x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, പുതിയ ഉടമ്പടി (14:22-26)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

ര്‍ക്കോസ് സാന്‍ഡ്വിച്ച് ടെക്നിക്ക് ഉപയോഗിക്കുന്ന മറ്റൊരുഭാഗമാണിത്. അന്ത്യത്താഴസമയത്ത് യേശു പറയുന്നതും ചെയ്യുന്നതുമെല്ലാം (14:22-25) യൂദാസിന്‍റെ വഞ്ചനയുടെയും (14:17-21) പത്രോസിന്‍റെ തള്ളിപ്പറയലിന്‍റെയും (14:26-31) സൂചനകള്‍ക്കിടയിലാണ് വിവരിച്ചിരിക്കുന്നത്. ശിഷ്യരുടെ സ്വാര്‍ത്ഥതയുടെയും അവിശ്വസ്തതയുടെയും നടുവില്‍നിന്നുകൊണ്ടാണ് യേശു തന്‍റെ ആത്മത്യാഗം നിര്‍വ്വഹിക്കുന്നതെന്ന് ഇതിലൂടെ മര്‍ക്കോസ് വ്യക്തമാക്കുന്നു.                                                                                                                 
14:22, യഹൂദന്മാര്‍ പെസഹാഭക്ഷണത്തിനുപയോഗിച്ചിരുന്ന പുളിപ്പില്ലാത്ത അപ്പമായിരുന്നിരിക്കണം യേശു ഉപയോഗിച്ചത്. ആശീര്‍വദിച്ച് (യുളോഗേസാസു) എന്നതിന് ദൈവത്തെ സ്തുതിച്ചു, വാഴ്ത്തിഎന്നാണര്‍ത്ഥം. ഭക്ഷണത്തിനു ദൈവത്തിനു നന്ദിപറയുകയും സ്തുതിയര്‍പ്പിക്കുകയും ചെയ്യുന്ന യഹൂദരീതിയാണ് ഇവിടെ യേശു അനുവര്‍ത്തിക്കുന്നത്. ലൂക്കായിലും (ലൂക്കാ 22:19) കോറിന്തോസുകാര്‍ക്കുള്ള ലേഖനത്തിലും (1 കോറി 11:24) മര്‍ക്കോ 14:22 ലെ യുളോഗേസാസിനു സമാന്തരമായി യൂക്കരിസേത്സാസ് നന്ദിപറഞ്ഞു എന്ന് ഉപയോഗിച്ചിരിക്കുന്നതില്‍ നിന്നും യേശു അപ്പം കയ്യിലെടുത്ത് ദൈവത്തെ സ്തുതിക്കുകയാണ് ചെയ്തതെന്ന് വ്യക്തമാണ്. അപ്പം ശിഷ്യന്മാര്‍ക്കും നല്കുന്നതുവഴി അവിടുന്നു തന്നെത്തന്നെ ശിഷ്യന്മാര്‍ക്കായി പങ്കുവയ്ക്കുകയാണ്. ഇതെന്‍റെ ശരീരമാണ് എന്ന യേശുവിന്‍റെ പ്രഖ്യാപനം ആ അര്‍ത്ഥത്തില്‍ത്തന്നെ നാം സ്വീകരിക്കണം. അപ്പം യേശുവിന്‍റെ ശരീരത്തിന്‍റെ പ്രതീകമാണെന്നോ, യേശുവിനെ അനുസ്മരിപ്പിക്കുന്നെന്നോ ഒക്കെയുള്ള വ്യാഖ്യാനങ്ങള്‍ യേശുവിന്‍റെ വാക്കുകളോടു നീതിപുലര്‍ത്തുന്നവയല്ല.                                                                                                        
14:23, ഉടമ്പടിയുടെ രക്തം എന്ന പ്രയോഗം പുറപ്പാട് 24:8ല്‍ നാം കാണുന്നു. അവിടെ മോശ സീനായ്മലയുടെ അടിവാരത്തില്‍ ബലിമൃഗങ്ങളുടെ രക്തം ജനങ്ങളുടെമേല്‍ തളിച്ചുകൊണ്ട് ദൈവവും ഇസ്രായേലുമായുള്ള ഉടമ്പടി മുദ്രവയ്ക്കുന്നു. ജറെമിയാ വാഗ്ദാനം ചെയ്ത പുതിയ ഉടമ്പടി (31:31-34) തന്‍റെ രക്തത്താല്‍ യേശു മുദ്രവയ്ക്കുന്നുവെന്നാണ് ഇവിടുത്തെ അര്‍ത്ഥം. യേശുവിന്‍റെ രക്തം "അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നു"വെന്നത് ഏശയ്യാ 53:12 നോടും ബന്ധിപ്പിക്കുകയും യേശുവിന്‍റെ മരണത്തെ ബലിയര്‍പ്പണമായി അവതരിപ്പിക്കുകയും ചെയ്യുന്നു. പുറ 24:8ഉം ഏശയ്യ 51:12 ഉം യേശുവിന്‍റെ മരണത്തെ മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള ബലിയായി വ്യാഖ്യാനിക്കുന്നു. അനേകര്‍ക്ക് (പൊല്ലോണ്‍) എന്ന വാക്കിന് എല്ലാവര്‍ക്കും എന്ന അര്‍ത്ഥമാണുള്ളത് (ഏശയ്യ 53:11-12). മനുഷ്യരില്‍ കുറേപ്പേര്‍ക്ക് വേണ്ടിയല്ല മനുഷ്യവര്‍ഗ്ഗം മുഴുവനും വേണ്ടിയാണ് യേശുവിന്‍റെ മരണം.                                                                                                                  
14:25, മുന്തിരിയുടെ ഫലം എന്നത് വിരുന്നിനിടയില്‍ പാനം ചെയ്യുന്ന വീഞ്ഞിനെയാണ് സൂചിപ്പിക്കുന്നത്. മെസയാനികവിരുന്നിനെക്കുറിച്ചാണ്(ഏശയ്യ 25:6-8;55:1-2;65:13 -14) ഇവിടെ യേശു പരാമര്‍ശിക്കുന്നത്. യേശുവിന്‍റെ അന്ത്യത്താഴം മെസയാനിക വിരുന്നിന്‍റെ മുന്നോടിയാണ്. യേശുവിന്‍റെ മരണം അവിടുത്തെ അവസാനമല്ല എന്നര്‍ത്ഥം. വി.കുര്‍ബ്ബാന വരാനിരിക്കുന്ന സ്വര്‍ഗ്ഗീയ വിരുന്നിനെക്കുറിച്ചു അനുസ്മരിപ്പിക്കുന്നുണ്ടെങ്കിലും അതിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രം യേശുവിന്‍റെ മരണമാണ് (1കോറി 11:26).                                      
14:26, പെസഹാഭക്ഷണത്തിനു യഹൂദര്‍ പാടിയിരുന്ന സ്തോത്രഗീതം ഗ്രേറ്റ് ഹല്ലേല്‍ എന്നറിയപ്പെട്ടിരുന്ന 113-118;136 എന്നീ സങ്കീര്‍ത്തനങ്ങളാണ്. ഇതിന്‍റെ രണ്ടാം ഭാഗമാണ് (115-118) ഭക്ഷണത്തിനുശേഷം അവര്‍ പാടിയിരുന്നത്. സ്തോത്രഗീതം ആലപിച്ചതിനുശേഷം യേശുവും ശിഷ്യന്മാരും ഒലിവുമരങ്ങള്‍ തിങ്ങിനിറഞ്ഞ ഒലിവുമലയിലേക്കു പോയി. ജറുസലെം നഗരത്തിന് ഏതാണ്ട് അരമൈല്‍ കിഴക്കായാണ് ഒലിവുമല സ്ഥിതിചെയ്യുന്നത്.                                                                                                                                                               
വിചിന്തനം: 14:22-26, ഒറ്റലിലും ഒറ്റപ്പെടുത്തലിനുമിടയിലെ ആത്മദാനം: സാന്‍ഡ്വിച്ച് എന്ന മര്‍ക്കോസിന്‍റെ രചനാസങ്കേതം ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഭാഗമാണ് 14:10-26. ഗുരുവിനോടുള്ള ശിഷ്യന്മാരുടെ പ്രതികരണങ്ങളുടെ നടുവില്‍ ഗുരുവിന്‍റെ ആത്മദാനത്തിന്‍റെ കഥ മര്‍ക്കോസ് ഇവിടെ വിവരിച്ചിരിക്കുന്നു. യൂദാസിന്‍റെ ഒറ്റലിനെക്കുറിച്ചും (14:10-11) പത്രോസിന്‍റെ ഗുരുനിഷേധത്തെക്കുറിച്ചു (14:27-31) മുള്ള പരാമര്‍ശങ്ങള്‍ക്കു നടുവിലാണ് യേശു തന്‍റെ ശരീരരക്തങ്ങള്‍ പകുത്തു നല്‍കുന്നതിന്‍റെ വിവരണം ചേര്‍ത്തിരിക്കുന്നത്. അതായത് യേശു മനുഷ്യവംശത്തോടുള്ള തന്‍റെ പരമമായ സ്നേഹത്തിന്‍റെ അടയാളമായി തന്നെത്തന്നെ മുറിച്ചുനല്‍കിയത് മനുഷ്യര്‍ക്ക് തന്നോടുള്ള സ്നേഹ ബഹുമാനങ്ങള്‍ ആവോളം സ്വീകരിച്ചതിന്‍റെ നിര്‍വൃതിയില്‍നിന്നു കൊണ്ടല്ല, പ്രത്യുത, മനുഷ്യന്‍റെ കണ്ണില്‍ച്ചോരയില്ലാത്ത സ്വാര്‍ത്ഥത യുടെയും നന്ദികേടിന്‍റെയും അവിശ്വസ്തതയുടേയുമെല്ലാം നീറ്റല നുഭവിച്ചുകൊണ്ടാണ് എന്നു ചുരുക്കം. മനുഷ്യര്‍ തന്നോടുകാട്ടുന്ന കഠോരതമുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് മനുഷ്യര്‍ക്കായി അവിടുന്നു തന്നെത്തന്നെ സമര്‍പ്പിക്കുന്നത്.                                                                                                                                                             
സ്നേഹിക്കാന്‍ തീരുമാനിക്കുന്നവന് മറ്റുള്ളവര്‍ തന്നോട് എന്തു ചെയ്തു, ചെയ്തുകൊണ്ടിരിക്കുന്നു, ചെയ്യാനിരിക്കുന്നു എന്നൊക്കെ ചിന്തിക്കാന്‍ അവകാശമില്ല. ഒരുപക്ഷേ, അങ്ങനെ നോക്കിയാല്‍ ഒരിക്കലും ആരെയും സ്നേഹിക്കാന്‍ തന്നെ പറ്റിയില്ലെന്നുവരാം. ഒറ്റു കൊടുക്കുന്നവര്‍ക്കും ഒറ്റപ്പെടുത്തുന്നവര്‍ക്കുമൊക്കെയിടയിലുള്ള ഒരു സ്നേഹസമര്‍പ്പണമാണ് രക്ഷാകരമായ ക്രൈസ്തവജീവിതം.

Gospel of Mark New Testament (14: 22-26) Dr. Jacob Chanikuzhi catholic malayalam gospel Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message