x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, യേശുവിന്‍റെ കുടുംബം (3:31-35)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

യേശുവിന് സുബോധം നഷ്ടപ്പെട്ടുവെന്നുകേട്ട് അവനെ പിടിച്ചു കൊണ്ടുപോകാന്‍ നസ്രത്തില്‍നിന്നു പുറപ്പെട്ടവര്‍ (വാ. 21) യേശുവിന്‍റെയടുത്തെത്തി. അവര്‍ ആരൊക്കെയായിരുന്നുവെന്ന് 3:31-32ല്‍ നാം മനസ്സിലാക്കുന്നു - അവന്‍റെ അമ്മയും സഹോദരരും സഹോദരിമാരും. അവര്‍ വന്നപ്പോള്‍ ജനക്കൂട്ടം യേശുവിന്‍റെ ചുറ്റും ഇരിക്കുകയായിരുന്നു. യേശു അധികാരത്തോടെ പഠിപ്പിക്കുകയും ജനക്കൂട്ടം അവന്‍റെ വചനം കേട്ടുകൊണ്ടിരിക്കുകയമായിരുന്നുവെന്നാണ് അതിന്‍റെ സൂചന. കുടുംബാംഗങ്ങള്‍ "പുറത്തു" നില്ക്കുന്നുവെന്നത് യേശുവും കുടുംബാംഗങ്ങളും തമ്മിലുള്ള അകലം വ്യക്തമാക്കുന്നു. യേശുവിന്‍റെ ജീവിത കാലത്ത് അവന്‍റെ സഹോദരങ്ങളില്‍ പലരും അവനെ വിശ്വസിച്ചിരുന്നില്ല (യോഹ 7:5). ആരാണ് എന്‍റെ അമ്മയും സഹോദരരും എന്ന യേശുവിന്‍റെ ചോദ്യം കുടുംബബന്ധങ്ങള്‍ വളരെ പ്രിയപ്പെട്ടതും പ്രധാനവുമായിക്കാണുന്ന അവിടുത്തെ സാംസ്കാരിക പശ്ചാത്തലത്തില്‍ വിഷമമുണ്ടാക്കുന്ന ഒന്നായിരുന്നു. യേശുവിന്‍റെ തുടര്‍ന്നുള്ള പ്രസ്താവന യേശുവിന്‍റെ ഉദ്ദേശ്യം കൂടുതല്‍ വ്യക്തമാക്കുന്നു - ദൈവത്തിന്‍റെ ഹിതം നിര്‍വ്വഹിക്കുന്നവനാരോ അവനാണ് എന്‍റെ സഹോദരനും സഹോദരിയും അമ്മയും. തന്‍റെ സ്വാഭാവിക കുടുംബബന്ധങ്ങളെ യേശു തള്ളിപ്പറയുകയല്ല, പ്രത്യുത ആത്മീയ കുടുംബബന്ധങ്ങള്‍ക്ക് യേശു സ്വാഭാവിക ബന്ധങ്ങളെക്കാള്‍ മുന്തിയ പരിഗണന നല്കുകയാണു ചെയ്യുന്നത്. സ്വാഭാവിക കുടുംബത്തിനുമേലെയാണ് ആത്മീയ കുടുംബബന്ധങ്ങളുടെ സ്ഥാനം എന്ന് യേശു പ്രഖ്യാപിക്കുന്നു. ദൈവപിതാവിന്‍റെ ഇഷ്ട നിര്‍വ്വഹണമാണ് ഒരാളെ യേശുവിന്‍റെ ആത്മീയ കുടുംബാംഗമാക്കിത്തീര്‍ക്കുന്നത്. സ്വന്തം കുടുംബത്തോടും ഗ്രാമത്തോടും പാരമ്പര്യങ്ങളോടുമുള്ള അനുചിതമായ അഭിനിവേശം ക്രിസ്തു ശിഷ്യന്‍ ഒഴിവാക്കണമെന്ന ആഹ്വാനവും ഇവിടെയുണ്ട്. തൊഴിലും കുടുംബവുമെല്ലാം യേശുവിനെപ്രതി ഉപേക്ഷിച്ചവരാണല്ലോ ആദ്യശിഷ്യര്‍  (1:16-20).                                                                                                                                                  
ഈ സംഭവം പരിശുദ്ധ മറിയത്തിന്‍റെ സ്ഥാനത്തിന് ഇടിവ് വരുത്തുന്നുവെന്ന് ചിന്തിക്കേണ്ട കാര്യമില്ല. ജീവിതം മുഴുവന്‍ ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റിയവള്‍ എന്ന നിലയില്‍ (ലൂക്കാ 2:38) മറിയം യേശുവിന്‍റെ ആത്മീയ കുടുംബാംഗങ്ങളുടെയും അമ്മയാണ്. യേശുവിന്‍റെ സ്വാഭാവിക മാതാവെന്ന നിലയിലും യേശുവിന്‍റെ ആത്മീയ സഹോദരങ്ങളുടെയെല്ലാം മാതാവെന്ന നിലയിലും മറിയത്തിന്‍റെ സ്ഥാനം അദ്യുതീയം തന്നെ. ഗെത്സെമന്‍ തോട്ടത്തില്‍ എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടം നിറവേറട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് (14:36) യേശു ദൈവത്തിന്‍റെ മകനായി സ്വയം തെളിയിക്കുകയും ചെയ്തു.                                                                                              
ആദ്യദശകങ്ങളില്‍ യേശുവില്‍ വിശ്വസിച്ച പലര്‍ക്കും സ്വന്തം വീടും കുടുംബങ്ങളും നഷ്ടപ്പെട്ടു. കുടുംബാംഗങ്ങളാല്‍ തിരസ്ക്കരിക്കപ്പെട്ട യേശു വിശ്വാസികള്‍ക്ക് ഈ വചനം നല്‍കിയ സ്വാന്തനം ചെറുതായിരുന്നില്ല. തങ്ങളുടെ സ്വാഭാവിക കുടുംബബന്ധങ്ങള്‍ തങ്ങള്‍ക്കു നഷ്ട പ്പെട്ടെങ്കിലും തങ്ങള്‍ യേശുവിന്‍റെ സഹോദരങ്ങളും അവിടുത്തെ വലിയ ആത്മീയ കുടുംബത്തിലെ അംഗങ്ങളുമാണെന്ന ചിന്ത അവര്‍ക്ക് ധൈര്യവും ആവേശവും നല്‍കിയിട്ടുണ്ടാകണം. യേശു സ്ഥാപിക്കുന്ന പുതിയ ആത്മീയ കുടുംബത്തില്‍ പിതാവിനെ പരാമര്‍ശിക്കുന്നില്ലെന്നതു ശ്രദ്ധേയമാണ്. ശിഷ്യസമൂഹത്തില്‍ ദൈവം മാത്രമാണ് പിതാവ് എന്നതു കൊണ്ടാവാമിത്. ഒരു പുരുഷന്‍ പിതാവെന്നപേരില്‍ കുടുംബത്തില്‍ അധികാരം കയ്യാളുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന സംവിധാനത്തിന്‍റെ അനുകരണം ശിഷ്യസമൂഹത്തില്‍ യേശു ആഗ്രഹിക്കുന്നില്ലെന്നതിന്‍റെ സൂചനയുമാകാമിത്.   

                                                                                                                        
വിചിന്തനം: ദൈവഹിതത്തിനു സ്വയം വിധേയപ്പെടുത്തി യേശുവിന്‍റെ കുടുംബത്തിലെ അംഗമാവുക എന്നാല്‍ ദൈവഹിതത്തിനു വിധേയമായി അപമാനവും മരണവുമടക്കമുള്ള സഹനംപോലും ഏറ്റെടുക്കാന്‍ തയ്യാറാവുക എന്നാണര്‍ത്ഥം. ഇത് അവരെ ഒരു പുതിയ കുടുംബത്തിലെ അംഗങ്ങളാക്കും. അത് രക്തബന്ധം മൂലമുള്ള സ്വാഭാവികകുടുംബമല്ല. യേശുവിന്‍റെ രക്തത്താല്‍ രക്ഷിക്കപ്പെട്ട ആത്മീയകുടുംബമാണ്.
ജനമധ്യത്തിലുള്ള ദൈവസാന്നിധ്യത്തെയും ദൈവികപ്രവര്‍ത്തികളെയും സാത്താനായും അവന്‍റെ പ്രവര്‍ത്തികളായും വ്യാഖ്യാനിച്ച് നിത്യപാപം ചെയ്തത് യഹൂദസമൂഹത്തിലെ ദൈവശാസ്ത്രജ്ഞരും ദൈവവചന പണ്ഡിതരുമായിരുന്ന നിയമജ്ഞരായിരുന്നുവെന്നത് സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യമാണ്. അറിവു നല്ലതുതന്നെ പക്ഷേ നമ്മുടെ അറിവ് നമ്മുടെ ഹൃദയത്തിന്‍റെ തുറവിയെ ഇല്ലാതാക്കുമ്പോല്‍ അത് അപകടമായിത്തീരുന്നു.

the-gospel-of-mark-the-family-of-jesus Dr. Jacob Chanikuzhi catholic malayalam the gospel of mark Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message