x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സർ‍വശക്തന്‍‍

Authored by : Religious teaching of the Catholic Church On 04-May-2023

ഖൺഡിക 3. സർ‍വശക്തന്‍‍

ദൈവത്തിന്റെ എല്ലാ ഗുണവിശേഷങ്ങളിലും വച്ച്‌ അവിടുത്തെ 'സർ‍വശക്തി' മാത്രമാണു വിശ്വാസപ്രമാണത്തില്‍‍ പരാമർ‍ശിക്കപ്പെടുന്നത്‌; ഈ ശക്തി ഏറ്റു പറയുന്നതിനു നമ്മുടെ ജീവിതത്തില്‍‍ വലിയ പ്രാധാന്യമുണ്ട്‌. അവിടുത്തെ ശക്തി സർവാശ്ലേഷിയാണെന്നു നാം വിശ്വസിക്കുന്നു. കാരണം, എല്ലാം സൃഷ്ടിച്ചവനും എല്ലാത്തിനെയും ഭരിക്കുന്നവനും, എല്ലാം ചെയ്യാന്‍‍ കഴിവുള്ളവനുമാണ്‌ ദൈവം. ദൈവത്തിന്റെ ശക്തി സ്നേഹസമന്വിതമാണ്‌, കാരണം, അവിടുന്ന്‌ നമ്മുടെ പിതാവാണ്‌; ദൈവികശക്തി രഹസ്യാത്മകമാണ്‌, കാരണം, “ബലഹീനതയില്‍‍ പൂർ‍ണമാക്കപ്പെടുന്ന അവിടുത്തെ ശക്തിയെ” വിശ്വാസദൃഷ്ടികള്‍‍കൊണ്ടുമാത്രമേ നമുക്കു മനസ്സിലാക്കുവാന്‍‍ സാധിക്കൂ.

“അവിടുന്ന്‌ തനിക്കിഷ്ടമുള്ളത്‌ പ്രവർ‍ത്തിച്ചു.”

ദൈവത്തിന്റെ സർവാശ്ലേഷിയായ ശക്തിയെ വിശുദ്ധഗ്രന്ഥം ആവർ‍ത്തിച്ചു പ്രഖ്യാപിക്കുന്നു: “യാക്കോബിന്റെ ശക്തനായവൻ”; “സൈന്യങ്ങളുടെ കര്‍‍‍ത്താവ്‌", “ബലവാനും ശക്തനുമായവന്‍‍” എന്നെല്ലാം ബൈബിള്‍‍ ദൈവത്തെ പ്രകീർ‍ത്തിക്കുന്നു. അങ്ങനെ “ആകാശത്തിലും ഭൂമിയിലും” ദൈവം സർ‍വശക്തനാണ്‌. കാരണം, അവിടുന്ന്‌ അവയെ സൃഷ്ടിച്ചു. ദൈവത്തിനു യാതൊന്നും അസാധ്യമല്ല; അവിടുന്നു തന്റെ പ്രവൃത്തികള്‍‍ സ്വേച്ഛാനുസാരം ക്രമീകരിക്കുന്നു. ദൈവം പ്രപഞ്ചത്തിന്റെ നാഥനാണ്‌. അവിടുന്നാണ്‌ അതിന്റെ ക്രമം നിശ്ചയിച്ചിരിക്കുന്നത്‌. അത്‌ പൂർ‍ണമായും അവിടുത്തേക്കു വിധേയമാണ്‌; അവിടുത്തെ നിയന്ത്രണത്തിലാണ്‌. ചരിത്രത്തിന്റെ അധിനായകനാണ്‌ അവിടുന്ന്‌; മനുഷ്യഹൃദയങ്ങളെയും ലോകസംഭവങ്ങളെയും അവിടുന്നു സ്വന്തം ഇഷ്ടമനുസരിച്ച്‌ ഭരിക്കുന്നു. “മഹത്തായ ശക്തി അങ്ങേക്ക്‌ എന്നും അധീനമാണ്‌. അങ്ങയുടെ ഭുജബലത്തെ ചെറുക്കാന്‍ ആർ‍ക്കുകഴിയും?"

“അങ്ങ്‌ എല്ലാവരോടും കരുണ കാണിക്കുന്നു,
എന്തെന്നാല്‍ അങ്ങേക്ക്‌ എല്ലാം സാധ്യമാണ്‌.”

ദൈവം സർ‍വശക്തനായ പിതാവാകുന്നു; അവിടുത്തെ പിതൃത്വവും അവിടുത്തെ ശക്തിയും അന്യോന്യം പ്രകാശിപ്പിക്കുന്നവയാകുന്നു. നമ്മുടെ ആവശ്യങ്ങളില്‍‍ നമ്മെ സഹായിച്ചുകൊണ്ടും നമ്മെ മക്കളായി സ്വീകരിച്ചുകൊണ്ടും (“ഞാന്‍‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍‍ എനിക്കു പുത്രന്‍‍മാരും പുത്രികളും ആയിരിക്കും എന്നു സർ‍വശക്തനായ കർ‍ത്താവ്‌ അരുളിച്ചെയ്യുന്നു.”) ദൈവം തന്റെ പിതൃസഹജമായ സർ‍വശക്തി പ്രകടമാക്കുന്നു. അവസാനമായി, തന്റെ അനന്തകാരുണ്യത്താല്‍‍, ഉദാരമായി നമ്മുടെ പാപങ്ങള്‍‍ പൊറുത്തുകൊണ്ട്‌ അവിടുന്നു തന്റെ ശക്തി അതിന്റെ ഔന്നത്യത്തില്‍‍ വെളിപ്പെടുത്തുന്നു.

ദൈവത്തിന്റെ പരമശക്തി ഒരുതരത്തിലും നിയമബന്ധിതമല്ല: “ദൈവത്തില്‍‍ ശക്തിയും സാരാംശവും ഇച്ഛയും ബുദ്ധിയും ജ്ഞാനവും നീതിയും ഒരുപോലെയാണ്‌. ദൈവത്തിന്റെ നീതിപൂർ‍വമായ ഇച്ഛാശക്തിയിലും ജ്ഞാനപൂർ‍ണമായ ബുദ്ധിശക്തിയിലുമില്ലാത്തതൊന്നും അവിടുത്തെ ശക്തിയിലുമുണ്ടായിരിക്കുക സാധ്യമല്ല."

പ്രത്യക്ഷത്തില്‍‍തോന്നുന്ന ദൈവിക ബലഹീനതയുടെ രഹസ്യം   

സർവശക്തനായ ദൈവപിതാവിലുള്ള നമ്മുടെ വിശ്വാസം തിന്‍മകളും വേദനകളും നിമിത്തം പലപ്പോഴും പരീക്ഷണവിധേയമായേക്കാം. ദൈവം ചിലപ്പോഴൊക്കെ സന്നിഹിതനല്ലെന്നും തിന്‍‍മയെ തടയാന്‍‍ അശക്തനാണെന്നും തോന്നിപ്പോകും. എന്നാല്‍ ദൈവപിതാവു തന്റെ പുത്രന്‍ സ്വമേധയാ ഏറ്റെടുത്ത നിന്ദാപമാനങ്ങളിലൂടെയും ഉത്ഥാനത്തിലൂടെയും തിന്‍‍മയെ പരാജയപ്പെടുത്തിക്കൊണ്ട്‌ തന്റെ സർ‍വശക്തി ഏറ്റവും അഗ്രാഹ്യമായവിധം വെളിപ്പെടുത്തി. ക്രൂശിതനായ ക്രിസ്തു നമുക്കു “ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാകുന്നു. ദൈവത്തിന്റെ ഭോഷത്തം മനുഷ്യരുടെ ജ്ഞാനത്തേക്കാളും, ദൈവത്തിന്റെ ബലഹീനത മനുഷ്യരുടെ ശക്തിയേക്കാളും വലുതാണ്‌.”  ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലും മഹത്ത്വീകരണത്തിലും, “പിതാവ്‌, വിശ്വസിക്കുന്നവരായ നമുക്കുവേണ്ടി, തന്റെ ശക്തി പ്രകടിപ്പിക്കുകയും തന്റെ ശക്തിയുടെ മഹത്വം എത്ര സമുന്നതമെന്നുകാണിക്കുകയും ചെയ്തു."

ദൈവത്തിന്റെ അനന്തശക്തിയുടെ അഗ്രാഹ്യവഴികള്‍‍ പുല്‍‍കുവാന്‍‍ വിശ്വാസത്തിനുമാത്രമേ കഴിയൂ. ക്രിസ്തുവിന്റെ ശക്തിയെ തന്നിലേക്ക്‌ ആകർ‍ഷിക്കുന്നതിനായി പ്രസ്തുതവിശ്വാസം അതിന്റെ ബലഹീനതയില്‍‍ അഭിമാനിക്കുന്നു. “ദൈവത്തിനു യാതൊന്നും അസാധ്യമല്ല” എന്നു വിശ്വസിക്കുകയും, “ശക്തനായവൻ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്‌" എന്നു ദൈവത്തെ പ്രകീർ‍ത്തിക്കുവാന്‍‍ കഴിയുകയും ചെയ്തവളാകയാല്‍‍ പരിശുദ്ധ കന്യാമറിയമാണ്‌ ഈ വിശ്വാസത്തിന്റെ പരമമായ മാതൃക.

“ദൈവത്തിന്‌ അസാധ്യമായി ഒന്നുമില്ല എന്ന ചിന്തയെ നമ്മുടെ മനസ്സുകളില്‍ ദൃഢപ്പെടുത്തുന്നതാണു നമ്മുടെ വിശ്വാസത്തെയും പ്രത്യാശയെയും ഉറപ്പിക്കുവാന്‍‍ ഏറ്റവും പര്യാപ്തമായ മാർഗം. ദൈവത്തിന്റെ അനന്തശക്തി എന്ന ആശയമുള്‍‍ക്കൊള്ളാന്‍‍ ഒരിക്കല്‍‍ നമ്മുടെ യുക്തിക്കു കഴിഞ്ഞാല്‍‍ നാം വിശ്വസിക്കേണ്ട കാര്യങ്ങള്‍‍, അവ പ്രകൃതിയുടെ സാധാരണനിയമങ്ങളെ അതിശയിക്കുന്ന മഹത്തരവും അദ്ഭുതകരവുമായ കാര്യങ്ങളായാല്‍‍പ്പോലും, നിഷ്പ്രയാസം യാതൊരു വൈമനസ്യവുംകൂടാതെ അംഗീകരിക്കാനാവും.”

സംഗ്രഹം

ധാർ‍മികനായ ജോബിനോടൊത്തു നാം ഏറ്റുപറയുന്നു: “അങ്ങേക്കെല്ലാം സാധിക്കുമെന്നും ഒരു ചിന്തയും അങ്ങയില്‍നിന്ന്‌ ഒളിക്കാനാവില്ലെന്നും ഞാനറിയുന്നു” (ജോബ്‌ 42:2).

തിരുലിഖിതസാക്ഷ്യത്തിന്‌ അനുസൃതമായി, സഭ മിക്കപ്പോഴും തന്റെ പ്രാർഥന “സർ‍വശക്തനും നിത്യനുമായ ദൈവത്തിലേക്കു” തിരിക്കുന്നു. ("omnipotens sempiterne Deus...") “ദൈവത്തിന്‌ അസാധ്യമായി യാതൊന്നുമില്ല" എന്ന്‌ ഉറച്ചുവിശ്വസിച്ചുകൊണ്ടാണ്‌, സഭ ഇപ്രകാരം ചെയ്യുന്നത്‌ (ഉത്പ. 18: 14; ലൂക്കാ 1:37; മത്താ 19 : 26).

നമ്മുടെ പാപങ്ങളില്‍നിന്നു നമ്മെ പിന്‍തിരിപ്പിച്ചുകൊണ്ടും, കൃപാവരംവഴി അവിടുത്തെ സ്നേഹബന്ധത്തില്‍ നമ്മെ പുനഃസ്ഥാപിച്ചുകൊണ്ടും, ദെെവം തന്റെ സർവശക്തി പ്രകടമാക്കുന്നു. "ദൈവമേ, എല്ലാറ്റിലുമുപരിയായി അങ്ങയുടെ കാരുണ്യത്തിലും ക്ഷമയിലുമാണ്‌ അങ്ങയുടെ സർ‍വശക്തി അങ്ങു പ്രകടമാക്കുന്നത്‌...” (Roman Missal, 26th Sunday, Opening Prayer).

ദൈവസ്നേഹം സർ‍വശക്തമാണെന്നു വിശ്വസിക്കുന്നില്ലെങ്കില്‍‍ ദൈവപിതാവു നമ്മെ സൃഷ്ടിച്ചുവെന്നും പുത്രന്‍ നമ്മെരക്ഷച്ചുവെന്നും പരിശുദ്ധാത്മാവു നമ്മെ പവിത്രീകരിച്ചുവെന്നും വിശ്വസിക്കാന്‍ നമുക്ക്‌ എങ്ങനെ കഴിയും?

സർ‍വശക്തന്‍‍ “അവിടുന്ന്‌ തനിക്കിഷ്ടമുള്ളത്‌ പ്രവർ‍ത്തിച്ചു.” “അങ്ങ്‌ എല്ലാവരോടും കരുണ കാണിക്കുന്നു എന്തെന്നാല്‍ അങ്ങേക്ക്‌ എല്ലാം സാധ്യമാണ്‌.” പ്രത്യക്ഷത്തില്‍‍ തോന്നുന്ന ദൈവിക ബലഹീനതയുടെര ഹസ്യം  Religious teaching of the Catholic Church കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message