We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Vincent Kundukulam, Fr. Tom Olicarottu On 30-Jan-2021
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രാരംഭത്തില്‍ ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പായുടെ പ്രാര്‍ത്ഥന പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ; ഒരു പുതിയ പെന്തക്കുസ്താ അനുഭവം നല്‍കി സഭയെ നവീകരിക്കണമേ എന്നായിരുന്നു. പരിശുദ്ധ പിതാവിന്‍റെ പ്രാര്‍ത്ഥന വിഫലമായില്ല. നവീകരണത്തിന്‍റെയും ഐക്യത്തിന്‍റെയും ആത്മാവ് സഭയില്‍ പ്രവര്‍ത്തനനിരതമായി. ഇതിന്‍റെ ഏറ്റവും വലിയൊരു തെളിവാണ് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഇതരമതങ്ങളോടുള്ള നിഷേധാത്മക മനോഭാവങ്ങള്‍ക്കുപകരം രൂപപ്പെട്ട ക്രിയാത്മക പഠനങ്ങളും സമീപനരീതികളും. അക്രൈസ്തവ മതങ്ങള്‍ ( Nostra Aetate) എന്ന പ്രമാണരേഖയിലാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഇതരമതദൈവശാസ്ത്രം പ്രധാനമായും ആവിഷ്കൃതമായത്. എങ്കിലും, തിരുസഭ (Lumen Getium) സഭ ആധുനികലോകത്തില്‍ (Gaudium et Spes) പ്രേഷിത പ്രവര്‍ത്തനം (Ad Gentes) എന്നാ പ്രമാണ രേഖകളും ഈ വിഷയം പരാമര്‍ശിക്കുന്നുണ്ട്.
അക്രൈസ്തവമതങ്ങള്‍ (Nostra Aetate)
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച ഡിക്രികളില്‍ ഏറ്റവും ചെറുതാണ് ഇതരമതങ്ങളോടുള്ള സഭയുടെ മനോഭാവം വ്യക്തമാക്കുന്ന 'അക്രൈസ്തവ മതങ്ങള്‍.' വലുപ്പത്തില്‍ ചെറുതാണെങ്കിലും കൗണ്‍സിലിനുശേഷം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും ലോകജനതയുടെ ഇടയില്‍ ക്രിസ്തുമതത്തിന്‍റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചതുമായ രേഖകളിലൊന്നായിരുന്നു ഇത്.
സൂനഹദോസിന്‍റെ ആരംഭത്തില്‍ ഇതരമതങ്ങളോടുള്ള സഭാവീക്ഷണം വ്യക്തമാക്കുന്ന ഒരു ഡിക്രി പുറപ്പെടുവിക്കണമെന്ന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പാ ചിന്തിച്ചിരുന്നില്ല. 'എക്യുമെനിസം' എന്ന പ്രമാണരേഖയുടെ ഭാഗമായി യഹൂദരോടുള്ള സഭാമനോഭാവം പ്രകടമാക്കുന്ന പ്രസ്താവന ഉണ്ടാകണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ അഭിലാഷം. പാപ്പായുടെ നിര്‍ദ്ദേശമനുസരിച്ച് കാര്‍ഡിനല്‍ ബെയ എക്യുമെനിസം എന്ന രേഖയിലെ നാലാം അദ്ധ്യായമായി യഹൂദരെ സംബന്ധിച്ചുള്ള സഭാനിലപാട് അവതരിപ്പിച്ചപ്പോള്‍ ഇതര മതങ്ങളോടുള്ള ബന്ധവും ശ്രദ്ധേയമായിത്തീരുകയാണുണ്ടായത്.
യഹുദരെ ശ്ലാഘിച്ച് കൗണ്‍സില്‍ രേഖ പുറപ്പെടുവിച്ചാല്‍ അത് അറബ് രാജ്യങ്ങളില്‍ അസ്വസ്ഥതയ്ക്കു വഴിതുറക്കുമെന്ന് പൗരസ്ത്യ പിതാക്കന്മാര്‍ വാദിച്ചു. എന്നാല്‍ യഹൂദ് ദൈവഘാതകരാണെന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിലപാട് സഭ തുടരുന്നില്ല എന്ന സന്ദേശം നല്‍കാന്‍ സംവിധാനം ഉണ്ടാകണം എന്ന കാഴ്ചപ്പാടും ശക്തമായിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് സമവായം എന്ന നിലയിലാണ് അക്രൈസ്തവമതങ്ങളെപ്പറ്റി ഒരു പ്രമാണരേഖ തയ്യാറാക്കാനുള്ള തീരുമാനം രൂപപ്പെട്ടത്. 1965 ഡിസംബര്‍ 28-ന് പാസ്സാക്കിയ ഈ രേഖയില്‍ ഹിന്ദു-മുസ്ലിം-യഹൂദ-ബൗദ്ധ മതങ്ങളെ ഭാവാത്മകമായി ചിത്രീകരിച്ചത് ഇതരമതദൈവശാസ്ത്ര മേഖലയിലെ നൂതന കാല്‍വയ്പായി വിലയിരുത്തപ്പെടുന്നു.
ഇതരമതങ്ങളുമായി താരതമ്യം ചെയത് ക്രിസ്തുമതത്തിന്‍റെ തനിമ നിര്‍വചിക്കുന്ന പതിവില്‍നിന്ന് വ്യത്യസ്തമായി മനുഷ്യരെ പരസ്പരം ഐക്യപ്പെടുത്തുന്ന തലങ്ങളെക്കുറിച്ചുള്ള അന്വേഷണത്തോടെയാണ് രേഖ തുടങ്ങുന്ന്. ഒരൊറ്റ സമൂഹത്തില്‍പ്പെട്ടവരാണ് എല്ലാ ജനങ്ങളും. അവരുടെ ഉത്ഭവസ്ഥാനവും ഒന്നുതന്നെ. കാരണം മനുഷ്യവംശത്തെ ഭൂമുഖം പരക്കെ നിവസിപ്പിച്ചത് ദൈവമാണ്. എല്ലാ മനുഷ്യരുടെയും ആത്യന്തികലരക്ഷ്യവും ഒന്നുതന്നെ-ദൈവം. അവിടുത്തെ പരിപാലനയും നന്മയുടെ ആവിഷ്കാരങ്ങളും രക്ഷാകരപദ്ധതികളും എല്ലാവരെയും സമാശ്ലേഷിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ദൈവ മഹിമയാല്‍ പ്രദീപ്തമായ പരിശുദ്ധ നഗരത്തില്‍ സമ്മേളിക്കുന്നതുവരെ ഇത് തുടര്‍ന്നുകൊണ്ടിരിക്കും. അവിടെ സമസ്ത ജനതകളും ദൈവിക പ്രകാശത്തിലായിരിക്കും സഞ്ചരിക്കുന്നത് (അക്രൈസ്തവമതങ്ങള്‍, 1).
ഇതരമതങ്ങളുടെ രക്ഷാകരമൂല്യത്തെ അംഗീകരിച്ചുകൊണ്ട് കൗണ്‍സില്‍ രേഖ തുടരുന്നു. ഈ മതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായ ഒന്നും കത്തോലിക്കാ തിരുസഭ തിരസ്കരിക്കുന്നില്ല. മറ്റ് മതങ്ങളിലെ പ്രവര്‍ത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും തിരുസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയില്‍നിന്ന് പലതുകൊണ്ടും വ്യത്യസ്തങ്ങളാണ്. എങ്കിലും തിരുസഭ അവയെയെല്ലാം ആത്മാര്‍ത്ഥമായ ബഹുമാനത്തോടുകൂടിയാണ് നിരീക്ഷിക്കുന്നത്. കാരണം സര്‍വമനുഷ്യരെയും പ്രകാശിപ്പിക്കുന്ന അസത്യത്തിന്‍റെ രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട് (അക്രൈസ്തവമതങ്ങള്‍, 2). ഇതരമതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും സത്യത്തിന്‍റെ രശ്മി - ക്രിസ്തു സാന്നിദ്ധ്യം - ഉണ്ടെന്ന ഈ പ്രഖ്യാപനം മതാന്തര ദൈവശാസ്ത്രത്തിന് വിപ്ലവകരമായ പ്രവര്‍ത്തനോര്‍ജ്ജമാണ് പകര്‍ന്നത്.
ഒരേ ദൈവത്തിന്‍റെ മക്കളായതിനാലും ഒരേ സത്യത്തിന്‍റെ കിരണങ്ങളാല്‍ പ്രോജ്വലിപ്പിക്കപ്പെടുന്നതിനാലും ക്രൈസ്തവര്‍ ഇതര മതസ്ഥരോട് ഉത്തമ ബന്ധത്തില്‍ ജീവിക്കണം എന്ന് രേഖ ഉദ്ബോധിപ്പിക്കുന്നു. 'ഇക്കാരണത്താല്‍ തിരുസഭ സന്താനങ്ങളെ ഉത്തേജിപ്പിക്കുകയാണ്. ഇതര മതാനുയായികളുമായി വിവേകത്തോടും സ്നേഹത്തോടുംകൂടി വിശ്വാസത്തിനും ക്രിസ്തീയ ജീവിതത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് സംഭാഷണത്തിലും സഹകരണത്തിലും ഏര്‍പ്പെടാന്‍. അവരില്‍ ദൃശ്യമാകുന്ന ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ നന്മകളും സാമൂഹിക സാംസ്കാരിക മൂല്യങ്ങളും അംഗീകരിച്ച് പരിരക്ഷിക്കുകയും അഭിവൃദ്ധമാക്കുകയും ചെയ്യണമെന്ന് സഭ ഉദ്ബോധിപ്പിക്കുന്നു' അക്രൈസ്തവമതങ്ങള്‍, 2).
'ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യന്‍. തന്മൂലം ഏതെങ്കിലും മനുഷ്യനോട് സഹോദരതുല്യം പെരുമാറാന്‍ സാധിക്കുന്നില്ലെങ്കില്‍ ദൈവത്തെ സര്‍വരുടെയും പിതാവേ എന്ന് അഭിസംബോധന ചെയ്യാന്‍ സത്യത്തില്‍ നമുക്കു സാധ്യമല്ല. മനുഷ്യന് ദൈവപിതാവിനോടും ഇതര സഹജരോടുമുള്ള ബന്ധം വിശുദ്ധലിഖിതം പറയുന്നതുപോലെ, അവിഭക്തമാണ് (1 യോഹ 4,8). ജാതി, മതം, വര്‍ണം, ജീവിതനിലവാരം എന്നിവയുടെപേരില്‍ മനുഷ്യരോട് വിവേചനം കാണിക്കുന്നതിനെയും മനുഷ്യനെ ഞെരുക്കുന്നതിനെയും സഭ അപലപിക്കുന്നു. ഇതര മതസ്ഥരുടെ ഇടയില്‍ സൗഹൃദം പുലര്‍ത്തുക (1 പത്രോ 2,22). അതുപോലെ കഴിയുമെങ്കില്‍ എല്ലാ മനുഷ്യരോടും സമാധാനത്തില്‍ ജീവിക്കാന്‍ യത്നിക്കുക. അപ്പോഴാണ് ക്രൈസ്തവര്‍ യഥാര്‍ത്ഥത്തില്‍ സ്വര്‍ഗപിതാവിന്‍റെ മക്കളായിത്തീരുന്നത് (അക്രൈസ്തവ മതങ്ങള്‍, 5).
ചരിത്രഗതിയില്‍ പല കാരണങ്ങളാല്‍ അപഭ്രംശങ്ങള്‍ക്ക് വിധേയമായിപ്പോയ യഹുദ-ഇസ്ലാം ബന്ധത്തെ പുനര്‍ നിര്‍വചിക്കാന്‍ കഴിഞ്ഞു എന്നത് കൗണ്‍സിലിന്‍റെ നേട്ടമാണ്. വര്‍ഗവൈര്യത്തിന്‍റെയും കുരിശുയുദ്ധങ്ങളുടെയും നാള്‍വഴികളില്‍നിന്ന് സമാധാനവും സാഹോദര്യവും പൂക്കുന്ന നാളെകളിലേക്ക് സര്‍വമനുഷ്യരെയും വിശിഷ്യാ യഹൂദരെയും മുസ്ലീങ്ങളെയും സഭ ക്ഷണിച്ചു. ഈ മൂന്നു മതങ്ങളും തമ്മില്‍ വിശ്വാസത്തിലും പാരമ്പര്യത്തിലുമുള്ള പാരസ്പര്യങ്ങളില്‍ ഊന്നിക്കൊണ്ട് ലോകനന്മയ്ക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമാണ് കൗണ്‍സില്‍ നടത്തിയത്.
ദൈവപുത്രന്‍റെ ഘാതകരായി ചിത്രീകരിക്കാനും യഹൂദപീഡനങ്ങള്‍ക്ക് മൗനാനുവാദം നല്കാനും ഇടയാക്കിയ സാഹചര്യങ്ങളെ കൗണ്‍സില്‍ അപലപിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനമെന്നനിലയില്‍ യഹൂദര്‍ക്കുള്ള പ്രഥമസ്ഥാനവും രക്ഷാകരപദ്ധതിയിലെ കൂട്ടുത്തരവാദിത്വവും ഉയര്‍ത്തിക്കാട്ടിയാണ് യഹൂദബന്ധത്തെ ഊഷ്മളമാക്കാന്‍ കൗണ്‍സില്‍ ശ്രമിക്കുന്നത്. ദൈവത്തിന്‍റെ രക്ഷാകരമായ പദ്ധതിക്ക് യോജിച്ചവിധത്തില്‍ തന്‍റെ വിശ്വാസവും തിരഞ്ഞെടുപ്പും പൂര്‍വപിതാക്കന്മാരോടും മോശയോടും പ്രവാചകന്മാരോടും ബന്ധപ്പെട്ടാണ് മുളയെടുത്തതെന്ന് ക്രിസ്തുവിന്‍റെ സഭ തുറന്നു സമ്മതിക്കുന്നു (അക്രൈസ്തവ മതങ്ങള്‍, 4).
യഹൂദജനത്തിലൂടെയാണ് പഴയനിയമത്തിന്‍റെ വെളിപാട് താന്‍ സ്വീകരിച്ചതെന്നും ആ നല്ല ഒലിവുമരത്തിന്‍റെ ജീവരസത്തില്‍നിന്നാണ് താന്‍ പോഷണം സ്വീകരിച്ചുകൊണ്ടിരിക്കുന്തെന്നും ഇതേ ഖണ്ഡികയില്‍ കൗണ്‍സില്‍ സൂചിപ്പിക്കുന്നു.
ഇസ്ലാംമതവുമായുള്ള ബന്ധത്തെക്കുറിച്ച് കൗണ്‍സില്‍ ആദരപൂര്‍വ്വമാണ് സംസാരിച്ചിട്ടുള്ളത്. മുസ്ലീങ്ങള്‍ ക്രിസ്തുവിനെ ദൈവമായി അംഗീകരിക്കുന്നില്ലെങ്കിലും അവിടുത്തെ പ്രവാചകനായി വണങ്ങുന്നുണ്ടെന്നും പരിശുദ്ധ കന്യാമറിയത്തോടു പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പിതാക്കന്മാര്‍ അനുസ്മരിക്കുന്നു. ഏകദൈവത്തിലും അന്ത്യവിധിയിലും ഉയര്‍ത്തെഴുന്നേല്‍പ്പിലും വിശ്വസിക്കുന്ന മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ശത്രുതമറന്ന് യോജിച്ചു പ്രവര്‍ത്തിക്കാനാകുമെന്ന് കൗണ്‍സില്‍ പറയുന്നു: 'കഴിഞ്ഞ പല നൂറ്റാണ്ടുകളിലും ക്രൈസ്തവരും മുഹമ്മദീയരും തമ്മിലുണ്ടായിട്ടുള്ള കലഹങ്ങളും ശത്രുതകളും കുറച്ചൊന്നുമല്ല. എങ്കിലും കഴിഞ്ഞതെല്ലാം അപ്പാടെ വിസ്മരിക്കണമെന്നാണ് പരിശുദ്ധ സൂനഹദോസിന്‍റെ ആഹ്വാനം. മാത്രമല്ല, പരസ്പരധാരണ സൃഷ്ടിക്കുന്നതിന് ഇരുകൂട്ടരും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നുമാണ് സൂനഹദോസ് എല്ലാവരെയും ഉദ്ബോധിപ്പിക്കുന്നത്. അതോടൊപ്പംതന്നെ മാനവസമുദായത്തിനുവേണ്ടി സാമൂഹ്യനീതിയും ധാര്‍മ്മികമൂല്യങ്ങളും സമാധാനവും സ്വാതന്ത്ര്യവുമെല്ലാം ഇരുകൂട്ടരും യോജിച്ചുനിന്ന് സംരക്ഷിക്കുകയും പ്രാവർത്തികമാക്കുകയും വേണം' (അക്രൈസ്തവമതങ്ങള്‍, 3).
തിരുസഭ (Lumen Gentium)
'അക്രൈസ്തവമതങ്ങള്‍' എന്ന രേഖയ്ക്കുപുറമെ സഭയെക്കുറിച്ചും അവളുടെ ഇഹലോകധര്‍മ്മത്തെക്കുറിച്ചും പ്രതിപാദിക്കുന്ന രേഖകളിലും ഇതരമത ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനങ്ങള്‍ കാണാനാവും. തിരുസഭ മാത്രമാണ് രക്ഷയുടെ ഏകമാര്‍ഗമെന്ന് സ്ഥാപിച്ചാല്‍ പിന്നെ ഇതര വിശ്വാസപന്ഥാവുകള്‍ക്ക് പ്രസക്തിയില്ല. അക്കാരണത്താലാകാം സഭ ഈ ലോകത്തിലെ യാഥാര്‍ത്ഥ്യം എന്നനിലയില്‍ ആപേക്ഷികമാണെന്ന് തിരുസഭ എന്ന പ്രമാണരേഖ ഓര്‍മ്മപ്പിക്കുന്നത്.
ക്രിസ്തുവിനാല്‍ സ്ഥാപിതമായ തിരുസഭയിലാണ് ക്രിസ്തു സാന്നിദ്ധ്യം പ്രത്യേകമായുള്ളതെന്നും അതിനാല്‍ സഭയില്‍ അംഗമാകുന്നത് രക്ഷയ്ക്ക് അനിവാര്യമാണെന്നും പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ സഭയാകുന്ന മൗതികശരീരത്തിലെ അംഗമായതുകൊണ്ടുമാത്രം രക്ഷപ്പെടില്ലെന്ന് കൗണ്‍സില്‍ സൂചിപ്പിക്കുന്നു. നിത്യരക്ഷയ്ക്ക് ഈ തീര്‍ത്ഥാടകസഭ അത്യാവശ്യമാണെന്നാണ് വിശുദ്ധലിഖിതങ്ങളും പാരമ്പര്യവും അടിസ്ഥാനമാക്കി സൂനഹദോസ് പഠിപ്പിക്കുന്നത്. 'കാരണം ഒരു മദ്ധ്യസ്ഥനേയുള്ളൂ. രക്ഷയുടെ വഴിയും ഒന്നുമാത്രം. അതാണ് ക്രിസ്തു. അവിടുന്ന് സഭയാകുന്ന തന്‍റെ ശരീരത്തിലൂടെ നമ്മുടെ ഇടയില്‍ സന്നിഹിതനാകുന്നു. സ്നേഹത്തില്‍ നിവസിക്കാതെ ബാഹ്യമാത്രമായി കഴിഞ്ഞുകൂടുന്നവരും സഭയുടെ അംഗങ്ങളായതുകൊണ്ടുമാത്രം രക്ഷപ്രാപിക്കുകയില്ല. മാത്രമല്ല കഠിനമായ വിധിക്ക് പാത്രമാവുകകൂടി ചെയ്യും' (തിരുസഭ, 14).
സഭ പൂര്‍ണമായും ക്രിസ്തുവിന്‍റെ ശരീരമായി മാറുന്നത് ഒരു യുഗാന്ത്യോന്മുഖ പ്രതിഭാസമാണെന്നും ഈ ലോകത്തില്‍ അത് പൂര്‍ണമെല്ലെന്നും വ്യക്തമാക്കിക്കൊണ്ട് കൗണ്‍സില്‍ തുടരുന്നു: 'മനുഷ്യവര്‍ഗവും, മനുഷ്യനോട് ബന്ധപ്പെട്ടിരിക്കുകയും അവനില്‍ക്കൂടി ലക്ഷ്യം പ്രാപിക്കുകയും ചെയ്യുന്ന വിശ്വം മുഴുവനും (2 പത്രോസ് 3,10-13; എഫേ 1,10; കൊളോ 1,20) പൂര്‍ണമായും ക്രിസ്തുവില്‍ സംഘടിക്കപ്പെടും. അപ്പോള്‍ മാത്രമേ സഭ സ്വര്‍ഗീയ മഹത്വത്തിന്‍റെ പൂര്‍ണതയില്‍ എത്തിച്ചേരുകയുള്ളൂ. ഈ കാലത്തോടു ബന്ധപ്പെട്ട കൂദാശകളിലും സ്ഥാപനങ്ങളിലുമായി പ്രയാണംചെയ്യുന്ന തിരുസഭയ്ക്ക് കടന്നുപോകുന്ന ഈ ലോകത്തിന്‍റെ ഒരു ഛായയുണ്ട്. ഇതുവരെ നെടുവീര്‍പ്പിട്ടുകൊണ്ടിരിക്കുകയും പ്രസവവേദന അനുഭവിക്കുകയും ദൈവമക്കളുടെ വെളിപാടിനെ പ്രതീക്ഷിക്കുകയും ചെയ്യുന്ന സൃഷ്ടികളുടെ ഇടയിലാണ് അവള്‍ ജീവിക്കുന്നത്' (റോമാ 8,19-20; തിരുസഭ, 48).
തിരുസഭ എന്ന പ്രമാണരേഖയില്‍ ഇതരമതങ്ങളോടുള്ള തുറവി പ്രകടമാക്കുന്ന പ്രധാന സന്ദര്‍ഭം ദൈവജനത്തെപ്പറ്റിയുള്ള വിവരണമാണ്: 'സുവിശേഷം സ്വീകരിക്കാത്തവരും ദൈവജനത്തോട് വിവിധ രീതികളില്‍ ബന്ധപ്പെട്ടാണിരിക്കുന്നത്. സ്രഷ്ടാവായ ദൈവത്തെ ഏറ്റുപറയുന്നവരും അവിടുത്തെ പരിത്രാണപദ്ധതിയിലുള്‍പ്പെടുന്നു. ഛായകളിലും പ്രതിരൂപങ്ങളിലും കൂടി അജ്ഞാതനായ ദൈവത്തെ അന്വേഷിക്കുന്നവരില്‍നിന്ന് അവിടുന്ന് വിദൂരത്തല്ല. കാരണം എല്ലാവര്‍ക്കും ജീവനും പ്രചോദനവും എന്നുവേണ്ട സകലതും പ്രദാനം ചെയ്യുന്നത് അവിടുന്നാണ് (നട 17,25-28). സകല മനുഷ്യരും രക്ഷ പ്രാപിക്കണമെന്നതാണ് രക്ഷകനായ ദൈവത്തിന്‍റെ അഭിലാഷം (1 തിമോ 2,4). സ്വന്തം കുറ്റംകൂടാതെ ക്രിസ്തുവിന്‍റെ സുവിശേഷത്തെയും അവിടുത്തെ സഭയെയും അറിയാതിരിക്കുകയും അതേസമയം, ആത്മാര്‍ത്ഥ ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുകയും മനഃസാക്ഷിയുടെ സ്വരത്തിലൂടെ പ്രകടമാകുന്ന ദൈവതിരുമനസ്സ് പ്രസാദവരത്തിന്‍റെ പ്രചോദനങ്ങള്‍ക്കനുസൃതമായി നിറവേറ്റാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്കും നിത്യരക്ഷ പ്രാപിക്കാം' (തിരുസഭ, 16).
മാമ്മോദീസ സ്വീകരിച്ച് ദൃശ്യസഭയുടെ അംഗമാകുന്നവര്‍ക്കുപുറമെ നന്മ പ്രവര്‍ത്തിക്കുകയും ദൈവത്തെ ഭയപ്പെടുകയും ചെയ്യുന്നവരെയും ദൈവജനത്തിന്‍റെ ഭാഗമായി കാണുന്നതുവഴി രക്ഷയുടെ മാനദണ്ഡം മതത്തിന്‍റെ ബാഹ്യമായ വേലിക്കെട്ടുകള്‍ക്കുപരിയാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നു. മനഃസാക്ഷിയുടെ മന്ത്രണങ്ങള്‍ക്കനുസരിച്ച് ദൈവതിരുമനസിന് കീഴ്വഴങ്ങി ജീവിക്കുന്നവരെയും, ബിംബങ്ങളുടെയും പ്രതീകങ്ങളുടെയും സഹായത്തോടെ ദൈവത്തെ അന്വേഷക്കുന്നവരെയും, സൃഷ്ടാവായി ഒരു ദൈവം ഉണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നവരെയും രക്ഷാകരപദ്ധതിയുമായി ബന്ധപ്പെടുത്തുവാന്‍ കഴിഞ്ഞത് ഇതരമതങ്ങളോടെന്നല്ല സന്മനസ്സുള്ള ഏത് മനുഷ്യരോടും ഐക്യപ്പെട്ട് മനുഷ്യ രക്ഷയ്ക്കായി പ്രവര്‍ത്തിക്കാന്‍ സഭക്ക് സാധ്യത നല്‍കുകയാണ് ചെയ്യുന്നത്. 'സഭയുടെ ദൃശ്യമണ്ഡലത്തിനുപുറത്തും സത്യത്തിന്‍റെയും വിശുദ്ധീകരത്തിന്‍റെയും ധാരാളം ഘടകങ്ങള്‍ കാണുന്നുണ്ട്' (തിരുസഭ, 8). 'മനുഷ്യരുടെ ഹൃദയത്തിലും മനസ്സിലും എന്തെല്ലാം നന്മയുണ്ടോ വിവിധ റീത്തുകളിലും സംസ്കാരങ്ങളിലും എന്തെല്ലാം അഭിലഷണീയമായിട്ടുണ്ടോ അതെല്ലാം അഭംഗുരം കാത്തുസൂക്ഷിക്കാന്‍ മാത്രമല്ല, അവയെ വളര്‍ത്തിയെടുക്കാനും അവയെ ന്യൂനമറ്റതും ഉന്നതവും പരിപൂര്‍ണവുമാക്കാനുമാണ് സഭ പരിശ്രമിക്കുന്നത്' (തിരുസഭ, 17).
സഭ ആധുനികലോകത്തില്‍ (Gaudium et spes)
സഭ ആധുനിക ലോകത്തില്‍ എന്ന പ്രമാണരേഖയില്‍ മതപരമായ അന്വേഷണം നടത്തുന്നവരെ മാത്രമല്ല, ഭൗതിക വിജ്ഞാനശാഖകളിലൂടെ സത്യാന്വേഷികളായിരിക്കുന്നവരെയും രക്ഷാകരപദ്ധതിയില്‍ ഉള്‍ചേര്‍ക്കുന്ന സമീപനമാണുള്ളത്. അതിന്‍റെ കാരണമാകട്ടെ ശാസ്ത്രത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഉറവിടം ദൈവമാണെന്ന തിരിച്ചറിവും സൃഷ്ടവസ്തുക്കളിലും സൃഷ്ടിയായ മനുഷ്യരിലും തുടിക്കുന്നത് ഒരേ ഈശ്വര ചൈതന്യമാണെന്ന അവബോധവുമാണ്. 'ഭൗതിക വസ്തുക്കളും വിശ്വാസവിഷയങ്ങളും ഒരേ ദൈവത്തില്‍ നിന്നുതന്നെയാണ് നിര്‍ഗമിക്കുന്നത്. സ്ഥൈര്യത്തോടെ വിനയപൂര്‍വം സത്യത്തിന്‍റെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്ന ഒരാള്‍ ഇതിനെപ്പറ്റി ബോധവാനല്ലെങ്കില്‍ത്തന്നെയും സമസ്തസൃഷ്ടികള്‍ക്കും അസ്ഥിത്വം നല്‍കി പരിപാലിക്കുന്ന ദൈവതൃക്കരങ്ങളാലാണ് ആനയിക്കപ്പെടുന്നത്. ഇക്കാരണങ്ങളാല്‍ വിശ്വാസവും ശാസ്ത്രവും പരസ്പരം പൊരുത്തപ്പെടാത്ത ഘടകങ്ങളാണെന്നുള്ള ചിലരുടെ മനോഭാവം തികച്ചും അപലപനീയമാണ്' (സഭ ആധുനികലോകത്തില്‍, 36).
ക്രിസ്തുവിന്‍റെ ദൃശ്യ സഭക്കുപുറമെ, ഭൗതിക-ആത്മീയ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന നീതിഷ്ഠരായ വ്യക്തികളും സമൂഹങ്ങളും രക്ഷപ്രാപിക്കുന്നതിനുള്ള നിരവധി കാരണങ്ങള്‍ നിരത്തുമ്പോഴും എപ്രകാരമാണ് മാമ്മോദീസ സ്വീകരിക്കാതിരുന്നിട്ടും അവര്‍ രക്ഷപ്രാപിക്കുന്നതെന്ന് കൗണ്‍സിലിന് വ്യക്തമല്ല. പക്ഷേ, ഈ അവ്യക്തത അവരുടെ രക്ഷയെക്കുറിച്ച് നിഷേധാത്മകമായ നിലപാടെടുക്കുന്നതിനുപകരം, ഭാവാത്മകമായ സമീപനം ഉള്‍കൊള്ളാനാണ് കൗണ്‍സില്‍ പിതാക്കന്മാരെ പ്രചോദിപ്പിച്ചത്. കാരണം ക്രിസ്തുവിന്‍റെയും അവിടുത്തെ ആത്മാവിന്‍റെയും പ്രവര്‍ത്തനവഴികള്‍ മനുഷ്യബുദ്ധിക്ക് ദുര്‍ഗ്രഹവും അപ്രാപ്യവുമായതുതന്നെ. 'ക്രിസ്തു മരിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണ്. മനുഷ്യന്‍റെ ആന്ത്യന്തികമായ ആഹ്വാനം ഏകമാണ്, ദിവ്യവുമാണ്. തന്മൂലം എല്ലാ മനുഷ്യര്‍ക്കും പെസഹാ രഹസ്യവുമായി സംയോജിക്കാനുള്ള സാധ്യത ദൈവത്തിനുമാത്രം ഗ്രാഹ്യമായരീതിയില്‍ പവിത്രാത്മാവ് നല്‍കുന്നുണ്ടെന്ന് നാം വിശ്വസിക്കേണ്ടിയിരിക്കുന്നു' (സഭ ആധുനികലോകത്തില്‍, 22).
പ്രേഷിതപ്രവര്‍ത്തനം (Ad Gentes)
കൗണ്‍സിലിന്‍റെ പ്രേഷിതപ്രവര്‍ത്തനത്തെ സംബന്ധിക്കുന്ന പ്രമാണരേഖയില്‍ സുവിശേഷം അറിയിക്കുന്നത് സഭയുടെ അടിസ്ഥാന ദൗത്യമായി ഉയര്‍ത്തിക്കാണിക്കുന്നതോടൊപ്പം ഇതര മതപാരമ്പര്യങ്ങളിലും സംസ്കാരങ്ങളിലും ദൈവത്തിന്‍റെ സാന്നിദ്ധ്യവും കൃപാസ്പര്‍ശവും നന്മയുടെ പ്രഭാകിരണങ്ങളും നിക്ഷിപ്തമാണെന്നു പ്രഖ്യാപിക്കുന്നു. 'മനുഷ്യവര്‍ഗത്തിനു വേണ്ടിയുള്ള ദൈവത്തിന്‍റെ സാര്‍വത്രിക രക്ഷാകരപദ്ധതി മനുഷ്യ ഹൃദയത്തില്‍ ഏതാണ്ട് നിഗൂഢമായരീതിയില്‍ മാത്രമല്ല നിര്‍വഹിക്കപ്പെടുന്നത്.... ഒരുപക്ഷേ, ദൈവത്തെ കണ്ടെത്താമെന്നുവച്ച് മനുഷ്യന്‍ ചെയ്യുന്ന വിവിധങ്ങളായ പരിശ്രമങ്ങളിലും മതപരമായ പ്രയത്നങ്ങളിലും മാത്രമല്ല മേല്‍പ്പറഞ്ഞ രക്ഷാകരദൗത്യം നിര്‍വഹിക്കപ്പെടുന്നത്. താദൃശശ്രമങ്ങള്‍ ദൈവത്തിന്‍റെ കരുണാമസൃണമായ പരിപാലനക്രമത്തില്‍ ചിലപ്പോള്‍ സത്യദൈവത്തിലേക്കുള്ള ഒരു കൈചൂണ്ടിയായോ, സുവിശേഷ സ്വീകരണത്തിനുള്ള ഒരുക്കമായോ തീര്‍ന്നേക്കാം' (പ്രേഷികപ്രവര്‍ത്തനം, 3).
'ദൈവത്തിന്‍റെ രഹസ്യ സാന്നിദ്ധ്യം കൊണ്ടെന്നതുപോലെ ജനപദങ്ങളുടെ ഇടയില്‍കാണപ്പെടുന്ന സത്യത്തിന്‍റെയും കപടതയുടെയും അംശങ്ങളെ ഈ പ്രേഷിതപ്രവര്‍ത്തനം തിന്മയുടെ കറകളില്‍നിന്നു വിമുക്തമാക്കി ക്രിസ്തുവിന്‍റെ പക്കല്‍ തിരിച്ചേല്‍പ്പിക്കുന്നു. തത്ഫലമായി മനുഷ്യഹൃദയത്തിലും മനസ്സിലും ജനതകളുടെ പ്രത്യേകമായ ആചാരവിധികളിലും സംസ്കാരങ്ങളിലും നന്മയായി കാണുന്നതെല്ലാം നശിപ്പിക്കുന്നില്ലെന്നു മാത്രമല്ല വിശുദ്ധീകരിച്ചുയര്‍ത്തുകയും... ചെയ്യുന്നു' (പ്രേഷിതപ്രവര്‍ത്തനം, 9).
'ക്രിസ്തുവിന് ഫലപ്രദമായി സാക്ഷ്യം നല്‍കാന്‍ ക്രൈസ്തവര്‍ മറ്റുള്ളവരുമായി പരസ്പരം സ്നേഹത്തിലും ആദരവിലും വര്‍ത്തിക്കണം. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ യഥാര്‍ത്ഥ അംഗങ്ങളായി സ്വയം പരിഗണിക്കുകയും തങ്ങളുടെ ദേശീയവും മതപരവുമായ പാരമ്പര്യങ്ങളെ അടുത്തറിയുകയും അവയില്‍ മറഞ്ഞുകിടക്കുന്ന ദൈവവചനത്തിന്‍റെ വിത്തുകള്‍ സന്തോഷത്തോടും ആദരവോടുംകൂടി ആരായുകയും വേണം' (പ്രേഷിതപ്രവര്‍ത്തനം, 11).
സഭക്കുപുറമെ രക്ഷയില്ലെന്ന ഭൂതകാല സങ്കല്‍പ്പത്തില്‍നിന്ന് ഇതരമതങ്ങളില്‍ ക്രിസ്തുവിന്‍റെ രക്ഷാകര സാന്നിദ്ധ്യമുണ്ടെന്നും അവയില്‍ വചന വിത്തുകളുണ്ടെന്നും അവ സത്യദൈവത്തിലേക്കുള്ള കൈചൂണ്ടികളാണെന്നുമുള്ള തിരിച്ചറിവിലേക്ക് വളരുന്നതില്‍ പിതാക്കന്മാര്‍ക്ക് വഴികാട്ടിയായ താഴെപ്പറയുന്ന ദൈവശാസ്ത്രചിന്തകള്‍ ഉദാത്തമാണ്. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. മനുഷ്യവംശത്തിന്‍റെ ആരംഭവും അവസാനവും ഈ ദൈവത്തില്‍ത്തന്നെയാണ്. എല്ലാ മനുഷ്യരും രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന സ്നേഹപിതാവായ ദൈവം തന്‍റെ പുത്രന്‍റെ ആത്മബലിയിലൂടെ ലോകത്തെ മുഴുവന്‍ രക്ഷയിലേക്ക് ഉള്‍ച്ചേര്‍ത്തിരിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനഫലമായാണ് വിവിധ സംസ്കാരങ്ങളില്‍ സത്യത്തിന്‍റെയും നന്മയുടെയും മൂല്യങ്ങള്‍ പുഷ്പിക്കുന്നത്.
ദൈവശാസ്ത്രജ്ഞനായ അവരിഡള്ളസിന്‍റെ അഭിപ്രായത്തില്‍ കൗണ്‍സിലിനുമുമ്പുള്ള കാലഘട്ടത്തില്‍ മാര്‍പാപ്പായും മെത്രാന്മാരും വൈദികരും അടങ്ങുന്ന ഒരു സമൂഹം ദൈവകൃപയെ നിയന്ത്രിച്ചിരുന്നു എന്ന ചിന്താഗതി പ്രബലമായിരുന്നു. ദൈവകൃപയുടെ കുത്തക സഭയ്ക്കാണെന്ന ധാരണയ്ക്ക് കൗണ്‍സില്‍ വിരാമമിട്ടു (A.Dulles, "model of the Church", P 35). വ്യത്യസ്ത സംസ്കാരങ്ങളില്‍ വസിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ദൈവം തന്‍റെ ഇച്ഛക്കൊത്തവിധം രക്ഷാകരമായ കൃപ സംലഭ്യമാക്കുന്നു എന്നാണ് കൗണ്‍സിലിന്‍റെ പഠനം വ്യക്തമാക്കുന്നത്.
വിശാലമായ ഇതരമത മനോഭാവങ്ങള്‍ രൂപപ്പെടുത്തിയപ്പോഴും ക്രൈസ്തവേതരമായ മതാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമെല്ലാം അവയില്‍ത്തന്നെ രക്ഷാകരമാണെന്നോ, രക്ഷയ്ക്ക് ക്രിസ്തുവും സഭയും ആവശ്യമില്ലെന്നോ കൗണ്‍സില്‍ പഠിപ്പിച്ചിട്ടില്ല എന്നത് വളരെ ശ്രദ്ധാര്‍ഹമാണ്. ഇതരമതങ്ങളില്‍ സുവിശേഷത്തിന് വിരുദ്ധമല്ലാത്ത കാര്യങ്ങള്‍ക്കുമാത്രമാണ് രക്ഷാകരമൂല്യം കല്‍പ്പിക്കുന്നത്. അവയുടെ സ്രോതസ്സാകട്ടെ ക്രിസ്തുതന്നെയാണ്. മനഃസാക്ഷിയുടെ സ്വരത്തിനും തനതു സംസ്കാരങ്ങളിലെ വിശുദ്ധവും നീതിനിഷ്ഠവുമായ വ്യവസ്ഥകള്‍ക്കുമനുസരിച്ച് ജീവിക്കുമ്പോള്‍ അവരറിയുന്നില്ലെങ്കിലും അക്രൈസ്തവര്‍ ക്രിസ്തുവില്‍നിന്നു രഹസ്യാത്മകമായ രീതിയില്‍ കൃപ സ്വീകരിക്കുന്നു. ഈ കൃപയാകട്ടെ ദൈവത്തിനുമാത്രം സുഗ്രാഹ്യമായവിധത്തില്‍ സഭയിലൂടെ നല്‍കപ്പെടുന്നു. ക്രിസ്തുവിന്‍റെ അനന്യതയും സഭയുടെ ഏകത്വവും ഇതരമതങ്ങളോടുള്ള തുറവിയും സന്തുലിതമായ രീതിയില്‍ സമ്മേളിച്ചിരിക്കുന്ന കൗണ്‍സില്‍ പഠനങ്ങള്‍ കത്തോലിക്കാ ഇതരമത ദൈവശാസ്ത്രത്തിന്‍റെ വളര്‍ച്ചയില്‍ എന്നും വഴികാട്ടിയായിരിക്കും.
ഡോ. വിന്‍സെന്‍റ് കുണ്ടുകുളം,
ഫാ. ടോം ഓലിക്കരോട്ട്
Council and other religions religions catholic malayalam theology diocese of mananthavady christianity Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206