x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

സാമൂഹിക പ്രബോധനങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍

Authored by : Mar Joseph Pamplany On 27-Jan-2021

സാമൂഹികപഠനം: ഒരു വിശകലനം

  • നീതിയിലധിഷ്ഠിതവും ദൈവഹിതമനുസരിച്ചുള്ളതുമായ സാമൂഹിക - സാമ്പത്തിക വ്യവസ്ഥിതികള്‍ക്കു രൂപം കൊടുക്കുക എന്ന ലക്ഷ്യത്തോടെ സഭ തന്‍റെ പ്രബോധനാധികാരമുപയോഗിച്ചു നല്‍കുന്ന തത്വങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് സഭയുടെ സാമൂഹിക പ്രബോധനം.                                                                                                              
  • വി. ഗ്രന്ഥം, പ്രകൃതിനിയമങ്ങള്‍, സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍, ദൈവശാസ്ത്രനിഗമനങ്ങള്‍, സഭയുടെതന്നെ അനുഭവജ്ഞാനം തുടങ്ങിയവയുടെ വെളിച്ചത്തില്‍ സാമൂഹിക പ്രശ്നങ്ങളെ വിലയിരുത്തിയിട്ടാണ് സഭ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.                                                                                                                                                            
  • മനുഷ്യന്‍ തന്‍റെ സഹോദരനെ തന്നെപ്പോലെ തന്നെ സ്നേഹിക്കണമെന്ന സുവിശേഷസന്ദേശം ഇന്നത്തെ സാമൂഹിക - സാമ്പത്തിക സാഹചര്യങ്ങളില്‍ പ്രാവര്‍ത്തികമാക്കാനുള്ള വഴികളാണ് ഇതിലൂടെ സഭ നിര്‍ദ്ദേശിക്കുന്നത്.                                                              
  • സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ക്കു നിയതമായ  രൂപം കൈവന്നിട്ട് ഒരു ശതാബ്ദമേ ആയിട്ടുള്ളൂ. വ്യവസായവത്ക്കരണത്തിന്‍റെ ഫലമായുണ്ടായ  തൊഴിലാളി ചൂഷണം, സമ്പത്തിന്‍റെ കുന്നുകൂടല്‍. വര്‍ദ്ധമാനമായ ദാരിദ്ര്യം, മുതലാളി - തൊഴിലാളി  ചേരിതിരിവു തുടങ്ങിയ നൂതനങ്ങളായ സാമൂഹിക പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുക ആവശ്യമായിവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രബോധനശാഖയ്ക്കു രൂപംകൊടുക്കാന്‍ സഭ പ്രേരിതയായത്.                                                                                                                                                                                        
  • റേരും നൊവാരും (1891), ക്വാദ്ര ജേസ്സിമോ അന്നോ (1931), മാതാവും ഗുരു നാഥയും (1961), ലോകത്തില്‍ സമാധാനം (1963), സഭ ആധുനികലോകത്തില്‍ (1965), ജനതകളുടെ പുരോഗതി (1967), ഒക്തോ  ജേസ്സിമോ  അന്നോ  (1971),  ലോകത്തില്‍ നീതി (1971) ലബോരം എക്സെര്‍ചെന്‍സ് (മനുഷ്യ പ്രയത്നം-1982), സാമൂഹിക ഔത്സുക്യം (1987), ചെന്തേസ്സീമൂസ് അന്നൂസ്(1991) തുടങ്ങിയവയാണ് പ്രധാന പ്രമാണരേഖകള്‍.                                                                                            
  • ചരിത്രത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍  ഉയര്‍ന്നുവരുന്ന സാമൂഹിക സംവിധാനങ്ങളെയും വ്യവസ്ഥിതികളെയും വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്താനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുമുള്ള സഭയുടെ ചരിത്രപരമായ ഉത്തരവാദിത്വത്തിന്‍റെ നിര്‍വ്വഹണമാണ് ഇവ വഴി സഭ നിര്‍വ്വഹിക്കുന്നത്. സഭയുടെ  സാമൂഹിക പ്രബോധനം, ഒരര്‍ത്ഥത്തില്‍ സുവിശേഷ  പ്രഘോഷണത്തിന്‍റെയും പ്രവാചകദൗത്യത്തിന്‍റെയും ഭാഗമാണ്.

സാമൂഹികസിദ്ധാന്തങ്ങളുടെ പ്രബോധനവും പ്രചാരണവും സഭയുടെ  സുവിശേഷപ്രഘോഷണത്തില്‍ ഉള്‍പ്പെടുന്നു... തിന്മകളേയും അനീതികളേയും തള്ളിപ്പറയുക എന്നതു സാമൂഹിക മണ്ഡലത്തില്‍ സഭയ്ക്കുള്ള സുവിശേഷവത്ക്കരണശുശ്രൂഷയുടെ ഭാഗമാണ്. ഈ ശുശ്രൂഷയ്ക്ക് അവളുടെ പ്രവാചകദൗത്യത്തിന്‍റെ വശംകൂടയുണ്ടുതാനും.  എന്നാല്‍, പ്രഘോഷിക്കുക എന്നതാണ് തള്ളിപ്പറയുക എന്നതിനെക്കാള്‍ പ്രധാനം എന്ന കാര്യവും മറക്കാന്‍ പാടില്ല (സാമൂഹിക ഔത്സുക്യം No .41).

  • സഭയുടെ സാമൂഹിക പ്രബോധനരേഖകളെല്ലാം തന്നെ സുവിശേഷാധിഷ്ഠിതമായൊരു സമൂഹത്തിനു രൂപം കൊടുക്കുകയെന്ന ലക്ഷ്യം വച്ചുകൊണ്ട് എല്ലാവിധ അനീതികളും തിന്മകളും ചൂണ്ടികാണിക്കുകയും ഓരോ സാഹചര്യത്തിലും അനുയോജ്യമായ പ്രവര്‍ത്തനരീതി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. പ്രവാചകദൗത്യത്തിന്‍റെയും സുവിശേഷപ്രഘോഷണ ദൗത്യത്തിന്‍റെയും പൂര്‍ത്തീകരണമാണ് ഇവയിലൂടെ സഭ നിര്‍വ്വഹിക്കുന്നത്.                                                                     
  • സഭയുടെ സാമൂഹികപ്രബോധനം സാങ്കേതികസ്വഭാവമുള്ളവയല്ല. സനാതനമൂല്യങ്ങള്‍ ആവിഷ്കരിക്കുക മാത്രമാണ് സഭയ്ക്കുള്ള ഈ രംഗത്തെ ദൗത്യം.                                                                                                                                                      

II. സാമൂഹികപഠനത്തിന്‍റെ പ്രസക്തി

  • സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയമേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാനും നിയന്ത്രിക്കാനും ആവശ്യമായ മൂല്യങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതു നല്‍കുന്നുവെന്നതു സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ്.                                                                                                                                                                                    
  • വ്യക്തിയുടെ മനസ്സാക്ഷിക്കും സമൂഹമനസ്സാക്ഷിക്കും ഈ പ്രബോധനമനുസരിച്ചുവേണം രൂപം കൊടുക്കാന്‍. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതൊരു ബാദ്ധ്യതയാണ്.                                                                                                        
  • സഭയ്ക്കു പുറത്തുള്ളവരും സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ക്കായി ഇന്ന് ഉറ്റുനോക്കുന്നുണ്ട്. കമ്മ്യൂണിസം കടപുഴകി വീണിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. ക്യാപ്പിറ്റലിസ്റ്റു ധനതത്ത്വശാസ്ത്രത്തിന്‍റെ മറയില്‍ വളര്‍ന്ന പാശ്ചാത്യസംസ്ക്കാരം സൃഷ്ടിക്കുന്ന ബഹുവിധങ്ങളായിട്ടുള്ള മാനുഷികപ്രശ്നങ്ങളും സഭയുടെ സാമൂഹ്യപഠനത്തിന്‍റെ പ്രസക്തിക്കു മാറ്റുകൂട്ടുന്നുണ്ട്.                                                                                                                                                              
  • പല സംസ്ക്കാരങ്ങളുടെയും സമൂഹങ്ങളുടെയും ഉദയാസ്തമയങ്ങള്‍ കണ്ടിട്ടുള്ള അനുഭവസമ്പന്നയായ സഭയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് ഒരു ധാര്‍മ്മികാനുശാസനത്തിന്‍റെ സ്ഥാനം ആധുനിക സമൂഹം നല്‍കുന്നതുവെന്നു ശ്രദ്ധേയമാണ്.സഭയുടെ തലവനായ മാര്‍പാപ്പയെ ലോകത്തിലെ ഏറ്റവും വലിയൊരു ധാര്‍മ്മികാധികാരിയായി ലോകം കണക്കാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

 III. അടിസ്ഥാന തത്ത്വങ്ങള്‍

മനുഷ്യവ്യക്തിയുടെ അന്തസ്സ്, എല്ലാ മനുഷ്യരുടെയും മൗലികമായ തുല്യത, വിശ്വസാഹോദര്യം തുടങ്ങിയ തത്വങ്ങളിലാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ അടിസ്ഥാനമിട്ടിട്ടുള്ളത്.

  • ദൈവത്തിന്‍റെ പ്രതിച്ഛായ ഉള്‍ക്കൊള്ളുന്ന മനുഷ്യന്‍ സൃഷ്ട പ്രപഞ്ചത്തിന്‍റെ കേന്ദ്രബിന്ദുവും ലക്ഷ്യവുമാണ്. ഈ അവസ്ഥ അവന് അതുല്യമായ അന്തസ്സും അവകാശങ്ങളും നല്‍കുന്നു.                                                                                                              
  • ഇത് സ്വാതന്ത്ര്യം, മാന്യമായി ജീവിക്കാനുള്ള വസ്തുവകകള്‍, സ്വകാര്യസ്വത്ത്, അര്‍ഹമായ ബഹുമാനം തുടങ്ങിയവ ലഭിക്കുവാനുള്ള അവകാശം അവനു നല്‍കുന്നുണ്ട്. മനുഷ്യര്‍ രൂപം കൊടുക്കുന്ന ഭരണക്രമം, സാമ്പത്തികവ്യവസ്ഥിതികള്‍, സാമൂഹികനിയമങ്ങള്‍ എന്നുവേണ്ട എല്ലാം ആത്യന്തികമായി മനുഷ്യന്‍റെ നന്മയ്ക്കായി ഭവിക്കണമെന്ന മൗലികചിന്തയാണ് സഭയുടെ  സാമൂഹികപഠനത്തിന്‍റെ ഉള്‍ക്കാമ്പ്.                                                                               
  • എല്ലാ മനുഷ്യരും അടിസ്ഥാനപരമായി തുല്യരാണെന്ന ചിന്ത പ്രധാനപ്പെട്ട വേറൊരു സങ്കല്പമാണ്. ഇതുകൊണ്ടുദ്ദേശിക്കുന്നതു സാമൂഹിക - സാമ്പത്തിക രംഗങ്ങളിലെ സ്ഥിതി  സമത്വമല്ല. എല്ലാ രംഗത്തും പരിപൂര്‍ണ്ണമായ സ്ഥിതിസമത്വം അപ്രാപ്യവും അപ്രായോഗികവുമാണെന്ന ചിന്തയാണ് സഭയുടേത്. എന്നാല്‍, എല്ലാവര്‍ക്കും വ്യക്തികളെന്ന  നിലയ്ക്കു തുല്യമായ അന്തസ്സും അവകാശങ്ങളുമുണ്ടെന്നുള്ളതിനു തര്‍ക്കമില്ല. അവസരസമത്വം, ജീവിക്കാനുള്ള അവകാശം തുടങ്ങിയവ ലഭിക്കാന്‍ ഇത് എല്ലാവര്‍ക്കും തുല്യമായ അവസരം നല്കുന്നു.                                                                                               
  • വിശ്വസാഹോദര്യം സാമൂഹികപ്രബോധനത്തിന്‍റെ മറ്റൊരു അടിസ്ഥാന സങ്കല്പങ്ങളിലൊന്നാണ്. സാര്‍വ്വത്രിക സഹകരണം, സാമൂഹികനീതി തുടങ്ങിയ നൂതനസങ്കല്പങ്ങളുടെ വളര്‍ച്ചയ്ക്കു മനുഷ്യസാഹോദര്യം, മനുഷ്യന്‍റെ മൗലികമായ തുല്യത തുടങ്ങിയവയെ സംബന്ധിച്ച സഭയുടെ കാഴ്ചപ്പാടു കാര്യമായി സഹായിച്ചിട്ടുണ്ട്.                                                                                 
  • തൊഴില്‍, സാമൂഹികനീതി, സമാധാനം, വികസനം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സഭയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ തത്ത്വങ്ങളില്‍ അടിസ്ഥാനമിട്ടാണ് സഭ വളര്‍ത്തിയെടുത്തിട്ടുള്ളത്. ഈ അടുത്തകാലത്ത് ഗൗരവമേറിയ ചര്‍ച്ചയ്ക്കു വിഷയമായിട്ടുള്ള "പുതിയ അന്തര്‍ദ്ദേശീയ സാമ്പത്തിക ക്രമം" (New International Economic Order) എന്ന ആശയത്തിന്‍റെ പ്രേരകശക്തിയും ഈ പഠനം തന്നെയാണ്.

 IV. സഭയുടെ സമീപനങ്ങളും പ്രത്യയശാസ്ത്രങ്ങളും

വ്യാവസായിക വിപ്ലവത്തിന്‍റെ വരവോടെ തൊഴിലാളികള്‍ അനുഭവിച്ച ചൂഷണം, വ്യാപകമായ ദാരിദ്ര്യം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളോടുള്ള സഭയുടെ സമീപനങ്ങളും പഠനങ്ങളും വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ ക്യാപ്പിറ്റലിസ്റ്റു - മാര്‍ക്സിസ്റ്റു പ്രത്യയ ശാസ്ത്രങ്ങളെപ്പറ്റിയുള്ള അറിവ് അനിവാര്യമാണ്. ഒരര്‍ത്ഥത്തില്‍ ഈ പ്രത്യയശാസ്ത്രങ്ങളോടുള്ള പ്രതികരണമായിട്ടുകൂടി സഭയുടെ സാമൂഹികപ്രബോധനങ്ങളെ കണക്കാക്കാവുന്നതാണ്.

 ക്യാപ്പിറ്റലിസം

ആവിയന്ത്രത്തിന്‍റെ കണ്ടുപിടുത്തവും, ആഡംസ്മിത്ത്  "വെല്‍ത്ത് ഓഫ് നേഷന്‍സ്" എന്ന തന്‍റെ പ്രാമാണികഗ്രന്ഥത്തിലൂടെ രൂപം നല്‍കിയ മുതലാളിത്ത സാമ്പത്തികചിന്തയുമാണ് വ്യവസായിക വിപ്ലവത്തിനു ശക്തിപകര്‍ന്ന രണ്ടു ഘടകങ്ങള്‍. മുതലാളിത്തം നല്‍കിയ താത്ത്വികാടിത്തറ വ്യവസായവല്‍ക്കരണം എളുപ്പമാക്കി.

പാശ്ചാത്യലോകം കൈവരിച്ച സാമ്പത്തികവളര്‍ച്ചയുടെ പ്രേരകശക്തി തീര്‍ച്ചയായും, സ്വതന്ത്രകമ്പോള സാമ്പത്തികവ്യവസ്ഥിതിയാണ്. എങ്കിലും ഇത് സങ്കീര്‍ണ്ണങ്ങളായ പല പുതിയ പ്രശ്നങ്ങള്‍ക്കും കാരണമായിത്തീര്‍ന്നു. ആധുനികമനുഷ്യനെ കടുത്ത സ്വാര്‍ത്ഥിയും കച്ചവടമനസ്ഥിതിക്കാരനുമാക്കി അധ:പതിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഈ സാമ്പത്തിക ചിന്തയെ എന്നും സഭ വിമര്‍ശിച്ചു പോന്നിട്ടുള്ളതാണ്. സഭയുടെ എതിര്‍പ്പിനു കാരണമായ പ്രധാന ആശയങ്ങള്‍ താഴെപ്പറയുന്നവയാണ്:

  1. മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവമായ സ്വാര്‍ത്ഥതയെ നിയന്ത്രിക്കുന്നതിനുപകരം അതിനെ ഉത്തേജിപ്പിക്കുകയാണു സാമ്പത്തികവളര്‍ച്ച നേടുന്നതിനു ചെയ്യേണ്ട പ്രധാന കാര്യം. ഓരോരുത്തരുടേയും ക്ഷേമത്തിലും വളര്‍ച്ചയിലുമുള്ള താല്‍പര്യം ഊതിവീര്‍പ്പിക്കുകവഴി കൂടുതല്‍ കൂടുതല്‍ സമ്പത്ത് ഉത്പ്പാദിപ്പിക്കപ്പെടും. അപരനോടുള്ള ഒരു വ്യക്തിയുടെ ബാധ്യത ഇവിടെ പരിഗണനാ വിഷയമേയല്ല. ഞാനെന്നും, എന്‍റേതെന്നുമുള്ള ചിന്തയ്ക്കാണ് പ്രാമുഖ്യം. പരോന്മുഖത തന്നെ ഈ പ്രത്യയശാസ്ത്രത്തിന് അന്യമാണ്.                                                                                                                                                                  
  2. സ്വകാര്യസ്വത്തിനു യാതൊരു പരിമിതിയും സാമൂഹിക കടപ്പാടുകളും ഈ സാമ്പത്തികവീക്ഷണം അംഗീകരിക്കുന്നില്ല. സ്വത്തുടമയ്ക്കു തന്‍റെ സമ്പത്തിന്‍റെമേല്‍ പരമാധികാരമുണ്ട്. ഇഷ്ടംപോലെ അവന് ഉപയോഗിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം.                                                                                                                                                                                                                     
  3. ഉത്പാദന-വ്യാപാരപ്രക്രിയകളില്‍ യാതൊരുവിധ നിയന്ത്രണവും പാടില്ല. ഉത്പന്നങ്ങളുടെ ആവശ്യകതയും ലഭ്യതയുമനുസരിച്ച് അവയുടെ വില സ്വാഭാവികമായും നിയന്ത്രിക്കപ്പെട്ടുകൊള്ളണമെന്ന ചിന്തയാണിത്. തൊഴിലാളിയും മുതലാളിയും തമ്മില്‍ വേതനത്തെയും മറ്റും സംബന്ധിച്ചു നടത്തുന്ന കരാറുകള്‍പോലും ഈ സാമ്പത്തികനിയമത്തിന്‍റെ പരിധിയില്‍പ്പെടും. സ്വാഭാവികനീതിസങ്കല്പം സാമ്പത്തികമേഖലയ്ക്ക് അന്യമാണെന്ന ചിന്തയാണിതിന്‍റെ പിന്നില്‍. മത-ധാര്‍മ്മികമൂല്യങ്ങളോ, ഗവണ്‍മെന്‍റുതന്നെയോ കമ്പോളത്തില്‍ ഇടപെടേണ്ടതില്ല. ഏതു മാര്‍ഗ്ഗം ഉപയോഗിച്ചും സമ്പത്തുണ്ടാക്കാമെന്നാണ് ഇതര്‍ത്ഥമാക്കുന്നത്. മദ്ധ്യശതകങ്ങളില്‍ യൂറോപ്പില്‍ ശക്തിപ്പെട്ടതും നീതിധര്‍മ്മങ്ങളിലധിഷ്ഠിതവുമായ സാമ്പത്തിക സംവിധാനങ്ങളുടെ തിരോധാനത്തിന് ഇത് വലിയ കാരണമായിത്തീര്‍ന്നു. ഇന്നു സാര്‍വ്വത്രികമായി കാണപ്പെടുന്ന ധര്‍മ്മച്യുതിയുടെയും വര്‍ദ്ധമാനമായ സ്വാര്‍ത്ഥതയുടെയും ഉറവിടം ഈ കാഴ്ചപ്പാടുതന്നെയാണ്.

സ്വാര്‍ത്ഥതയ്ക്കു ശക്തിയേറിയ ഊന്നലും സാമ്പത്തിക നേട്ടത്തിനു മാനുഷികമൂല്യങ്ങളെക്കാള്‍ അധികം പ്രാധാന്യവും നല്‍കുന്ന ക്യാപ്പിറ്റലിസ്റ്റു സമീപനംമൂലം തൊഴിലാളിവര്‍ഗ്ഗം അതിക്രൂരമായവിധം ചൂഷണം ചെയ്യപ്പെടുകയുണ്ടായി. കുത്തകമുതലാളിമാര്‍ ഒരു മന:സാക്ഷിക്കുത്തും കൂടാതെ തൊഴിലാളികളെ ചൂഷണം ചെയ്തു സമ്പത്ത് കുന്നുകൂട്ടി. തൊഴിലാളികള്‍ കടുത്ത ദാരിദ്ര്യത്തിന്‍റെ അടിമകളായി മാറി. വ്യവസായ സ്ഥാപനങ്ങളില്‍ അവര്‍ വെറും ഉപകരണങ്ങളായി തരംതാഴ്ത്തപ്പെട്ടു. അങ്ങനെ അവര്‍ക്കു മുതലാളിത്തത്തിന്‍റെ ചട്ടക്കൂട്ടില്‍ സ്വന്തം വ്യക്തിത്വവും അവകാശങ്ങളും നഷ്ടപ്പെട്ടു.

 മാര്‍ക്സിയന്‍ സോഷ്യലിസം

വ്യാവസായികവിപ്ലവത്തിന്‍റെ ആരംഭത്തില്‍ തൊഴിലാളികളനുഭവിച്ച ക്രൂരമായ ചൂഷണത്തിന്‍റെയും തല്‍ഫലമായുണ്ടായ കടുത്ത ദാരിദ്ര്യത്തിന്‍റെയും പശ്ചാത്തലത്തിലാണ് മാര്‍ക്സ് തന്‍റെ സോഷ്യലിസ്റ്റു സങ്കല്‍പം വളര്‍ത്തിയെടുത്തത്. മുതലാളിത്തവ്യവസ്ഥിതിയുടെ അടിമകളായ തൊഴിലാളികളെ വിമോചിപ്പിച്ച് അവര്‍ക്ക് സമത്വസുന്ദരമായ ഒരു പറുദീസ സൃഷ്ടിക്കുന്നതിനുള്ള താത്ത്വികാടിത്തറയാണ് മാര്‍ക്സ് പാകിയത്. കുറഞ്ഞൊരു കാലഘട്ടംകൊണ്ട് മാര്‍ക്സിയന്‍ സങ്കല്‍പങ്ങള്‍ തൊഴിലാളിലോകത്തിന്‍റെ സുവിശേഷമായി മാറി.

സനാതനങ്ങളായ പല സത്യങ്ങളെയും നിഷേധിച്ചതിനാല്‍ സഭയുടെ സാമൂഹികപ്രബോധന രേഖകളെല്ലാംതന്നെ മാര്‍ക്സിസത്തെ എന്നും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഇതിന്‍റെ പേരില്‍ സഭ സമ്പന്നവര്‍ഗ്ഗത്തിന്‍റെ പക്ഷത്താണെന്ന ആരോപണം ശക്തമായിത്തീര്‍ന്നു. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യംവയ്ക്കുന്ന മാര്‍ക്സിസം അതില്‍ അന്തര്‍ലീനമായിട്ടുള്ള മാനുഷിക - ധാര്‍മ്മികമൂല്യങ്ങളുടെ നിഷേധംമൂലം തൊഴിലാളിക്കു ഹാനികരമാകുമെന്ന സഭയുടെ പ്രവചനം ഇന്ന് അക്ഷരശ: ശരിയായിക്കഴിഞ്ഞു. മാര്‍ക്സിസം സഭയ്ക്കു സ്വീകാര്യമല്ലാത്തതിന്‍റെ കാരണം അതിന്‍റെ താഴെപ്പറയുന്ന യുക്തിരഹിതങ്ങളായ തത്ത്വങ്ങളാണ്.

  1. സ്വകാര്യ സ്വത്തവകാശത്തിന്‍റെ നിഷേധമാണ് മാര്‍ക്സിസത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സ്വകാര്യ സ്വത്തു കളവാണെന്നും അതിനാല്‍ സമ്പത്ത് സമൂഹത്തിന്‍റെ പൊതുസ്വത്താകേണ്ടതാണെന്നുമാണ് മാര്‍ക്സിസത്തിന്‍റെ വാദം. വ്യക്തി സ്വകാര്യതയുടെ നിഷേധഫലമാണിത്. വ്യക്തിയുടെ ആധ്യാത്മികഭാവം അവഗണിക്കുകയും അവനെ സമൂഹത്തിന്‍റെ വെറുമൊരു ഭാഗമായിമാത്രം പരിഗണിക്കുകയും ചെയ്യുന്നു മാര്‍ക്സിസം. അതിനാല്‍ വ്യക്തി സമൂഹത്തിനുവേണ്ടി ജീവിക്കേണ്ടവനാണ്. അങ്ങനെ വ്യക്തി തന്‍റെ സ്വകാര്യത നഷ്ടപ്പെട്ട് സമൂഹത്തിന്‍റെ അടിമയായി തരംതാഴുന്നു.                                                                                                                                                                                     
  2. ഓരോരുത്തര്‍ക്കും ആവശ്യമായതു ലഭിക്കുകയും എല്ലാവരും കഴിവനുസരിച്ച് അദ്ധ്വാനിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് മാര്‍ക്സ് വിഭാവനം ചെയ്തത്. സന്യാസികള്‍ തപസ്സിലൂടെ നേടിയെടുക്കുന്ന സ്വയംത്യാഗത്തിന്‍റെയും പരോന്മുഖതയുടേതുമായ ജീവിതക്രമം ലോകവ്യാപകമായി വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന സ്വപ്നമാണ് മാര്‍ക്സ് പുലര്‍ത്തിയത്. തപസ്സിനുപകരം വര്‍ഗ്ഗസമരമാണ് മാര്‍ക്സ് ഇതിനു നിര്‍ദ്ദേശിച്ച മാര്‍ഗ്ഗമെന്നുമാത്രം.                                                        
  3. വര്‍ഗ്ഗസമരത്തിലൂടെ ഉള്ളവന്‍റെ കഴുത്തറുത്ത് അവന്‍റെ സമ്പത്ത് സമൂഹത്തിന്‍റേതാക്കിയാല്‍ സോഷ്യലിസം സ്വാഭാവികമായും രൂപപ്പെട്ടുകൊള്ളുമെന്നത് മാര്‍ക്സിസത്തിന്‍റെ മറ്റൊരു പ്രധാന ആശയമാണ്. ആത്മീയതയെ നിഷേധിക്കുമ്പോള്‍ അരിവാളും ചുറ്റികയുമല്ലാതെ വേറെ മാര്‍ഗ്ഗമൊന്നും സോഷ്യലിസ്റ്റുസമൂഹസൃഷ്ടിക്കായി നിര്‍ദ്ദേശിക്കാന്‍ മാര്‍ക്സിസ്റ്റു പ്രത്യയശാസ്ത്രത്തിനില്ല.                                                                                                                        
  4. ദൈവത്തെ മനുഷ്യമനസ്സിന്‍റെ സൃഷ്ടിയായിട്ടും, മതത്തെ, മനുഷ്യനെ മയക്കുന്ന കറുപ്പായിട്ടും ആണ് മാര്‍ക്സ് കരുതിയത്. ഈശ്വര- മതവിശ്വാസങ്ങള്‍ ഉന്മൂലനം ചെയ്യേണ്ടത് സോഷ്യലിസ്റ്റു സമൂഹസൃഷ്ടിക്ക് അനിവാര്യമാണെന്ന ചിന്ത മാര്‍ക്സിസ്റ്റു ഭൗതികവാദത്തിന്‍റെ അടിസ്ഥാനസങ്കല്‍പങ്ങളിലൊന്നാണ്. മനുഷ്യനിലെ സ്വാര്‍ത്ഥതയെയും മൃഗീയതയെയും സംസ്ക്കരിച്ച് അവനെ പരോന്മുഖനും മെച്ചപ്പെട്ട വ്യക്തിയും ആക്കാനുള്ള ശക്തിയുടെ ഉറവിടമാണ് ഇതുവഴി നഷ്ടപ്പെടുന്നതെന്നു മനസ്സിലാക്കാന്‍ മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ക്കു കഴിഞ്ഞില്ല.

 ദൈവജനത്തിനിടയിലെ വിരുദ്ധ സമീപനങ്ങള്‍

വ്യവസായികവിപ്ലവം വ്യാപകമായി സാമൂഹികപ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സഭയില്‍ അതിനോടു പ്രതികരിക്കുന്ന വിഭിന്ന ചിന്താധാരകളും പ്രവര്‍ത്തനശൈലികളും രൂപപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷതീവ്രവാദം, ഇടതുപക്ഷമിതവാദം, വലതുപക്ഷതീവ്രവാദം വലതുപക്ഷമിതവാദം എന്നിങ്ങനെ നാലായി ഇവയെ പൊതുവേ തരംതിരിക്കാം.

  1. ഇടതുപക്ഷ തീവ്രവാദം

മുതലാളിത്തവ്യവസ്ഥിതി പൂര്‍ണ്ണമായും തിരസ്കൃതമാകണമെന്നും സോഷ്യലിസത്തിന്‍റെ പാത പിന്‍തുടരുകയാണ് കരണീയമായിട്ടുള്ളതെന്നുമുള്ള വാദമാണിത്. വിപ്ലവത്തിലൂടെ സാമ്പത്തികരംഗത്ത് സമൂലപരിവര്‍ത്തനം കൈവരിക്കാമെന്ന വിശ്വാസമാണ് ഇടതുപക്ഷതീവ്രവാദികള്‍ക്കുള്ളത്. ഇവര്‍ എന്നും ചെറിയൊരു ന്യൂനപക്ഷമായി സഭയിലുണ്ടായിരുന്നു. സുവിശേഷമാര്‍ഗ്ഗങ്ങള്‍ക്കു നിരക്കാത്ത തത്ത്വങ്ങളും പ്രവര്‍ത്തനശൈലികളും ഇവര്‍ സ്വീകരിക്കുന്നതുകൊണ്ടുതന്നെ ഈ ചിന്താധാരയ്ക്കൊരിക്കലും പിടിച്ചുനില്‍ക്കാനാകില്ല. ഇക്കാര്യം വ്യക്തമാക്കുന്നതാണ് കമ്മ്യൂണിസത്തിന്‍റെ പതനം.

  1. ഇടതുപക്ഷ മിതവാദം

മുതലാളിത്ത - സാമ്പത്തിക വ്യവസ്ഥിതിയില്‍ മൗലികങ്ങളായ പല തെറ്റുകളും ഉണ്ടെന്നു തന്നെയാണ് ഈ വാദഗതിയുടെ നിഗമനം. എങ്കിലും അതില്‍ ചില പൊളിച്ചുപണികള്‍ ചെയ്ത് സാമൂഹികപ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ അതുപയോഗിക്കാമെന്നവര്‍ കരുതുന്നു. ജനായത്ത ഭരണരീതികളാവിഷ്കരിച്ച് നീതിന്യായങ്ങളിലധിഷ്ഠിതമായി സാമൂഹിക - സാമ്പത്തിക വ്യവസ്ഥിതികള്‍ രൂപീകരിച്ചാണിതു സാധിക്കുക. സാമ്പത്തികരംഗത്ത് ബാഹ്യമായ നിയന്ത്രണങ്ങള്‍ പാടില്ലെന്ന വാദത്തിനെതിരെ നീതിന്യായങ്ങളനുസരിച്ച് ഗവണ്‍മെന്‍റുകള്‍ തൊഴില്‍സ്ഥാപനങ്ങളുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും അവശവിഭാഗങ്ങളുടെ ക്ഷേമം മുന്‍ നിര്‍ത്തി സാമൂഹികനിയമങ്ങള്‍ രൂപീകരിച്ചും ന്യായമായ വേതനവ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചും മറ്റും ക്യാപ്പിറ്റലിസത്തിന്‍റെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാമെന്നും ഇവര്‍ വാദിക്കുന്നു. ഇതാണ് സഭയില്‍ ശക്തിപ്പെട്ടതും.

  1. വലതുപക്ഷ തീവ്രവാദം

തൊഴിലാളികളനുഭവിക്കുന്ന ദാരിദ്ര്യത്തിനും മനുഷ്യോചിതമല്ലാത്ത ജീവിതസാഹചര്യങ്ങള്‍ക്കും വലതുപക്ഷതീവ്രവാദികള്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം വളരെ ലളിതമാണ്. മുതലുടമകളില്‍ യഥാര്‍ത്ഥമായ മാനസാന്തരം വളര്‍ത്തിയെടുക്കുക. ക്രിസ്തീയസ്നേഹത്താല്‍ പ്രേരിതമായ ജീവകാരുണ്യപ്രവര്‍ത്തനംവഴി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാകുമെന്ന ചിന്തയുടെ പരിണതഫലമാണ് ഫ്രാന്‍സിലാരംഭിച്ച വിന്‍സെന്‍റ് ഡി പോള്‍ സംഘം. അത് കുറഞ്ഞൊരു കാലംകൊണ്ട് ലോകവ്യാപകമായിത്തീര്‍ന്നു. സാമൂഹിക - സാമ്പത്തിക സംവിധാനങ്ങളുടെ സങ്കീര്‍ണ്ണതയെ സംബന്ധിച്ച ഘടനാപരമായ അറിവ് structural perception) ഇല്ലാത്തതിനാലാണ് ഇത്തരത്തിലുള്ള വാദഗതി ഉന്നയിക്കപ്പെടുന്നത്. നിലവിലുള്ള സാമൂഹിക - സാമ്പത്തിക വ്യവസ്ഥിതികളുടെ നന്മ തിന്മകള്‍ സൂക്ഷ്മപരിശോധന ചെയ്യാനുള്ള കഴിവിന്‍റെ അഭാവം മൂലമാണ് ഇതു സംഭവിക്കുക. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അവയുടെതായ പ്രസക്തിയും പ്രാധാന്യവും ഉണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല.

  1. വലതുപക്ഷ മിതവാദം

മുതലാളിത്ത സാമ്പത്തികചിന്തകളും അവ രൂപപ്പെടുത്തിയ വ്യവസ്ഥിതികളും തെറ്റാണെന്ന ബോദ്ധ്യമാണിതിന്‍റെ പ്രത്യേകത. ഈ തെറ്റു തിരുത്താനുള്ള ഏക പോംവഴി, മധ്യശതകങ്ങളില്‍ പാശ്ചാത്യസമൂഹങ്ങളില്‍ നിലവിലുണ്ടായിരുന്ന ക്രാഫ്റ്റ് ഗില്‍ഡു സമ്പ്രദായം പുനര്‍ജ്ജീവിപ്പിക്കുകയാണെന്നവര്‍ വിശ്വസിച്ചു. സാമൂഹിക-ധാര്‍മ്മിക (social morality) സങ്കല്‍പത്തിന്‍റെ തണലില്‍ വളര്‍ന്നു വന്ന പ്രസ്ഥാനമാണിത്. ആരും ആരെയും ചൂഷണം ചെയ്യാതെ എല്ലാവരും പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുക, ഉല്‍പന്നങ്ങള്‍ക്കു ന്യായമായ വില ലഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടാനായി തൊഴില്‍ശാലകളിലും മറ്റും ഇത്തരം സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നു. മുതലാളിത്തവ്യവസ്ഥിതി സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് ക്രാഫ്റ്റ് ഗില്‍ഡുകളുടെ രൂപീകരണത്തിലൂടെ പരിഹാരം കണ്ടെത്താമെന്ന ചിന്ത തികച്ചും അപ്രയോഗികമാണ്. കാരണം, വ്യവസായവല്‍ക്കരണത്തോടെ സാമ്പത്തികരംഗത്തുണ്ടായ സങ്കീര്‍ണ്ണത ഇത്തരം പരിമിതമായ പ്രസ്ഥാനങ്ങള്‍ക്കൊണ്ട് പരിഹരിക്കാവുന്നതിലേറെയായിരുന്നു. ഈ ചിന്താഗതിയോട് വലിയ ആഭിമുഖ്യമൊന്നും സഭയുടെ ഔദ്യോഗിക സാമൂഹിക പ്രബോധനരേഖകളില്‍ കാണുന്നില്ല.

 സഭയുടെ ഔദ്യോഗിക സമീപനം

സാമൂഹികപ്രബോധനങ്ങളുടെ പ്രധാന സമീപനം ഇടതുപക്ഷ മിതവാദത്തിന്‍റേതാണ്. കടുത്ത ദാരിദ്ര്യവും മനുഷ്യോചിതമല്ലാത്ത സാമ്പത്തിക ഉച്ചനീചത്വങ്ങളും വളര്‍ത്തുന്ന നിലവിലുള്ള തെറ്റായ സാമൂഹിക- സാമ്പത്തിക വ്യവസ്ഥിതികള്‍ തിരസ്ക്കരിച്ച് അവയുടെ സ്ഥാനത്ത് കൂടുതല്‍ മനുഷ്യോചിതവും നീതിപൂര്‍വ്വകവുമായ വ്യവസ്ഥിതികളും സംവിധാനങ്ങളും രൂപവത്ക്കരിക്കണമെന്നാണ് സാമൂഹികപ്രബോധനത്തിന്‍റെ അടിസ്ഥാനപരമായ കാഴ്ചപ്പാട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെങ്കിലും ദാരിദ്ര്യത്തിന്‍റെയും അനീതിയുടെയും പ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം മൗലികമായ ഈ പരിവര്‍ത്തനംവഴി മാത്രമേ കണ്ടെത്താനാകൂ.

ഈ മാറ്റം കൈവരിക്കണമെങ്കില്‍ മനുഷ്യത്വത്തിനും ധാര്‍മ്മികതയ്ക്കും നിരക്കാത്ത മുതലാളിത്തത്തിന്‍റെയും മാര്‍ക്സിസത്തിന്‍റെയും അടിസ്ഥാനതത്വങ്ങള്‍ നിരാകരിക്കപ്പെടണം. ഇവ വളര്‍ത്തുന്ന ചേരിതിരിവുകള്‍, മുതലാളി തൊഴിലാളി വര്‍ഗ്ഗവൈരാഗ്യങ്ങള്‍, ഉച്ചനീചത്വങ്ങള്‍, വ്യാപകമായ ദാരിദ്ര്യം, മനുഷ്യാവകാശലംഘനങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ തുടങ്ങിയവയ്ക്കു കടിഞ്ഞാണിടുന്നതിനും നീതിപൂര്‍വ്വകവും മനുഷ്യോചിതവുമായ സാമൂഹികസാമ്പത്തിക വ്യവസ്ഥിതികള്‍ രൂപവത്ക്കരിക്കുന്നതിനും ആവശ്യമായ മൂല്യങ്ങളും തത്ത്വങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് സഭ തന്‍റെ സാമൂഹികപ്രബോധനരേഖകളിലൂടെ നല്‍കുന്നത്. വ്യക്തികളുടെ മൗലികാവകാശങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കുകയും സാര്‍വ്വത്രികമായ കൂട്ടായ്മയും സഹകരണവും  ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു പുത്തന്‍ സമൂഹസൃഷ്ടിയാണ് ഇതിന്‍റെ ലക്ഷ്യം.

Basic principles of social teaching catholic church theology Mar Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message