We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 10-Jun-2021
അടുത്തകാലത്ത് ഒരു ധ്യാനവേളയിൽ ഒരു ചെറുപ്പക്കാരൻ പങ്കുവച്ച അനുഭവത്തോടെ ഈ വിചിന്തനം ആരംഭിക്കാം. അയൽവക്കത്തൊരു അക്രൈസ്തവഭവനത്തിൽ കല്യാണസദ്യയുണ്ടത് തെറ്റായിപ്പോയി എന്നും പ്രസ്തുത ഭക്ഷണത്തിലൂടെ അന്യദേവന്മാരുടെ ദുർഭൂതങ്ങൾ ഉള്ളിൽ പ്രവേശിച്ചതായും ഒരു ധ്യാനകേന്ദ്രത്തിൽനിന്ന് കൗൺസിലിംഗ് വേളയിൽ അദ്ദേഹത്തിന് അറിയിപ്പു ലഭിച്ചത്രേ. അന്നു മുതൽ തന്നെ ബാധിച്ച അന്യദേവൻറെ ദുർഭൂതത്തെ ഭയന്നു കഴിയുകയാണയാൾ. വീടിൻറെ അയൽ വക്കത്ത് ഇതരമതസ്ഥരുടെ ആരാധനാസ്ഥലങ്ങളുണ്ടെന്നറിഞ്ഞാൽ സകല പ്രശ്നങ്ങളും പ്രതിസന്ധികളും പ്രസ്തുത ആലയങ്ങളിലെ ആരാധനാമൂർത്തിയുടെ സ്വാധീനം മൂലമാണെന്ന കാര്യത്തിൽ പല ആധ്യാത്മികർക്കും അർത്ഥശങ്കയില്ല. ഇതരമതസ്ഥരായ അയൽക്കാരെപ്പോലും സംശയദൃഷ്ടിയോടെ വീക്ഷിക്കാനും തങ്ങൾക്കനുഭവപ്പെടുന്ന നഷ്ടങ്ങൾ അവരുടെ മന്ത്രവാദവും കൂടോത്രവും മൂലമാണെന്നു പറയാനും മടിക്കാത്തവരുടെ എണ്ണം വർദ്ധിച്ചുവരുന്ന കാലമാണിത്.
ധ്യാനഗുരുക്കന്മാരും ആത്മീയശുശ്രൂഷകരും വചനപ്രഘോഷണങ്ങളും കൂദാശകളും മാറ്റിവച്ച് മണ്ണുമാന്തി തകിടുകളും ഏലസുകളും ചരടുകളും കൂടോത്രംചെയ്ത കോഴിത്തലയും മുട്ടയും തേടി നടക്കുന്ന കാലമാണിത്. ഇതര ദൈവസങ്കല്പങ്ങളോടു വർദ്ധിച്ചുവരുന്ന ഭീതിയും അവരുടെ ഉപദ്രവമേല്ക്കാതിരിക്കാനുള്ള രക്ഷാമാർഗ്ഗവും തേടുന്നത് സമൂഹത്തിൽ വർദ്ധമാനമാകുന്ന വിശ്വാസ തകർച്ചയുടെ ലക്ഷണമല്ലേ? ഒരേ ഒരു ദൈവം മാത്രമേയുള്ളു എന്ന ഉറപ്പുള്ളവന് ഇതരദൈവങ്ങളെ പേടിക്കേണ്ടതില്ലല്ലോ. ഇതര മതസ്ഥരോടും അവരുടെ അനുഷ്ഠാനങ്ങളോടും വർദ്ധിച്ചുവരുന്ന അസഹിഷ്ണുത വർഗ്ഗീയതയുടെ സുനാമിയ്ക്കൊരുക്കമായ തിരയിളക്കമാണ്.
മതങ്ങളിൽ വർദ്ധിച്ചുവരുന്ന വർഗ്ഗീയ, മൗലിക വാദഗതികൾമൂലം ഇതരമതങ്ങളെയും അവയുടെ ആചാരങ്ങളെയും ആചാര്യന്മാരെയും അധിക്ഷേപിക്കുന്ന ശൈലി അടുത്തകാലത്തായി വർദ്ധമാനമാകുകയാണ്. സങ്കടകരമെന്നു പറയട്ടെ സ്നേഹത്തിൻറെ സുവിശേഷം പ്രസംഗിക്കേണ്ട ക്രിസ്ത്യാനികളിൽ ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ ഈ മതമൗലികവാദ ചിന്തയുടെ അടിമകളാകുന്നുണ്ട്. ഇത ദൈവസങ്കല്പങ്ങളെ പിശാചുക്കളായി അവതരിപ്പിച്ചുകൊണ്ട് ഭാരതീയമായ സകലതിനെയും പരിഹസിക്കുകയും ചാവുദോഷമായ പാപമായി മുദ്രകുത്തുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നുണ്ട്. നിലവിളക്കു കത്തിക്കുന്നതും പൊട്ടുതൊടുന്നതും ചമ്രംപടിഞ്ഞിരുന്നു പ്രാർത്ഥിക്കുന്നതും കാഷായവേഷം ധരിക്കുന്നതും പാപമായി പരിഗണിക്കപ്പെടുന്ന കാലമാണിത്.
സഭയ്ക്കു പുറമേ രക്ഷയില്ല സഭയ്ക്കു പുറമേ രക്ഷയില്ല എന്ന വി. സിപ്രിയാൻറെ വാക്കുകൾ സ്ഥാനത്തും അസ്ഥാനത്തും പലരും പ്രയോഗിക്കാറുണ്ട്. ഈ പ്രസ്താവന തെറ്റാണെന്നു വാദിക്കുന്ന പുരോഗമന ചിന്താഗതിക്കാരോട് എനിക്കു യോജിപ്പുമില്ല. കാരണം സഭയ്ക്കു പുറമേ രക്ഷയില്ല എന്നതു സത്യമാണ്. മിശിഹായുടെ തിരുരക്തത്താൽ രക്ഷിക്കപ്പെട്ടതും രക്ഷിക്കപ്പെടേണ്ടതുമായ സൃഷ്ടപ്രപഞ്ചം മുഴുവൻ തിരുസ്സഭയോടു ബന്ധപ്പെട്ടതാണ്. സഭയ്ക്കു പുറമേയുള്ളത് എന്ന് ഉറപ്പിച്ചു പറയാനാവുന്ന ഏകവ്യക്തി പിശാചാണ്. പൂർണ്ണമായും സഭയ്ക്കു പുറമേയുള്ള ഏകഅവസ്ഥ നരകമാണ്. പിശാചും നരകവും ഒഴികേയുള്ളതൊന്നും പൂർണ്ണമായ അർത്ഥത്തിൽ സഭയ്ക്ക് അന്യമല്ല.
സഭയെ ഒരു മതമായും ഇതരമതങ്ങളുമായി മത്സരക്കളത്തിൽ പൊരുതുന്ന പ്രസ്ഥാനമായും കരുതരുത്. അപ്രകാരം ചിന്തിക്കുമ്പോഴാണ് ഇതരമതസ്ഥർ സഭയ്ക്കു പുറമേയാണെന്ന ചിന്ത നമ്മെ ഭരിക്കുന്നത്. ഈ ചിന്താഗതിയനുസരിച്ചു നോക്കിയാൽ ഹൈന്ദവരും മുസ്ലീങ്ങളും മറ്റു മതസ്ഥരുമെല്ലാം സഭയ്ക്കു വെളിയിലുള്ളവരും രക്ഷപ്പെടില്ലാത്തവരുമാണെന്നു നമുക്കു തോന്നാം. കൗദാശികമായി ക്രിസ്തുവിനോടും സഭാഗാത്രത്തോടും ബന്ധം പുലർത്താൻ കഴിയുന്നില്ലെങ്കിലും ഇതരമതസ്ഥരും സഭയുടെ ഭാഗമായവരോ ആകേണ്ടവരോ ആണ്.
ഇതരമതസ്തരുമായി കലഹിച്ചു കഴിയുന്നതിലും അവരുടെ ആചാരങ്ങളെ പരിഹസിച്ച് അവരെ പ്രകോപിപ്പിക്കുന്നതിലും യാതൊരുവിധ ആത്മീയതയും ഇല്ലെന്നുമാത്രമല്ല അത് ക്രിസ്തീയ സ്നേഹത്തിനു വിരുദ്ധമായ മനോഭാവമാണ്. ഇതരമതസ്തരെ സഹോദരതുല്യം സ്നേഹിച്ച് അവരോടു സുവിശേഷം സൗഹാർദ്ദമായി പങ്കുവച്ച് അവരെ ക്രിസ്തുവിനുവേണ്ടി നേടുന്നതിലാണ് ശരിയായ ആത്മീയതയുള്ളത്.
മതസൗഹാർദ്ദത്തെ ചില ക്രൈസ്തവ നേതാക്കളെങ്കിലും തെറ്റായി വ്യാഖ്യാനിക്കാറുണ്ട് എന്നത് സത്യമാണ്. ശ്രീകൃഷ്ണനും ശ്രീരാമനും അള്ളാഹുവും ക്രിസ്തുവും എല്ലാവരും തുല്യരാണ്. അതുകൊണ്ട് എല്ലാ വിശ്വാസവും എല്ലാ മതവും തുല്യമാണ് എന്ന വാദം ക്രിസ്തീയവിശ്വാസവുമായി ഒത്തുപോകുന്നതല്ല. എന്നാൽ ക്രൈസ്തവരുടെ മതസൗഹാർദ്ദചിന്ത കുറേക്കൂടി ആഴമുള്ളതാണ്. ഒരേയൊരു ദൈവമേയുള്ളു എന്നാൽ എല്ലാ മതവിശ്വാസികളും ഒരേ ദൈവത്തിൻറെ മക്കളും പരസ്പരം സഹോദരങ്ങളുമാണ്. ക്രിസ്തുവിൻറെ കുരിശിലെ ബലിയുടെ രക്തത്താൽ രക്ഷിക്കാൻ ദൈവം തിരുമനസ്സായ സകല മനുഷ്യരും ദൈവതിരുമുമ്പിൽ അമൂല്യരാണ്. ഏതെങ്കിലും മനുഷ്യനെ വിശ്വാസത്തിൻറെ പേരിൽ അവഗണിക്കുന്നതും അവഹേളിക്കുന്നതും തെറ്റാണ്. ഓരോ മനുഷ്യവ്യക്തിക്കും ഈശോയുടെ തിരുരക്തത്തിൻറെ വിലയുണ്ട്. ദൈവങ്ങളുടെ സാഹോദര്യം പറയുന്ന മതസൗഹാർദ്ദമല്ല മനുഷ്യരുടെ സാഹോദര്യം പ്രഘോഷിക്കുന്ന മതസൗഹാർദ്ദമാണ് ക്രൈസ്തവർ പ്രചരിപ്പിക്കേണ്ടത്.
വിഗ്രഹാർപ്പിത ഭക്ഷണങ്ങളും പൊട്ടുകുത്തലും
വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണം കഴിക്കാമോ എന്ന ചോദ്യത്തിന് ഈ ലോകത്ത് വിഗ്രഹമെന്നൊന്നില്ല (1 കോറി) എന്നു മറുപടി നൽകിയ പൗലോസ് ശ്ലീഹായുടെ വിശ്വാസതീക്ഷണതയാണ് നമുക്കാവശ്യം. ഒരേ ഒരു ദൈവമേയുള്ളു എന്ന ഉറപ്പ് സകല വിഗ്രഹഭീതികളെയും അപ്രസക്തമാക്കുന്നു. കാരണം വിഗ്രഹം എന്നത് ഇതര ദൈവസാന്നിധ്യത്തെ സാധൂകരിക്കുന്ന ചിന്തയാണ്. ഇതര ദൈവങ്ങളില്ലാത്തതിനാൽ വിഗ്രഹങ്ങൾക്കു പിന്നിൽ ദൈവിക ശക്തിയുമില്ല. വിഗ്രഹമില്ലാത്തതിനാൽ വിഗ്രഹാർപ്പിത ഭക്ഷണം എന്ന ചിന്തയ്ക്കും പ്രസക്തിയില്ല എന്നാണ് പൗലോസ് ശ്ലീഹാ അഭിപ്രായപ്പെടുന്നത്. എന്നാൽ ചഞ്ചലമനസ്കരുടെ ദുർബ്ബലവിശ്വാസത്തിന് ഇടർച്ചനൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന അജപാലന മുന്നറിയിപ്പും അപ്പസ്തോലൻ നൽകുന്നുണ്ട്. വിഗ്രഹാർപ്പിതമായി കരുതുന്ന ഭക്ഷണം കഴിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നുതന്നെയാണ് ശ്ലീഹാ പഠിപ്പിക്കുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ അത് ഒഴിവാക്കാനാവശ്യപ്പെട്ടത് പ്രസ്തുത പ്രവൃത്തി ദുർബ്ബലമനസ്കരിൽ ഉളവാക്കാനിടയുള്ള ഇടർച്ചയെ ഓർത്താണ്. തന്മൂലം ദുർബ്ബലമനസ്കരായ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക് ഇടവരുന്നില്ലാത്ത സന്ദർഭങ്ങളിൽ വിഗ്രഹാർപ്പിതം എന്ന് ആരോപിക്കപ്പെടുന്നവ ഭക്ഷിക്കാവുന്നതാണ്.
നെറ്റിയിൽ പൊട്ടുകുത്തുന്നത് വിശ്വാസവിരുദ്ധമായ മഹാപാപമായി വിലക്കപ്പെടുന്നതും അടുത്തകാലത്തു വളർന്നുവന്ന പ്രവണതയാണ്. പൊട്ടുകുത്തുന്നത് ഒരു സൗന്ദര്യവർദ്ധനോപാധിയായാണ് പരക്കെ പരിഗണിക്കപ്പെടുന്നത്. സ്വന്തം മുഖത്തെ ആകർഷണീയമായി ആരെങ്കിലും പരിരക്ഷിക്കുന്നതിൽ ചാവുദോഷം കണ്ടെത്തുന്നവർ താലിബാനികളുടെ ക്രിസ്ത്യൻ പതിപ്പുകളാണ്. അവിവാഹിത സ്ത്രീകൾ കറുത്തപൊട്ടും വിവാഹിതർ ചുവന്നപൊട്ടും ധരിക്കുന്ന പതിവ് പരമ്പരാഗതമായി ഭാരതത്തിലുണ്ടായിരുന്നു. എന്നാൽ ധരിക്കുന്ന വസ്ത്രത്തിൻറെ നിറത്തിനു യോജിച്ച നിറത്തിലുള്ള പൊട്ടുകളാണ് സ്ത്രീകൾ ഇന്ന് തിരഞ്ഞെടുക്കുന്നത്. പൊട്ടുകുത്തുന്നത് പരമശിവൻറെ മൂന്നാം കണ്ണാണ് എന്നു വാദിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ഏകദൈവവിശ്വാസത്തെ നിഷേധിക്കുകയാണ്. കാരണം ദൈവം ഒന്നേയുള്ളു എന്ന ഉറപ്പുള്ളവർ ഇത്തരം ബാലിശമായ വാദങ്ങൾ ഉന്നയിക്കില്ല. പൊട്ടുകുത്തുന്നതിനു പിന്നിൽ ഭാരതീയ മുനിമാർ പഠിപ്പിച്ചിരുന്ന ഒരു ആത്മീയതയുണ്ട്: പൊട്ട് മനുഷ്യ ൻറെ ആന്തരിക നേത്രത്തെ സൂചിപ്പിക്കുന്ന അടയാളമാണ്. രണ്ടു കണ്ണുകൾകൊണ്ടു ലോകത്തെ നോക്കിക്കാണുമ്പോൾ ആന്തരികനേത്രം കൊണ്ട് മനുഷ്യൻ ദൈവത്തെ നോക്കണം എന്ന ഓർമ്മപ്പെടുത്തലായിട്ടാണ് ഭാരതീയർ പൊട്ടുകുത്തിയിരുന്നത്.
ഇപ്രകാരം ആന്തരികനേത്ര സങ്കല്പമായും ദൈവാഭിമുഖ്യത്തിൻറെ ഓർമ്മക്കുറിപ്പായും മനസ്സിലാക്കുമ്പോൾ പൊട്ടുകുത്തുന്നതിൽ തിന്മയായി യാതൊന്നുമില്ല. എല്ലാവരും പൊട്ടുകുത്തി നടക്കണം എന്നല്ല മേൽപറഞ്ഞതിൻറെ അർത്ഥം. സൗന്ദര്യ സംവർദ്ധകങ്ങൾ പരമാവധി കുറച്ച് ദൈവം തന്ന സ്വഭാവിക സൗന്ദര്യത്തിൽ സംതൃപ്തരായി ലളിതമായി ജീവിക്കുന്നതാണ് അഭിലഷണീയം. എന്നാൽ പൊട്ടുകുത്തുന്നത് വിശ്വാസ വിരുദ്ധമാണ് എന്ന താലിബാനിസം പ്രചരിപ്പിക്കുന്നത് തികച്ചും അനഭിലഷണീയമാണ്.
കാവിവസ്ത്രങ്ങളും സാംസ്കാരിക അനുരൂപണങ്ങളും
കാവി നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന പുരോഹിതരെയും സന്യസ്തരെയും പുച്ഛിക്കുകയും വർഗ്ഗവഞ്ചകരായി മുദ്രകുത്തുകയും ചെയ്യുന്ന വിശ്വാസികളുണ്ട് എന്ന് ഇത്തരം വസ്ത്രം ധരിക്കുന്നവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിറങ്ങൾ പ്രകൃതിയുടെ സമ്പത്താണ്. പ്രപഞ്ചത്തിൻറെ വൈവിധ്യാത്മക സൗന്ദര്യത്തിനുള്ള ദൈവിക പദ്ധതിയുടെ ഭാഗമാണ് വർണ്ണ വൈവിധ്യങ്ങൾ. ഒരു മതത്തിനും ഒരു രാഷ്ട്രീയപ്പാർട്ടിക്കും ഒരു നിറത്തിൻറെയും കുത്തകാവകാശമില്ല. ഒരു നിറത്തിനും തിരുസ്സഭ ദൈവത്വമോ അസ്പൃശ്യതയോ കല്പിച്ചിട്ടില്ല.കാവിനിറം ഭാരതീയസംസ്കാരത്തിൽ പ്രാധാന്യമുള്ളതാണ്. അതിനാലാണ് അത് ദേശീയപതാകയിലും ഇടംനേടിയത്. ധീരതയുടെയും രക്തസാക്ഷിത്വമുൾപ്പടെയുള്ള മഹാത്യാഗത്തിൻറെയും പ്രതീകമായാണ് ഭാരതീയ സംസ്കാരം കാവിവസ്ത്രത്തെ കരുതുന്നത്. കാവിവസ്ത്രം ലോകത്തെ പരിത്യജിച്ച് വികാരങ്ങളെ വിജയിച്ചവൻറെ വസ്ത്രമാണെന്ന് ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടത് അർത്ഥവത്താണ്. സന്യസ്തവേഷമായി ഭാരതീയർ പൊതുവേ കാവിയാണ് ധരിച്ചിരുന്നത്. കാവിവസ്ത്രം ക്രിസ്ത്യൻ സമർപ്പിതരോ ക്രൈസ്തവവിശ്വാസികളോ സ്വീകരിക്കുന്നതിലും ഉപയോഗിക്കുന്നതിലും യാതൊരു തെറ്റുമില്ല എന്നുമാത്രമല്ല ഭാരതീയ ക്രൈസ്തവർ ഇത്തരം സാംസ്കാരികാനുരൂപണങ്ങൾക്ക് തയ്യാറാകുന്നത് ഏറെ നല്ലതാണ്.
ഭാരതീയമായതെല്ലാം നിഷിദ്ധമാണെന്ന ചിന്ത തെറ്റാണ്. ഭാരതക്രിസ്ത്യാനികളായ നാം വളരേണ്ടത് ഭാരതത്തിൻറെ സംസ്കാരം ഉൾക്കൊണ്ടുകൊണ്ടാണ്. നമ്മുടെ പൂർവ്വികർ വിശ്വാസമേഖലയിൽ സാംസ്കാരികാനുരൂപണം നടത്തുന്നതിൽ മാതൃകാപരമായി പ്രവർത്തിച്ചിരുന്നവരാണ്. വിവാഹത്തിലെ താലികെട്ടും മന്ത്രകോടി അണിയിക്കലും ക്രൈസ്തവർ ഭാരതീയ സംസ്കാരത്തിൽനിന്ന് സ്വീകരിച്ചതാണ്. ഇന്നാട്ടിലെ ഹൈന്ദവരുടെ ഇടയിൽ പ്രചാരത്തിലിരുന്ന വിവാഹചടങ്ങുകളായിരുന്നു ഇവ. മരണാനന്തരമുള്ള ശ്രാദ്ധദിനാഘോഷങ്ങളും നമ്മുടെ തനതു സംസ്കാരത്തിൽനിന്നും കടമെടുത്തതാണ്. കർണ്ണാടിക്, ഹിന്ദുസ്ഥാനി സംഗീതങ്ങൾ ഭാരതീയമാകയാൽ പ്രസ്തുത സംഗീതങ്ങൾ ദേവാലയശുശ്രൂഷകളിലുപയോഗിക്കാൻ പാടില്ല എന്നുപറയുന്നത് എത്രമേൽ ബാലിശമായിരിക്കും. ഈ നാടും ഇതിലെ സാംസ്കാരികത്തനിമകളും സ്രഷ്ടാവായ ദൈവത്തിൻറെ അനന്തപരിപാലനയിൽ രൂപംകൊണ്ടതാണ്. അതിനാൽ ഭാരതീയമായ സകലതിനെയും ദൈവപരിപാലനയുടെ ഭാഗമായി സ്വീകരിക്കേണ്ടതാണ്. സാംസ്കാരികാനുരൂപണം ഒരിക്കലും സ്വന്തം വിശ്വാസത്തിൻറെ തനിമയെ നഷ്ടമാക്കിക്കൊണ്ടായിരിക്കരുത്. സുവിശേഷത്തെ ഭാരതവൽക്കരിക്കാനല്ല ഭാരതത്തെ സുവിശേഷവൽക്കരിക്കാനാണ് നാം ശ്രമിക്കേണ്ടത്.
സഭാപ്രബോധനങ്ങൾ
രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ കാഴ്ചപ്പാടുകളാണ് ഈ മേഖലയിലെ ദിശാസൂചി. മറ്റു മതങ്ങളിൽ നന്മയും സത്യവുമായ അംശങ്ങളുണ്ട് (ജനതകളുടെ പ്രകാശം, 16). മറ്റു മതങ്ങളിൽ മതപരവും മാനുഷികവുമായി അനേകം അമൂല്യ സത്യങ്ങളുണ്ട് (സഭ ആധുനിക ലോകത്തിൽ, 92), ദൈവാനുഭവത്തിൻറെ വിത്തുകൾ അവയിലുണ്ട് (AG, 18) സത്യത്തിൻറെയും പ്രസാദവരത്തിൻറെയും വിത്തുകൾ മറ്റു മതങ്ങളിൽ ദൃശ്യമാണ് (NA, 9), വചനത്തിൻറെ വിത്തുകളും (AG, 11,15) എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിൻറെ രശ്മികളും മറ്റുമതങ്ങളിലുണ്ട് NA, 2). അതിനാൽ മറ്റുമതങ്ങളെ ബഹുമാനിക്കാനും അവയുടെ ആധ്യാത്മിക സമ്പത്തിനെ ആദരിക്കാനും (NA 2,3) സഭ ആവശ്യപ്പെടുന്നു. സഭാമാതാവിൻറെ ഇത്തരം പ്രബോധനങ്ങളൊന്നും വായിക്കാനോ പഠിക്കാനോ മെനക്കെടാതെ സ്വയംകൃത പ്രബോധനങ്ങളുമായി അരങ്ങു തകർക്കുന്നവർ തങ്ങൾ സംസാരിക്കുന്ന മേഖലകളിൽ സഭാമാതാവിനു പറയാനുള്ളത് എന്താണെന്ന് പഠിക്കാൻ ശ്രമിക്കാതിരിക്കുന്നത് കൃത്യവിലോപമല്ലേ?വത്തിക്കാൻ കൗൺസിലിൻറെ അന്യമതങ്ങളെക്കുറിച്ചുള്ള പഠനങ്ങളെ ആധാരമാക്കി ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ കൈയ്യൊപ്പോടെ 1991 മെയ് മാസം 19-ാം തീയതി സുവിശേഷ വത്ക്കരണത്തിനായുള്ള തിരുസംഘം പ്രസിദ്ധീകരിച്ച 'സംവാദവും പ്രഘോഷണവും' (diaolgue and proclamation) എന്ന പ്രമാണ രേഖയുടെ 29-ാം ഖണ്ഡികയിൽ ഇപ്രകാരം പറയുന്നു: രക്ഷിക്കപ്പെടുന്ന എല്ലാ മനുഷ്യരും വ്യത്യസ്തമായ വിധത്തിലാണെങ്കിലും പരിശുദ്ധാത്മാവിൻറെ പ്രവർത്തനം വഴി യേശുവിൻറെ രക്ഷാകരരഹസ്യത്തിലാണ് പങ്കു ചേരുന്നത്. ക്രിസ്ത്യാനികൾ വിശ്വാസം വഴി ഈ സത്യം അറിയുമ്പോൾ, മറ്റുള്ളവരാകട്ടെ തങ്ങളുടെ രക്ഷയുടെ ഉറവിടം ക്രിസ്തുവാണെന്ന് അറിയാതെ ജീവിക്കുന്നു. രക്ഷയുടെ രഹസ്യം അവരിലെത്തി ചേരുന്നത് ദൈവത്തിനു മാത്രം അറിയാവുന്ന വഴികളിലൂടെ, പരിശുദ്ധാത്മാവിൻറെ അദൃശ്യമായ പ്രവർത്തനത്തിലൂടെയാണ്.തങ്ങളുടെ രക്ഷകനെ അറിയാത്തപ്പോഴും അംഗീകരിക്കാത്തപ്പോഴും രക്ഷയുടെ ദാനം ദൈവം അവർക്കും നൽകുന്നു" (cf. AG 3,9,11).
ദൈവികവെളിപാടിൻറെ ബഹുസ്വരതയെ ഊന്നിപ്പറഞ്ഞുകൊണ്ട് ഇതരമതങ്ങളിലും സത്യദൈവത്തിൻറെ വെളിപാടുണ്ടെന്നു ജോൺപോൾ മാർപാപ്പ പ്രഖ്യാപിച്ചത് (രക്ഷകൻറെ മിഷൻ, 55) അജപാലന പരമായ വിവേകത്തോടെ സാധാരണക്കാരിലെത്തിക്കാൻ അജപാലകർക്കു കഴിയാത്തതിനാലാണ് ക്രിസ്ത്യൻ താലിബാനികൾ രംഗപ്രവേശം ചെയ്യുന്നത്. രക്ഷകനായ യേശുവിൻറെ അനന്യമായ മധ്യസ്ഥതയിൽ സഹമധ്യസ്ഥരാകാനുള്ള ഇതരമതങ്ങളുടെ സാധ്യതയെ ഊന്നിപ്പറഞ്ഞ സഭയുടെ കാഴ്ചപ്പാടുകളെ (കർത്താവായ യേശു,14) അവഗണിച്ചുകൊണ്ട് ഇതരമതവിരുദ്ധവും ക്രൈസ്തവ മതമൗലികവാദം പ്രോത്സാഹിപ്പിക്കുന്നതുമായ സംസ്കാരം വളർത്തുന്നതിന് അറിഞ്ഞോ അറിയാതെയോ നാം ഇടനൽകരുത്.
കാരുണികൻ മാഗസിന്റെ 2012 ഓഗസ്റ്റ് ലക്കത്തിൽനിന്നും
inter religion spirituality Mar Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206