x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

2 പത്രോസ് 3:14-18, പ്രതീക്ഷയുടെ ജീവിതം

Authored by : Dr. Theres Nadupadavil On 03-Feb-2021

2 പത്രോസ് 3:14-18, പ്രതീക്ഷയുടെ ജീവിതം

ആദിമസഭയുടെ പ്രതീക്ഷകളെ പ്രതിഫലിപ്പിക്കുകയും പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള ജീവിതത്തിന് - മതാനുസാരവും ധാര്‍മ്മികവുമായ ജീവിതത്തിന് - അന്നെന്നപോലെ ഇന്നും ക്രൈസ്തവരെ പ്രചോദിപ്പിക്കുകയും  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ലേഖനത്തിലെ ഉപസംഹാരമായ വചനങ്ങള്‍

3:14, പ്രതീക്ഷയുടെ ജീവിതം: ലേഖനത്തിന്‍റെ അവസാനഭാഗത്ത്, കര്‍ത്താവിന്‍റെ പ്രത്യാഗമനം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ജാഗ്രതയോടുകൂടി ജീവിക്കുക എന്ന ഉപദേശമാണു കാണുന്നത്. ഈ ഭാഗത്തിന് ആരംഭമായിരിക്കുന്ന "ആകയാല്‍" എന്ന സംയോജകപദം, ഇതുവരെ പറഞ്ഞവയെ അവസാന നിര്‍ദ്ദേശങ്ങളോടു ബന്ധിപ്പിക്കുക മാത്രമല്ല, തുടര്‍ന്നു പറയാന്‍ പോകുന്നവയ്ക്ക് പ്രത്യേക ഊന്നല്‍ നല്കുകയും ചെയ്യുന്നുണ്ട്. "പ്രിയപ്പെട്ടവരേ" എന്ന സംബോധന, തന്‍റെ ശ്രോ താക്കളുടെ ശ്രദ്ധയെ ഇനി പറയുന്ന കാര്യങ്ങളിലേയ്ക്ക് അധികമായി ക്ഷണിക്കുന്നതും അതോടൊപ്പം, അവരോടുള്ള താല്പര്യത്തെയും ഹൃദയ അടുപ്പത്തെയും വെളിവാ ക്കുന്നതുമാണ്.

കര്‍ത്താവ് വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍ വിശ്വാസികള്‍ അവനു മുമ്പില്‍ നില്ക്കേണ്ടത് കളങ്കവും കറയുമില്ലാതെ സമാധാനത്തില്‍ കഴിയുന്നവരായിട്ടാണ്. "കളങ്കവും കറയുമില്ലാതെ" കാണപ്പെടുക എന്ന ഉപദേശം, ലോകത്തിന്‍റെ മാലിന്യമായ വ്യാജപ്രവാചകരില്‍ നിന്നും അകന്നിരിക്കാനുള്ള ഉപദേശംതന്നെയാണ്.  

3:15-16, പൗലോസിന്‍റെ പ്രബോധനം:  കര്‍ത്താവിന്‍റെ പ്രത്യാഗമനം വൈകുന്നത് അവിടുത്തെ ദീര്‍ഘക്ഷമമൂലമാണെന്ന തന്‍റെ പ്രബോധനത്തിന് അവലംബമായി പൗലോസിന്‍റെ പ്രബോധനങ്ങളെ ഗ്രന്ഥകര്‍ത്താവ് കൂട്ടുപിടിക്കുകയാണ്.  എന്നാല്‍, ഗ്രന്ഥകര്‍ത്താവിന്‍റെ വാദങ്ങള്‍ക്ക് പിന്‍ബലമായിരിക്കുന്ന ഈ പ്രബോധനങ്ങളെ അവഗണിച്ചു കൊണ്ട്  പൗലോസിന്‍റെ ലേഖനത്തില്‍നിന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗമെടുത്ത് വളച്ചൊടിക്കുകയും വിശ്വാസികളില്‍ ചിന്താക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പു നല്കുന്നു. "അറിവില്ലാത്തവരും ചഞ്ചലമനസ്ക്കരും" എന്ന പ്രയോഗം വ്യാജപ്രബോധകരുടെ കുറ്റകരമല്ലാത്ത അജ്ഞതയേയോ, ബലഹീനതയേയോ അല്ല, പ്രത്യുത, ശരിയായ പ്രബോധനങ്ങളോടുള്ള അവരുടെ വിമുഖതയും അറിവില്ലാത്തതിനാല്‍ ഉണ്ടാകുന്ന ചഞ്ചലിപ്പുമാണ് സൂചിപ്പിക്കുന്നത്.

വ്യാജപ്രബോധകര്‍ അലസരും സുഖജീവിതത്തില്‍ മാത്രം തല്‍പരരുമാണ് എന്നതു കൊണ്ട് അവര്‍ക്കാവശ്യമായ പ്രബോധനം മാത്രം എടുത്തുപയോഗിക്കുകയോ ആവശ്യമനുസരിച്ച് വളച്ചൊടിക്കുകയോ ചെയ്യുന്നു. ഇത്തരം പ്രബോധനത്തിലും  ഉറച്ചുനില്‍ക്കുവാന്‍ അലസരായ അവര്‍ക്കു കഴിയുന്നില്ല എന്നുകൂടി ഇവിടെ സൂചനയുണ്ട്. "മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ" എന്നു പറഞ്ഞിരിക്കുന്നത് പഴയനിയമഗ്രന്ഥങ്ങളെ ഉദ്ദേശിച്ചാണ്. പൗലോസ്ശ്ലീഹായുടെ പ്രബോധനങ്ങളെ വളച്ചൊടിക്കുന്നു എന്ന ആരോപണം അക്കാലഘട്ട ത്തിലെന്നപോലെ തുടര്‍ന്നുള്ള കാലഘട്ടങ്ങളിലുമുണ്ടായിട്ടുണ്ട്. നിയമ പാലനം ആവശ്യമില്ലെന്നു കാണിക്കുവാന്‍ റോമ 8:21; 2 കോറി 3:17; ഗലാ 5:13 എന്നീ ലേഖനഭാഗങ്ങള്‍ ഗ്നോസ്റ്റിക് തത്വചിന്തകര്‍ ഉപയോഗിച്ചിട്ടുള്ളതായി ഇരണേവൂസ്, തെര്‍ത്തുല്യന്‍ എന്നീ സഭാപിതാക്കന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസം വഴിയുള്ള നീതീകരണത്തെ തെറ്റിദ്ധരിച്ചുകൊണ്ടുള്ള പ്രബോധനവും ക്രൈസ്തവരുടെ ഇടയില്‍ത്തന്നെ നിലവിലുണ്ടല്ലോ.

3:17-18, സമാപനോപദേശവും ആശംസയും: "പ്രിയപ്പെട്ടവരേ" എന്ന സംബോധന, അവസാന ഉപദേശത്തിലേക്കും ആശംസയിലേക്കും ശ്രോതാക്കളുടെ ശ്രദ്ധയെ ഒരിക്കല്‍ക്കൂടി ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ്. "ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞു കൊണ്ട്" എന്നു പറയുമ്പോള്‍ അത് വിശുദ്ധ ലിഖിതങ്ങളുടെ തെറ്റായ വ്യാഖ്യാനം നടത്തുന്നതിനെക്കുറിച്ച് അറിഞ്ഞുകൊണ്ട് എന്നും, അതോടൊപ്പംതന്നെ, ഇതുവരെ പറഞ്ഞകാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ട് എന്നും അര്‍ത്ഥമാക്കാം. ഏതായാലും "അറിവ്" എന്ന പദം അനേകപ്രാവശ്യം ഊന്നല്‍ കൊടുത്ത് പ്രയോഗിക്കുന്നു എന്നത് ഈ ലേഖനത്തിന്‍റെ പ്രത്യേകതയാണ്. (1:2, 3, 8, 20; 2:20, 21; 3:18).

ക്രിസ്തുവിന്‍റെ പേരിലുള്ള സമാപന സ്തുതി (doxology) മറ്റു ലേഖനങ്ങളുടെ ശൈലിയില്‍നിന്നു വേറിട്ടുനില്ക്കുന്നു.  തിമോത്തേയോസിനുള്ള രണ്ടാംലേഖനം മാത്രമാണിതിനൊരപവാദം. എന്നാല്‍ "നമ്മുടെ കര്‍ത്താവും രക്ഷകനും" എന്ന് യേശുവിനു നല്കുന്ന വിശേഷണം ഈ ലേഖനത്തിന്‍റെ തനതായ ശൈലിതന്നെയാണ് (1:11; 2:20; 3:2).

വിചിന്തനം:

 വിശ്വാസത്തില്‍ അറിവിനും യുക്തിക്കും സ്ഥാനമുണ്ട് എന്ന് ലേഖനം ഉദ്ബോധിപ്പിക്കുന്നു. ദൈവത്തെയും യേശു ക്രിസ്തുവിനെയുംകുറിച്ചുള്ള പരിപൂര്‍ണ ജ്ഞാനത്തില്‍നിന്നുള്ള കൃപയും സമാധാനവും ആശംസിച്ചുകൊണ്ടു (1:2) തുടങ്ങുന്ന ലേഖനം പലപ്രാവശ്യം ശരിയായ ഈ അറിവിലേക്കു വിശ്വാസികളെ ക്ഷണിക്കുന്നുണ്ട്. അറിവില്ലാത്തവര്‍ വിശുദ്ധലിഖി തങ്ങളെ വളച്ചൊടിക്കുന്നതിനെക്കുറിച്ചു മുന്നറിയിപ്പു നല്കുമ്പോഴും അത് ശരിയായ അറിവിലേക്കു വരാനുള്ള ക്ഷണംതന്നെയാണ്. ദൈവനിവേശിതമായ വി. ലിഖിതങ്ങളെ അറിയാന്‍, അവയില്‍ പറഞ്ഞിരിക്കുന്നവയെ അറിഞ്ഞു വിശ്വസിച്ചു ജീവിക്കുവാനുള്ള ഈ ക്ഷണം നമുക്കു ഹൃദയപൂര്‍വം സ്വീകരിക്കാം. 

ശരിയായ വിശ്വാസത്തില്‍ ജീവിക്കുന്ന വ്യക്തിതന്നെത്തന്നെയല്ല, ലോകത്തെക്കൂടി നവീകരിക്കുന്നു എന്ന സത്യവുംകൂടി നമുക്കോര്‍ക്കാം.  അതാണ് ഇന്നു നമുക്കു ചെയ്യാവുന്ന, ചെയ്യേണ്ട ഏറ്റവും നല്ല സുവിശേഷ പ്രഘോഷണം.

 

                             ഡോ. തെരേസ് നടുപടവില്‍

2 Peter 3: 14-18 The life of hope Dr. Theres Nadupadavil articles of saint peter in malayalam bible in malayalam catholic malayalam st peter Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message