഴുവനും തുടച്ചുകളയും. പിന്നീടു മരണമുണ്ടായിരിക്കുകയില്ല; വിലാപമോ കരച്ചിലോ വേദനയോ ഉണ്ടാവുകയില്ല, എന്തെന്നാല്‍ പഴയതെല്ലാം കടന്നുപോയി."
മനുഷ്യനെ സംബന്ധിച്ചിടത്തോളം, ഈ പരിസമാപ്തി ദൈവം സൃഷ്ടി മുതല്‍ ആഗ്രഹിച്ച മനുഷ്യവംശത്തിന്‍റെ ഐക്യത്തിന്‍റെ അന്തിമമായ സാക്ഷാത്കാരമായിരിക്കും. തീര്‍ത്ഥാടക സഭ ഈ ഐക്യത്തിന്‍റെ "കൂദാശപോലെ" ആയിരുന്നു. ക്രിസ്തുവില്‍ ഐക്യപ്പെട്ടവര്‍ രക്ഷിക്കപ്പെട്ടവരുടെ സമൂഹമായി, "ദൈവത്തിന്‍റെ "വിശുദ്ധ നഗര"മായി, "കുഞ്ഞാടിന്‍റെ മണവാട്ടിയായി" ഭവിക്കും. ഭൂമിയിലുള്ള സമൂഹത്തെ നശിപ്പിക്കുകയോ മുറിപ്പെടുത്തുകയോ ചെയ്യുന്ന പാപത്താലോ കറയാലോ സ്വാര്‍ത്ഥസ്നേഹത്താലോ അവള്‍ വ്രണിതയാവുകയില്ല. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം തന്നെത്തന്നെ അക്ഷയമായ രീതിയില്‍ തുറന്നുകൊടുക്കുന്ന "സൗഭാഗ്യദര്‍ശനം" സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും പരസ്പര സംസര്‍ഗത്തിന്‍റെയും ഉറവയായിരിക്കും.
പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം, ഭൗതികലോകത്തിന്‍റെയും മനുഷ്യന്‍റെയും അഗാധമായ പൊതുഭാഗധേയത്തെപ്പറ്റി വെളിപാട് ഉറപ്പിച്ചു പറയുന്നു.
എന്തെന്നാല്‍, സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിലെ ആകാംക്ഷയോടെ, പ്രത്യാശയോടെ കാത്തിരിക്കുന്നു. കാരണം സൃഷ്ടി ജീര്‍ണതയുടെ അടിമത്തത്തില്‍നിന്നു മോചിതമാകും... സമസ്തസൃഷ്ടികളും ഒന്നുചേര്‍ന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നുവെന്നു നമുക്കറിയാം. സൃഷ്ടി മാത്രമല്ല, ആത്മാവിന്‍റെ ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ധി പ്രതീക്ഷിച്ചുകൊണ്ട് ആന്തരികമായി വിലപിക്കുന്നു.
ദൃശ്യപ്രപഞ്ചംതന്നെ രൂപാന്തരപ്പെടാനായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. ഉത്ഥിതനായ യേശുക്രിസ്തുവില്‍ തങ്ങളുടെ മഹത്ത്വം പങ്കുവയ്ക്കുന്ന "നീതിമാന്മാര്‍ക്ക്, ഒരു തടസ്സവുംകൂടാതെ സേവനം നല്‍കുന്നതിനുവേണ്ടിയാണു ലോകം ആദിമാവസ്ഥയില്‍ പുനഃസ്ഥാപിക്കപ്പെട്ടു രൂപാന്തരപ്പെടുന്നത്."
"ഭൂമിയുടെയും മനുഷ്യന്‍റെയും പൂര്‍ത്തീകരണത്തിന്‍റെ സമയം നമുക്കജ്ഞാതമാണ്; പ്രപഞ്ചം രൂപാന്തരപ്പെടുന്ന രീതി നമുക്കറിഞ്ഞുകൂടാ. പാപത്താല്‍ വികലമാക്കപ്പെട്ട ഈ ലോകത്തിന്‍റെ രൂപം കടന്നുപോകുന്നു. നീതി നിവസിക്കുന്ന പുതിയ വാസകേന്ദ്രവും പുതിയ ഭൂമിയും ദൈവം സജ്ജീകരിക്കുന്നുവെന്നു നമ്മെ പഠിപ്പിക്കുന്നു. അതിന്‍റെ സൗഭാഗ്യം സമാധാനത്തിനായി മനുഷ്യഹൃദയങ്ങളിലുദിക്കുന്ന സകല ആഗ്രഹങ്ങളെയും നിറവേറ്റുകയും അതിശയിക്കുകയും ചെയ്യുന്നു."
"പുതിയ ഭൂമിക്കുവേണ്ടിയുള്ള പ്രതീക്ഷ, ഈ ഭൂമിയെ വികസിപ്പിക്കാനുള്ള നമ്മുടെ താത്പര്യം ഒട്ടും കുറയ്ക്കാന്‍ പാടില്ല. മറിച്ച്, അതു നമ്മെ പ്രചോദിപ്പിക്കുകയാണു വേണ്ടത്. എന്തെന്നാല്‍ വരാനുള്ള യുഗത്തിന്‍റെ അടയാളം ഒരുവിധത്തില്‍ മുന്‍കൂട്ടി കാണിക്കുന്ന ഒരു നവീന മാനവകുടുംബത്തിന്‍റെ ശരീരം ഇവിടെയാണു വളരുന്നത്. എന്നാല്‍, ഭൗതികപുരോഗതിയെ ക്രിസ്തുവിന്‍റെ രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ നിന്നു സുവ്യക്തമായി വേര്‍തിരിച്ചു കാണേണ്ടിയിരിക്കുന്നു. അത്തരം പുരോഗതി, മനുഷ്യസമൂഹത്തിന്‍റെ കൂടുതല്‍ മെച്ചപ്പെട്ട ക്രമവത്കരണത്തിനു സഹായകമാകുന്നിടത്തോളം, ദൈവരാജ്യത്തിന്‍റെ സജീവ താത്പര്യത്തിനു വിഷയമായിരിക്കുന്നു."
മനുഷ്യമഹത്ത്വത്തിന്‍റെ സഹോദര സംസര്‍ഗത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും നന്മകള്‍, അതായത് "നമ്മുടെ പ്രകൃതിയുടെയും പ്രയത്നങ്ങളുടെയും സദ്ഫലങ്ങള്‍, കര്‍ത്താവിന്‍റെ കല്‍പനയനുസരിച്ചും അവിടുത്തെ ആത്മാവിലും നാം ഭൂമിയില്‍ പ്രചരിപ്പിക്കുന്നു. ക്രിസ്തു തന്‍റെ പിതാവിനു സനാതനവും സാര്‍വത്രികവുമായ രാജ്യം കാഴ്ചവയ്ക്കുമ്പോള്‍ അവയെ മാലിന്യരഹിതവും പ്രകാശപൂരിതവും രൂപാന്തരീകൃതവുമായി നാം വീണ്ടും കാണും." അപ്പോള്‍ നിത്യജീവിതത്തില്‍ ദൈവം "എല്ലാവര്‍ക്കും എല്ലാം" ആയിരിക്കും.
കടപ്പാട്
സഭയുടെ സാര്‍വ്വത്രിക മതബോധനഗ്രന്ഥം (പാലാരിവട്ടം: പി.ഓ.സി, 2005)
life after death christian theology the church Mar Joseph Pamplany heaven hell eternal life resurrection teaching of the church on life after death Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206