x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

ബൈബിള്‍ വ്യാഖ്യാന ചരിത്രം

Authored by : Rev. Dr. Joseph Pamplany On 23-May-2023

ബൈബിള്‍ വ്യാഖ്യാനം ആരംഭിക്കുന്നത് ബൈബിളില്‍തന്നെയാണ്. ചില വചനഭാഗങ്ങള്‍ക്ക് ബൈബിളില്‍തന്നെ വ്യാഖ്യാനം കണ്ടെത്താനാകും. ഇതിന് ഏറ്റവും സ്പഷ്ടമായ ഉദാഹരണം നിയമാവര്‍ത്തന പുസ്തകത്തിലെ 12 മുതല്‍ 26 വരെ അധ്യായങ്ങളാണ്. പുറപ്പാടു പുസ്തകത്തിലെ വിശുദ്ധ നിയമസംഹിതയുടെ (പുറ 20:22-23:3) വ്യാഖ്യാനമാണ് നിയമാവര്‍ത്തന ഗ്രന്ഥകാരന്‍ നല്‍കുന്നത്. മരുഭൂമി യാത്രയുടെ പശ്ചാത്തലത്തില്‍ നല്‍കപ്പെട്ട പുറപ്പാടു പുസ്തകത്തിലെ നിയമസംഹിതയെ നിയമാവര്‍ത്തന ദൈവശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുകയാണിവിടെ.

പ്രഭാഷകന്‍ 3-ാം അധ്യായം നാലാം പ്രമാണത്തിന്‍റെ വ്യാഖ്യാനവും 15-ാം അധ്യായം ഉല്‍പത്തി 3-ാം അധ്യായത്തിന്‍റെ വ്യാഖ്യാനവുമാണ്. ഉല്‍പത്തി 1-ാം അധ്യായത്തിലെ സൃഷ്ടിവിവരണത്തിന്‍റെ വ്യാഖ്യാനമാണ് പ്രഭാ 17:1-12 ല്‍ കാണുന്നത്. പുറപ്പാടു സംഭവത്തിന്‍റെ വ്യാഖ്യാനം ഏശയ്യ 40:1-20 ലും 78, 105 സങ്കീര്‍ത്തനങ്ങളിലും കണ്ടെത്താനാവും. ബൈബിളില്‍ തന്നെയുള്ള ഈ ബൈബിള്‍ വ്യാഖ്യാനങ്ങളില്‍ യഥാര്‍ത്ഥ ബൈബിള്‍ ഭാഗത്തിന്‍റെ അര്‍ത്ഥവ്യാഖ്യാനത്തോടൊപ്പം പ്രസ്തുത ആഖ്യാനത്തിന്‍റെ കാലിക പ്രസക്തികൂടി എടുത്തു പറയുന്നുണ്ട്. പില്‍ക്കാല ബൈബിള്‍ വ്യാഖ്യാനങ്ങള്‍ക്കെല്ലാം മാനദണ്ഡമായ രണ്ടു വസ്തുതകളാണ് ഇവിടെ സ്പഷ്ടമാക്കുന്നത്. ഒന്നാമതായി, വ്യാഖ്യാനവിധേയമാകുന്ന ഭാഗം രചിക്കുമ്പോള്‍ വി. ഗ്രന്ഥകര്‍ത്താവ് ലക്ഷ്യമാക്കിയ അര്‍ത്ഥമെന്ത്? രണ്ടാമതായി, പുരാതനമായ ഒരു ആഖ്യാനത്തിലൂടെ കാലാതിവര്‍ത്തിയായി കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശമെന്ത്?

റബ്ബിമാരുടെ ബൈബിള്‍ വ്യാഖ്യാനം

പഴയനിയമത്തിന്‍റെ ഔദ്യോഗിക വ്യാഖ്യാതാക്കളായ വി.ഗ്രന്ഥ പണ്ഡിതരെയാണ് റബ്ബി എന്ന സംജ്ഞയിലൂടെ വിശേഷിപ്പിക്കുന്നത്. വി.ഗ്രന്ഥഭാഗങ്ങളെ കാലോചിതമായും ജീവിതഗന്ധിയായും അവതരിപ്പിക്കുന്ന റബ്ബിമാരുടെ ആഖ്യാന ശൈലി ഹീബ്രുവില്‍ "ദാറാഷ്" എന്നാണ് അറിയപ്പെട്ടിരുന്നത്. വി.ഗ്രന്ഥഭാഗങ്ങള്‍, വിശിഷ്യാ, നിയമഗ്രന്ഥങ്ങള്‍ കാലോചിതമായി വ്യാഖ്യാനിക്കാന്‍ അധികാരമുള്ള പണ്ഡിതരെ "സൊഫേറിം" (soferim) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നിയമജ്ഞര്‍ (scribes) എന്ന അര്‍ത്ഥത്തിലാണ് ഈ പദം പി.ഒ.സി. ബൈബിള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത് (മത്താ 23;13:52) മൂന്നുതരം വ്യാഖ്യാനശൈലികള്‍ റബ്ബിമാരുടേതായി അറിയപ്പെട്ടിരുന്നു.

  1. താര്‍ഗും

ഹീബ്രു ബൈബിളിന്‍റെ അരമായ ഭാഷയിലേക്കുള്ള വിവര്‍ത്തനമാണ് താര്‍ഗും എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവ കേവലം വിവര്‍ത്തനം മാത്രമായിരുന്നില്ല. വിവര്‍ത്തനത്തോടൊപ്പം വ്യാഖ്യാനം കൂടി താര്‍ഗുമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ദാനിയേല്‍, എസ്രാ, നെഹെമിയ എന്നീ പുസ്തകങ്ങള്‍ ഒഴികെ മറ്റെല്ലാ കാനോനിക ഗ്രന്ഥങ്ങള്‍ക്കും താര്‍ഗുമുകള്‍ വിരചിതമായിട്ടുണ്ട്. പല പുസ്തകങ്ങള്‍ക്കും ഒന്നിലേറെ താര്‍ഗുമുകള്‍ ഉണ്ട്. ഭാഷാശൈലിയുടെ പ്രത്യേകതയനുസരിച്ച് മൂന്നുതരം താര്‍ഗുമുകളുണ്ട്.

  1. ഓങ്കലോസിന്‍റെ താര്‍ഗും-പഞ്ചഗ്രന്ഥിയുടെ വ്യാഖ്യാനപരമായ വിവര്‍ത്തനമാണ് ഓങ്കലോസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഗമാലിയേല്‍ റബ്ബിയുടെ സമകാലികനായിരുന്നു ഓങ്കലോസ്.
  2. ജോനാഥന്‍റെ താര്‍ഗും - ബൈബിളിലെ പ്രവചനഗ്രന്ഥങ്ങളുടെ താര്‍ഗുമാണ് ജോനാഥന്‍ബെന്‍ ഉസിയേല്‍ രചിച്ചത്. പ്രമുഖനായ റബ്ബി ഹില്ലേലിന്‍റെ ശിഷ്യനായിരുന്നു ജോനാഥന്‍. താര്‍ഗും ഓങ്കലോസും താര്‍ഗും ജോനാഥനും ബാബിലോണിയന്‍ താല്‍മൂദിന്‍റെ ഭാഗമാണ്. ഇവ രണ്ടും പൗരസ്ത്യ അരമായ ഭാഷയിലാണ് രചിക്കപ്പെട്ടത്.
  3. വിജ്ഞാനഗ്രന്ഥങ്ങളെക്കുറിച്ചുള്ള താര്‍ഗും - ഇവ പാശ്ചാത്യ അരമായ (പലസ്തീനിയന്‍) ഭാഷയില്‍ രചിക്കപ്പെട്ടതാണ്.
  4. താര്‍ഗും യറുസലാമി, താര്‍ഗും നെയോഫിതി എന്നിവയും നിയമഗ്രന്ഥത്തെക്കുറിച്ചുള്ള വ്യാഖ്യാനമാണ്. എന്നാല്‍ ഇവ പാശ്ചാത്യ അരമായ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്.

താര്‍ഗുമിലെ ബൈബിള്‍ വിവര്‍ത്തനം ബൈബിള്‍ വാക്യങ്ങളുടെ പദാനുപദ തര്‍ജ്ജമയല്ലെന്ന് ഇതിനോടകം നാം കണ്ടു കഴിഞ്ഞു. താഴെ കൊടുത്തിരിക്കുന്ന ഉദാഹരണത്തില്‍നിന്നും ഇതു വ്യക്തമാണ്.

ഉല്‍പ 1:1-2 (പി.ഒ.സി. ബൈബിള്‍)

"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴങ്ങള്‍ക്കു മീതേ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്‍റെ ചൈതന്യം വെള്ളത്തിനു മീതേ ചലിച്ചുകൊണ്ടിരുന്നു".

ഉല്‍പ 1:1-2 (താര്‍ഗും ഓങ്കലോസ്)

"ആദിയില്‍ കര്‍ത്താവു തന്‍റെ വചനത്തിന്‍റെ ശക്തിയാല്‍ ആകാശവും ഭൂമിയും സൃഷ്ടിച്ച് അവയെ പൂര്‍ത്തിയാക്കി. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ഭൂമിയില്‍ മനുഷ്യരോ മൃഗങ്ങളോ പക്ഷികളോ ചെടികളോ വൃക്ഷങ്ങളോ ഉണ്ടായിരുന്നില്ല. ആഴങ്ങള്‍ക്കു മീതെ അന്ധകാരം നിറഞ്ഞിരുന്നു. ദൈവതിരുമുമ്പിലെ കരുണയുടെ ആത്മാവ് ആഴങ്ങള്‍ക്കു മീതേ ചലിച്ചുകൊണ്ടിരുന്നു".

  1. മിദ്രാഷ്

പ്രധാനമായും പ്രസംഗരൂപത്തിലുള്ള ബൈബിള്‍ വ്യാഖ്യാനമാണ് മിദ്രാഷ് എന്ന പേരില്‍ അറിയപ്പെടുന്നത്. "അന്വേഷിക്കുക" എന്നര്‍ത്ഥമുള്ള "ദാറാഷ്" (darash) എന്ന പദത്തില്‍ നിന്നാണ് മിദ്രാഷ് എന്ന പദം രൂപംകൊണ്ടത്. ദൈവവചനത്തിന്‍റെ ആഴങ്ങളിലേക്കുള്ള അന്വേഷണമാണ് മിദ്രാഷിലൂടെ ലക്ഷ്യമാക്കുന്നത് എന്നു സാരം. മിദ്രാഷ് എന്ന പദം നാല് അര്‍ത്ഥത്തില്‍ യഹൂദര്‍ ഉപയോഗിച്ചിരുന്നു.

  1. ബൈബിളിലെ ഒരു പുസ്തകത്തെ പൂര്‍ണ്ണമായോ ഭാഗികമായോ സ്വതന്ത്രമായി വ്യാഖ്യാനിക്കുന്ന സാഹിത്യരൂപം (ഉദാ:പുറപ്പാടു പുസ്തകത്തെക്കുറിച്ചുള്ള മിദ്രാഷ്).
  2. ബൈബിളിലെ സുപ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തെ ആധാരമാക്കി രചിക്കുന്ന വ്യാഖ്യാനരൂപങ്ങള്‍ (ഉദാ:തോബിത്ത്, യൂദിത്ത്, എസ്തേര്‍, ജോബ് എന്നിവരെക്കുറിച്ചുള്ള മിദ്രാഷുകള്‍).
  3. ബൈബിളിലെ വിവിധ പുസ്തകങ്ങളെക്കുറിച്ചുള്ള വിശദീകരണക്കുറിപ്പുകള്‍, പ്രബോധനക്കുറിപ്പുകള്‍ എന്നിവയെ പൊതുവായി മിദ്രാഷ് എന്നു പറയാറുണ്ട്.
  4. യഹൂദരുടെ ബൈബിള്‍ വ്യാഖ്യാന രീതി (Jewish Exegesis) തന്നെ മിദ്രാഷ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ചുരുക്കത്തില്‍ യഹൂദ ബൈബിള്‍ വ്യാഖ്യാനങ്ങളെയും വ്യാഖ്യാനതത്വങ്ങളെയും വ്യാഖ്യാനരീതികളെയും പൊതുവായി മിദ്രാഷ് എന്ന പേരിലാണ് യഹൂദര്‍ വിളിച്ചിരുന്നത്.

മിദ്രാഷിനെ പൊതുവായി രണ്ടു വിഭാഗങ്ങളായി തിരിക്കാറുണ്ട്. നിയമവ്യാഖ്യാനം (ഹാലാക്കാഹ്), ധാര്‍മ്മിക വ്യാഖ്യാനം (ഹഗ്ഗാദാഹ്). നിയമഗ്രന്ഥങ്ങളെ ആധാരമാക്കിയുള്ള പെരുമാറ്റചട്ടങ്ങളും ആരാധനാ നിയമങ്ങളും, ശുദ്ധി-അശുദ്ധിയെ സംബന്ധിക്കുന്ന നിയമങ്ങള്‍ എന്നിവയുടെ സമഗ്രമായ വ്യാഖ്യാനത്തെയാണ് "ഹാലാക്കാഹ്" എന്നു വിളിക്കുന്നത്. "ഹാലാക്" എന്ന ഹീബ്രു പദത്തിന് "നടക്കുക" എന്ന അര്‍ത്ഥമാണുള്ളത്. ദൈവഹിതത്തിനനുസരിച്ചു നടക്കാനുള്ള, ജീവിക്കാനുള്ള നിയമങ്ങളാണ് ഹാലാക്കായില്‍ ആഖ്യാനം ചെയ്യുന്നത്.

 ഹഗ്ഗാദാ എന്ന പദം "നഗദ്" എന്ന ഹീബ്രുപദത്തില്‍നിന്നാണ് ഉല്‍ഭവിച്ചത് (പ്രഘോഷിക്കുക, പറയുക, സാക്ഷ്യപ്പെടുത്തുക, അറിയിക്കുക എന്നൊക്കെയാണ് നഗദ് എന്ന പദത്തിന്‍റെ അര്‍ത്ഥം). പഴയനിയമത്തിലെ തോറാ ഒഴിച്ചുള്ള പ്രവാചകഗ്രന്ഥങ്ങളും വിജ്ഞാനഗ്രന്ഥങ്ങളുമാണ് ഹഗ്ഗാദായില്‍ ആഖ്യാനം ചെയ്യുന്നത്. ഈ ആഖ്യാനത്തിന്‍റെ ആത്യന്തിക ലക്ഷ്യമാകട്ടെ ധാര്‍മ്മികതയെക്കുറിച്ചുള്ള ശരിയായ ദിശാബോധം നല്‍കുക എന്നതാണ്.

പുതിയനിയമത്തിലും മിദ്രാഷ് ശൈലിയിലുള്ള വ്യാഖ്യാനങ്ങള്‍ കണ്ടെത്താനാവും. ഹെബ്രായര്‍ക്കുള്ള ലേഖനം മിദ്രാഷ് ശൈലിയിലുള്ള വ്യാഖ്യാനമാണ്. യേശു മോശയേക്കാള്‍ വലിയവനാണെന്നും (ഹെബ്രാ 4), യേശു ശ്രേഷ്ഠനായ മഹാപുരോഹിതനാണെന്നും (ഹെബ്രാ 4-8), സ്വര്‍ഗ്ഗീയവും ഭൗമീകവുമായ ബലികളുണ്ടെന്നും (ഹെബ്രാ 9), യഹൂദനിയമം കേവലം പ്രതീകാത്മകം മാത്രമാണെന്നും (ഹെബ്രാ 10:1) വ്യാഖ്യാനിക്കുന്ന ലേഖനകര്‍ത്താവിന്‍റെ ആഖ്യാനശൈലി മിദ്രാഷ് ആഖ്യാനശൈലിക്ക് ഉത്തമ ഉദാഹരണമാണ്.

  1. പെഷാറിം (Pesharim വ്യാഖ്യാനങ്ങള്‍ )

ഖുംറാന്‍ സമൂഹത്തില്‍ നിലവിലിരുന്ന ബൈബിള്‍ വ്യാഖ്യാനരീതിയാണിത്. വി. ഗ്രന്ഥപുസ്തകങ്ങളുടെ പദാനുപദ വ്യാഖ്യാനമാണ് ഈ വ്യാഖ്യാന ശൈലിയുടെ സവിശേഷത. വ്യാഖ്യാനങ്ങള്‍ പലപ്പോഴും പ്രതീകാത്മകമാണ്. "പെഷാറിം" എന്ന ഹീബ്രു വാക്കിന് വ്യാഖ്യാനങ്ങള്‍, വിശദീകരണങ്ങള്‍ എന്നൊക്കെയാണ് അര്‍ത്ഥം. ബൈബിളില്‍ ഒരു തവണ മാത്രമേ ഈ പദം ഉപയോഗിച്ചിട്ടുള്ളൂ (പ്രഭാ 8:1). ഖുംറാന്‍ ചുരുളുകള്‍ കണ്ടെത്തുന്നതുവരെ (1947) ഈ യഹൂദ വ്യാഖ്യാന ശൈലിയെക്കുറിച്ച് നമുക്ക് അറിവുണ്ടായിരുന്നില്ല. വി. ഗ്രന്ഥത്തിലെ വിവരണങ്ങളുടെ ആനുകാലിക പ്രസക്തിയും അവയുടെ പൂര്‍ത്തീകരണവുമാണ് ഈ വ്യാഖ്യാനശൈലിയുടെ ഇതിവൃത്തം.

പെഷാര്‍ (പെഷാറീം എന്നത് ബഹുവചനരൂപമാണ്) എന്ന പദം നാല് അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്.

  1. ഖുംറാന്‍ സമൂഹത്തിന്‍റെ ബൈബിള്‍ വ്യാഖ്യാനശൈലി.
  2. ഖുംറാന്‍ സമൂഹം രചിച്ചിട്ടുള്ള ബൈബിള്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ (ഉദാ: ഏശയ്യായുടെ പുസ്തകത്തിന്‍റെ പെഷേര്‍).
  3. പദാനുപദം വ്യാഖ്യാനിക്കുന്ന ബൈബിള്‍ വിശദീകരണശൈലി എന്ന പൊതുഅര്‍ത്ഥത്തില്‍ ഖുംറാന്‍ സമൂഹവുമായി ബന്ധപ്പെടുത്താതെയും ഈ പദം ഉപയോഗിക്കാറുണ്ട്.
  4. പദാനുപദം വി.ഗ്രന്ഥത്തെ പ്രതീകാത്മകമായി വ്യാഖ്യാനിക്കുന്ന സാഹിത്യരീതിയും (literary genere) ഇതേ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്.

പുതിയനിയമവും പഴയനിയമവ്യാഖ്യാനവും

ക്രിസ്തീയ വീക്ഷണത്തില്‍ ചിന്തിക്കുമ്പോള്‍ പഴയനിയമത്തിന്‍റെ യഥാര്‍ത്ഥവും പൂര്‍ണ്ണവുമായ വ്യാഖ്യാനം പുതിയനിയമമാണ്. പഴയനിയമത്തിലെ വിവരണങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥം പുതിയനിയമത്തിലെ യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തിലേ മനസ്സിലാക്കാനാവൂ. ദൈവത്തെ ആരും കണ്ടിട്ടില്ലാത്തതിനാല്‍ (യോഹ 1:18) ദൈവത്തെ കണ്ടവനും ദൈവവുമായി സത്തയില്‍ ഏകനുമായ യേശുവാണ് ദൈവിക രഹസ്യങ്ങളുടെ ഏറ്റവും ആധികാരികമായ വ്യാഖ്യാതാവ്. "മോശ മുതല്‍ സകല പ്രവാചകന്മാരും തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍" യേശു എമ്മാവൂസ് യാത്രയില്‍ ശിഷ്യന്മാര്‍ക്കു വ്യാഖ്യാനിച്ചു കൊടുത്തതായി സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (ലൂക്കാ 24:27). യേശു പഴയനിയമ വചനത്തിന്‍റെ കേവലം വ്യാഖ്യാതാവു മാത്രമല്ല; കാരണം, പഴയനിയമം തന്നെക്കുറിച്ചാണു പറയുന്നത് എന്നതിനാല്‍ പഴയനിയമവചനങ്ങളുടെ ആഴമേറിയ അര്‍ത്ഥതലങ്ങള്‍ വെളിപ്പെടുത്താന്‍ അവിടുത്തേക്ക് കഴിഞ്ഞു (യോഹ 5:39,46). പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണ് ക്രിസ്തു (യോഹ 19:28-30). യേശുവിന്‍റെ പ്രബോധനങ്ങളുടെ ആധികാരികതയ്ക്കും (മര്‍ക്കോ 1:22) നവീനതയ്ക്കും (മര്‍ക്കോ 1:27) കാരണം അവിടുന്ന് പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണ് എന്ന സത്യമാണ്.

സമകാലീന യഹൂദസമൂഹത്തിന്‍റെ വ്യാഖ്യാനശൈലികളാണ് യേശുവും ഉപയോഗിച്ചിരുന്നത്. വിവാഹമോചനത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ ഉല്‍പ 2:24 ന്‍റെ ഹാലാക്കാഹ് വ്യാഖ്യാനശൈലിയാണ് യേശു അവലംബിക്കുന്നത് (മത്താ 19:6). പുനരുത്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കത്തിനു പരിഹാരം നിര്‍ദ്ദേശിക്കുമ്പോള്‍ പുറ 3:6 ന്‍റെ ഹഗ്ഗാദാ ആഖ്യാനമാണ് അവലംബമാക്കുന്നത്. റബ്ബിമാര്‍ ഉപയോഗിക്കുന്ന വാദപ്രതിവാദശൈലിയും യേശു വചനവ്യാഖ്യാനത്തിന് ഉപയോഗിച്ചിരുന്നു (ഉദാ: യോഹ 10:34-36).

ആദിമസഭയുടെ വ്യാഖ്യാനരീതികള്‍

പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണം ക്രിസ്തു ആയതിനാല്‍ പുതിയനിയമം പഴയനിയമത്തിന്‍റെ തുടര്‍ച്ചയാണെന്ന് ആദിമസഭ കരുതി. യഹൂദമതവും ക്രിസ്തുമതവും തമ്മിലുള്ള ഭിന്നത രൂക്ഷമായപ്പോഴും യഹൂദരുടെ സിനഗോഗുകളില്‍നിന്ന് ക്രൈസ്തവര്‍ പുറത്താക്കപ്പെട്ടശേഷവും യഹൂദരുടെ മതഗ്രന്ഥങ്ങളായ പഴയനിയമം ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായി തുടരാന്‍ കാരണമിതാണ്.

ആദിമസഭയുടെ വ്യാഖ്യാനശൈലി മാനുഷികതയുടെ ത്രിവിധമാനങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു. വചനത്തിന്‍റെ പ്രത്യക്ഷവും വാച്യവുമായ അര്‍ത്ഥം കണ്ടെത്തുക എന്നതായിരുന്നു ആദ്യപടി (literal sense). കാണുക, കേള്‍ക്കുക തുടങ്ങിയ പഞ്ചേന്ദ്രിയ മാധ്യമങ്ങളിലൂടെയാണ് വാച്യാര്‍ത്ഥം ഗ്രഹിക്കുന്നത്. കേട്ടവയെ യുക്തിവിചാരത്തിനു വിധേയമാക്കി അവയുടെ പ്രായോഗിക അര്‍ത്ഥം ഗ്രഹിക്കുന്ന ധാര്‍മ്മികതലമാണ് (Moral Sense) രണ്ടാമത്തേത്. ഈ തലത്തില്‍ ബൗദ്ധിക വിചിന്തനമാണ് വ്യാഖ്യാനത്തിന്‍റെ മുഖ്യപ്രേരകം. മൂന്നാമത്തെ തലം ആത്മീയതലമാണ് (spiritual sense). കേട്ടതും ചിന്തിച്ചതുമായ വചനങ്ങളിലെ ആധ്യാത്മിക-അര്‍ത്ഥതലങ്ങള്‍ ഗ്രഹിക്കുക എന്നതാണ് ഈ തലത്തിന്‍റെ ലക്ഷ്യം. ഇത് പൂര്‍ണ്ണമായും മാനുഷികമായ പ്രവൃത്തിയല്ല. വചനത്തിന്‍റെ ആധ്യാത്മിക തലം പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ ദൈവാത്മാവിന്‍റെ പ്രചോദനം ആവശ്യമാണ്. വചനവ്യാഖ്യാനം അതിന്‍റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ദൈവനിവേശിതമാണെന്നു വ്യക്തം. വചനഗ്രന്ഥങ്ങളുടെ രൂപീകരണത്തില്‍ നിര്‍ണ്ണായകമായി ഇടപെട്ട പരിശുദ്ധാത്മാവ് തന്നെയാണ് തിരുവചനങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥവ്യാഖ്യാനം നല്‍കുന്നത് എന്ന് ആദിമ സഭ കരുതിയിരുന്നു.

വചനവ്യാഖ്യാനത്തിന്‍റെ മേല്‍പറഞ്ഞ മൂന്നുതലങ്ങളെ ജറുസലേം ദേവാലയത്തിന്‍റെ മൂന്നു ഭാഗങ്ങളോട് താരതമ്യം ചെയ്യാം. ദേവാലയത്തിന്‍റെ പുറംമോടിയും ഗാംഭീര്യവും വ്യക്തമാക്കുന്ന പൂമുഖം പഞ്ചേന്ദ്രിയങ്ങളുടെ തലമാണ്. പ്രത്യക്ഷത്തില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവയാണ് ഇവിടെ അര്‍ത്ഥ വ്യാഖ്യാനം നല്‍കുന്നത്. ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ പ്രശാന്തതയും വിചിന്തനാഭിമുഖ്യവും ജനിക്കുന്നു. ജീവിതത്തെ വചനത്തിന്‍റെ വെളിച്ചത്തില്‍ വിചിന്തന വിധേയമാക്കുകയും തിരുത്തേണ്ടവ തിരുത്തുകയും ചെയ്യുന്ന തലമാണിത്. വചനാധിഷ്ഠിത യുക്തിവിചിന്തനം ധാര്‍മ്മികതയിലേക്ക് വഴി നടത്താന്‍ സഹായകമാണ്. ദേവാലയത്തിന്‍റെ മൂന്നാം ഭാഗം വിശുദ്ധിയുടെ അതിവിശുദ്ധ സ്ഥലമാണ് (Holy of Holies). ദൈവിക സത്യങ്ങള്‍ നിഗൂഢമായിരിക്കുന്ന ഈ തലം തികച്ചും ആത്മീയമാണ്. ഇത് എപ്പോഴും തുറക്കാറില്ല, എല്ലാവര്‍ക്കും സംപ്രാപ്യവുമല്ല. ഇവിടെ പ്രവേശിക്കാന്‍ വേണ്ടത്ര ഒരുക്കവും വിശുദ്ധീകരണവും ആവശ്യമാണ്. ദൈവവചനത്തിന്‍റെ അര്‍ത്ഥ തലങ്ങളും ഇതുപോലെയാണ്. വാച്യാര്‍ത്ഥം ഗ്രഹിക്കുന്ന പൂമുഖം സകലര്‍ക്കും പ്രവേശനമുള്ള തലമാണ്. വിശ്വാസിക്കും അവിശ്വാസിക്കും ഇവിടെ പ്രവേശിക്കാം. മാനസിക മനനത്തിന്‍റെ തലമായ ദേവാലയത്തിനുള്‍വശം കുറേക്കൂടി ദൈവാഭിമുഖ്യമുള്ളവര്‍ക്കും ശാന്തതയെ സ്നേഹിക്കുന്നവര്‍ക്കുമുള്ളതാണ്. വചനം ബൗദ്ധിക മനനത്തിലൂടെ ഗ്രഹിക്കുന്ന തലമാണിത്. വിശുദ്ധിയുടെ അതിവിശുദ്ധതലം പോലെയാണ് വചനവ്യാഖ്യാനത്തിന്‍റെ മൂന്നാംതലം. അഗാധമായ വിശ്വാസത്തോടും വിനയത്തോടും വിശുദ്ധിയോടുംകൂടെ നാം വ്യാപരിക്കുമ്പോള്‍ ദൈവം അനാവരണം ചെയ്തു തരുന്ന ആത്മീയതയുടെ തലമാണിത്. ദൈവാനുഭവത്തിന്‍റെ മൂന്നു തലങ്ങളായി വി.അമ്മത്രേസ്യ പരിചയപ്പെടുത്തുന്ന ശ്രവണതലം (informative), മനനതലം (meditative level), പ്രകാശതലം (illuminative level) എന്നിവയെ ഇതോടു ചേര്‍ത്തുവച്ച് ഗ്രഹിക്കേണ്ടതാണ്.

ആദിമസഭയിലെ വ്യത്യസ്തങ്ങളായ വിശുദ്ധഗ്രന്ഥ വ്യാഖ്യാനശൈലികള്‍ ചുരുക്കത്തില്‍ ചുവടെ ചേര്‍ക്കുന്നു.

  1. പ്രതിരൂപാത്മക  വ്യാഖ്യാനം (Typological interpretation): പഴയനിയമത്തിലെ വ്യക്തികളെയും സംഭവങ്ങളെയും പുതിയനിയമവ്യക്തികളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും പ്രതിരൂപങ്ങളായി അവതരിപ്പിക്കുന്ന വ്യാഖ്യാനശൈലി. ഉദാഹരണമായി മോശയെ ക്രിസ്തുവിന്‍റെ പ്രതിരൂപമായും നോഹയുടെ പെട്ടകത്തെ സഭയുടെ പ്രതിരൂപമായും അവതരിപ്പിക്കുന്ന രീതി പുതിയനിയമത്തില്‍ തന്നെയുണ്ട് (റോമ 5:14; 1 കോറി 10:6;1പത്രോ  3:22).                                                                                                                                         
  2. രൂപകാത്മക വ്യാഖ്യാനം (Allegorical interpretation): പ്രത്യക്ഷവായനയില്‍ ലഭിക്കുന്നതില്‍നിന്നും ഉപരിയായ അര്‍ത്ഥത്തിനു വേണ്ടിയുള്ള അന്വേഷണമാണ് ഈ വ്യാഖ്യാനത്തിന്‍റെ കാതല്‍. സഭാപിതാവായ ഒരിജനാണ് (AD 185-254) ഈ വ്യാഖ്യാന ശൈലിയുടെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്. പിന്നീട് വി. ആഗസ്തീനോസും (AD 354-430) ഈ വ്യാഖ്യാനശൈലി പിന്തുടര്‍ന്നു. നല്ല സമരിയാക്കാരന്‍റെ ഉപമയുടെ രൂപകാത്മക വ്യാഖ്യാനം ശ്രദ്ധിക്കുക.                                    

         1. ഒരു മനുഷ്യന്‍ = മനുഷ്യന്‍ (Hebrew-Adam) ആദ്യ മനുഷ്യനായ ആദത്തെ സൂചിപ്പിക്കുന്നു.

         2. ജറുസലേമില്‍നിന്ന് ജറീക്കോയിലേക്ക് പോയി = പറുദീസായില്‍നിന്ന് നാശത്തിലേക്കു പോയി.

         3. അയാള്‍ കള്ളന്മാരുടെ കയ്യിലകപ്പെട്ടു = ആദം പിശാചുക്കളുടെ കെണിയില്‍പെട്ടു.

        4. വസ്ത്രം ഉരിഞ്ഞെടുത്തു = ആദത്തിന്‍റെ വസ്ത്രം അവന്‍റെ പുണ്യമായിരുന്നു. പാപത്തിലൂടെ അതു നഷ്ടമായി.

        5. മുറിവേല്‍പ്പിച്ചു = എല്ലാ പാപവും പ്രസാദവരം നിഷേധിക്കുന്നു.

        6. അര്‍ദ്ധപ്രാണനാക്കി = പാപംമൂലം ആദം പൂര്‍ണ്ണമായി മരിച്ചില്ല എന്നാല്‍ ദൈവിക ജീവന്‍ നഷ്ടമായി.

       7. അതുവഴി വന്ന പുരോഹിതന്‍ = അഹറോന്‍റെ പൗരോഹിത്യത്തിന്‍റെ പ്രതീകം

       8. അതുവഴി വന്ന ലേവായന്‍ = പഴയനിയമത്തിലെ പ്രയോജനരഹിതമായ നിയമ സംഹിതകള്‍.

       9. നല്ല സമരിയാക്കാരന്‍ = യേശു

       10. വീഞ്ഞ് = വി. കുര്‍ബ്ബാന

       11. തൈലം = പരിശുദ്ധാത്മാവ്

       12. കഴുത = മാലാഖാമാര്‍

       13. രണ്ടു ദനാറ = പഴയനിയമവും പുതിയനിയമവും

       14. സത്രം സൂക്ഷിപ്പുകാരന് കൊടുത്തു = വചനം ഭരമേല്‍പ്പിച്ചത് സഭയെയാണ്.

       15. അവന്‍റെ കാര്യം നോക്കുക = സഭയ്ക്കുള്ള മിശിഹായുടെ ദൗത്യകല്പന

       16. വീണ്ടും വരുമ്പോള്‍.............. = യേശുവിന്‍റെ രണ്ടാമത്ത ആഗമനം. പദാനുപദം ആത്മീയാര്‍ത്ഥം തേടുന്ന ഇത്തരം വ്യാഖ്യാനങ്ങള്‍           

            ഗ്രന്ഥകര്‍ത്താവ് ലക്ഷ്യമാക്കിയ അര്‍ത്ഥത്തിന് പലപ്പോഴും പ്രാധാന്യം നല്‍കുന്നില്ല.

3. ബോധനാത്മകവ്യാഖ്യാനം (Pedagogical interpretation) വിശ്വാസ സത്യങ്ങളെക്കുറിച്ചുള്ള ബോധനം നല്‍കുന്ന വ്യാഖ്യാനമാണിത്. ആദിമസഭയില്‍ അനുവര്‍ത്തിച്ചിരുന്ന അപ്പം മുറിക്കല്‍ ശുശ്രൂഷയുടെയും അവിടെ മുറിക്കപ്പെട്ട അപ്പം പ്രതിനിധാനം ചെയ്യുന്ന ദൈവിക സത്യത്തേയുംകുറിച്ചുള്ള ബോധനാത്മക വ്യാഖ്യാനമാണ് യോഹ 6:31-65 ല്‍ കാണുന്നത്. വി.കുര്‍ബ്ബാനയുടെ ആധികാരിക വ്യാഖ്യാനമായി മാറിയതും ഈ വചനഭാഗമാണ്.

4. പൂര്‍ത്തീകരണ വ്യാഖ്യാനം (fulfilment interpretation) പഴയനിയമത്തിലെ സംഭവങ്ങളുടെയും പ്രവചനങ്ങളുടെയും പൂര്‍ത്തീകരണമായി പുതിയനിയമസംഭവങ്ങളെ വ്യാഖ്യാനിക്കുന്ന ശൈലിയാണിത് (ഉദാ: യോഹ 19:35-37).

5. രക്ഷാകരചരിത്ര വ്യാഖ്യാനം (Historical salvific interpretation) രക്ഷയോടനുബന്ധിച്ചു സംഭവിക്കുന്നവയെ എല്ലാം ദൈവത്തിന്‍റെ അനാദിയിലേയുള്ള പദ്ധതിയുടെ ഭാഗമായി മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ആഖ്യാന ശൈലിയാണിത്. റോമ 9 മുതല്‍ 11 വരെ അധ്യായങ്ങളില്‍ വിജാതീയരുടെ രക്ഷ ദൈവത്തിന്‍റെ അനാദിമുതലേയുള്ള രക്ഷാകര പദ്ധതിയുടെ ഭാഗമാണെന്ന് വി. പൗലോസ് സ്ഥാപിക്കുന്നത് ഇതിനുദാഹരണമാണ്.

6. വെളിപാട് വ്യാഖ്യാനം (Apocalyptic interpretation) പഴയനിയമത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന യുഗാന്ത്യവിവരണത്തിനായുള്ള വെളിപാടു ശൈലി (ദാനിയേല്‍) ഉപയോഗിച്ചുകൊണ്ട് ഉത്ഥിതനായ ക്രിസ്തുവിനെ കേന്ദ്രീകരിച്ച് യുഗാന്ത്യദര്‍ശനം അവതരിപ്പിക്കുന്ന ആഖ്യാനശൈലിയാണിത് (ഉദാ: വെളിപാടു ഗ്രന്ഥം).

7. വിശ്വാസസംരക്ഷണ വ്യാഖ്യാനം (Apologitic interpretation) സത്യവിശ്വാസത്തിനു വിരുദ്ധമായി രംഗപ്രവേശം ചെയ്ത പാഷണ്ഡതകളെ തിരുത്തുകയും അവയുടെ ആശയങ്ങളിലെ പൊള്ളത്തരങ്ങള്‍ വിശ്വാസികളെ ബോധ്യപ്പെടുത്തുകയുമാണ് ഈ വ്യാഖ്യാനശൈലിയുടെ ലക്ഷ്യം.

വചനവ്യാഖ്യാന കേന്ദ്രങ്ങള്‍

വിശുദ്ധ ഗ്രന്ഥവ്യാഖ്യാനത്തില്‍ നിയതമായ സംഭാവനകള്‍ നല്‍കിയ രണ്ടു ദൈവശാസ്ത്ര കേന്ദ്രങ്ങള്‍ അലക്സാണ്ട്രിയായിലെയും അന്ത്യോക്യായിലെയും പഠനകേന്ദ്രങ്ങളാണ്.

അലക്സാണ്ട്രിയന്‍ പഠനകേന്ദ്രത്തിന്‍റെ പിതാവായി കരുതപ്പെടുന്നത് യഹൂദതത്വചിന്തകനും പഴയനിയമത്തെ തത്വചിന്താപരമായി വ്യാഖ്യാനിക്കുന്നതില്‍ അഗ്രഗണ്യനുമായിരുന്ന ഫിലോ ആണ്. അദ്ദേഹത്തിന്‍റെ കാലശേഷം ഈ പഠനകേന്ദ്രം ക്രൈസ്തവ ദൈവശാസ്ത്രത്തിന്‍റെ പരിശീലനക്കളരിയായി മാറി. ഈ സംരംഭത്തില്‍ നെടുനായകത്വം വഹിച്ചത് സഭാപിതാവായ ഒരിജനാണ്. വി. ഗ്രന്ഥ വിവരണങ്ങള്‍ക്ക് മൂന്നുതലത്തിലുള്ള അര്‍ത്ഥമാണ് അലക്സാണ്ട്രിയന്‍ പഠന കേന്ദ്രം കണ്ടെത്തിയത്.

  1. ശാരീരിക/ വാചികതലം (somatikos)-പ്രത്യക്ഷവായനയില്‍ മനസ്സിലുദിക്കുന്ന അര്‍ത്ഥം. ഈ വ്യാഖ്യാനതലം തികച്ചും ഭൗതികമാണെന്ന് കരുതപ്പെടുന്നു.                                                                                                                                                   
  2. മാനസിക/ധാര്‍മ്മിക തലം (Psychikos)-ശാരീരികതലത്തില്‍ നിന്നും ഉയര്‍ന്ന് ദൈവവചനത്തെ ജീവിതഗന്ധിയായി മനസ്സിലാക്കുന്ന തലമാണിത്.                                                                                                                                                       
  3. ആത്മീയതലം (Neumatikos)-ഒരു വ്യക്തി ആത്മീയവളര്‍ച്ചയില്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോഴാണ് ഈ അര്‍ത്ഥതലം സംജാതമാകുന്നത്. പഴയനിയമത്തിലെ സമസ്ത വിവരണങ്ങളേയും ക്രിസ്തു കേന്ദ്രീകൃതമായി വ്യാഖ്യാനിക്കുക എന്നത് ആത്മീയതലത്തിലെ ആഖ്യാനത്തിന്‍റെ സവിശേഷതയാണ്. പഴയനിയമത്തിലെ ചരിത്രവിവരണങ്ങളെല്ലാം രൂപകാത്മ (allegorical) വിശദീകരണങ്ങളാണെന്ന് ഒരിജന്‍ സമര്‍ത്ഥിക്കുന്നു. ഉദാഹരണമായി, സംഖ്യയുടെ പുസ്തകം 33-ാം അധ്യായത്തില്‍ വിവരിക്കുന്ന ഇസ്രായേല്‍ ജനത്തിന്‍റെ മരുഭൂമിയാത്രയിലെ 30 താവളങ്ങള്‍ മാമ്മോദീസാ സ്വീകരിച്ച ക്രൈസ്തവന്‍റെ ആത്മീയ വളര്‍ച്ചയുടെ 30 തലങ്ങളാണെന്ന് ഒരിജന്‍ സമര്‍ത്ഥിക്കുന്നു.

രൂപകാത്മക വ്യാഖ്യാനശൈലിയിലൂടെ പഴയനിയമവും പുതിയനിയമവും തമ്മിലുള്ള അഭേദ്യബന്ധം വെളിച്ചത്തുകൊണ്ടുവരുവാന്‍ അലക്സാണ്ട്രിയന്‍ പഠനകേന്ദ്രത്തിനു കഴിഞ്ഞു. കൂടാതെ, പഴയനിയമം മുഴുവന്‍ ക്രിസ്തു കേന്ദ്രീകൃതമാകയാല്‍ പഴയനിയമഭാഗങ്ങള്‍ ക്രൈസ്തവരുടെ സവിശേഷമായ ആദരവിന് അര്‍ഹമാണെന്നും സ്ഥാപിക്കപ്പെട്ടു. മധ്യകാല ബൈബിള്‍ വ്യാഖ്യാനത്തില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയ നാല് അര്‍ത്ഥതലങ്ങളുടെ (four senses- വാച്യാര്‍ത്ഥം, രൂപകാര്‍ത്ഥം, പ്രതിരൂപകാര്‍ത്ഥം, യുഗാന്ത്യോന്മുഖ അര്‍ത്ഥം) പിന്നിലെ ചിന്താധാരയുടെ മുഖ്യപ്രചോദനം അലക്സാണ്ട്രിയന്‍ പഠനകേന്ദ്രമായിരുന്നു.

AD 394 ല്‍ മരണമടഞ്ഞ താര്‍സൂസിലെ ദയദോറാണ് അന്ത്യോക്യന്‍ പഠനകേന്ദ്രത്തിലെ ഏറ്റവും ശ്രദ്ധേയനായ പണ്ഡിതന്‍. ജോണ്‍ ക്രിസോസ്തോം (AD 344  407), മൊപ്സുവെസ്തിയായിലെ തിയഡോര്‍ (350-428) തുടങ്ങിയ സഭാപിതാക്കന്മാരും ഈ പഠനകേന്ദ്രത്തിന്‍റെ വക്താക്കളാണ്. അലക്സാണ്ട്രിയന്‍ ചിന്താരീതിയില്‍ നിന്നും വ്യത്യസ്തമായി ബൈബിള്‍ വ്യാഖ്യാനത്തിന്‍റെ പ്രഥമവും പ്രധാനവുമായ തലം വാച്യാര്‍ത്ഥ (literal sense) മാണെന്ന് അന്ത്യോക്യന്‍ പഠനകേന്ദ്രം വാദിച്ചു. വാച്യാര്‍ത്ഥം കൂടുതല്‍ സ്പഷ്ടമായി ഗ്രഹിക്കുമ്പോഴാണ് വചനത്തിന്‍റെ ആഴമേറിയ അര്‍ത്ഥതലങ്ങള്‍ സ്പഷ്ടമാകുന്നത് എന്നതാണ് അലക്സാണ്ട്രിയന്‍ ചിന്താരീതിയുടെ മര്‍മ്മം. വാച്യാര്‍ത്ഥ ഗ്രഹണത്തിന് സഹായകമായ ചരിത്രപരവും വ്യാകരണപരവുമായ അര്‍ത്ഥതലങ്ങള്‍ക്കും അന്ത്യോക്യന്‍ ചിന്താരീതിയില്‍ പ്രാധാന്യമുണ്ട്. വി. ഗ്രന്ഥത്തിന്‍റെ വാച്യാര്‍ത്ഥം കേവലം ഭൗതികവും ഇന്ദ്രിയപരവുമാണെന്ന ചിന്താഗതി തിരുത്തിക്കൊണ്ട് വാച്യാര്‍ത്ഥമാണ് പ്രഥമഗണനീയമായ അര്‍ത്ഥമെന്ന അന്ത്യോക്യന്‍ ചിന്താഗതി പില്‍ക്കാല വിശുദ്ധഗ്രന്ഥ വ്യാഖ്യാനരീതികളെ നിര്‍ണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. വിശുദ്ധഗ്രന്ഥത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്തേണ്ടത് വായിച്ച വാക്കുകളിലും വരികളിലും തന്നെയായിരിക്കണമെന്നും അതിനുശേഷം മാത്രമേ ധാര്‍മ്മികവും ആത്മീയവുമായ അര്‍ത്ഥതലങ്ങള്‍ തേടേണ്ടതുള്ളൂ എന്നും അന്ത്യോക്യന്‍ ചിന്താരീതി ഊന്നിപ്പറയുന്നു. വി. ഗ്രന്ഥ വ്യാഖ്യാനത്തിന് ചരിത്രത്തിലും ഭാഷാശാസ്ത്രത്തിലും അധിഷ്ഠിതമായ ശാസ്ത്രീയമായ അടിത്തറ പാകിയത് അന്ത്യോക്യന്‍ പഠനകേന്ദ്രമായിരുന്നു.

ബൈബിള്‍ വ്യാഖ്യാനം - മധ്യശതകത്തില്‍

1282-ല്‍ മരണമടഞ്ഞ ദാസിയായിലെ വി.അഗസ്റ്റിന്‍ സഭാപിതാക്കന്മാരുടെ പഠനങ്ങളെ ആധാരമാക്കി ബൈബിള്‍ വ്യാഖ്യാനത്തിന്‍റെ നാല് അര്‍ത്ഥതലങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് എഴുതിയ ശ്ലോകം വിഖ്യാതമാണ്.

             litera gesta docet

             quid credas allegoria

             moralis quid agas

             quo tendas (quid speras) anagogia

(വാച്യാര്‍ത്ഥം യാഥാര്‍ത്ഥ്യം വെളിവാക്കുന്നു. രൂപകാര്‍ത്ഥം വിശ്വസിക്കേണ്ടതെന്തെന്നും ധാര്‍മ്മികാര്‍ത്ഥം എന്തു ചെയ്യണമെന്നും എന്തിനുവേണ്ടി ശ്രമിക്കണമെന്നും യുഗാന്ത്യോന്മുഖ അര്‍ത്ഥം അന്തിമ ലക്ഷ്യമെന്തെന്നും വ്യക്തമാക്കുന്നു.നാല് അര്‍ത്ഥതലങ്ങള്‍ വിശദീകരിക്കാന്‍ ജറുസലേം എന്ന ബൈബിള്‍ സംജ്ഞയെ ഉദാഹരണമായെടുക്കാം.

വാച്യാര്‍ത്ഥം (Storia) - ദാവീദു രാജാവ് പണികഴിപ്പിച്ചതും ഇസ്രായേലിന്‍റെയും പിന്നീട് യൂദയായുടെയും തലസ്ഥാനമായിരുന്ന ചരിത്രനഗരം.

രൂപകാത്മക അര്‍ത്ഥം (allegoria) ജറുസലേം നഗരം സഭയുടെ പ്രതീകമാണ്. ജറുസലേം ദൈവത്തിന്‍റെ വാസസ്ഥലമായ പട്ടണമായിരുന്നതുപോലെ പുതിയ ജറുസലേമായ സഭയിലാണ് ദൈവം വസിക്കുന്നത്.

ധാര്‍മ്മിക അര്‍ത്ഥം (topologia) ജറുസലേം എന്നത് മനുഷ്യാത്മാവിന്‍റെ പ്രതീകമാണ്. തിന്മകളാല്‍ അശുദ്ധമാക്കപ്പെട്ട നഗരം അഗ്നിക്കും പ്രവാസത്തിനും ഇരയായതുപോലെ പാപത്തില്‍ നിവസിക്കുന്ന ആത്മാക്കളും നാശത്തിന് ഇരയായിത്തീരും.

യുഗാന്ത്യോന്മുഖ അര്‍ത്ഥം (anagogia) - ജറുസലേം സ്വര്‍ഗ്ഗത്തിന്‍റെ പ്രതീകമാണ്. സ്വര്‍ഗ്ഗീയ ജറുസലേമിനെ ലക്ഷ്യമാക്കിയാണ് വിശ്വാസി ജീവിതം നയിക്കേണ്ടത്.

വ്യാച്യാര്‍ത്ഥം പ്രധാന അര്‍ത്ഥം:

മേല്‍പറഞ്ഞ നാല് അര്‍ത്ഥതലങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും അടിസ്ഥാനപരമായതും വാച്യാര്‍ത്ഥമാണെന്ന് വി. തോമസ് അക്വീനാസ് വാദിച്ചു. മറ്റെല്ലാ അര്‍ത്ഥതലങ്ങളും വാച്യാര്‍ത്ഥത്തില്‍നിന്ന് ഉത്ഭവിക്കുന്നവയാണെന്നും അവയെ അവഗണിക്കാവുന്നതാണെന്നും അക്വീനാസ് സമര്‍ത്ഥിച്ചു. വാച്യാര്‍ത്ഥം എന്നതിലൂടെ ഗ്രന്ഥകര്‍ത്താവിന്‍റെ വാക്കുകള്‍ (literale verba) പകരുന്ന അര്‍ത്ഥം എന്നാണ് വിവക്ഷിക്കുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ഗ്രന്ഥകര്‍ത്താവ് കൈമാറാനാഗ്രഹിച്ച അര്‍ത്ഥമെന്തോ അതിനെയാണ് വാച്യാര്‍ത്ഥം എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ചില ഗ്രന്ഥങ്ങളുടെ രചനയില്‍ അനേകം രചയിതാക്കളോ, സംശോധകരോ ഇടപെട്ടിട്ടുണ്ട്. ഉദാഹരണമായി, ഏശയ്യാ എന്ന പേരിലുള്ള കാനോനിക ഗ്രന്ഥത്തിന്‍റെ രചനയ്ക്കു പിന്നില്‍ അനേകരുടെ കരങ്ങളും ഇരുനൂറിലേറെ വര്‍ഷങ്ങളുമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓരോ രചയിതാവും സംശോധകനും ഉദ്ദേശിച്ച അര്‍ത്ഥങ്ങള്‍ വ്യതിരിക്തമായി തന്നെ ഗ്രഹിക്കുമ്പോഴേ പ്രസ്തുത രചനകളുടെ വാച്യാര്‍ത്ഥം പൂര്‍ണ്ണമാവുകയുള്ളൂ.

"ഗ്രന്ഥകര്‍ത്താവ്" എന്ന പദവും വിശദീകരണം അര്‍ഹിക്കുന്നുണ്ട്. പല കാനോനികഗ്രന്ഥങ്ങളുടെയും രചയിതാക്കള്‍ അജ്ഞാതരാണ്. പേരുവച്ച് എഴുതിയിട്ടുള്ളവയുടെ ഗ്രന്ഥകര്‍ത്താക്കളെക്കുറിച്ചും നമുക്ക് കാര്യമായി അറിവൊന്നുമില്ല. തന്നെയുമല്ല, പല കൃതികളും അനേകം തലമുറകളിലൂടെ കൈമാറിയും കൂട്ടിച്ചേര്‍ക്കപ്പെട്ടും നിയതരൂപം പ്രാപിച്ചവയാണ്. വാച്യാര്‍ത്ഥം എന്നതിലൂടെ, ഓരോ എഴുത്തുകാരനും ഒരു വചനഭാഗം ഏതൊരു സമൂഹത്തെ മനസ്സില്‍ കണ്ടുകൊണ്ട് എഴുതിയോ പ്രസ്തുത സമൂഹം ആ വചനഭാഗം എപ്രകാരം ഗ്രഹിക്കണമെന്ന് കരുതി എന്നതാണ് വാച്യാര്‍ത്ഥത്തിന്‍റെ അന്തഃസ്സത്ത. ഉദാഹരണമായി, യേശു പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു സുവിശേഷവചനത്തിന്‍റെ വാച്യാര്‍ത്ഥം എന്നത് യേശു ഏത് അര്‍ത്ഥത്തില്‍ പ്രസ്തുത വചനം പറഞ്ഞു എന്ന് അത് രേഖപ്പെടുത്തിയ സുവിശേഷകന്‍ മനസ്സില്‍ കരുതുന്നുവോ അതാണ്.

ഉദാഹരണമായി, "ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സ്വന്തം കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" എന്ന ക്രിസ്തുവചനം ക്രിസ്തു അരുളിചെയ്തത് ഒരു പക്ഷേ, സകല ക്രൈസ്തവരും അനുഭവിക്കാനിടയുള്ള ശിഷ്യത്വത്തിന്‍റെ ജീവിത ക്ലേശങ്ങളെക്കുറിച്ചാകാം. എന്നാല്‍, വി. മര്‍ക്കോസ് ഈ വചനം രേഖപ്പെടുത്തുന്നത് നീറോയുടെ മതമര്‍ദ്ദനകാലത്ത് സ്വന്തം കഴുമരമായി കുരിശും ചുമന്നു പോകുന്ന മര്‍ദ്ദിത ക്രിസ്ത്യാനികളെ മുന്നില്‍ കണ്ടുകൊണ്ടാണ്. മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ പ്രസ്തുത വചനത്തിന്‍റെ വാച്യാര്‍ത്ഥം ഗ്രഹിക്കണമെങ്കില്‍ സുവിശേഷകന്‍റെ മതമര്‍ദ്ദന പശ്ചാത്തലംകൂടി പരിഗണിക്കണമെന്നു സാരം. അതായത് വാച്യാര്‍ത്ഥം എന്നത് കേവലം നിഘണ്ടു ഉപയോഗിച്ചുകൊണ്ടുള്ള അര്‍ത്ഥവ്യാഖ്യാനമല്ല എന്നു മനസ്സിലാക്കണം. ഗ്രന്ഥകര്‍ത്താവിന്‍റെയും ഗ്രന്ഥത്തിന്‍റെ പ്രഥമ വായനക്കാരുടെയും ചരിത്രപരവും മതപരവും സാംസ്കാരികവുമായ സമസ്ത പശ്ചാത്തലങ്ങളും പരിഗണിച്ചുകൊണ്ടു മാത്രമേ വാച്യാര്‍ത്ഥം ഗ്രഹിക്കാനാവൂകയുള്ളൂ.

വാച്യാര്‍ത്ഥം എന്നതിലൂടെ കേവലം ഒരേ ഒരു അര്‍ത്ഥം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നു ശഠിക്കേണ്ടതില്ല. താന്‍ എഴുതുന്ന വാക്യങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ അര്‍ത്ഥങ്ങള്‍ ഗ്രന്ഥകര്‍ത്താവ് ലക്ഷ്യമാക്കിയിട്ടുണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ ഈ രണ്ട് അര്‍ത്ഥങ്ങളും വാച്യാര്‍ത്ഥങ്ങളായി പരിഗണിക്കപ്പെടണം. ഉദാഹരണമായി, "എനിക്കു ദാഹിക്കുന്നു" (യോഹ 19:28) എന്ന വചനത്തില്‍ ശാരീരികവും ആത്മീയവുമായ ദാഹത്തെക്കുറിച്ചുള്ള വിവക്ഷ ഗ്രന്ഥകാരന്‍ ഉദ്ദേശിക്കുന്നുണ്ടാവാം. "അവന്‍ ആത്മാവിനെ നല്‍കി" (യോഹ 19:30) എന്ന വചനം പ്രത്യക്ഷത്തില്‍ യേശുവിന്‍റെ മരണത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, പരോക്ഷമായി തന്‍റെ മരണത്തിലൂടെ അവിടുന്ന് സഭയ്ക്ക് (കുരിശിന്‍ ചുവട്ടിലെ മറിയവും യോഹന്നാനും) പരിശുദ്ധാത്മാവിനെ നല്‍കി എന്ന അര്‍ത്ഥത്തിലും ഈ വചനത്തെ വ്യാഖ്യാനിക്കാം. വാച്യാര്‍ത്ഥവും വ്യംഗ്യാര്‍ത്ഥവും (രൂപകാത്മകം, പ്രതിരൂപാത്മകം ect.) ഒന്നായിത്തീരുന്ന സന്ദര്‍ഭങ്ങളാണിവ.

മാനുഷികമായ വചനങ്ങള്‍ക്ക് അതു പറയുന്ന വ്യക്തി ഉദ്ദേശിക്കുന്നതിനുപരിയായ അര്‍ത്ഥം ദൈവനിവേശനത്തിലൂടെ കൈവരിക്കാനും ഇടയുണ്ട്. ഉദാഹരണമായി "എല്ലാവരും നശിക്കാതിരിക്കാന്‍ ഒരുവന്‍ നശിക്കുന്നത് നല്ലതാണ്" (യോഹ 11:50) എന്ന കയ്യാഫാസിന്‍റെ പ്രഖ്യാപനത്തിന്‍റെ അന്തസ്സത്ത റോമന്‍ ആക്രമണം ഒഴിവാക്കാന്‍ യേശു മരിക്കണം എന്ന രാഷ്ട്രീയ കാരണമാണ്. എന്നാല്‍ സുവിശേഷകന്‍ ലോകരക്ഷയ്ക്കായുള്ള യേശുവിന്‍റെ മരണത്തിന്‍റെ ദൈവികമായ കാരണമാണ് ഈ വരികളില്‍ വായിക്കുന്നത് (11:51-52). ഇത്തരം സാഹചര്യങ്ങളില്‍ രണ്ട് അര്‍ത്ഥതലങ്ങളും വാച്യാര്‍ത്ഥത്തിന്‍റെ ഭാഗമാണ്. ഇതിനു സമാനമായി പഴയനിയമത്തിലെ "രാജകീയ സങ്കീര്‍ത്തങ്ങള്‍" പഴയനിയമ രാജാവിനെക്കുറിച്ചാണെന്ന വിശ്വാസവും പ്രസ്തുത സങ്കീര്‍ത്തനങ്ങള്‍ രാജഭരണത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ സ്വപ്നങ്ങളാണെന്ന വ്യാഖ്യാനവും ഒരുപോലെ വാച്യാര്‍ത്ഥത്തിന്‍റെ ഭാഗമാണ്. തന്മൂലം പ്രസ്തുത സങ്കീര്‍ത്തനങ്ങള്‍ ഒരേസമയം പഴയനിയമ രാജാവിനെയും ക്രിസ്തുവിനെയും പ്രതിനിധാനം ചെയ്യുന്നു (സങ്കീ 110:1=മര്‍ക്കോ 12:35-37).

വാച്യാര്‍ത്ഥം ഗ്രഹിക്കാനുള്ള വഴികള്‍

ബൈബിള്‍ വ്യാഖ്യാനത്തില്‍ പരമപ്രധാനമായത് വാച്യാര്‍ത്ഥമാണ് എന്ന് നാം മനസ്സിലാക്കി. എന്നാല്‍, വാച്യാര്‍ത്ഥം മനസ്സിലാക്കുന്നതിന് ചില അടിസ്ഥാന വസ്തുതകളെക്കുറിച്ചുള്ള അറിവ് അനിവാര്യമാണ്.

ഒന്നാമതായി, ബൈബിള്‍ രൂപംകൊണ്ട കാലഘട്ടത്തെക്കുറിച്ചും ദേശത്തെക്കുറിച്ചുമുള്ള സമഗ്രമായ അറിവ് വ്യാഖ്യാതാവിന് ഉണ്ടായിരിക്കണം. രക്ഷാകര ചരിത്രം (Salvation History) എന്നത് ലോകചരിത്രവുമായി (world history) അഭേദ്യം ബന്ധപ്പെട്ടാണിരിക്കുന്നത്. ദൈവം പ്രവര്‍ത്തിക്കുന്നത് നിയതമായ സമയത്തും സാഹചര്യത്തിലും (ചരിത്രത്തില്‍) ആണ്. ദൈവം ഇടപെട്ട ചരിത്രത്തെ മനസ്സിലാക്കണമെങ്കില്‍ പ്രസ്തുത ചരിത്രത്തിന്‍റെ ഗതിയെ നിര്‍ണ്ണയിച്ച സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ വസ്തുതകള്‍ ഗ്രഹിക്കണം.

രണ്ടാമതായി, വി. ഗ്രന്ഥം എഴുതപ്പെട്ട മൂലഭാഷകളിലുള്ള അവഗാഹം വ്യാഖ്യാതാവിന് അനിവാര്യമാണ്. മലയാളത്തിലെ ഒരു വിവര്‍ത്തന ഭാഗം എടുത്തുകൊണ്ട് തങ്ങളുടെ അവകാശവാദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍മ്മിക്കേണ്ട സത്യമുണ്ട്. ബൈബിള്‍ എഴുതപ്പെട്ടത് മലയാളത്തിലല്ല എന്ന്. ഉദാഹരണമായി, "അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അനേകം തടവുകാരെ കൂടെ കൊണ്ടുപോയി" (എഫേ 4:8) എന്ന വാക്യത്തിന്‍റെ വിവര്‍ത്തനത്തില്‍ വന്ന പിഴവിനെ ആധാരമാക്കി സ്പിരിറ്റ് ഇന്‍ ജീസസ് എന്ന വിഘടിത പ്രസ്ഥാനം അനേകം അബദ്ധങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. ക്രിസ്തു നരകത്തിലിറങ്ങി നരകവാസികളെ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോയി എന്ന അര്‍ത്ഥത്തിലാണ് ഈ വിഭാഗക്കാര്‍ എഫേ 4:8 നെ വ്യാഖ്യാനിച്ചത്. എന്നാല്‍, ഗ്രീക്കു മൂലകൃതിയിലെ അര്‍ത്ഥം ഇതില്‍ നിന്നും വ്യത്യസ്തമാണ്.

 യേശുവിന്‍റെ മഹത്വത്തിലേക്കുള്ള പ്രവേശനത്തെയാണ് അപ്പസ്തോലന്‍ ഇവിടെ വിവക്ഷിക്കുന്നത്. ഒരു പഴയനിയമ ഭാഗം ഉദ്ധരിച്ചുകൊണ്ട് അതിന് ആനുകാലിക വ്യാഖ്യാനം നല്‍കുന്ന "പെഷേര്‍" ശൈലിയാണ് ഇവിടെ അപ്പസ്തോലന്‍ ഉപയോഗിക്കുന്നത്. "ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു" എന്ന വാ. 8 ലെ പരാമര്‍ശം തുടര്‍ന്നുവരുന്ന ഭാഗം പഴയനിയമ ഉദ്ധരണിയാണെന്ന് വ്യക്തമാക്കുന്നു. സങ്കീ 68:18 ഉദ്ധരിച്ചുകൊണ്ട് (വാ.8) പൗലോസ് തുടര്‍ന്നുള്ള വാചകത്തില്‍ അതിന്‍റെ അര്‍ത്ഥം വ്യാഖ്യാനിക്കുന്നുണ്ട്. "അവന്‍ ആരോഹണം ചെയ്തു എന്നതിന്‍റെ അര്‍ത്ഥം എന്താണ്?" എന്ന ചോദ്യം സങ്കീര്‍ത്തനഭാഗത്തിന്‍റെ ക്രിസ്തു സംഭവുമായി ബന്ധപ്പെട്ട അര്‍ത്ഥമാണ് തുടര്‍ന്നുപറയുന്നത് എന്ന് വ്യക്തമാക്കുന്നു. സങ്കീ 68:18 ദൈവത്തിന്‍റെ വിജയഘോഷയാത്രയെയാണ് വിവരിക്കുന്നത്. രാജാക്കന്മാര്‍ വിജയഘോഷയാത്ര നടത്തുമ്പോള്‍ തങ്ങളുടെ മഹത്വം വെളിപ്പെടുത്താന്‍ തങ്ങള്‍ പരാജയപ്പെടുത്തിയ രാജ്യത്തിലെ പ്രജകളെ തടവുകാരായി കൂടെക്കൊണ്ടുപോകുന്ന പതിവുണ്ട്. ഈ രാഷ്ട്രീയഘോഷയാത്രാ സങ്കല്‍പമാണ് ഇവിടുത്തെ പരാമര്‍ശത്തിനാധാരം. എന്നാല്‍ ക്രിസ്തു തന്‍റെ മഹത്വം വെളിപ്പെടുത്തുന്നതിന് തടവുകാരെയല്ല കൂടെ കൊണ്ടുപോയത്; മറിച്ച്, അവിടുന്ന് തടവറയെ തന്നെയാണ് ബന്ധിതമാക്കിയത്. "ഏക്മലോ തെവുസന്‍ ഐക് മലോസിയാന്‍" എന്ന 8-ാം വാക്യത്തെ തടവുകാരെ കൂടെ കൊണ്ടുപോയി എന്ന അര്‍ത്ഥത്തിലുള്ള പി.ഒ.സി. വിവര്‍ത്തനം ശരിയല്ല. ചില ഇംഗ്ലീഷ് വിവര്‍ത്തനങ്ങളെ അനുകരിക്കാന്‍ ശ്രമിച്ചതുകൊണ്ടാവാം പി.ഒ.സി. വിവര്‍ത്തനത്തില്‍ ഇപ്രകാരം ഒരു അബദ്ധം കടന്നുകൂടിയത്. NRSV ബൈബിള്‍ കൃത്യമായ അര്‍ത്ഥത്തില്‍ ഈ വാക്യം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. "He made Captivity itself a captive". അവന്‍ ബന്ധനാവസ്ഥയെത്തന്നെ ബന്ധനസ്ഥമാക്കി എന്നാണ് 4:8നെ വിവര്‍ത്തനം ചെയ്യേണ്ടത്. തിന്മയുടെ മൂലശക്തിയെത്തന്നെ ബന്ധിച്ചുകൊണ്ട് ക്രിസ്തു മനുഷ്യര്‍ക്ക് ദാനങ്ങള്‍ നല്‍കി എന്നാണ് അപ്പസ്തോലന്‍ അര്‍ത്ഥമാക്കുന്നത്. ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ ആരോഹണത്തിലൂടെ തിന്മയുടെ (അടിമത്തത്തിന്‍റെ) ശക്തികള്‍ തോല്‍പ്പിക്കപ്പെട്ടു. ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗ പ്രവേശനത്തെക്കുറിച്ചുള്ള ഇതര വചനഭാഗങ്ങളുമായി (യോഹ.3:13; നട 2:32-35; cf.സങ്കീ110:1) ചേര്‍ന്നുപോകുന്നതാണ് മേല്‍പ്പറഞ്ഞ വ്യാഖ്യാനം. തടവുകാരെ കൂടെക്കൊണ്ടുപോയി എന്ന വിവര്‍ത്തനം തെറ്റാകയാല്‍ അതിനെ ആധാരമാക്കി സ്പിരിറ്റ് ഇന്‍ ജീസസ്സ് പടുത്തുയര്‍ത്തിയിട്ടുള്ള എല്ലാ അവകാശ വാദങ്ങളും അടിസ്ഥാനമില്ലാത്തതായിത്തീരുന്നു.  

വ്യാഖ്യാതാക്കള്‍ വ്യാഖ്യാനിക്കേണ്ടത് ദൈവനിവേശിതമായി വിരചിതമായ മൂലകൃതിയെയാണ്. അല്ലാതെ വിവര്‍ത്തനങ്ങളെയല്ല എന്നു സ്പഷ്ടം. മൂല ഭാഷകളില്‍ ഗ്രാഹ്യമില്ലാതെ വിവര്‍ത്തനങ്ങളെ മാത്രം ആശ്രയിച്ചു വ്യാഖ്യാനിക്കുന്ന സ്പിരിറ്റ് ഇന്‍ ജീസസും ഇതര പ്രസ്ഥാനങ്ങളും മൂല ഭാഷകളെ ആധാരമാക്കി വ്യാഖ്യാനം നടത്തുന്നവരെ അപഹാസ്യരാക്കുന്ന ജല്പനങ്ങള്‍ പുറപ്പെടുവിക്കുന്നതാണ് വചനവ്യാഖ്യാനരംഗത്തെ ദുരന്തം. ചില പദങ്ങള്‍ ഭാഷാന്തരീകരണം നടത്തുമ്പോള്‍ അവയുടെ അര്‍ത്ഥസാന്ദ്രത നഷ്ടമാകും. ദൈവത്തിന്‍റെ ഉടമ്പടി സ്നേഹത്തെയും കാരുണ്യത്തെയും സൂചിപ്പിക്കുന്ന "ഹെസദ്" എന്ന ഹീബ്രുപദമോ സത്യത്തെ സൂചിപ്പിക്കുന്ന "അലേത്തേയിയാ" എന്ന ഗ്രീക്കു പദമോ അവയുടെ അര്‍ത്ഥ സമഗ്രതയില്‍ ഭാഷാന്തരീകരണം നടത്താനാവില്ല.

മൂന്നാമതായി, വി. ഗ്രന്ഥകര്‍ത്താവ് തന്‍റെ രചന നിര്‍വ്വഹിച്ചപ്പോള്‍ ലക്ഷ്യമാക്കിയിരുന്ന വായനക്കാരുടെ സാഹചര്യങ്ങളും ലക്ഷ്യങ്ങളും നമ്മുടേതില്‍നിന്നും വ്യത്യസ്തമാണ്. അവരുടെ സാഹചര്യങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അനുസൃതമായാണ് വി. ഗ്രന്ഥകാരന്‍ തന്‍റെ രചന നിര്‍വ്വഹിച്ചത്. പ്രസ്തുത രചനയില്‍ നിന്നും നമ്മുടെ കാലഘട്ടത്തിന് അനുസൃതമായ അര്‍ത്ഥ വ്യാഖ്യാനം നടത്തുമ്പോള്‍ ഗ്രന്ഥകര്‍ത്താവിന്‍റെ മനസ്സിലുണ്ടായിരുന്നതിനു വിരുദ്ധമായതും വ്യാഖ്യാതാവിന്‍റെ നിലപാടുകളെയും പ്രത്യയശാസ്ത്രങ്ങളെയും ന്യായീകരിക്കുന്നതുമായ വ്യാഖ്യാനങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യാഖ്യാതാവിന്‍റെ ആശയങ്ങള്‍ പുസ്തകത്തിലേക്ക് സന്നിവേശിപ്പിച്ച് വ്യാഖ്യാനിക്കുന്ന ശൈലിക്കു (Eisegesis) പകരം പുസ്തകത്തിന്‍റെ ആശയം വ്യാഖ്യാതാവിലേക്ക് സ്വീകരിച്ച് കാലാനുസൃതമായി വ്യാഖ്യാനിക്കുന്ന ശൈലിയാണ് (Exegesis) ശരിയായ വ്യാഖ്യാനശൈലി.

നാലാമതായി, വ്യാഖ്യാനിക്കുന്ന ഗ്രന്ഥത്തിന്‍റെ സാഹിത്യരൂപം (literary geneve) കണ്ടെത്തുക എന്നത് വ്യാഖ്യാനത്തില്‍ പരമപ്രധാനമാണ്. വ്യക്തിപരമായ എഴുത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെ പൊതുതത്വമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഉദാഹരണമായി, തിമോത്തെയൂസിന്‍റെ വ്യക്തിപരമായ രോഗാവസ്ഥയെ പരിഗണിച്ചുകൊണ്ട് "അല്പം വീഞ്ഞ് ഉദരത്തിനു നല്ലതാണ്" (1 തിമോ 5:23) എന്ന് പൗലോസ് ശ്ലീഹാ ഉപദേശം നല്‍കുന്നുണ്ട്. ഇതിന്‍റെ വ്യാഖ്യാനത്തില്‍ ആദ്യമേ ശ്രദ്ധിക്കേണ്ട വസ്തുത ഇത് തിമോത്തേയോസ് എന്ന മെത്രാനുള്ള പൗലോസിന്‍റെ വ്യക്തിപരമായ ഉപദേശമാണ് എന്നതാണ്. ഇതിനെ സകല ക്രൈസ്തവര്‍ക്കുമുള്ള സാര്‍വ്വത്രിക തത്വമായി കരുതാനാവില്ല.

"ഇസ്രായേല്‍ക്കാര്‍ അനുദിന ജീവിതത്തില്‍ വീഞ്ഞ് ഉപയോഗിച്ചിരുന്നുവെങ്കിലും അമിതമായ ഉപയോഗം നിഷിദ്ധമായിരുന്നു". അനുദിനപാനീയ ബലിയായി വീഞ്ഞ് ഉപയോഗിച്ചിരുന്നു (പുറ. 29:40). നാസീര്‍ വ്രതക്കാര്‍ക്ക് വീഞ്ഞ് ഉപയോഗിക്കുവാന്‍ അനുവാദമുണ്ടായിരുന്നില്ല (സംഖ്യ 6:3). ബലിയര്‍പ്പണത്തിന് പോകുന്ന അവസരത്തില്‍ പുരോഹിതര്‍ക്ക് വീഞ്ഞ് ഉപയോഗിക്കുവാന്‍ അനുവദിക്കപ്പെട്ടിരുന്നില്ല (ലേവ്യ 10:9). അതുപോലെ തന്നെ ഡീക്കന്മാര്‍ അമിതമായി വീഞ്ഞ് ഉപയോഗിക്കുന്നതിനെ പൗലോസ് ശ്ലീഹാ വിമര്‍ശിക്കുന്നുണ്ട് (1 തിമോ. 3:8).

അതേസമയം വീഞ്ഞ് ഒരു സിദ്ധൗഷധമായി ഉപയോഗിച്ചിരുന്നു (ലൂക്കാ 10:34). മീറ കലര്‍ത്തിയ വീഞ്ഞ് വേദന സംഹാരിയായി  ഉപയോഗിച്ചിരുന്നുവെന്നുവേണം കരുതാന്‍ (മര്‍ക്കോ. 15:23).  അതിനാല്‍ വീഞ്ഞ് യഹൂദ ജനത്തിന് വിലക്കപ്പെട്ടതായിരുന്നില്ല. മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ സാധാരണ പാനീയമായി വീഞ്ഞ് ഉപയോഗിച്ചിരുന്നുവെങ്കിലും അമിതമായ വീഞ്ഞിന്‍റെ ഉപയോഗം പാടില്ല എന്ന് പലപ്പോഴും പൗലോസ് പറയുന്നത് കാണുവാന്‍ കഴിയും. ചുരുക്കത്തില്‍, വീഞ്ഞിന്‍റെ സാധാരണ ഉപയോഗം അനുവദീയമായിരുന്നെങ്കിലും അമിത ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല.

പൗലോസിന്‍റെ ഉപദേശത്തിന്‍റെ വെളിച്ചത്തില്‍ തിമോത്തി വീഞ്ഞിന്‍റെ ഉപയോഗം പൂര്‍ണ്ണമായി വര്‍ജ്ജിച്ചു എന്നു വേണം മനസ്സിലാക്കാന്‍. ഉദരരോഗത്തിന് അടിമയായ തിമോത്തി വീഞ്ഞിന്‍റെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തിയത് അദ്ദേഹത്തിനു വീണ്ടും രോഗത്തിന് കാരണമാകുകയും ചെയ്തിരിക്കണം. 

വ്യാജപ്രബോധകര്‍ ആത്മീയ ജീവിതത്തിലെ വളര്‍ച്ചയ്ക്ക് ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുവാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചിരുന്നു. അതിനുള്ള മറുപടിയായിക്കൂടിവേണം പൗലോസ് ശ്ലീഹായുടെ ഉപദേശത്തെ കാണുവാന്‍. മദ്യം കഴിക്കുവാനുളള പ്രോത്സാഹനമായിട്ടല്ല. ശരീരം ആരോഗ്യപൂര്‍വ്വം സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് അനുസ്മരിപ്പിക്കുകയാണ് പൗലോസ് ചെയ്യുന്നത്.

അഞ്ചാമതായി, ബൈബിളിലെ ചരിത്രവ്യാഖ്യാനങ്ങളെ വിശദീകരിക്കുമ്പോഴും ചരിത്രവ്യാഖ്യാനം നടത്തുന്ന ഗ്രന്ഥത്തിന്‍റെ സ്വഭാവം പ്രത്യേകം പ്രസ്താവ്യമാണ്. ചില ചരിത്രവിവരണങ്ങള്‍ ദൃക്സാക്ഷിവിവരണങ്ങള്‍പോലെ പൂര്‍ണ്ണസത്യങ്ങളാകാം (ഉദാ: 2 സാമു 11; 2 രാജാ 2). രാജസദസ്സിലെ നടപടികളുടെ വിവരണങ്ങളായ രാജാക്കന്മാരുടെ പുസ്തകങ്ങളും ദിനവൃത്താന്തഗ്രന്ഥങ്ങളും ചരിത്രപരതയില്‍ സുതാര്യത പുലര്‍ത്തുന്നവയാണ്. എന്നാല്‍, ദേശീയതയുടെ വികാരമുണര്‍ത്താന്‍ എഴുതപ്പെട്ട കാല്‍പനിക വിവരണങ്ങള്‍ നിറഞ്ഞ പുറപ്പാടു പുസ്തകത്തിലെ വിവരണങ്ങള്‍ പദാനുപദം ചരിത്രപരമാണെന്ന് ശഠിക്കേണ്ടതില്ല. അതുപോലെ തന്നെ, ഗോത്രത്തലവന്മാരുടെ ഐതിഹാസിക പോരാട്ടകഥകളും (ഉദാ: ന്യായാധിപന്മാര്‍) ഉല്‍പത്തി 1-11 ലെ വിവരണങ്ങളും പൂര്‍ണ്ണമായും ചരിത്രപരമാണെന്ന് കരുതേണ്ടതില്ല. അവ ചരിത്രമല്ലെന്നോ അവയില്‍ ചരിത്രപരമായ വസ്തുതകളൊന്നുമില്ലെന്നോ പറയുന്നതും അബദ്ധമാണ്. മറിച്ച്, അവ ചരിത്രത്തെ അവതരിപ്പിക്കുന്ന ശൈലിയില്‍ കാല്പനികവും കാവ്യാത്മകവുമായ കാഴ്ചപ്പാടുകള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നതാണ് സത്യം. കൂടാതെ ബൈബിളില്‍ രൂപകങ്ങളും ഉപമകളും പ്രതിരൂപാത്മകവിവരണങ്ങളും പഴഞ്ചൊല്ലുകളും കവിതകളും പ്രേമകാവ്യങ്ങളുമുണ്ട്. ഇവയുടെ സാഹിത്യരൂപമറിഞ്ഞു വേണം അവയുടെ വാച്യാര്‍ത്ഥം വ്യാഖ്യാനിക്കാന്‍. ഉദാഹരണമായി, വിജാതീയരോടും ഇസ്രായേലിന്‍റെ ശത്രുക്കളോടു പോലും ദൈവം അതിരറ്റ കരുണയുള്ളവനാണ് എന്ന ആശയത്തിന്‍റെ രൂപകാത്മക വ്യാഖ്യാനമായി യോനായുടെ പുസ്തകത്തെ മനസ്സിലാക്കിയാല്‍, യോനാ തിമിംഗലത്തിന്‍റെ ഉള്ളില്‍ കഴിഞ്ഞ മൂന്നുനാളുകളെക്കുറിച്ചുള്ള വ്യാഖ്യാനത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ അപ്രസക്തമാകുന്നു.

പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ പ്രസ്താവിച്ചതുപോലെ "ഏതു സാഹിത്യരൂപത്തെയും (കഥ, കവിത, കാല്പനികാഖ്യാനങ്ങള്‍, ഐതിഹ്യങ്ങള്‍, നോവല്‍........etc) ദൈവത്തിന് തന്‍റെ ആശയങ്ങളുടെ സംവേദനത്തിനായി പ്രചോദിപ്പിച്ച് ഉപയോഗിക്കാനാവും." (Divino Aflante Spiritu, 1943).

പൂര്‍ണ്ണമായ അര്‍ത്ഥം

ഒരു വചനഭാഗത്തിന് ദൈവം ഉദ്ദേശിച്ച ആഴമേറിയ അര്‍ത്ഥമാണ് പൂര്‍ണ്ണമായ അര്‍ത്ഥം ( fuller sense - sensus plenior) എന്ന പേരില്‍ അറിയപ്പെടുന്നത്. വി. ഗ്രന്ഥത്തിലൂടെ ക്രമാനുഗതമായി വെളിപ്പെടുത്തുന്ന ദൈവിക വെളിപാടുകളുടെ സമഗ്രതയില്‍ നിശ്ചിത വചനഭാഗത്തെ വ്യാഖ്യാനിക്കുമ്പോഴാണ് പൂര്‍ണ്ണമായ അര്‍ത്ഥം ലഭിക്കുന്നത്. പൂര്‍ണ്ണമായ അര്‍ത്ഥം (ലെിൗെെ ുഹലിശീൃsensus plenior) എന്ന പദം ആദ്യമായി ഉപയോഗിച്ചത്, പഴയനിയമ പൂര്‍ത്തീകരണം പുതിയനിയമത്തില്‍ സംഭവിച്ചു എന്ന ആശയത്തെ സൂചിപ്പിക്കുവാനായി ആന്ദ്രേ ഫെര്‍ണാണ്ടസ് എന്ന വി. ഗ്രന്ഥ വിശാരദനാണ് (1925).

വി. ഗ്രന്ഥത്തിന്‍റെ രചന ദൈവവും മനുഷ്യനും ചേര്‍ന്നാണ് നിര്‍വ്വഹിച്ചത് എന്ന് നാം മനസ്സിലാക്കുകയുണ്ടായല്ലോ. ദൈവം വി. ഗ്രന്ഥത്തിന്‍റെ പ്രധാന കാരണവും (principal efficient cause) മനുഷ്യവ്യക്തി വി. ഗ്രന്ഥത്തിന്‍റെ രചനയിലെ ഉപകരണ കാരണവും (instrumental efficient cause) ആണ്. മാനുഷിക രചയിതാവ് തന്‍റെ രചനയ്ക്കു നിരൂപിച്ച അര്‍ത്ഥത്തെ പൂര്‍ണ്ണമായ അര്‍ത്ഥം എന്നും വിളിക്കും. ഒരു വചനത്തിന്‍റെ പൂര്‍ണ്ണാര്‍ത്ഥം വെളിപാടിന്‍റെ ഉയര്‍ന്ന തലങ്ങളിലേ വ്യക്തമാവുകയുള്ളൂ എന്നതിനാല്‍ വി. ഗ്രന്ഥം രചിച്ച മാനുഷിക രചയിതാവിന് അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം ഗ്രാഹ്യമായിരുന്നു എന്നു കരുതേണ്ടതില്ല.

പൂര്‍ണ്ണമായ അര്‍ത്ഥം (fuller sense) എന്ന ആശയം വി. ഗ്രന്ഥവ്യാഖ്യാനത്തില്‍ പുതിയനിയമം പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണ് എന്നു ഗ്രഹിക്കാനും വിശ്വാസസത്യങ്ങളുടെ വിശുദ്ധ ഗ്രന്ഥാടിസ്ഥാനം ഗ്രഹിക്കാനും സഹായകമാണ്.

  1. പഴയനിയമ പൂര്‍ത്തീകരണം ഗ്രഹിക്കാന്‍

ഒന്നാമതായി, ഒരു വി. ഗ്രന്ഥകര്‍ത്താവ് മുന്‍കാല വി. ഗ്രന്ഥകര്‍ത്താവിന്‍റെ വചനം ഉദ്ധരിക്കുമ്പോള്‍ പ്രസ്തുത വചനത്തിന്‍റെ അര്‍ത്ഥം ആദ്യം എഴുതിയ രചയിതാവും നൂറ്റാണ്ടുകള്‍ക്ക് ശേഷം അത് ഉദ്ധരിക്കുന്ന ഗ്രന്ഥകര്‍ത്താവും എപ്രകാരം മനസ്സിലാക്കി എന്നു കണ്ടെത്താനും അവയില്‍ വൈരുദ്ധ്യങ്ങളില്ല എന്നു ഗ്രഹിക്കാനും ദൈവനിവേശിത അര്‍ത്ഥമായ 'പൂര്‍ണ്ണാര്‍ത്ഥം' സഹായകമാണ്.

ഉദാഹരണമായി, "കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്ന് കര്‍ത്താവ് പ്രവാചകന്‍ വഴി അരുളിചെയ്തത് പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്", എന്ന മത്തായിയുടെ വചനഭാഗത്തിന്‍റെ (1:22-23) വ്യാഖ്യാനം പൂര്‍ണ്ണാര്‍ത്ഥവുമായി ബന്ധപ്പെട്ടതാണ്. ഏശയ്യായുടെ പ്രവചനമാണ് (7:14) മത്തായി ഇവിടെ ഉദ്ധരിക്കുന്നത്. എന്നാല്‍ ഏശയ്യാ മിശിഹായുടെ ജനനത്തെക്കുറിച്ചുള്ള സമഗ്രമായ അര്‍ത്ഥം മനസ്സില്‍ കരുതിക്കൊണ്ടാണ് ഈ പ്രവചനം നടത്തിയത് എന്നു കരുതാന്‍ ന്യായമില്ല. കാരണം കന്യക എന്നര്‍ത്ഥമുള്ള "ബെത്തുലാഹ്" എന്ന പദമല്ല മറിച്ച് യുവതി (നവവധു) എന്നര്‍ത്ഥമുള്ള "അലേമാഹ്" എന്ന പദമാണ് ഏശയ്യാ 7:14 ല്‍ ഉപയോഗിക്കുന്നത്. കന്യക എന്ന അര്‍ത്ഥമുള്ള പദം (ബെത്തുലാഹ്) ഏശയ്യ തന്‍റെ ഗ്രന്ഥത്തിന്‍റെ ഇതരഭാഗങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടുതാനും (23:4, 12;37:22). തന്മൂലം കന്യക എന്നാണ് 7:14 ല്‍ ഏശയ്യാ ഉദ്ദേശിച്ചിരുന്നെങ്കില്‍ അദ്ദേഹം "ബെത്തുലാഹ്" എന്ന പദമാണ് ഉപയോഗിക്കേണ്ടിയിരുന്നത്. യുവതി എന്ന പദപ്രയോഗത്തിലൂടെ യൂദയാ രാജാവായ ഹെസെക്കിയായുടെ ഭാര്യയെയാണ് ഏശയ്യാ പ്രത്യക്ഷത്തില്‍ ഉദ്ദേശിച്ചത് എന്നു കരുതുന്നതില്‍ തെറ്റില്ല. സിറിയായും ഇസ്രായേലും ചേര്‍ന്ന് യൂദയായ്ക്കുള്ള ദൈവപരിപാലനയുടെ അടയാളമായി ദൈവം പ്രവാചകനിലൂടെ നല്‍കുന്ന രക്ഷയുടെ അടയാളമാണ് ഏശ 7:14 ലെ പ്രതിപാദ്യം. പ്രവചനമനുസരിച്ച് ആഹാസിന് ഹെസെക്കിയ എന്ന പുത്രന്‍ ജനിക്കുകയും ചെയ്തു. ഹെസെക്കിയ എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ "ദൈവമാണ് എന്‍റെ ശക്തി" എന്നാണ്. 

BC രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ സപ്തതി (LXX) ബൈബിള്‍ രചിക്കപ്പെട്ടപ്പോള്‍ ഏശയ്യാ 7:14 ലെ "ഹലെമാഹ്" (യുവതി) എന്ന ഹീബ്രു പദത്തെ "പാര്‍ത്തോനോസ്" (കന്യക) എന്ന ഗ്രീക്കു പദംകൊണ്ടാണ് വിവര്‍ത്തനം ചെയ്യുന്നത്. സപ്തതി ബൈബിളിന്‍റെ ഈ വിവര്‍ത്തനത്തെ ആധാരമാക്കിയാണ് ഏശയ്യാ 7:14 ന്‍റെ പൂര്‍ണ്ണവും പ്രവചനാത്മകവുമായ അര്‍ത്ഥം എമ്മാനുവേല്‍ എന്നു വിളിക്കപ്പെടുന്ന യേശുവിലാണ് പൂര്‍ത്തീകരിക്കപ്പെട്ടത് എന്ന് മത്തായി സ്ഥാപിക്കുന്നത്. പ്രസ്തുത വചനത്തിന്‍റെ ആദ്യ രചയിതാവായ ഏശയ്യ പ്രത്യക്ഷത്തില്‍ ചിന്തിച്ചിരിക്കാന്‍ ഇടയില്ലാത്ത അര്‍ത്ഥം പ്രസ്തുത വചനത്തില്‍ യഥാര്‍ത്ഥ രചയിതാവായ ദൈവം നിഗൂഢമായി സൂക്ഷിച്ചു എന്നും സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ പ്രസ്തുത പ്രവചനത്തിന്‍റെ പൂര്‍ണ്ണാര്‍ത്ഥം ദൈവം വെളിപ്പെടുത്തി (മത്താ 1:22-23) എന്നുമാണ് നാം ഗ്രഹിക്കേണ്ടത്. ഏശ7:14 ഉം മത്താ 1:22-23 ഉം തമ്മില്‍ ബന്ധിപ്പിക്കുന്ന സാരാംശ സത്ത ദൈവമാണ്. പൂര്‍ണ്ണാര്‍ത്ഥത്തിന്‍റെ പശ്ചാത്തലത്തില്‍ പഴയനിയമ - പുതിയനിയമ പൂര്‍ത്തീകരണ വചനങ്ങളെ വ്യാഖ്യാനിക്കാനാവും.

ഏശയ്യ 7:14 നെ ആധാരമാക്കി ജനിക്കാനിരിക്കുന്ന എമ്മാനുവേലിനുവേണ്ടി കാത്തിരിക്കുന്ന എമ്മാനുവേല്‍ എംപറര്‍ ട്രെസ്റ്റ് എന്ന ക്രൈസ്തവ വിഭാഗീയ പ്രസ്ഥാനം (Sect) ഈ വചനത്തിന്‍റെ അര്‍ത്ഥം തെറ്റായാണ് വ്യാഖ്യാനിക്കുന്നത്. യുഗാന്ത്യത്തിലെ മിശിഹായുടെ ആഗമനമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത് എന്ന അര്‍ത്ഥത്തില്‍ ഈ വിഭാഗം നടത്തുന്ന പ്രബോധനങ്ങള്‍ക്ക് മേല്‍വിവരിച്ച വ്യാഖ്യാനത്തിന്‍റെ വെളിച്ചത്തില്‍ അടിസ്ഥാനമില്ലെന്നു വ്യക്തമാണല്ലോ.

  1. വിശ്വാസസത്യങ്ങളുടെ വി. ഗ്രന്ഥാടിസ്ഥാനം ഗ്രഹിക്കാന്‍

പൂര്‍ണ്ണാര്‍ത്ഥം (sensus plenior) എന്ന ആശയം വിശ്വാസസത്യങ്ങള്‍ക്ക് ആധാരമായ വി. ഗ്രന്ഥഭാഗങ്ങളെ ഗ്രഹിക്കാന്‍ സഹായകമാണ്. വി. ഗ്രന്ഥം എഴുതപ്പെട്ട് നൂറ്റാണ്ടുകള്‍ക്കുശേഷമാണ് പല വിശ്വാസസത്യങ്ങളും സഭയുടെ സൂനഹദോസുകള്‍ പ്രഖ്യാപിക്കുന്നത്. ഇപ്രകാരം പ്രഖ്യാപിക്കപ്പെടുന്ന വിശ്വാസ സത്യങ്ങളെല്ലാം ദൈവിക വെളിപാടിലും വി. ഗ്രന്ഥത്തിലും അധിഷ്ഠിതമാണ് എന്നതാണ് സഭയുടെ വിശ്വാസം. എന്നാല്‍, പ്രസ്തുത വചനങ്ങള്‍ എഴുതിയ ഗ്രന്ഥകാരന്മാര്‍ ഇപ്രകാരമൊരു അര്‍ത്ഥം ആ വചനങ്ങള്‍ക്കു നല്‍കിയിരുന്നോ എന്നതും ഇല്ലെങ്കില്‍ സഭ പ്രഖ്യാപിക്കുന്ന വിശ്വാസസത്യങ്ങള്‍ക്ക് ആധാരമായി പ്രസ്തുത വചനങ്ങള്‍ ഉപയോഗിക്കാനാവുമോ എന്നതുമാണ് ഇവിടുത്തെ പ്രധാന പ്രശ്നം.

ഉദാഹരണമായി, ത്രെന്തോസ് സൂനഹദോസ് ആദത്തിന്‍റെ പാപത്തെ ഉത്ഭവപാപമായി വ്യാഖ്യാനിച്ചുകൊണ്ട് വിശ്വാസസത്യം പ്രഖ്യാപിച്ചു. ഇതിന് ആധാരമായി സ്വീകരിച്ച വചനഭാഗം റോമാ 5:12-21 ആണ്. ആദത്തിന്‍റെ പാപംമൂലം മനുഷ്യകുലം പാപത്തിന് അധീനമായിത്തീര്‍ന്നെന്നും മിശിഹായിലൂടെ മനുഷ്യകുലം പാപവിമോചിതരായിത്തീര്‍ന്നു എന്ന പൗലോസിന്‍റെ കാഴ്ചപ്പാടും ഉത്ഭവ പാപത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനവും അന്തസത്തയില്‍ ഒന്നുതന്നെയാണ്. എന്നാല്‍, പൗലോസ് റോമാക്കാര്‍ക്കുള്ള ലേഖനമെഴുതുമ്പോള്‍ ഉത്ഭവപാപം എന്ന ആശയം അദ്ദേഹത്തിന്‍റെ ചിന്തയിലുണ്ടായിരുന്നു എന്നു കരുതേണ്ടതില്ല. ദൈവനിവേശിതമായി പൗലോസ് എഴുതിയ ഈ ലേഖനത്തില്‍ ദൈവം നിഗൂഢമായി ഉത്ഭവപാപത്തെക്കുറിച്ചുള്ള ആശയം ഉള്‍ച്ചേര്‍ത്തു എന്നും സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ തന്‍റെ സഭയിലൂടെ അവിടുന്നു വെളിപ്പെടുത്തി എന്നുമാണ് നാം മനസ്സിലാക്കേണ്ടത്.

ഡോ. ജോസഫ് പാംപ്ലാന

History of Bible Interpretation catholic malayalam bible Rev. Dr. Joseph Pamplany ബൈബിള്‍ വ്യാഖ്യാനശാസ്ത്രം ബുക്ക് no 03 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message