We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr Antony Manjaly On 11-Jun-2021
മാർ തോമാശ്ലീഹായുടെ ഭാരതസഭയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ ഒരു കാലഘട്ടത്തിന് തുടക്കം കുറിച്ച ഭാഗ്യസ്മരണാർഹനായ 13-ാം ലെയോ മാർപാപ്പയുടെ "ക്വോദ് യാംപ്രീദെം" (Quad iam Pridem) എന്ന ശ്ലൈഹിക തിരുവെഴുത്തിനെ സഭാത്മക വീക്ഷണത്തോടെ വിലയിരുത്താനാണ് ഈ ഹ്രസ്വ വിചിന്തനത്തിലൂടെ ഉദ്യമിക്കുന്നത്.
ക്വോദ് യാംപ്രീദെം- ഉള്ളടക്കം
സഭാത്മകവീക്ഷണം
"സീറോ മലബാർ" സഭാംഗങ്ങൾക്കായി ഇദം പ്രഥമമായി സ്ഥാപിതമായ 2 വികാരിയാത്തുകളുടെ പ്രാഥമിക വിവരമാണ് മേൽപ്പറഞ്ഞവ. ഇതിലേയ്ക്ക് നയിച്ച സാഹചര്യങ്ങൾ, ഇത് ഉൾക്കൊള്ളുന്ന സഭാത്മക വീക്ഷണം തുടങ്ങിയവയാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. വ്യക്തിസഭകളുടെ കൂട്ടായ്മയാണ് സാർവ്വത്രിക സഭ എന്ന തത്വം ഇതിലൂടെ അംഗീകരിക്കുന്നു.
1. മാർതോമാശ്ലീഹായുടെ ഭാരതസഭയെ സീറോ മലബാർ സഭയെന്ന് നാമകരണം ചെയ്യുന്നു; അതിനെ ഒരു വ്യക്തിസഭയായി അംഗീകരിക്കുന്നു.
2. പദ്രൊവാദോ ഭരണത്തിലോ വരാപ്പുഴ മെത്രാപ്പോലീത്തായുടെ കീഴിലോ സീറോമലബാർ സഭാംഗങ്ങൾ തുടർന്ന് നിൽക്കുന്നത് ഗുണകരമാവില്ല എന്ന നിഗമനത്തിൽ എത്തുന്നു. അതിനുവേണ്ടി തനത് ഹയരാർക്കി സ്ഥാപിക്കാൻ ക്രമേണ സാധിക്കുന്ന വിധത്തിൽ Ritual separation നടത്തുകയും മാർപാപ്പയുടെ നേരിട്ടുള്ള അധികാരപരിധിയിൽ Apostolic Vicariates കൾ സ്ഥാപിക്കുകയും ചെയ്യുന്നു.
3. പേർഷ്യൻ സഭയുമായി ആരാധനാക്രമത്തിലും ഹയരാർക്കിയിലും ദീർഘകാലം അഭേദ്യം ബന്ധപ്പെട്ടിരുന്നുവെങ്കിലും സ്വന്തമായ ശ്ലൈഹിക പാരമ്പര്യവും സഭാപരമായ മറ്റുസവിശേഷതകളും ഉള്ള മാർതോമാ ക്രിസ്ത്യാനികളുടെ ഭാരതസഭയെ കൽദായ സുറിയാനി സഭയുടെ ഭാഗമായി അവിടത്തെ പാത്രിയാർക്കീസിൻറെ അധികാര പരിധിയിലേക്ക് വിടാതെ സ്വതന്ത്രമായ വളർച്ചയ്ക്ക് പശ്ചാത്തലമൊരുക്കുന്നു.
4. ഇപ്പോൾ സ്ഥാപിതമായ വികാരിയാത്തുകൾക്കുവേണ്ടി വിദേശികളും ലത്തീൻകാരുമായ വൈദികരെയാണ് വികാരി അപ്പസ്തോലിക്കമാരായി നിയമിച്ചിരിക്കുന്നതെങ്കിലും ആരാധനാ ക്രമസംബന്ധമായ കാര്യങ്ങളിൽ വേണ്ടത്ര സഹായകമാകാൻ വേണ്ടി തദനുസാരം വിപുലമായ അധികാരങ്ങളോടുകൂടി സീറോമലബാർ സഭാതനയരായ ഓരോ വികാരി ജനറാളന്മാരെയും നാല് ആലോചനാ സമിതിയംഗങ്ങളെയും നിയമിക്കുവാൻ കൽപ്പിക്കുന്നു (ലെയോ 13-ാമൻ മാർപാപ്പ തന്നെയാണ് Quae Rei Sacrae എന്ന തിരുവെഴുത്ത് വഴി പ്രസ്തുത രണ്ട് വികാരിയാത്തുകൾ മൂന്നായി പുനഃസംഘടിപ്പിച്ച് അവയ്ക്ക് സ്വദേശികളും സ്വന്തം സഭാംഗങ്ങളുമായ വികാരി അപ്പസ്തോലിക്കമാരെ നൽകിയത് എന്ന വസ്തുത ഇതോടൊപ്പം അറിഞ്ഞിരിക്കേണ്ടതാണ്).
5. സീറോമലബാർ സഭാവിശ്വാസികളുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ ചെലുത്തുകയാണിതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഈ തിരുവെഴുത്തിൻ്റെ ആരംഭത്തിലേ കൊടുത്തിട്ടുണ്ട് എന്നത് ശ്രദ്ധാർഹം തന്നെ
ചരിത്രത്തിൻ്റെ ഗതിവിഗതികൾ
രണ്ടാം സിംഹസ്രാബ്ദത്തിൻ്റെ ആരംഭത്തോടുകൂടി റോമിൻ്റെ കേന്ദ്രീകൃത സ്വഭാവം അടിക്കടി വർദ്ധിക്കുകയും അംഗ സംഖ്യയുടെ അടിസ്ഥാനത്തിൽ മാത്രം സഭയുടെ വളർച്ച വിലയിരുത്തുകയും യൂറോപ്യൻ സംസ്ക്കാരവും സമീപനങ്ങളും സാർവ്വത്രികമെന്ന വിധത്തിൽ കരുതുകയും ചെയ്തിരുന്ന പശ്ചാത്തലത്തിൽ വന്നുചേർന്ന പാളിച്ചകളെയും പരാജയങ്ങളെയും ആത്മാർത്ഥമായി വിലയിരുത്തി, അടിസ്ഥാനപരമായ സമീപനത്തിൽ സ്വീകരിക്കേണ്ട പുത്തൻ നിലപാടുകളുടെ സൂചനയാണിത് - സീറോ മലബാർ സഭ ഒരു വ്യക്തിസഭയാണെന്ന അംഗീകരിക്കൽ.
ഭാരതസഭാപശ്ചാത്തലം
തനതായ ശ്ലൈഹിക പാരമ്പര്യവും ആരാധനാക്രമവും ദൈവശാസ്ത്രവും ആദ്ധ്യാത്മിക ജീവിതശൈലിയും സഭാശിക്ഷണ ക്രമവുമുള്ള ഒരുവ്യക്തിസഭയാണ് സീറോമലബാർ സഭ എന്ന പേരിൽ അറിയപ്പെടുന്ന മാർത്തോമാ നസ്രാണി സഭ. ആദ്യനൂറ്റാണ്ടിൽത്തന്നെ മാർത്തോമാശ്ലീഹായാൽ സ്ഥാപിതമായ ഈ സഭാസമൂഹത്തിൻ്റെ സഭാ ജീവിതശൈലിയാണ് മാർത്തോമായുടെ മാർഗ്ഗം. മാർത്തോമാ ഭാരതത്തിൽ അറിയിച്ച ക്രിസ്തു മാർഗ്ഗമാണിത്. ഒരേ ശ്ലൈഹിക പൈതൃകം അവകാശപ്പെടുന്ന വ്യക്തിസഭയാണ് പേർഷ്യൻ സഭയും. പേർഷ്യായിലെ പൗരസ്ത്യസുറിയാനിസഭയുമായി ആരംഭിച്ച സമ്പർക്കം ക്രമേണ ആരാധനാക്രമം, ഹയരാർക്കി എന്നീ തലങ്ങളിലേക്ക് എത്തുകയും 16-ാം നൂറ്റാണ്ടുവരെ അഭേദ്യമായി നില നിൽക്കുകയും ചെയ്തു. പേർഷ്യയിൽ നിന്നു വന്ന മെത്രാപ്പോലിത്തമാരാണ് ഇവിടത്തെ സഭയ്ക്ക് ആധ്യാത്മിക നേതൃത്വം നൽകിയിരുന്നത്.
എന്നാൽ പോർച്ചുഗീസുകാരുടെ ആഗമനവും സമീപനങ്ങളും മൂലം ഈ ബന്ധത്തിൽ ഉലച്ചിൽതട്ടി. അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന മാർ അബ്രാഹമിൻ്റെ നിര്യാണത്തെത്തുടർന്നുള്ള (പോർച്ചുഗീസ്) അധികാരികളുടെ അനധികൃതമായ ഇടപെടൽ, ഉദയം പേരൂർ സൂനഹദോസ്, പോർച്ചുഗീസ് പദ്രോവോദോയുടെ മേൽക്കോയ്മ (Conquistada) എന്നിവ മാർ തോമാക്രിസ്ത്യാനികളുടെ ആരാധനക്രമം, സഭാഘടന, ഐക്യം എന്നിവയ്ക്ക് ആഘാതം ഏൽപ്പിച്ചു. മാർത്തോമാ ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയുടെ (Metropolitan and gate of all india) അധികാരവ്യാപ്തി ഭാരതം മുഴുവനിലുമായിരുന്നത് ഭാരതപുഴയ്ക്കും പമ്പാനദിയ്ക്കും മധ്യേയായി അവർ പരിമിതപ്പെടുത്തി. അതുപോലെ അർക്കദിയാക്കോൻറെ അധി കാരപദവിയെ അവഗണിച്ചു. ഇപ്രകാരം വിവിധ കാരണങ്ങൾ മൂലം കൂനൻ കുരിശു സത്യവും അനൈക്യവും സഭയിൽ ഉണ്ടായി.
പ്രൊപ്പഗാന്താ മുഖേന പരിഹാരത്തിനു വേണ്ടി പരിശ്രമിച്ചെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല. പദ്രൊവാദോ, പ്രൊപ്പഗാന്താ എന്നിവയിലൂടെയുള്ള ദ്വയഭരണ സമ്പ്രദായം ഗുണകരമായില്ലെന്ന് അനുഭവം സാക്ഷ്യപ്പെടുത്തി. മാർത്തോമാ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടിൽ സുറിയാനിക്കാരായ നാട്ടുമെത്രാന്മാരെ ലഭിക്കുകയെന്നതായിരുന്നു ഏകപരിഹാര മാർഗ്ഗം. ഇതിന് കർമ്മലീത്താക്കാരും മറ്റുവിദേശികളും അനുകൂലമായിരുന്നില്ല. റോമിലും പോർച്ചുഗലിലും ബാഗ്ദാദിലും നാട്ടുമെത്രാന്മാർക്കുവേണ്ടി നിർദ്ദേശങ്ങൾ നടത്തി. കർമ്മലീത്താക്കാരുടെ എതിർപ്പുമൂലം നാട്ടുമെത്രാന്മാരുടെ കാര്യം അനിശ്ചിതമായി നീണ്ടുപോയ സാഹചര്യം കേരളത്തിൽ റോക്കോസ്, മേലൂസ് എന്നീ ശീശ്മകൾക്ക് ഇടവരുത്തി. ഒന്നാം വത്തിക്കാൻ സൂനഹദോസിൻറെ അവസരത്തിൽ സീറോമലബാർ പ്രശ്നം അറിയാൻ ഇടയായ കർദ്ദിനാൾ ജൊവാക്കി പെച്ചിയാണ് 1878-ൽ ലെയോ 13-ാമൻ മാർപാപ്പയായത്.ഐക്യരൂപ്യമാണ് ഐക്യത്തിന് ആവശ്യമെന്നും യൂറോപ്യൻ ജീവിതശൈലിയും ലത്തീൻ ആരാധന ക്രമവും മാത്രമാണ് അംഗീകൃതമെന്നും കത്തോലിക്കാ സഭയിൽ ലത്തീൻ സഭാപാരമ്പര്യത്തിന് മാത്രമേ സാധ്യതയുള്ളൂവെന്നും ധരിച്ചവരായ മിഷനറിമാരുടെ തെറ്റായ സമീപനങ്ങൾ സാർവ്വത്രിക സഭയ്ക്ക് വരുത്തിവച്ച വിനകൾക്ക് സീറോമലബാർ സഭയുടെ ദീർഘകാല ചരിത്രം സാക്ഷിയാണല്ലോ. ഭിന്നതകൾക്കും ശീശ്മകൾക്കുപോലും ഇടവരുത്തിയ മൂന്നു നൂറ്റാണ്ടു കാലത്തെ പദ്രൊവാദോ, പ്രൊപ്പഗാന്താ ഭരണത്തിൻറെ തിക്താനുഭവങ്ങൾക്കെതിരെ സഭയുടെ ആധികാരിക നിലപാട് വ്യക്തമാക്കുകയായിരുന്നു മാർപാപ്പ. രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ സഭാപരമായ ഉൾക്കാഴ്ചയുടെ മുന്നോടിയായിട്ടാണ് ലെയോ 13-ാമൻ മാർപാപ്പയുടെ നടപടികളെയും മനോഭാവങ്ങളെയും സീറോമലബാർ സഭയ്ക്കായുള്ള അപ്പസ്തോലിക വികാരിയാത്തുകളുടെ സ്ഥാപനത്തെയും പരിഗണിക്കേണ്ടത്. തുടർന്ന് കാലകാലങ്ങളിൽ സീറോമലബാർ സഭയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ള മാർപാപ്പാമാരുടെ നിർണ്ണായക ഇടപെടലുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. വിവിധ വ്യക്തിസഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാസഭ.
ഉപസംഹാരം
ലെയോ 13-ാമൻ മാർപാപ്പയുടെ Quad iam pridem എന്ന തിരുവെഴുത്തിനെ സമഗ്രമായി അപഗ്രഥിക്കുമ്പോൾ നമുക്ക് വ്യക്തമാകുന്നത്, മാർത്തോമാ ക്രിസ്ത്യാനികൾക്ക് (സീറോമലബാർസഭ) വേണ്ടി രണ്ടു അപ്പസ്തോലിക വികാരിയേത്തുകൾ തൃശ്ശൂർ, കോട്ടയം എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടി ഒറ്റപ്പെട്ട സംഭവമായി പരിമിതപ്പെടുത്തൽ സാധ്യമല്ല. അതിലുപരി സഭാത്മക വീക്ഷണം ഉൾക്കൊള്ളുന്ന കാര്യമായി അതിനെ വിലയിരുത്തണം. സീറോമലബാർ സഭയെ ഒരു വ്യക്തി സഭയായി അംഗീകരിക്കാനോ അപ്രകാരം സമ്പർക്കത്തിലേർപ്പെടാനോ തയ്യാറാകാതിരുന്ന പോർച്ചുഗീസു പാദ്രൊവാദോയുടെയും പ്രൊപ്പഗന്തയുടെ കീഴിലുള്ള കർമ്മലീത്ത മിഷനറിമാരുടെയും മനോഭാവത്തെ തിരുത്തിക്കുറിക്കുന്ന വീക്ഷണമാണ് ഭാഗ്യസ്മരണാർഹനായ ലെയോ പതിമൂന്നാമൻ മാർപാപ്പ പുലർത്തിയത്. സീറോമലബാർ സഭയുടെ അപ്രതീക്ഷിതമായ വളർച്ചയ്ക്ക് കളമൊരുക്കാനാണ് മേൽപറഞ്ഞവരുടെ അധികാര പരിധിയിൽ നിന്ന് സീറോമലബാർ സഭയെ മോചിപ്പിച്ചത്. തത്ഫലമായി ക്രമബദ്ധമായ വളർച്ച നേടുന്നതിനും 1992ൽ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ പദവിയിൽ എത്തിച്ചേരുന്നതിനും ഇടയാക്കി. ദ്വയഭരണത്തിൽ നിന്ന് സ്വയം ഭരണത്തിലേക്കുള്ള വിമോചനത്തിൻ്റെ പാത തുറക്കുന്നതിൽ വഴിത്തിരിവായിരുന്നു ലെയോ 13-ാമൻ മാർപാപ്പയുടെ തിരുവെഴുത്ത്.
കാരുണികൻ മാഗസിൻ്റെ 2012 മാർച്ച് ലക്കത്തിൽ നിന്നും
Dr Antony Manjaly Church History Church History of Kerala Quad iam Pridem Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206