x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ അവിടുന്നു വീണ്ടും വരും

Authored by : Religious teaching of the Catholic Church On 19-Jun-2023

വകുപ്പ് 7

"ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ
അവിടുന്നു വീണ്ടും വരും"

I. അവിടുന്നു വീണ്ടും മഹത്ത്വത്തോടെ വരും

ക്രിസ്തു സഭയിലൂടെ ഇപ്പോഴും ഭരിക്കുന്നു...

“മരിച്ചവരുടെയും ജീവിക്കുന്നവരുടെയുംമേൽ ക്രിസ്തു മരിക്കുകയും പുനർജീവിക്കുകയും ചെയ്തു". ക്രിസ്തുവിന്റെ സ്വർഗാരോഹണം ദൈവത്തിന്റെ ശക്തിയിലും അധികാരത്തിലുമുള്ള അവിടുത്തെ മനുഷ്യത്വത്തിന്റെ പങ്കുചേരലിനെ സൂചിപ്പിക്കുന്നു. യേശുക്രിസ്തു കർത്താവാണ്: സ്വർഗത്തിലും ഭൂമിയിലുമുള്ള സർവാധികാരവും അവിടുത്തേതാണ്. അവിടുന്ന് “എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും ആധിപത്യത്തിനും അതീതനാണ്". എന്തെന്നാൽ, പിതാവ്, "സർവവും അവിടുത്തെ പാദത്തിൻകീഴിലാക്കി". ക്രിസ്തു ലോകം മുഴുവന്റെയും ചരിത്രത്തിന്റെയും കർത്താവാണ്. മനുഷ്യചരിത്രവും സൃഷ്ടിമുഴുവനും അവിടുന്നിൽ “പുനസമാഹരിക്കപ്പെടുകയും" സർവാതിശായിയായവിധത്തിൽ പൂർത്തിയാക്കപ്പെടുകയും ചെയ്യുന്നു.

കർത്താവെന്നനിലയിൽ ക്രിസതു തന്റെ ശരീരമായ സഭയുടെ ശിരസ്സുമാണ്. തന്റെ ദൗത്യം, പൂർണമായി നിറവേറ്റിയശേഷം സ്വർഗത്തിലേക്ക് എടുക്കപ്പെടുകയും മഹത്ത്വീകരിക്കപ്പെടുകയുംചെയ്ത അവിടുന്നു ഭൂമിയിൽ തന്റെ സഭയിൽ വസിക്കുന്നു. ക്രിസ്തു തന്റെ സഭയുടെമേൽ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പ്രയോഗിക്കുന്ന അധികാരത്തിന്റെ ഉറവിടമാണ് വീണ്ടെടുപ്പുകർമ്മം. "ക്രിസ്തുവിന്റെ രാജ്യം രഹസ്യാത്മകമായി ഇപ്പോൾത്തന്നെ സഭയിൽ സന്നിഹിതമാണ്", “ഭൂമിയിൽ, രാജ്യത്തിന്റെ വിത്തും ആരംഭവുമായി സഭ സ്ഥിതിചെയ്യുന്നു." 

സ്വർഗാരോഹണത്തോടെ ദൈവത്തിന്റെ പദ്ധതി അതിന്റെ പൂർത്തീകരണത്തിലേക്കു പ്രവേശിച്ചു. നമ്മൾ “അവസാനമണിക്കൂറിൽ" എത്തിക്കഴിഞ്ഞു. “യുഗങ്ങളുടെ അവസാനം നമ്മെ സമീപിച്ചിരിക്കുന്നു. ലോകത്തിന്റെ നവീകരണം പിൻവലിക്കാനാവാത്തവിധം തുടങ്ങിക്കഴിഞ്ഞു. യഥാർഥമായ ഒരു രീതിയിൽ അത് ഈ യുഗത്തിൽത്തന്നെ മുൻകൂട്ടി നടന്നുകഴിഞ്ഞു. എന്തെന്നാൽ, അപൂർണമെങ്കിലും യഥാർഥമായ ഒരു വിശുദ്ധിയാൽ ഭൂമിയിലെ സഭ മുദ്രിതമായിരിക്കുന്നു. ക്രിസ്തുവിന്റെ രാജ്യത്തെക്കുറിച്ചു സഭ നടത്തുന്ന പ്രഘോഷണത്തോടൊപ്പമുള്ള വിസ്മയനീയങ്ങളായ അടയാളങ്ങളിലൂടെ അവിടുത്തെ രാജ്യം അതിന്റെ സാന്നിധ്യം ഇപ്പോൾത്തന്നെ പ്രകടമാക്കുന്നു.

... സർവതും അവിടുത്തേക്കു വിധേയമാക്കപ്പെടുന്നതുവരെ

ക്രിസ്തുവിന്റെ ഭരണം ഇപ്പോൾത്തന്നെ സഭയിൽ സന്നിഹിതമാണെങ്കിലും, അതു പൂർണ്ണമല്ല. ഭൂമിയിലേക്കുള്ള രാജാവിന്റെ പ്രത്യാഗമനംവഴി "അധികാരത്തോടും വലിയ മഹത്ത്വത്തോടുംകൂടെ" ഇനിയും അതു പൂർണ്ണമാകേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്റെ പെസഹായാൽ തിൻമയുടെ ശക്തികളെ നിർണ്ണായകമായി പരാജയപ്പെടുത്തിയെങ്കിലും അവിടുത്തെ ഭരണം ഇപ്പോഴും ആ ശക്തികളിൽനിന്നുള്ള ആക്രമണങ്ങൾക്കു വിധേയമാണ്. എല്ലാം അവിടുത്തേക്ക് അധീനമാകുംവരെ, “നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും സാക്ഷാത്കരിക്കപ്പെടുംവരെ, തീർഥാടകസഭ ഈ യുഗത്തിന്റേതായ അതിന്റെ കൂദാശകളിലും സ്ഥാപനങ്ങളിലും, കടന്നുപോകുന്ന ഈ യുഗത്തിന്റെ അടയാളം വഹിക്കുന്നു. വിലപിക്കുകയും  ഈറ്റുനോവനുഭവിക്കുകയും ദൈവപുത്രൻമാരുടെ വെളിപ്പെടലിനായി ഇനിയും കാത്തിരിക്കുകയും ചെയ്യുന്ന സൃഷ്ടികളുടെയിടയിലാണു സഭ കഴിഞ്ഞുകൂടുന്നത്". അതുകൊണ്ടാണ് ക്രിസ്ത്യാനികൾ തങ്ങളുടെ പ്രാർഥനയിൽ, സർവോപരി ദിവ്യബലിയിൽ ക്രിസ്തുവിനോടു വേഗംവരുവാൻ പ്രാർഥിക്കുന്നതും “കർത്താവേ വരുക" എന്നു പറയുന്നതും.

ഇസ്രായേൽ കാത്തിരിക്കുന്ന മെസയാനിക രാജ്യത്തിന്റെ മഹത്ത്വപൂർണമായ സ്ഥാപനത്തിനുള്ള സമയം ഇനിയും സമാഗതമായിട്ടില്ല എന്നു ക്രിസ്തു തന്റെ സ്വർഗാരോഹണത്തിനുമുൻപ് പ്രഖ്യാപിച്ചു. ആ രാജ്യമാകട്ടെ, പ്രവാചകൻമാരുടെ വീക്ഷണത്തിൽ എല്ലാ മനുഷ്യർക്കും നീതിയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സുനിശ്ചിതമായ ക്രമം നടപ്പിലാക്കാനുള്ളതാണ്. കർത്താവിന്റെ ദൃഷ്ടിയിൽ ഈ സമയം ആത്മാവിന്റെയും സാക്ഷ്യത്തിന്റെയും സമയമാണ്. അതുപോലെ, ഇത് സഭയ്ക്ക് പിടികൂടുന്ന “ഉത്കൺഠ"യുടെയും തിൻമയുടെ പരീക്ഷകളുടെയും അവസാനനാളുകളുടെ ഞെരുക്കങ്ങളുടെ തുടക്കത്തിന്റെയും സമയമാണ്. ഇത് കാത്തിരിപ്പിന്റെയും ജാഗ്രതയുടെയും സമയമാണ്. 

മിശിഹായുടെ മഹത്ത്വപൂർണമായ ആഗമനം, ഇസ്രായേലിൻ്റെ പ്രത്യാശ

സ്വർഗാരോഹണത്തിനുശേഷം ക്രിസ്തുവിന്റെ മഹത്ത്വപൂർണമായ ആഗമനം, “പിതാവു സ്വന്തം അധികാരത്താൽ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങൾ അറിയേണ്ട കാര്യമല്ല" എങ്കിലും, ആസന്നമായിരുന്നു. യുഗാന്ത്യത്തിലുള്ള ആഗമനവും അതിനുമുൻപുണ്ടാകാനിരിക്കുന്ന അന്തിമപരീക്ഷയും “താമസിച്ചേക്കാ"മെങ്കിലും ഏതുനിമിഷത്തിലും ഇതു നിറവേറിയേക്കാം.

മഹത്ത്വപൂർണനായ മിശിഹായുടെ വരവു ചരിത്രത്തിന്റെ ഓരോ നിമിഷത്തിലും മാറ്റിവയ്ക്കപ്പെടുന്നു. “ഇസ്രായേൽ മുഴുവനും" അവിടുത്തെ തിരിച്ചറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു. കാരണം, യേശുവിനോടുള്ള “അവിശ്വാസത്തിന്റെ കാര്യത്തിൽ ഇസ്രായേലിന്റെ ഒരു ഭാഗം കഠിനഹൃദയരായിത്തീർന്നിരിക്കുന്നു." വി. പത്രോസ് പന്തക്കുസ്തായ്ക്കുശേഷം ജറുസലെമിലുള്ള യഹൂദരോടു പറയുന്നു: “അതിനാൽ നിങ്ങളുടെ പാപങ്ങൾ മായിച്ചുകളയാനും നിങ്ങൾക്കു കർത്താവിന്റെ സന്നിധിയിൽനിന്നു സമാശ്വാസത്തിന്റെ കാലം വന്നെത്താനും നിങ്ങൾക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയയ്ക്കാനും വേണ്ടി നിങ്ങൾ പശ്ചാത്തപിച്ച് മാനസാന്തരപ്പെടുവിൻ. ആദിമുതൽ തന്റെ വിശുദ്ധ പ്രവാചകൻമാർവഴി ദൈവം അരുളിച്ചെയ്തതുപോലെ സകലത്തിന്റെയും പുനഃസ്ഥാപനകാലംവരെ സ്വർഗം അവനെ സ്വീകരിക്കേണ്ടിയിരുന്നു." ഈ വാക്കുകളുടെ പ്രതിധ്വനി വി. പൗലോസിൽ ശ്രവിക്കാം: “എന്തുകൊണ്ടെന്നാൽ അവരുടെ തിരസ്കാരം ലോകത്തിന്റെ അനുരഞ്ജനമായെങ്കിൽ, അവരുടെ സ്വീകാരം മൃതരിൽ നിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും? “വിജാതീയർ പൂർണമായും മിശിഹായുടെ രക്ഷയിൽ ഉൾപ്പെടുന്നതിനു പിന്നാലെ യഹൂദരെ “മുഴുവനായി ആ രക്ഷയിൽ ഉൾപ്പെടുത്തുകയെന്നതു" “ദൈവം എല്ലാത്തിലും എല്ലാമായിട്ടുള്ള “ക്രിസ്തു പൂർണതയുടെ ഔന്നത്യത്തിന്റെ അളവു" പ്രാപിക്കാൻ ദൈവജനത്തെ പ്രാപ്തരാക്കും.

സഭയുടെ അന്തിമ പരീക്ഷ

ക്രിസ്തുവിന്റെ രണ്ടാംവരവിനുമുൻപു സഭ ഒരന്തിമപരീക്ഷയിലൂടെ കടന്നു പോകേണ്ടതുണ്ട്. അതു പല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചുകുലുക്കും. ഭൂമിയിലുള്ള അവളുടെ തീർഥാടനത്തോടൊത്തുപോകുന്ന പീഡനം “തിന്മയുടെ രഹസ്യ"ത്തെ വെളിവാക്കും. മനുഷ്യരുടെ പ്രശ്നങ്ങൾക്കു പ്രത്യക്ഷമായ ഒരു പരിഹാരമാർഗം മനുഷ്യർക്കു വാഗ്ദാനം ചെയ്യുന്ന മതപരമായ ഒരു വഞ്ചനയുടെ രൂപത്തിലായിരിക്കും അത്. സത്യത്തെ പരിത്യജിക്കുക എന്ന വില അവർ അതിനുകൊടുക്കേണ്ടിവരും. മതപരമായ പരമവഞ്ചന അന്തിക്രിസ്തുവിന്റേതായിരിക്കും. മനുഷ്യൻ ദൈവത്തിന്റെയും മാംസം ധരിച്ചുവന്ന അവിടുത്തെ മിശിഹായുടെയും സ്ഥാനത്ത് തന്നെത്തന്നെ മഹത്ത്വപ്പെടുത്തുന്ന മിഥ്യയായ മിശിഹാവാദമാണ് അത്. 

യുഗാന്തപരമായ വിധിയിലൂടെ ചരിത്രത്തിനതീതമായിമാത്രം സാക്ഷാത്കരിക്കപ്പെടാൻ കഴിയുന്ന മെസയാനിക പ്രത്യാശയെ ചരിത്രത്തിൽത്തന്നെ സാക്ഷാത്കരിക്കാമെന്ന് അവകാശപ്പെടുന്ന ഓരോ പ്രാവശ്യവും അന്തിക്രിസ്തുവിന്റെ വഞ്ചനയുടെ നിഴൽ ലോകത്തിൽ പടർന്നു തുടങ്ങുന്നു. വരാനുള്ള രാജ്യത്തെ സംബന്ധിച്ചു സഹസ്രാബ്ദവാഴ്ചാവാദം (millenarianism) എന്ന പേരിലുള്ള വ്യാജസങ്കല്പത്തിന്റെ പരിഷ്കൃതരൂപങ്ങളെ, പ്രത്യേകിച്ച് ഒരു ലൗകിക മിശിഹാത്വത്തിന്റെ, "പ്രകൃത്യാ തലതിരിഞ്ഞ" രാഷ്ട്രീയരൂപത്തെ സഭ തള്ളിക്കളഞ്ഞിട്ടുണ്ട്.

സഭ തന്റെ കർത്താവിന്റെ, മരണത്തിലും പുനരുത്ഥാനത്തിലും പങ്കുപറ്റുന്ന അന്തിമമായ ഈ പെസഹായിലൂടെ മാത്രമേ ദൈവരാജ്യത്തിന്റെ മഹത്ത്വത്തിലേക്കു പ്രവേശിക്കുകയുള്ളു. ഈ രാജ്യം സാക്ഷാത്കരിക്കപ്പെടുന്നതു സഭ ഉത്തരോത്തരം ഉയർന്നു ചരിത്രപരമായ ഒരു വിജയം കൈവരിക്കുമ്പോഴല്ല. പിന്നെയോ, തിൻമയുടെ അന്തിമമായ സ്വതന്ത്രവിഹാരത്തിൻമേൽ ദൈവം നേടുന്ന വിജയത്തിലൂടെ മാത്രമാണ്. അത് അവിടുത്തെ വധു സ്വർഗത്തിൽനിന്നു ഭൂമിയിലേക്കു വരുന്നതിന് ഇടയാക്കും. തിൻമയുടെ ധിക്കാരത്തിൻമേൽ ദൈവം കൈവരിക്കുന്ന വിജയം കടന്നുപോകുന്ന ഈ ലോകത്തിന്റെ അന്തിമമായ പ്രാപഞ്ചിക തകിടംമറിച്ചിലിനു ശേഷം നടക്കുന്ന അന്തിമവിധിയുടെ രൂപം സ്വീകരിക്കും. 

II. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ

പ്രവാചകൻമാരെയും സ്നാപകയോഹന്നാനെയും പിൻതുടർന്ന് ഈശോ തൻ്റെ പ്രഘോഷണത്തിൽ അന്തിമദിവസത്തിലെ വിധിയെപ്പറ്റി അറിയിച്ചു. അപ്പോൾ ഓരോരുത്തന്റെയും ജീവിതവ്യാപാരങ്ങളും ഹൃദയരഹസ്യങ്ങളും വെളിച്ചത്തുവരും. ദൈവകൃപയുടെ ദാനത്തെ നിരർഥകമായി കരുതിയ ശിക്ഷാർഹമായ അവിശ്വാസം അപ്പോൾ ശപിച്ചു തള്ളപ്പെടും. അയൽക്കാരനോടുള്ള നമ്മുടെ മനോഭാവം ദൈവകൃപയുടെയും ദൈവികസ്നേഹത്തിന്റെയും സ്വീകരണമോ തിരസ്കാരമോ വെളിവാക്കും. അന്തിമദിവസം യേശു ഇങ്ങനെ പറയും: “എന്റെ ഏറ്റവും എളിയ ഈ സഹോദരരിൽ ഒരുവനുവേണ്ടി നിങ്ങൾ ഇതു ചെയ്തപ്പോൾ എനിക്കുവേണ്ടിത്തന്നെയാണു നിങ്ങൾ ചെയ്തത്".

ക്രിസ്തു നിത്യജീവന്റെ കർത്താവാണ്. മനുഷ്യരുടെ പ്രവൃത്തികളെയും ഹൃദയങ്ങളെയും അന്തിമമായി വിധിക്കാനുള്ള പൂർണാവകാശം, ലോകത്തിന്റെ രക്ഷകനെന്ന നിലയിൽ, അവിടുത്തേക്കുള്ളതാണ്. അവിടുന്നു തന്റെ കുരിശുവഴിയാണ് ഈ അവകാശം “സമ്പാദിച്ചത്". പിതാവ് “വിധിമുഴുവൻ പുത്രനെ ഏൽപിച്ചിരിക്കുന്നു". എന്നാലും പുത്രൻ വിധിക്കാനല്ല, പിന്നെയോ രക്ഷിക്കാനും തന്നിൽത്തന്നെയുള്ള ജീവൻ നൽകാനുമാണു വന്നത്. ഈ ജീവിതത്തിൽ ഒരാൾ കൃപാവരം നിരസിക്കുമ്പോൾ തന്നെത്തന്നെ വിധിക്കുന്നു. തന്റെ പ്രവൃത്തികൾക്കനുസൃതമായി അവനു ലഭിക്കുന്നു. സ്നേഹത്തിന്റെ ആത്മാവിനെ നിരസിച്ചുകൊണ്ട് തന്നെത്തന്നെ എന്നേക്കുമായി ശിക്ഷ വിധിക്കാനും അവനു കഴിയും. 

സംഗ്രഹം

കർത്താവായ ക്രിസ്തു സഭയിലൂടെ ഭരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഈ ലോകത്തിലെ സർവവും അവിടുത്തേക്ക് ഇനിയും വിധേയമാക്കപ്പെട്ടിട്ടില്ല. തിൻമയുടെ ശക്തികൾ നടത്തുന്ന അന്തിമമായ ഒരു പോരാട്ടം കൂടാതെ ക്രിസ്തുവിന്റെ രാജ്യം വിജയം കൈവരിക്കുകയില്ല.

വിധിദിവസത്തിൽ, ലോകാവസാനത്തിൽ തിൻമയുടെമേൽ നൻമയ്ക്കുള്ള ആത്യന്തികമായ വിജയം നേടുന്നതിനുവേണ്ടി ക്രിസ്തു മഹത്ത്വത്തോടെ വരും. അവ, ഗോതമ്പും കളകളുംപോലെ ചരിത്രഗതിയിൽ ഒരുമിച്ചു വളർന്നവയാണ്.

മഹത്ത്വപൂർണനായ ക്രിസ്തു ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ സമയത്തിന്റെ അന്ത്യത്തിൽ വരുമ്പോൾ അവിടുന്നു ഹൃദയങ്ങളുടെ നിഗൂഢഭാവങ്ങളെ വെളിപ്പെടുത്തും. ഓരോ മനുഷ്യനും അവന്റെ പ്രവൃത്തികൾക്ക് അനുസൃതമായും കൃപാവരത്തിന്റെ സ്വീകരണത്തിനോ തിരസ്കരണത്തിനോ അനുസൃതമായും പ്രതിഫലം നൽകും.

ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ അവിടുന്നു വീണ്ടും വരും അവിടുന്നു വീണ്ടും മഹത്ത്വത്തോടെ വരും ഇസ്രായേലിൻ്റെ പ്രത്യാശ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message