We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : James kiliyananikkal On 10-Jun-2021
ആരാണ് യഥാർത്ഥ ക്രിസ്ത്യാനി? അഥവാ, ക്രിസ്തീയത എന്തിൽ അടങ്ങിയിരിക്കുന്നു? ക്രിസ്തീയത എങ്ങനെ നമുക്കു നിർവ്വചിക്കാനാവും? ക്രിസ്തീയതയുടെ ത്രിവിധ മാനങ്ങളായ ആത്മീയതയും മതാത്മകതയും ധാർമ്മികതയും എങ്ങനെ പരസ്പര പൂരകങ്ങളായി വർത്തിക്കുന്നു?ക്രിസ്ത്യാനികളിൽ മിക്കവരും തന്നെ അവരുടെ ക്രിസ്തീയ വ്യക്തിത്വത്തെ ഏതെങ്കിലുമൊക്കെ ഘടകങ്ങളിൽ ഉറപ്പിച്ചു നിർത്തി മുന്നോട്ടു പോകുന്നവരാണ്. പ്രധാനമായും മൂന്നു വിഭാഗം ആളുകളെ നമുക്കു കണ്ടെത്താൻ കഴിയും. ഒന്നാമത്തെ വിഭാഗത്തിൽപ്പെട്ടവർ മിക്കവാറും ഇങ്ങനെ ചിന്തിക്കുന്നവരാണ്. "ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ട്. യേശുക്രിസ്തു എൻറെ ദൈവവും രക്ഷകനുമാണെന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷെ പള്ളിയിൽ പോവുക, പ്രാർത്ഥിക്കുക, കൂദാശകൾ സ്വീകരിക്കുക എന്നിവയൊന്നും ഞാൻ വലിയ കാര്യമാക്കാറില്ല. എന്നാൽ വല്ലപ്പോഴുമൊക്കെ പ്രാർത്ഥിക്കാറുണ്ട്, ചിലപ്പോഴൊക്കെ പള്ളിയിലും പോകാറുണ്ട്. വലിയ ഭക്തിയും പ്രാർത്ഥനയുമൊന്നും എനിക്കില്ല, പിന്നെ കഴിയുന്നതുപോലെ പാവങ്ങളെ സഹായിക്കാറുമുണ്ട്". ഇക്കൂട്ടർ മിക്കവാറും എല്ലാ പൊതു പ്രവർത്തനങ്ങളിലും ഇടപെടാറുണ്ട്; വിവാഹാഘോഷങ്ങൾ, സാധുക്കൾക്ക് വീടുവച്ചുകൊടുക്കൽ, എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വലിയ ശ്രദ്ധയും സഹകരണവും കാണിക്കാറുണ്ട്. തിന്മകളെന്നു കരുതുന്ന മദ്യപാനം, പുകവലി ഇവയോടൊക്കെ അല്പ്പം വിട്ടുവീഴ്ചാ മനോഭാവം പുലർത്തിയെന്നിരിക്കും. എന്നാൽ സാമൂഹ്യ മാന്യതയുടെ പേരിൽ അവയോടൊക്കെ അകൽച്ച പാലിക്കാനും ശ്രദ്ധിക്കുന്നു. ഈ വിഭാഗത്തിൽപ്പെട്ടവർ തങ്ങളാണ് യഥാർത്ഥ ക്രിസ്ത്യാനികളെന്നു സ്വയം ആശ്വസിച്ച് ജീവിക്കുന്നു. അവർ തങ്ങളുടെ ആത്മീയത ഏതാനും വിശ്വാസസത്യങ്ങളുടെ ഏറ്റുപറച്ചിലിലും, നാമമാത്രമായ അനുഷ്ഠാനങ്ങളിലും ഉറപ്പിച്ചിരിക്കുന്നു. ഈ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് മതാത്മകത തികച്ചും ആപേക്ഷികമാണ്.
രണ്ടാമത്തെ വിഭാഗക്കാർ പൊതുവെ ഭക്തരാണ്. ഇവർ ഇങ്ങനെ ചിന്തിക്കുന്നു: "മിക്കവാറും എല്ലാ ദിവസങ്ങളിലും തന്നെ ഞാൻ
മുടക്കംകൂടാതെ ദേവാലയത്തിൽ പോകാറുണ്ട്. കൃത്യസമയങ്ങളിൽ പ്രാർത്ഥിക്കുന്നു. നോമ്പും, ഉപവാസവും കണിശമായി അനുഷ്ഠിക്കുന്നു. ധ്യാനകേന്ദ്രങ്ങളിലും തീർത്ഥാടനസ്ഥലങ്ങളിലും മുടങ്ങാതെ പോയി പ്രാർത്ഥിക്കുന്നു. നേർച്ചകാഴ്ചകൾ കൃത്യമായി സമർപ്പിക്കുന്നു. മതകാര്യങ്ങൾക്കായി സമ്പത്തിൻറെ ഒരുഭാഗം മാറ്റിവെക്കുന്നുമുണ്ട്". ഇത്തരം മതാനുഷ്ഠാനങ്ങൾ കൊണ്ട് പൂർണ്ണ സംതൃപ്തരാണ് ഇക്കൂട്ടർ. എന്നാൽ പരസ്നേഹത്തെക്കുറിച്ചോ, സാമൂഹ്യനീതിയെക്കുറിച്ചോ വലിയ ശ്രദ്ധ പതിപ്പിക്കാതെ തൻകാര്യം നോക്കി ജീവിക്കാൻ ഇവർക്ക് മടിയില്ലതാനും. ഒരുപടികൂടി കടന്ന് മതത്തിൻറെ ഭരണകാര്യങ്ങളിലും ഭക്തസംഘടനാ പ്രവർത്തനങ്ങളിലും ഇടപെട്ടുകൊണ്ട് അവയൊക്കെയാണ് മതജീവിതത്തിൻറെ കാതൽ എന്ന് ഇത്തരക്കാർ ധരിച്ചുവച്ചിരിക്കുന്നു. ആചാരനുഷ്ഠാന പ്രധാനമായ ജീവിതത്തിൽ അവർ സംതൃപ്തരും അഭിമാനിതരുമാണ്. ഇത്തരക്കാർ വിശ്വാസ വിഷയങ്ങളെ ഗ്രഹിക്കാൻ ശ്രമിക്കണമെന്നില്ല, പരസ്നേഹ കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കണമെന്നുമില്ല. എന്നാൽ വ്യക്തിജീവിതത്തിൽ കഴിവതും തിന്മയിൽ നിന്ന് അകന്നു നില്ക്കാൻ ശ്രദ്ധിക്കും. തെറ്റായ കൂട്ടുകെട്ടുകൾ, മദ്യപാനം, പുകവലി തുടങ്ങിയ ദുഃശീലങ്ങൾ ഇവർ നിർബന്ധപൂർവം വർജിക്കുന്നു. പാർട്ടി പ്രവർത്തനങ്ങൾ, സാമൂഹ്യപ്രവർത്തനങ്ങൾ ഇവയൊന്നും ഇവരെ സ്വാധീനിക്കാതെ നിലകൊള്ളും. പ്രാർത്ഥനയിലും മതകർമങ്ങളിലും അല്പ്പമൊരു വീഴ്ചവന്നാൽ എല്ലാം തകർന്നു എന്നും ഈ വിഭാഗത്തിലുള്ളവർ ധരിച്ചുവക്കാനിടയുണ്ട്.
മൂന്നാമത്തെ വിഭാഗം ആളുകൾ തങ്ങളുടെ ക്രിസ്തീയജീവിതത്തെ നോക്കിക്കാണുന്നത് ഇതിൽനിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ്. "മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതാണ് എൻറെ മതം. മനുഷ്യനു നന്മ ചെയ്താൽ പോരേ? പരാശക്തിയായ ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നു. ക്രിസ്തു ഒരു മഹാനാണ്, നല്ല മനുഷ്യനാണ്, സാമൂഹിക പരിഷ്കർത്താവും വിപ്ലവകാരിയുമാണ്. ക്രിസ്തുവിൻറെ ആദർശങ്ങൾ മാനവികതയ്ക്ക് ഏറെ സഹായകമാണ്. തികച്ചും നന്മയുള്ള നേതാവും ഗുരുവുമാണ് ക്രിസ്തു. എന്നാൽ ക്രിസ്തു ദൈവമാണെന്നു വിശ്വസിക്കാൻ വിഷമം. രക്ഷ പ്രാപിക്കാൻ ക്രിസ്തുവിൽ വിശ്വസിക്കണമെന്നുണ്ടോ? ക്രിസ്തുവിൽ വിശ്വസിച്ചാൽത്തന്നെ പള്ളിയിൽ പോകണമെന്നുണ്ടോ? നിന്നെപ്പോലെ നിൻറെ അയൽക്കാരനെ സ്നേഹിക്കണമെന്നല്ലേ ക്രിസ്തു പഠിപ്പിച്ചത്? രക്ഷപെടാൻ അതുപോരേ?" ഇപ്രകാരം സ്വാഭാവികധാർമ്മികതയിൽ ക്രിസ്തീയതയെ കാണുകയും വിശ്വാസത്തിൻറെ അടിസ്ഥാന തത്വങ്ങളെയും കൗദാശിക ജീവിതത്തെയും ആപേക്ഷികമായി കരുതുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ. മാത്രവുമല്ല, ക്രിസ്തുവിനെപ്പോലെതന്നെ ഇതരമതസ്ഥാപകരെയും നേതാക്കന്മാരെയും ബഹുമാനിച്ച് ആദരിക്കാനും ഇവർക്ക് മടിയില്ല. മഹാത്മാഗാന്ധി, അബ്രാഹം ലിങ്കൺ എന്നിങ്ങനെയുള്ള ആദർശപുരുഷന്മാർക്കോ, ശ്രീബുദ്ധൻ തുടങ്ങിയ മതനേതാക്കന്മാർക്കോ കൊടുക്കുന്ന ആദരം ക്രിസ്തുവിനും നല്കിക്കൊണ്ട് ഇവർ തൃപ്തിയടയുന്നു. ഈ ഗണത്തിൽപെട്ടവർക്ക് ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും തികച്ചും അപ്രധാനങ്ങളാണ്. ഇവർ എല്ലാറ്റിനോടും സഹിഷ്ണുത പാലിച്ച്, ഒന്നിലും കൂടുതൽ പ്രാധാന്യം കാണാതെ ജീവിക്കുന്നവരാണ്.
ഈ മൂന്നു വിഭാഗത്തിൽപെട്ടവരും തങ്ങളാണ് യാഥാർത്ഥത്തിൽ നല്ല ജീവിതം നയിക്കുന്നവർ എന്നു വിചാരിക്കുകയും സ്വയം സംതൃപ്തിയടയുകയും മറ്റുള്ളവരെ തങ്ങളേക്കാൾ താഴ്ന്നവരായി കരുതുകയും ചെയ്യാനിടയുണ്ട്. എന്നാൽ ഇവരിൽ ആരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ എന്നു ചോദിച്ചാൽ ഈ മൂന്നു വിഭാഗത്തിലും ഉൾപ്പെട്ടവർ ക്രിസ്ത്യാനികളാണെങ്കിലും പൂർണമായ അർത്ഥത്തിൽ ക്രിസ്തീയത ഉൾക്കൊണ്ടു ജീവിക്കുന്നവരല്ല എന്നു സ്പഷ്ടം. ഒരു ക്രിസ്ത്യാനി ആരാണെന്നും ക്രിസ്തീയത എന്നാൽ എന്താണെന്നും നിർവ്വചിക്കാൻ ശ്രമിക്കുമ്പോൾ നാം ഏതു മേഖലയിൽ ഊന്നൽ കൊടുക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
ആത്മീയതയ്ക്ക് ഊന്നൽ നൽകിയാണ് ക്രിസ്ത്യാനിയെയും ക്രിസ്തീയതയെയും വീക്ഷിക്കുന്നതെങ്കിൽ നാം നൽകുന്ന നിർവ്വചനം ഏതാണ്ട് ഇപ്രകാരമായിരിക്കും: "ക്രിസ്തു വെളിപ്പെടുത്തിയ ദൈവത്തിൽ വിശ്വസിക്കുന്നവനാണ് ക്രിസ്ത്യാനി. ക്രിസ്തുവിൽ ദൈവത്തെ കണ്ടെത്തിയവനാണ് ക്രിസ്ത്യാനി". മതാത്മകതയുടെ തലത്തിൽ മാത്രം ഒതുങ്ങിനിന്ന് ക്രിസ്തീയതയെ വീക്ഷിക്കുമ്പോൾ നാം നൽകുന്ന നിർവ്വചനം അതിനനുസരിച്ചുള്ളതായിരിക്കും: "ക്രിസ്തു നൽകുന്ന രക്ഷ സഭയിൽ അനുഭവിക്കുന്നവനാണ് ക്രിസ്ത്യാനി. തിരുവചനവും കൂദാശകളുടെ സ്വീകരണവും വഴി രക്ഷ അനുഭവിക്കുന്നവനാണ് ക്രിസ്ത്യാനി". ധാർമ്മികതയെയും പരസ്നേഹത്തെയും മാത്രം അടിസ്ഥാനപ്പെടുത്തി ക്രിസ്തീയതയെ നിർവ്വചിക്കാൻ ശ്രമിച്ചാൽ നമുക്കു ലഭിക്കുന്ന ഉത്തരം ഈ വിധമായിരിക്കും: "ക്രിസ്ത്യാനി എന്നാൽ ക്രിസ്തുവിൻറെ സ്നേഹപ്രമാണം പാലിക്കുന്നവനാണ്" "ക്രിസ്തു സ്നേഹിച്ചതുപോലെ സ്നേഹിക്കുന്നവനാണ് ക്രിസ്ത്യാനി" "സ്നേഹത്തിൽ ജീവിതത്തിനർത്ഥം കണ്ടെത്തിയവനാണ് ക്രിസ്ത്യാനി".
ഈ മൂന്നു തലങ്ങളിൽ ഏതെങ്കിലും ഒന്നിൽ ജീവിതത്തെ ഉറപ്പിച്ചുകൊണ്ട് മറ്റു ഘടകങ്ങളെ അവഗണിക്കുവാനോ ആപേക്ഷികമായി കരുതാനോ ഉള്ള പ്രേരണ വിശ്വാസികളുടെ ജീവിതത്തിൽ പ്രകടമാകാറുണ്ട്. പുരോഹിത, സമർപ്പിത ജീവിതങ്ങളും പലപ്പോഴും ഇപ്രകാരമുള്ള പ്രവണതകളിൽനിന്ന് വിമുക്തമല്ല. യഥാർത്ഥ ക്രിസ്തീയത എന്നാൽ ഈ മൂന്നു മാനങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കും. ഇവ മൂന്നിൻറെയും പൂർണമായ വളർച്ചയാണ് ക്രിസ്തീയമായ പക്വത പ്രാപിക്കൽ. ഈ മൂന്നു മേഖലകളിലും വിശ്വസ്തത പുലർത്തിക്കൊണ്ടു മാത്രമേ ഒരുവന് യഥാർത്ഥ ക്രിസ്ത്യാനിയായിരിക്കാൻ കഴിയുകയുള്ളു. അപ്രകാരം ക്രിസ്തീയതയെ നിർവ്വചിക്കാൻ ശ്രമിച്ചാൽ അത് "ക്രിസ്തുവിൽ ദൈവത്തെ അനുഭവിച്ചറിയുന്നതും, സഭയിൽ തിരുവചനത്തിലൂടെയും കൂദാശകളിലൂടെയും ക്രിസ്തു നൽകുന്ന രക്ഷ സ്വന്തമാക്കുന്നതും സുവിശേഷമനുസരിച്ച് സ്നേഹത്തിൽ പൂർണത പ്രാപിക്കുന്നതുമായ ജീവിതശൈലിയാണ്" എന്നു ഗ്രഹിക്കാനാവും.
ക്രിസ്തീയതക്ക് തികച്ചും സ്വന്തമായ ഒരാത്മീയതയും, മതാത്മകതയും, ധാർമ്മികതയും ഉണ്ട് എന്നു നാം കണ്ടുകഴിഞ്ഞു. അവയുടെ സന്തുലിതമായ സമന്വയത്തിൽ നിന്നും, പരസ്പരപൂരകത്വത്തിൽ നിന്നുമാണ് ക്രിസ്തീയ വ്യതിരിക്തത(Christian identity) രൂപം കൊള്ളുന്നത്. ഇവിടെ ശ്രദ്ധേയമായ ഏതാനും കാര്യങ്ങളുണ്ട്. ഒന്നാമതായി, ക്രിസ്തീയ ആത്മീയതയുടെ പ്രകടനമായിട്ടായിരിക്കണം ക്രിസ്തീയ മതാത്മകതയും ക്രിസ്തീയ ധാർമ്മികതയും നിലകൊള്ളേണ്ടത് എന്നതാണ്. ക്രിസ്തുസംഭവത്തിൻറെ ആവിഷ്ക്കാരമാണ് ക്രിസ്തീയ മതാനുഷ്ഠാനങ്ങൾ. ക്രിസ്തുവിൽ ദൈവസ്നേഹം അനുഭവിച്ചതിൻറെ പങ്കുവയ്ക്കലാണ് ക്രിസ്തീയ ധാർമ്മികത. അതുപോലെ ക്രിസ്തീയ മതാത്മകത ക്രിസ്തീയ ആത്മീയതയെ അനുഭവമാക്കി അവതരിപ്പിക്കുന്നതും ക്രിസ്തീയ ധാർമ്മികതയെ പടുത്തുയർത്തുന്നതുമായിരിക്കണം. അതേവിധംതന്നെ ക്രിസ്തീയ ധാർമ്മികത ക്രിസ്തീയ ആത്മീയതയിൽ നിന്ന് രൂപം കൊള്ളുന്നതും ക്രിസ്തീയ മതാത്മകതയിൽ നിന്ന് ശക്തി സംഭരിക്കുന്നതുമായിരിക്കണം.
രണ്ടാമതായി ശ്രദ്ധേയമായ കാര്യം, ഈ മൂന്നു ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുമ്പോഴാണ് ക്രിസ്തീയത ഉണ്ടാകുന്നത് എന്നതാണ്. ഒന്നു മറ്റൊന്നിനെ ഇല്ലാതാക്കുന്നില്ല, വിഴുങ്ങിക്കളയുന്നില്ല. ഇവയിൽ ഏതെങ്കിലും ഒരു ഘടകം മാത്രമായി ക്രിസ്തീയതയ്ക്ക് രൂപം കൊടുക്കുന്നില്ല. ഇവ മൂന്നും പരസ്പരപൂരകങ്ങളായി വർത്തിച്ചുകൊണ്ട് പരിപോഷിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ആത്മീയത മതാത്മകതയെയും ധാർമ്മികതയെയും പോഷിപ്പിക്കുന്നു. മതാത്മകത ആത്മീയതയെയും ധാർമ്മികതയെയും പോഷിപ്പിക്കുന്നു. ധാർമ്മികത ആത്മീയതയെയും മതാത്മകതയെയും പോഷിപ്പിക്കുന്നു. ഇങ്ങനെ ഇവയോരോന്നും മറ്റുരണ്ടിലും അടിസ്ഥാനം കണ്ടെത്തുക മാത്രമല്ല, മറ്റു രണ്ടിനെയും പരിപോഷിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നു. ഒപ്പം ഓരോന്നും ഇതരഘടകങ്ങളെ പ്രതിബിംബിപ്പിക്കുകയും ചെയ്യുന്നു. ഓരോന്നും ഇതര ഘടകങ്ങളിലൂടെ പ്രകടിതമാകുന്നു.
മൂന്നാമതായി, ഇവ ഓരോന്നും മറ്റു രണ്ടു ഘടകങ്ങളുമായി സന്ധിക്കുന്ന ഇടങ്ങളുണ്ട്. ഓരോ ഘടകങ്ങളും മറ്റു രണ്ടിനെയും സന്ധിക്കാതെ സമാന്തരങ്ങളായി നിലകൊള്ളുന്നവയല്ല. ആത്മീയത, മതാത്മകതക്കും ധാർമ്മികതക്കും അവസരം കൊടുക്കണം എന്നു സാരം; നേരെ മറിച്ചും. കൃത്യമായി പറഞ്ഞാൽ, വിശ്വസിക്കുന്നവ ആചരിച്ചനുഷ്ഠിക്കാനും, അവ ജീവിക്കാനും സമയം കണ്ടെത്തണം. അനുഷ്ഠിക്കുന്നവ ജീവിക്കാനും, വിശ്വാസത്തിൽ വളരാനും സമയം ഉണ്ടാകണം. സ്നേഹജീവിതം നയിക്കുമ്പോഴും ദൈവവുമായി ബന്ധം പുലർത്താനും അത് അനുഷ്ഠിക്കാനും അവസരം ഉണ്ടാകണം.
നാലാമതായി, ഈ മൂന്നു ഘടകങ്ങളും തുല്യപ്രാധാന്യത്തോടെ വീക്ഷിക്കപ്പെടേണ്ടവയാണെങ്കിലും ഏതെങ്കിലും ഒരു നിർണ്ണായക ഘട്ടത്തിൽ ഒരു തെരഞ്ഞെടുപ്പ് അനിവാര്യമായി വരികയും മതാത്മകതയോ, ധാർമ്മികതയോ തെരഞ്ഞടുക്കാൻ നിർബ്ബന്ധിക്കപ്പെടുകയും ചെയ്യുമ്പോൾ തെരഞ്ഞെടുക്കേണ്ടത് ധാർമ്മികതയെയാണ്, മതാത്മകതയെ അല്ല എന്ന് വി. ഗ്രന്ഥം അസന്നിഗ്ദ്ധമായി പഠിപ്പിക്കുന്നു. നല്ല സമറായക്കാരൻറെ ഉപമയിൽ മതാത്മകത തെരഞ്ഞെടുത്ത പുരോഹിതനും ലേവായനും തിരസ്കൃതരാവുകയും സ്നേഹം തെരഞ്ഞെടുത്ത സമറിയാക്കാരൻ പ്രശംസാപാത്രമാവുകയും ചെയ്തു. "നീയും പോയി അതുപോലെ തന്നെ ചെയ്യുക" എന്ന കൃത്യമായ നിർദ്ദേശം ക്രിസ്തു നൽകുന്നുണ്ട്. പ്രവാചകർ ഈ സത്യം പണ്ടേതന്നെ പറഞ്ഞിരുന്നു, "ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്" എന്ന പ്രസ്താവനയിലൂടെ. ഫരിസേയൻറെയും ചുങ്കക്കാരൻറെയും ഉപമയിൽ മതാത്മകതയിൽ സ്വയം നീതികരിച്ച ഫരിസേയൻ ദൈവത്താൽ നീതികരിക്കപ്പെടാത്തവനായിത്തീരുന്നത് ഓർമ്മിക്കുക.
അങ്ങനെ, ക്രിസ്തീയത എന്നത് ത്രിവിധ മാനങ്ങളുടെ പരസ്പരപൂരകത്വത്തിൽ നിന്നുകൊണ്ട് മാത്രം ഗ്രഹിക്കാവുന്നതാണ്. ഏതെങ്കിലും ഒരു ഘടകത്തിൻറെ പൂർണത ആരെയും പൂർണതയിലെത്തിക്കുന്നില്ല. ഏതെങ്കിലും ഒരു ഘടകത്തിനുമാത്രം ഊന്നൽ നല്കുമ്പോൾ പ്രത്യക്ഷത്തിൽ മതം വളരുന്നതായി തോന്നിയേക്കാമെങ്കിലും അതിലൂടെ മതം ക്ഷയിക്കുകയാണ് ചെയ്യുന്നത് എന്ന് കാലാന്തരത്തിൽ വ്യക്തമാകും. യൂറോപ്യൻ നാടുകളിൽ ക്രിസ്തീയത തകർന്നു എന്നു നാം ഖേദിക്കുമ്പോൾ അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് മതാത്മകത ക്ഷയിക്കുകയും ധാർമ്മിക മൂല്യങ്ങൾക്ക് ഊന്നൽ നല്കുകയുമാണ് ഉണ്ടായത്. കേരളത്തിൽ മതാത്മകത ശക്തമായിരിക്കെത്തന്നെ ധാർമ്മികതയുടെ കാര്യത്തിൽ ആനുപാതികമായ വളർച്ചയുണ്ടാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒന്നിനെ ക്ഷയിപ്പിക്കാതെതന്നെ മറ്റുള്ളവയെ പടുത്തുയർത്തുന്നതിലൂടെ മാത്രമേ മതം കാലഘട്ടത്തിൻറെ വെല്ലുവിളികളെ അതിജീവിക്കുകയുള്ളു.
ക്രിസ്തീയതയുടെ പൂർണത കത്തോലിക്കാ തിരുസ്സഭയിൽ
ക്രിസ്തീയത അതിൻറെ എല്ലാ സവിശേഷതകളോടുംകൂടി പൂർണതയുടെ പാതയാണെന്നു നാം കണ്ടു കഴിഞ്ഞു. എന്നാൽ വീണ്ടും ചോദ്യം അവശേഷിക്കുന്നു: എവിടെയാണ് ക്രിസ്തീയതയെ നമുക്ക് അതിൻറെ പൂർണതയിൽ കാണാൻ കഴിയുന്നത്? ക്രിസ്തീയത എന്നത് ഒരു യാഥാർത്ഥ്യമായി നിലകൊള്ളുന്നുണ്ടോ, അതോ അത് കേവലം ഭാവനാസൃഷ്ടിയാണോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക വളരെ പ്രധാനപ്പെട്ട വസ്തുതയാണ്. കഴിഞ്ഞ മൂന്ന് അദ്ധ്യായങ്ങളിലായി നാം നടത്തിയ പഠനം ഈ ചോദ്യങ്ങളുടെ ഉത്തരത്തിലേയ്ക്ക് നമ്മെ നയിക്കുന്നു. സത്യസന്ധമായ ഉത്തരമിതാണ്: പൂർണതയുടെ ഈ ഘടകങ്ങളെല്ലാം ഏറ്റം അവികലമായി നിലകൊള്ളുന്നത് കത്തോലിക്കാ തിരുസ്സഭയിലാണ് എന്നതാണ്. അവിടെ മാത്രമേ നമുക്ക് ക്രിസ്തീയതയുടെ പൂർണത ദർശിക്കാൻ കഴിയുകയുള്ളു. ആത്മീയതലത്തിൽ വിശ്വാസസത്യങ്ങളുടെ കുറവുകളും തെറ്റുകളുമില്ലാത്ത പ്രബോധനം കത്തോലിക്കാ തിരുസ്സഭയ്ക്കുണ്ട്. മതാത്മകതലത്തിലാകട്ടെ തിരുസ്സഭ മിശിഹായുടെ സാന്നിധ്യവും തുടർച്ചയുമായി നിലകൊള്ളുകയും കൂദാശകളിലൂടെ അദൃശ്യമായ പ്രസാദവരത്തെ നല്കുകയും ചെയ്യുന്നു. വിശ്വസിച്ച് ഏറ്റുപറയുന്ന സത്യങ്ങളെ സഭ കൂദാശകളിലൂടെ അനുഭവമാക്കിമാറ്റുന്നു. ധാർമ്മിക പ്രബോധനങ്ങളുടെ കാര്യത്തിലും സഭ കുറവുകളില്ലാതെ നിലകൊള്ളുന്നു. ഇപ്രകാരം സഭയെ പൂർണതയുടെ മതമാക്കി പരിപാലിക്കുന്നത് മാനുഷിക കരങ്ങളല്ല, ദൈവകരങ്ങൾ തന്നെയാണ്. ദൈവത്തിൻറെ പരിശുദ്ധാത്മാവാണ് സഭയിൽ നിരന്തരം വസിച്ചുകൊണ്ട് സഭയെ പൂർണതയിൽ ഉറപ്പിച്ചുനിർത്തുന്നത്. പരിശുദ്ധാത്മവാണ് സഭയുടെ ആത്മാവ് എന്നതാണ് സഭയുടെ പൂർണതയുടെ അടിസ്ഥാനം. തിരുസ്സഭയാകട്ടെ മിശിഹായോടുള്ള വിശ്വസ്തതയിൽ വ്യാപരിക്കാൻ സദാ സമർപ്പണം ചെയ്തിരിക്കുന്നവളുമാണ്. കത്തോലിക്കാ തിരുസ്സഭയുടെ അപ്പസ്തോലിക പിൻതുടർച്ചയും, വിശുദ്ധ ഗ്രന്ഥത്തോടും വിശുദ്ധ പാരമ്പര്യങ്ങളോടുമുള്ള വിശ്വസ്തതയും അവളുടെ പൂർണതയുടെ ഇതര ഘടകങ്ങളായി നിലകൊള്ളുന്നു.
കത്തോലിക്കാ തിരുസ്സഭയെന്നത് പരിശുദ്ധാത്മബന്ധത്തിൽ യേശുക്രിസ്തുവുമായി ഒന്നായിരിക്കുന്ന വിശ്വാസികളുടെ കൂട്ടായ്മയാണ്. ഈ ആന്തരിക യാഥാർത്ഥ്യമാണ് പരമപ്രധാനമായിട്ടുള്ളത്. പുറമെ നാം കാണുന്ന സംവിധാനങ്ങളും സംഖ്യാബലവും സ്ഥാപനങ്ങളുമെല്ലാം സഭയുടെ ബാഹ്യഘടകം മാത്രമാണ്. ബാഹ്യഘടകം ആന്തരിക ഘടകത്തോട് സദാ വിശ്വസ്തത പുലർത്താൻ കടപ്പെട്ടിരിക്കുന്നു. ബാഹ്യഘടകത്തിലാണ് പലപ്പോഴും കുറവുകളും വീഴ്ചകളും നാം കാണുന്നത്. തിരുസ്സഭയെക്കുറിച്ചുള്ള പരാമർശത്തിൽ ശ്രദ്ധേയമായിട്ടുള്ള മറ്റൊരുകാര്യം അത് സ്വർഗത്തിൽ ഉത്ഥിതനായ ക്രിസ്തുവിനോടുകൂടി മഹത്വത്തിൽ കഴിയുന്നവരും ശുദ്ധീകരണാവസ്ഥയിലായിരിക്കുന്നവരും ഇപ്പോൾ ഭൂമിയിൽ ജീവിക്കുന്ന വിശ്വാസികളും ക്രിസ്തുവിൽ ഐക്യപ്പെട്ടിരിക്കുന്ന കൂട്ടായ്മയാണ് എന്ന വസ്തുതയാണ്.
spirirtuality morality interrelation James kiliyananikkal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206