x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

യാക്കോബ് 1:26-27, വിശ്വാസജീവിതം

Authored by : Dr. Andrews Mekattukunnel On 02-Feb-2021

യാക്കോബ് 1:26-27, വിശ്വാസജീവിതം

എന്താണു യഥാര്‍ത്ഥ ദൈവഭക്തി അഥവാ വിശ്വാസജീവിതം എന്നു നിര്‍വചിക്കുകയാണ് ശ്ലീഹാ ഈ വാക്യങ്ങളിലൂടെ. അതു ദൈവത്തോടു മാത്രമുള്ള ഒരു ബന്ധമല്ലെന്നും മറ്റു സഹോദരരോടുള്ള ബന്ധത്തിലാണ് അതിന്‍റെ ആത്മാര്‍ത്ഥ പ്രകടമാകേണ്ടതെന്നും വി. യാക്കോബ് പഠിപ്പിക്കുന്നു. വിശ്വാസജീവിതം ഒരേസമയം ദൈവശുശ്രൂഷയും സഹോദരശുശ്രൂഷയുമാണ്. ദൈവം പരമപരിശുദ്ധനായതുകൊണ്ട് അവിടുത്തെ ശുശ്രൂഷിക്കുന്നവരും പരിശുദ്ധരായിരിക്കണമെന്നതു പഴയനിയമകാലം മുതലേയുള്ള നിബന്ധനയാണല്ലോ (ലേവ്യര്‍ 19:1-2). നമ്മുടെ ദൈവശുശ്രൂഷ ദൈവതിരുമുമ്പില്‍ സ്വീകാര്യമാകണമെങ്കില്‍ അതു പരിശുദ്ധവും നിര്‍മ്മലവുമായിരിക്കണം എന്നു സാരം.

ദൈവഭക്തിയിലുള്ള ആത്മാര്‍ത്ഥത തിരിച്ചറിയാനുള്ള പ്രഥമ മാനദണ്ഡം നാവിന്‍റെ നിയന്ത്രണമാണ്. നാവിനെ നിയന്ത്രിക്കാത്തവന്‍ ഹൃദയത്തെ വഞ്ചിക്കുന്നു എന്നാണു ശ്ലീഹാ പറയുന്നത്. സഹോദരനെക്കുറിച്ചു നല്ലതു പറയുന്നതിലും വേദനിപ്പിക്കുന്നതു പറയാതിരിക്കുന്നതിലുമാണ് നാവിന്‍റെ ശരിയായ വിനിയോഗം. കേള്‍ക്കാന്‍ തിടുക്കമുള്ളവരും സംസാരിക്കാനും കോപിക്കാനും വിളംബമുള്ളവരും ആയിരിക്കണമെന്ന് (യാക്കോ 1:10) ഉപദേശിക്കുമ്പോഴും ഉദ്ദേശിക്കുന്നതിതു തന്നെയാണ്. ദൈവത്തെ സ്തുതിക്കാനായി നാവു പയോഗിക്കുന്നതു ശരിയായ വിനിയോഗത്തില്‍പ്പെടും. ആ ദൈവസ്തുതി ആത്മാര്‍ത്ഥമാകുന്നത് സഹോദരനോടും സഹോദരനെക്കുറിച്ചും നല്ലതു പറയുകകൂടി ചെയ്യുമ്പോഴാണ് (യാക്കോ 3:9-10). സഹോദര ബന്ധത്തില്‍ സ്നേഹം പ്രതിഫലിക്കുന്നില്ലെങ്കില്‍ ദൈവസ്തുതി ആത്മാര്‍ത്ഥമല്ലെന്നു വ്യക്തം. മൂന്നാമദ്ധ്യായത്തിന്‍റെ ആദ്യഭാഗം മൂഴുവന്‍ നാവിന്‍റെ ശരിയായ വിനിയോഗത്തെക്കുറിച്ചുള്ള പ്രതിപാദ്യമാണ്.

ദുരിതമനുഭവിക്കുന്ന അനാഥരെയും വിധവകളെയും സന്ദര്‍ശിച്ചു സഹായിക്കുക എന്നതാണു ദൈവപ്രീതിയ്ക്കുള്ള മറ്റൊരു പ്രധാന മാര്‍ഗം. മിക്കാപ്രവാചകന്‍റെ ചിന്താശൈലി തന്നെയാണു യാക്കോബ് ശ്ലീഹായും പിന്തുടരുന്നത്. കര്‍ത്താവിന്‍റെ മുമ്പില്‍ ഞാന്‍ എന്തു കാഴ്ചയാണു കൊണ്ടുവരേണ്ടത്?... മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്നു നിനക്കു കാണിച്ചു തന്നിട്ടുണ്ട്. നീതി പ്രവര്‍ത്തിക്കുക, കരുണ കാണിക്കുക, നിന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്‍ത്താവ് നിന്നില്‍ നിന്ന് ആവശ്യപ്പെടുന്നത്? (മിക്കാ 6:6-8). ദൈവത്തിനിഷ്ടപ്പെട്ട കാഴ്ചയും ആരാധ നയും നീതിയും കരുണയും നിറഞ്ഞ ജീവിതമാണ്. ഏശയ്യാ പ്രവാചകനിലൂടെയും ദൈവം അരുളിച്ചെയ്യുന്നതിതു തന്നെയാണ്: "നന്മ പ്രവര്‍ത്തിക്കുവാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍. അനാഥരോടു നീതി ചെയ്യുവിന്‍. വിധവകള്‍ക്കുവേണ്ടി വാദിക്കുവിന്" (ഏശ 1:10-17). അനാഥരോടും വിധവകളോടും കരുണ കാണിക്കാത്ത, അവര്‍ക്കു നീതി നിഷേധിച്ചുകൊണ്ടുള്ള നിയമാനുഷ്ഠാനത്തിനോ ബലിയര്‍പ്പണത്തിനോ ദൈവത്തെ പ്രീതിപ്പെടുത്താനാവില്ല. സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടിരിക്കുന്നവരോടും ചൂഷണവിധേയരാകുന്നവരോടും പ്രദര്‍ശിപ്പിക്കുന്ന അനുകമ്പയ്ക്കനുസൃതമായേ നമുക്കു ദൈവത്തെ പ്രസാദിപ്പിക്കാനാവൂ. അവരുടെ ഞെരുക്കകാലങ്ങളില്‍ അവരെ സഹായിക്കുന്നതിലൂടെ ദൈവശുശ്രൂഷ തന്നെയാണു നമ്മള്‍ ചെയ്യുന്നത്.

ഹെര്‍മാസിന്‍റെ ഇടയനും സമാനമായ ഉപദേശം നല്കാനുണ്ട്: "നിന്‍റെ കഴിവനുസരിച്ച് വയലുകള്‍ക്കു പകരം പ്രയാസത്തില്‍ കഴിയുന്ന ആളുകളെ വാങ്ങുക. വിധവകളെയും അനാഥരെയും സംരക്ഷിക്കുക. അവരെ അവഗണിക്കരുത്. ദൈവത്തില്‍നിന്നു നിനക്കു ലഭിച്ച സമ്പാദ്യവും നേട്ടവുമെല്ലാം ഇത്തരം വയലുകള്‍ക്കും ഭവനങ്ങള്‍ക്കുമായി ചെലവഴിക്കുക. യജമാനന്‍ നിന്നെ ധനം എല്പിച്ചത് തനിക്കുവേണ്ടി ഈ ശുശ്രൂഷ നിര്‍വഹിക്കാനാണ്. ഇത്തരം നിലങ്ങളും സമ്പാദ്യങ്ങളും ഭവനങ്ങളും വാങ്ങുന്നതാണു മെച്ചം. കാരണം, നിന്‍റെ നഗരത്തില്‍ നീ ചെന്നെത്തുമ്പോള്‍, അവ നീ അവിടെ കാണും" (ഹെര്‍മാസിന്‍റെ ഇടയന്‍, ഒന്നാം ഉപമ, 8-9). വിശ്വാസി അവശ്യാവശ്യം അനുവര്‍ത്തിക്കേണ്ട സത്കൃത്യങ്ങളെക്കുറിച്ചും ഇടയന്‍ വിവരിക്കുന്നുണ്ട്: "വിധവകളെ സംരക്ഷിക്കുക, അനാഥരെയും ദരിദ്രരെയും സന്ദര്‍ശിക്കുക, ദൈവദാസരുടെ പ്രയാസങ്ങളില്‍ അവരെ സഹായിക്കുക..." (ഹെര്‍മാസിന്‍റെ ഇടയന്‍, എട്ടാം കല്പന, 10). യാക്കോബ് ശ്ലീഹാ മാത്രമല്ല, ആദിമസഭ മുഴുവനും അനാഥര്‍ക്കും വിധവകള്‍ക്കുമുള്ള ശുശ്രൂഷയെ ദൈവശുശ്രൂഷയായി പരിഗണിച്ചിരുന്നു, അതനുസരിച്ചു പ്രവര്‍ത്തിച്ചി രുന്നു എന്നു വ്യക്തം.

James 1: 26-27 Life of faith catholic malayalam Dr. Andrews Mekattukunnel Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message