x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

വിശ്വാസം സ്വയം ഏറ്റുപറയാതെ ഒരാൾ രക്ഷിക്കപ്പെടുമോ?

Authored by : Fr. George Panamthottam CMI On 14-Oct-2022

“വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും" (മർക്കോസ് 16: 15,16) എന്ന് തിരുവചനം പറയുന്നു. അങ്ങനെയെങ്കിൽ, ഒരാൾ ഉത്തമ ബോധ്യത്തിൽ ക്രിസ്തുവിൽ വിശ്വസിക്കുകയും വിശ്വാസം സ്വയം ഏറ്റുപറയുകയും ചെയ്യാതെ രക്ഷിക്കപ്പെടുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.

ക്രിസ്തു ഉയർപ്പിക്കപ്പെട്ടത് കണ്ടിട്ടും വിശ്വസിക്കാത്ത കഠിന ഹൃദയരോട് അവിടുന്നു സംസാരിക്കുന്ന വചനഭാഗമാണ് മേൽ ഉദ്ധരിച്ചിരിക്കുന്നത്. “പിന്നീട്, അവർ പതിനൊന്നുപേർ ഭക്ഷണത്തിനിരിക്കുമ്പോൾ, അവൻ അവർക്ക് പ്രത്യക്ഷപ്പെട്ടു. ഉയർപ്പിക്കപ്പെട്ടതിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം, അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവൻ കുറ്റപ്പെടുത്തി. അവൻ അവരോടു പറഞ്ഞു: നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും” (മർക്കോസ് 16:14-16). ഇതാണ് ഈ തിരുവചനത്തിന്റെ പൂർണരൂപം. ഈ ചോദ്യത്തിന്റെ ഉദ്ദേശം ശിശുക്കൾക്ക് ജ്ഞാനസ്നാനം നിഷേധിക്കുക എന്നതാണെന്ന് വ്യക്തം. അത് സ്ഥാപിക്കാൻ തിരുവചനത്തെ കൂട്ടുപിടിക്കുന്നു എന്നു മാത്രം. എന്നാൽ, ഈ തിരുവചനത്തിനു ശിശുജ്ഞാനസ്നാനവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം.

ശിശുക്കൾ ഉത്തമ ബോധ്യത്തിൽ ക്രിസ്തുവിൽ വിശ്വസിക്കുകയും വിശ്വാസം സ്വയം ഏറ്റു പറയുകയും ചെയ്യുന്നില്ല എന്നത് വസ്തുതയാണ്. എന്നാൽ, അവർ രക്ഷിക്കപ്പെടുമോ എന്നതും ശിശുവായിരുന്നപ്പോൾ ജ്ഞാനസ്നാനം സ്വീകരിച്ചവർ രക്ഷപ്രാപിക്കുമോ എന്നതും സംബന്ധിച്ച് അവസാന തീരുമാനം ദൈവത്തിനു മാത്രമുള്ളതാണ്. വിശ്വാസം ഏറ്റു പറയാനുള്ള പ്രായമോ കഴിവോ അല്ല ദൈവത്തിന്റെ അഭീഷ്ടമാണ് ഇവിടെ പരമ പ്രധാനം. ദൈവം നല്കുന്ന കൃപയിലൂടെയാണ് ഒരാൾ രക്ഷിക്കപ്പെടുന്നത്. “വിശ്വാസം വഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്. അത് നിങ്ങൾ നേടിയെടുത്തതല്ല. ദൈവത്തിന്റെ ദാനമാണ്” (എഫേ. 2:8).

ശിശുവായിരുന്നപ്പോൾ ജ്ഞാനസ്നാനം ലഭിച്ച വ്യക്തിയുടെ രക്ഷയെക്കുറിച്ച് സംശയിക്കേണ്ടതില്ല. ജ്ഞാനസ്നാനത്തിലൂടെ ഒരു വ്യക്തിക്കു മുമ്പിൽ രക്ഷയുടെ കവാടം തുറക്കപ്പെടുകയാണ്. “നാമെല്ലാവരും ഒരേ ആത്മാവിൽ ഏക ശരീരമാക്കാൻ ജ്ഞാനസ്നാനമേറ്റു. യഹൂദരെന്നോ, ഗ്രീക്കുകാരെന്നോ, അടിമയെന്നോ, സ്വതന്ത്രനെന്നോ ഭേദം കൂടാതെ ഒരേ ആത്മാവിനെ പാനം ചെയ്യാൻ എല്ലാവർക്കും സാധിച്ചു. ഒരു അവയവമല്ല, പലതു ചേരുന്നതാണ് ശരീരം (1 കോറി. 12: 13, 14). തായ്ത്തണ്ടിനോട് ചേർന്നു നിൽക്കുന്ന ശാഖകൾ പോലെ യേശുവിന്റെ മൗതികശരീരത്തോടു ചേർന്നു നിൽക്കുന്നവരായി ജീവിക്കാനുള്ള ദൗത്യമാണു ജ്ഞാനസ്നാനത്തിൽ നാം ഏറ്റെടുക്കുന്നത്. “നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ നിൽക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാൻ സാധിക്കാത്തതുപോലെ, എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും സാധിക്കുകയില്ല. ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നു. അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല. എന്നിൽ വസിക്കാത്തവൻ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകൾ ശേഖരിച്ച് തീയിലിട്ട് കത്തിച്ചുകളയുന്നു” (യോഹ. 15: 4-6). “കർത്താവേ കർത്താവേ എന്നു എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണു സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക” (മത്താ. 7:21). വിശ്വാസമുണ്ടെന്ന് പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്ത് മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാൻ കഴിയുമോ? ക്രിസ്തുവിനെ അറിഞ്ഞതിനുശേഷം ജ്ഞാനസ്നാനം സ്വീകരിക്കുന്നവർക്കും ജ്ഞാനസ്നാനം സ്വീകരിച്ചിട്ട് ക്രിസ്തുവിൽ വിശ്വാസജീവിതം ആരംഭിക്കുന്നവർക്കും ഒരുപോലെ രക്ഷയുടെ നിദാനം ക്രിസ്തുവിനോടു ചേർക്കപ്പെടുന്നതാണ്. ശിശുവായാലും മുതിർന്നവനായാലും ക്രിസ്തുവിൽ വസിക്കാത്തവൻ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യും. 

Living faith series : 6(ചോദ്യം:2)

വിശ്വാസം സ്വയം ഏറ്റുപറയാതെ ഒരാൾ രക്ഷിക്കപ്പെടുമോ? മർക്കോസ് 16: 15 മർക്കോസ് 16:14-16 എഫേ. 2:8 1 കോറി. 12: 13 യോഹ. 15: 4-6 മത്താ. 7:21 Living faith series : 6(ചോദ്യം:2) Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message